ആഗോള അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ ഇല്ല. അയ്യപ്പൻമാരെ ദ്രോഹിച്ച ചരിത്രമാണ് സർക്കാരിനുള്ളത്. ഈശ്വര വിശ്വാസികളായ സംഘടനകൾ പിന്തുണ നൽകുന്നത് സ്വാഭാവികമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിൽ കൂടുതൽ സൗകര്യം ഒരുക്കുന്നതിലാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 20ന് പമ്പാ ത്രിവണി സംഗമത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുകയാണ്.
വിശ്വാസവും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് പരിപാടി നടത്തണമെന്നാണ് ശിവഗിരി മഠത്തിന്റെയും നിലപാട്. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകളെ ക്ഷണിക്കും. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തീരുമാനം.
Arsha Vijayan