വാഷിങ്ടൺ : റഷ്യയുമായുള്ള വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് യുഎസ് സെനറ്റർ. യുഎസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ട് പോയാൽ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.
യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗ്രഹാമിന്റെ മുന്നറിയിപ്പ്. റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് യുഎസ് സർക്കാർ 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു.
പ്രധാനമായും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ, ഇന്ത്യയും ചൈനയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികൾക്ക് 100 ശതമാനം തീരുവ ചുമത്താൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കൻ അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങൾ ചേർന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി.
Arsha Vijayan
USAMALAYALEE