പ്രണയിനിയെ കാണാനായി പാക് അധീന കശ്മീരിൽ നിന്നും നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ യുവാവിനെ പിടികൂടി.
ഉറി സെക്ടറിലെ അതീവ സുരക്ഷാ മേഖലയായ സിലികോട്ട് ഗ്രാമത്തിലെ നിയന്ത്രണരേഖയാണ് സീഷാൻ അഹ്മദ് മിർ തന്റെ പെൺസുഹൃത്തായ ഇറാം മജീദിന് വേണ്ടി ജൂലൈ നാലിന് ലംഘിച്ചത്. ഇരുവരും സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു.
തുടർനടപടികൾക്കായി സൈന്യം ഇയാളെ ബാരാമുള്ള പൊലീസിന് കൈമാറി. അന്വേഷണം പൂർത്തിയാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ച് കേസ് അവസാനിപ്പിച്ചു. തുടർന്ന്, കൃത്യമായ രേഖകളില്ലാതെ അതിർത്തി കടന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷം യുവാവിനെ ഔദ്യോഗികമായി അതിർത്തി കടത്തി തിരികെ അയച്ചു.

ഇന്ത്യയും പാകിസ്ഥാനും വേർതിരിക്കുന്ന നിയന്ത്രണരേഖയ്ക്ക് (LoC) തൊട്ടടുത്ത്, അതിർത്തി വേലിക്ക് (Border Fencing) മുന്നിലായി സ്ഥിതി ചെയ്യുന്ന ചുരുക്കം ചില ഇന്ത്യൻ ഗ്രാമങ്ങളിൽ ഒന്നാണ് സിലികോട്ട്. അതുകൊണ്ട് തന്നെ ഇത് അതീവ സുരക്ഷാ മേഖലയാണ്.
സാധാരണക്കാർക്കോ വിനോദസഞ്ചാരികൾക്കോ ഇവിടേക്ക് പ്രവേശനമില്ല. ഇന്ത്യൻ സൈന്യത്തിന്റെ കർശനമായ നിരീക്ഷണത്തിലാണ് ഈ പ്രദേശം. ഗ്രാമവാസികൾക്ക് പോലും തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്.
മുൻകാലങ്ങളിൽ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിവയ്പ്പും ഷെല്ലാക്രമണവും ഏറ്റവും കൂടുതൽ ബാധിച്ചിരുന്ന ഒരു പ്രദേശമാണിത്. പ്രദേശവാസികൾക്കായി ഇവിടെ പ്രത്യേക ഭൂഗർഭ ബങ്കറുകൾ പോലുമുണ്ട്.
ഇത്രയും കടുപ്പമേറിയ സുരക്ഷാ വേലികളും സൈന്യത്തിന്റെ നിരീക്ഷണക്കണ്ണുകളും മറികടന്നാണ് പ്രണയസാഫല്യത്തിനായി ആ യുവാവ് ഈ ഗ്രാമത്തിലേക്ക് എത്തിയത് എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തിയ കാര്യമാണ്. അല്ലെങ്കിലും, പ്രണയത്തിനെന്ത് അതിർത്തിയല്ലേ….
