മിർപൂരില്‍ നടന്ന ആവേശകരമായ രണ്ടാം ടി20 ഐ മത്സരത്തില്‍ പാകിസ്താനെ 8 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് പരമ്പര 2-0-ന് സ്വന്തമാക്കി. ജാക്കർ അലിയുടെ അർദ്ധ സെഞ്ച്വറിയും ഷെരീഫുള്‍ ഇസ്‌ലാമിന്റെയും മെഹെദി ഹസന്റെയും അച്ചടക്കമുള്ള ബൗളിംഗ് പ്രകടനവും ആണ് ബംഗ്ലാദേശിന് തുണയായത്. ആതിഥേയർ 133 റണ്‍സ് എന്ന ചെറിയ വിജയ ലക്ഷ്യം വിജയകരമായി പ്രതിരോധിക്കുക ആയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തുടക്കം പാളി. ആദ്യ ആറ് ഓവറിനുള്ളില്‍ 28 റണ്‍സിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ജാക്കർ അലി 48 പന്തില്‍ അഞ്ച് സിക്സറുകളടക്കം 55 റണ്‍സ് നേടി ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. 25 പന്തില്‍ 33 റണ്‍സ് നേടിയ മെഹെദി ഹസൻ അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കി. ഇവരുടെ 53 റണ്‍സ് കൂട്ടുകെട്ടാണ് ടീം സ്കോർ 133-ല്‍ എത്തിക്കാൻ നിർണ്ണായകമായത്.
പാകിസ്താന്റെ ചേസിംഗ് ഒരു ദുരന്തമായി മാറി. ഷെരീഫുള്‍ ഇസ്‌ലാം ഫഖർ സമാനെയും മുഹമ്മദ് ഹാരിസിനെയും തുടക്കത്തില്‍ തന്നെ പുറത്താക്കി. പത്താം ഓവറോടെ സന്ദർശകർ 30 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 32 പന്തില്‍ 51 റണ്‍സ് നേടിയ ഫഹീം അഷ്റഫിന്റെയും അബ്ബാസ് അഫ്രീദിയുടെയും അഹമ്മദ് ഡാനിയാലിന്റെയും മികച്ച പ്രകടനങ്ങള്‍ പാകിസ്താന്റെ തിരിച്ചു വരവിന് വഴിയൊരുക്കി എങ്കിലും അത് വൈകി പോയിരുന്നു.
അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളർമാർ ശാന്തതയോടെ പന്തെറിഞ്ഞു. ഷെരീഫുള്‍ 17 റണ്‍സിന് 3 വിക്കറ്റും മെഹെദി 25 റണ്‍സിന് 2 വിക്കറ്റും നേടി. 20-ാം ഓവറില്‍ ഡാനിയാലിനെ പുറത്താക്കി മുസ്തഫിസുർ റഹ്മാൻ ബംഗ്ലാദേശിന് വിജയം ഉറപ്പിച്ചു. പാകിസ്താൻ 125 റണ്‍സിന് ഓള്‍ ഔട്ടായി.
ഈ വിജയത്തോടെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ നടന്ന ഒരു പരമ്പര പാകിസ്താനെതിരെ സ്വന്തമാക്കുന്നത്.
Arsha Vijayan
USA MALAYALEE