Arsha Vijayan
കേരളത്തിലെ പ്രാചീന ഉത്സവങ്ങളിൽ ഒന്നാണ് പൂരോൽസവം. മൂഷിക രാജ്യത്തെ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ഇതിൽ പങ്കെടുക്കാറുണ്ട്.

പൂരവേലകളുടെ ഉൽപത്തിയെക്കുറിച്ച് അനേകം സങ്കല്പങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്നവയാണ്
കാമദഹനം: കാമദേവനെ തരുണികളെല്ലാം ആദരിച്ച് വന്നിരുന്നു. ഒരിക്കൽ പരമശിവന്റെ മനസ്സിളക്കാൻ പൂവമ്പ് തൊടുത്ത കാമദേവനെ പരമശിവൻ ദഹിപ്പിച്ചു കളയുകയും, പിന്നീട് കന്യകമാരുടേയും കാമദേവന്റെ പത്നിയായ രതിയുടേയും മറ്റും നിരന്തര പ്രാർത്ഥനയാൽ മനസ്സലിഞ്ഞ ശിവൻ രതിയെ ശംബരന്റെ കോട്ടയിൽ ചെന്ന് താമസിച്ച് മലരമ്പനെ സേവിച്ച് പൂജ ചെയ്യാൻ നിർദ്ദേശിച്ചു. പാർവ്വതിയും രതിയും മറ്റ് ദേവകന്യകളും ചേർന്ന് കാമദേവന്റെ സങ്കല്പ രൂപമുണ്ടാക്കി അതിനെ പൂജിക്കുകയും കാമദേവൻ പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു.
പ്രദ്യുമനാവതാരം: ദ്വാപരയുഗത്തിൽ കാമദേവൻ പ്രദ്യുമ്‌നനായി രുക്മിണിയിൽ ജനിക്കുമെന്ന് പരമേശ്വരൻ അരുളി ചെയ്തുവത്രെ. അതിനാൽ കാമൻ പുനരാവതാരം ചെയ്യുമെന്ന പ്രതീക്ഷയാണ് വനിതകളെ മേൽ പറഞ്ഞ പൂജക്ക് പ്രേരിപ്പിച്ചത്. പ്രദ്യുമ്‌നനൻ ജനിച്ചതിന്റെ അനുസ്മരണമാണ് പൂരക്കളി എന്നാണ് വിശ്വാസം.
പള്ളിയറശാസ്ത്രം: പള്ളിയറ ശാസ്ത്രമെന്ന താളാത്മകമായ ഗദ്യത്തിൽ പൂരവേലയുടെ ഉൽപത്തി അല്പം വ്യത്യാസമായാണ് കാണുന്നത്. ഇതിൽ ഗണപതിയേയും മഹേശ്വരിയേയും പരാമർശിച്ചിരിക്കുന്നു. എന്നാൽ പള്ളിയറശാസ്ത്രം ബൗദ്ധരിലൂടെ ലഭിച്ച ഗ്രന്ഥമാണ്
ശംബരകഥ: മറ്റൊരു പൂരവേലപ്പാട്ടിൽ ശംബരന് പ്രദ്യുമ്‌നൻ കുഞ്ഞായിരുന്നപ്പോൾ തനിക്ക് വരാനിരിക്കുന്ന നാശത്തെ തടയാൻ നദിയിൽ എറിഞ്ഞതായും എന്നാൽ പ്രദ്യുമ്‌നൻ രക്ഷപ്പെട്ട് വലിയ ആളായി കാമദേവനായി വന്ന് ശബരനെ വധിക്കുന്നതായും പറയുന്നു.
ശ്രീകൃഷ്ണനും പൂരയും: പൂര എന്നൊരു നാഗകന്യക ബ്രഹ്മലോകത്ത് പ്രസിദ്ധയായ നർത്തകിയായിരുന്നു. ശ്രീകൃഷ്ണൻ പൂരയെ ഭൂമിയിലേക്ക് ആനയിക്കുകയും വൃന്ദാവനത്തിൽ വച്ച് പൂരയുടെ നർത്തനം ആസ്വദിക്കുകയും ചെയ്തുവത്രെ. ശ്രീകൃഷ്ണനാണ് പൂരവേല ആരംഭിക്കാൻ മുൻകൈ എടുത്തത് എന്ന് ഒരു പാട്ടിൽ പറയുന്നു.
രാസക്രീഡ: ശ്രീകൃഷ്ണൻ ആരംഭിച്ച പൂരവേലയിൽ ആണും പെണ്ണും ചേർന്നുള്ള രാസക്രീഡയുടെ അനുസ്മരണങ്ങളാണെന്ന് മറ്റു ചില പാട്ടുകളിൽ കാണുന്നു.
വസന്തപൂജ: പൂരമാല ആരംഭിക്കുന്നതിന് മുമ്പ് ചൊല്ലാറുള്ള വസന്തപൂജാ വിധിശാസ്ത്രത്തിൽ പൂരവേലയുടെ ഉൽപത്തി പുരാവൃത്തം അടങ്ങിയിരിക്കുന്നു. അതിൽ പൂരവ്രതവും കാമപൂജയും ദേവലോകത്ത് ആരംഭിച്ചത് വസന്തകാലത്താണെന്നും, പൂരം നാളിലാണ് പൂക്കൾ കൊണ്ട് മദനരൂപം കുറിക്കേണ്ടതെന്നും ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരമായിരിക്കണം അതെന്നും പാട്ടിൽ പ്രസ്താവിക്കുന്നു.

പൂരക്കളി സംഘകാലം മുതൽക്കേ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല.) പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധൻ്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെ കുറിച്ചുള്ളതുമാണ്. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ് വനിതകളുടെ പൂരം നോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു.
പൂരവേല ആദ്യം അനുഷ്ഠാന പ്രധാനമായ ചടങ്ങായിരുന്നു. ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലുപ്പം വന്ന് ചേർന്നതാവാം.
പൂരവേല
പ്രാചീനമായ ആരാധനോത്സവമാണ് പൂരവേല. കേരളോല്പത്തി പോലുള്ള ഗ്രന്ഥങ്ങളിൽ ഇതിനെ പരാമശിക്കുന്നുണ്ട്. അയ്യപ്പൻകാവ്, ഭദ്രകാളിക്കോട്ടം, ഗണപതിക്കാവ്, ഇങ്ങനെ ഓരോ സ്ഥാനങ്ങളിൽ ഊട്ടും പാട്ടും ആറാട്ട്, കളിയാട്ടം, പൂര വേല, താലപ്പൊലി എന്നിങ്ങനെ ഓരോരോ വേലകൾ കഴിക്കുവാൻ കല്പിതമായാണ് അതിലെ വിവരണം. ഉത്തരകേരളത്തിൽ പൂരക്കളി ഈ പൂരവേലയുടെ അനുഷ്ഠാന കലാനിർവഹണം ആയിത്തീർന്നു
അവരുടെ സ്ഥാനങ്ങൾ പയ്യന്നൂരും നീലേശ്വരത്തിലും ആണ്. കൂടാതെ തിരുവർകാട്ടുകാവിലും അവർ പൂരക്കളി കളിച്ച് വരുന്നു.
കമ്മാളരിൽ കൊല്ലൻ, മൂശാരി, തട്ടാൻ എന്നിവരും പൂരക്കളി നടത്തിവരുന്നു. മൂശാരിമാരുടെ സ്ഥാനം കഞ്ഞിമംഗലം വടക്കൻ കൊവ്വൂരും, തട്ടാന്മാരുടെ സ്ഥാനം നീലേശ്വരത്തുള്ള വടയന്തൂർ കഴകവും, കൊല്ലന്മാരുടേത് പടോളി അറ(പയ്യന്നൂർ)യുമാണ്. മൂശാരി, കൊല്ലൻ എന്നിവർക്ക് വള്ളാളം കരയിലും കളിയുണ്ട്.
മുകയരുടെ പ്രമുഖ ആരാധനാകേന്ദ്രമായ കോയോങ്കരക്കാവിൽ അവർ പൂരക്കളി നടത്തിവരാറുണ്ട്. പയ്യക്കൽ ഭഗവതിയാണ് ആ സ്ഥാനത്തെ മുഖ്യദേവത.
മൂവാരി സമുദായക്കാർ പങ്ങണത്തറയിൽ പൂരക്കളി നടത്തിവരുന്നു. ചെറുകുന്നിനു സമീപമുള്ള ആയിരം തെങ്ങിലും അവർക്ക് സ്ഥാനമുണ്ട്. മരത്തക്കാട് ശ്രീ ഐവര് പരദേവതാ കാവിലും തീയ്യരുടെ പൂരക്കളി ഉണ്ട്.
കളരി സംസ്കാരവുമായി പൂരക്കളിക്ക് അഭേദ്യമായ ബന്ധമാണുള്ളത്. പൂരക്കളിയുടെ അടവുകളും ചുവടുകളും കളരി സംസ്കാരത്തിൽ നിന്നാവണം ഉൾക്കൊണ്ടതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശാരീരികമായ അഭ്യാസം സിദ്ധിച്ചവർക്കുമാത്രമേ പൂരക്കളിയിലെ വിവിധ രംഗങ്ങൾ ആടുവാനാകൂ. കളരിയിൽ നിന്ന് ലഭിക്കുന്ന മെയ്വഴക്കം പൂരക്കളിയിൽ അനിഷേധ്യമായ വസ്തുതയാണ്. കളരിയിൽ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമാണ് പൂരക്കളിപ്പണിക്കരുടെ പട്ടുടുപ്പും ഉറുമാൽ കെട്ടും. വൻകളിയും മറ്റും അവതരിപ്പിക്കണമെങ്കിൽ ശരിയായ മെയ്വഴക്കം സിദ്ധിക്കണം. ഇതിനായി പൂരക്കളിപ്പണിക്കരുടെ അടുക്കൽ നിന്നും കളിക്കർ മെയ്വഴക്കത്തിനുള്ള പരിശീലനം നേടണം. വൻകളികൾക്ക് മുമ്പായി സ്ഥാനത്ത് നിന്ന് എണ്ണ കൊടുക്കൽ ചടങ്ങുണ്ട്. ഇത് ശരീരത്തിൽ തേച്ച് പിടിപ്പിക്കണം. ഇത് കളരി അഭ്യാസിയുടെ മെഴുക്കിടലിന് സമാനമായ കർമ്മമാണ്.

കോലയാന്മാരുടെ ഓടങ്കര, മാടങ്കര, കുമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ പ്രമുഖ കളരി സമ്പ്രദായങ്ങളിൽ പൂരക്കളിക്കും പ്രാധാന്യമുണ്ട്. പുറപ്പന്തലിൽ ദൈവത്തറയുണ്ടാക്കി പൂരക്കളിക്കാർ പൂജ ചെയ്യുന്നത് കളരിയിലെ ദൈവത്തറയുടെ സ്വാധീനത്തിലാണ്. പുറപ്പന്തൽ ഒരു താൽകാലിക കളരിയുടെ ഫലമാണുണ്ടാക്കുന്നത്.
നാലുവേദങ്ങൾ, ആറുശാസ്ത്രങ്ങൾ, അറുപത്തിനാല് കലാജ്ഞാനം, തൊണ്ണൂറ്റാറ് തത്ത്വങ്ങൾ, എന്നിവയുടെ പൊരുളടങ്ങിയതും ചതുരശ്രം, തൃശ്രം, മിശ്രം, ഖണ്ഡം, സങ്കീർണ്ണം എന്നിവയിൽ നിന്നുണ്ടായ താളങ്ങളും, സപ്തസ്വരങ്ങളും ചേർന്നതും പുഷ്പബാണന്റെ ലീലയും ചൊല്ലി സ്തുതുക്കപ്പെട്ടതുമാണ് പൂരമാലയെന്ന് വസന്തപൂജാശാസ്ത്രം എന്ന താളാത്മക ഗദ്യത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
“ പാടിയാടി നിന്ന മാല പത്തുമെട്ടും പാരിലങ്ങ്, രതിരമണരുടെ ചരിത്രവിലാസം, രസമായ് പത്തുമൊരെട്ടും മാല ”
എന്നിങ്ങനെ പൂരമാല പതിനെട്ടാണെന്ന് പാട്ടുകളിൽ തന്നെ പറയുന്നു. ചിലപാട്ടുകളിൽ ശ്രീകൃഷ്ണനാണ് പൂരമാല പതിനെട്ടായി തിരിച്ച് സംവിധാനം ചെയ്തതെന്നും പറയുന്നു.
പതിനെട്ട് നിറങ്ങളാണ് പൂരമാലയിൽ. പാട്ടുകളുടെ രീതിയെയാണ് നിറങ്ങൾ എന്ന് ഉദ്ദേശിച്ചിരിക്കുന്നത്. പതിനെട്ട് നിറങ്ങൾ പതിനെട്ട് രാഗങ്ങളിലാണ് പാടേണ്ടത്. ഇവ സമ്പൂർണ്ണശ്രുതി, അപുടശ്രുതി ഷഡവ ശ്രുതി എന്നിങ്ങനെയാണ്.
സമ്പൂർണ്ണശ്രുതി- പതിനെട്ട് പൂരമാലകളിൽ ആദ്യത്തെ ഏഴെണ്ണം ചേർന്നതാണ് സമ്പൂർണ്ണമാല. സപ്തരാഗങ്ങൾ അടങ്ങിയതാണിത്. പൂവാളി, പൂർണ്ണായരി, ക്ഷേത്രാഹാരി, വനാഹാരി, കനകാഹാരി, മധ്യായരി, ആഹരി എന്നിവയാണവ.
അപുടശ്രുതി- സങ്കരവർണ്ണി, സൈന്ധവി, ഭൂതാനന്ദി, ഭൂതാകർഷി, ഭൂതലീല എന്നീ അഞ്ചു രാഗങ്ങൾ അടങ്ങിയതാണ് അപുടമാല. ഷഡവശ്രുതി- അവസാനത്തെ ആറെണ്ണമാണ് ഷഡവമാല. മഞ്ജരി, മലഹരി, മാർഗ്ഗി, ശാലിനി, ശാരീരവി, മാളവിക എന്നിവയാണ് രാഗങ്ങൾ
എന്നിങ്ങനെ അതിലളിതമായ പദവിന്യാസത്തോടെയാണ് ഒന്നാം നിറം പൂരമാല.
വിവിധ രാഗങ്ങളിലും, ചടുലമായ ചുവടുവയ്പ്പുകളോടെ 18 നിറങ്ങളും കണ്ണിനും കാതിനും ഇമ്പം നൽകുന്നവയാണ്. 18 നിറങ്ങൾ കഴിഞ്ഞാൽ വൻ കളികൾ എന്നറിയപ്പെടുന്ന ഗണപതിപ്പാട്ട്, രാമായണം, ഇരട്ട, അങ്കം, ആണ്ടും പള്ളം, പാമ്ഭാട്ടം തുടങ്ങിയ കളികളാണ്. ഒടുവിൽ അതത് ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചുകൊണ്ട് “പൊലി, പൊലി, പൊലി” എന്ന് പ്രകീർത്തിച്ചുകൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്.
ഇന്ന് സ്കൂൾ കലോത്സവവേദിയിലെ ഒരിനമായതുകൊണ്ട് കേരളീയർക്കു മുഴുവൻ സുപരിചിതമാണ് പൂരക്കളി.
മറുത്ത് (മത്സരിച്ച് ) നടത്തുന്ന കളിയാണ് മറുത്തുകളി. രണ്ട് ക്ഷേത്രങ്ങൾ തമ്മിലോ ഒരേ ക്ഷേത്രത്തിലെ രണ്ട് ഭാഗങ്ങളിലുള്ളവർ തമ്മിലോ ആണ് മറുത്തുകളി നടത്താറ്. കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങളുടെ കഴിവ് ഒരേ സമയം മത്സരിച്ച് പ്രദർശിപ്പിക്കുന്നു.
വിവിധ സംസ്കാരങ്ങളുടെ സത്തകൾ പൂരക്കളിയിൽ ലയിച്ചിട്ടുണ്ട്. സംഘകാലത്തെ മതങ്ങളുടെ പാരമ്പര്യം ഇതിലുണ്ട്. ശൈവ-വൈഷ്ണവ മതങ്ങളുടെ സ്വാധിനമാണ് കൂടുതലും നിഴലിക്കുന്നത്. സ്തുതികളും പൂരമാലയും മറ്റും ശ്രീകൃഷ്ണനെ സംബന്ധിച്ച പാട്ടുകൾക്ക് പ്രാധ്യാന്യം നൽകുന്നുവെങ്കിലും, പിൽക്കാല വികാസ പരിണാമങ്ങളിലൂടെ ശൈവകഥകൾ പൂരക്കളിയിലേക്ക് ആകർഷിക്കപ്പെട്ടു. ഈ കാരണത്താൽ പൂരക്കളിയെ ശങ്കരനാരായണീയം എന്ന് വിശേഷിപ്പിക്കാറുണ്ട്.
പൂരവും മഹാവീരജയന്തിയും തമ്മിലുള്ള ബന്ധം ശ്രദ്ധേയമാണ്. ചൈത്രമാസത്തിലെ വെളുത്ത ത്രയോദശിയാണ്. മഹാവീരന്റെ ജന്മദിനം. കാമജിത്തായ മഹാവീരന്റെ ജയന്തിയുമായി ബന്ധം ജൈന സംസ്കാരവുമായുള്ള ബന്ധമാണ്. പൂരവേല മലയരമ്പ പൂജയാകുന്നതോടെ അത് ശക്തി(ദേവി) പൂജയുമായിത്തീരുന്നു. ഭഗവതീക്ഷേത്രങ്ങളിലാണ് പൂരവേല പ്രാധാനമെന്നതും പൂരമാലയിലെ അവസാനത്തെ രണ്ട് നിറങ്ങൾ ശക്തിസ്തുതിപരമായിത്തീർന്നതും ശ്രദ്ധേയമാണ്.
പൂരക്കളിയിലെ പള്ള് എന്ന രംഗം കാർഷികവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വടക്കന്മേഖലയിലെ പുറപ്പന്തലിലെ കളി സമാപിക്കുന്നത് മാപ്പിളപ്പാട്ടുകൾ പാടിക്കൊണ്ടാണെന്നത് ഈ കളിയെ മറ്റ് സംസ്കാരങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ തെളിവുകളാണ്.

തയ്യാറാക്കിത് : Arsha Vijayan