Article | Arsha Vijayan
‘പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം..
പൂപോലഴകുള്ളൊരായിരുന്നു..
ആണുങ്ങളായി വളർന്നോരെല്ലാം..
അങ്കം ജയിച്ചവരായിരുന്നു..’

വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച (പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ച, ആറ്റുമണമേൽ ഉണ്ണിയാർച്ച) തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇന്നത്തെ നാദാപുരത്തിന് അടുത്ത്, പഴയ കടത്തനാട് നാട്ടുരാജ്യത്തെ അധിപ്രശസ്ത ധനിക തറവാട് എന്നു പ്രശസ്തിയാർജ്ജിച്ച പുത്തൂരം വീട് എന്ന കുടുംബത്തിലാണ് ഉണ്ണിയാർച്ച ജനിച്ചത്. 12-ാം നൂറ്റാണ്ടിൽ വടക്കേ മലബാറിലാണ് ഉണ്ണിയാർച്ച ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നത്. വടക്കേ മലബാറിലെ തിയ്യ ജാതിയിലെ ചേകവന്മാരുടെ വീര കഥകൾ വാഴ്ത്തപെട്ടതാണ് പുത്തൂരം പാട്ടുകൾ…
ഉണ്ണിയാർച്ചയുടെ ആയോധന കഴിവുകളും, ശാരീരിക-മുഖ സൗന്ദര്യത്തെയും വളരെ വ്യക്തമായി വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്നുണ്ട്. പുത്തൂരം വീട്ടിൽ ഉണ്ണിയാർച്ചയെ കൂടാതെ മറ്റൊരു ധീര വനിതയായ മികവിൽ മികച്ചേരി വീട്ടിൽ തുമ്പോലാർച്ച കൂടെ കഥയിൽ വരുന്നുണ്ട്.
കടത്തനാട് നാട്ടുരാജ്യത്തെ പുത്തൂരം തറവാട്ടിൽ കണ്ണപ്പ ചേകവരുടെ മകളായി പതിനഞ്ചാം നൂറ്റാണ്ടിലോ അതിന് മുൻപോ ആണ് ആർച്ച ജനിച്ചത്. വളരെ ചെറുപ്പം തൊട്ടേ ആയോധന കഴിവിലും ആയുധ അഭ്യാസത്തിലും സ്ത്രീ സൗന്ദര്യത്തിലും ഉണ്ണിയാർച്ച മറ്റു സ്ത്രീകളെക്കാൾ മുന്നിലായിരുന്നു. കളരിയഭ്യാസമുറകളിൽ ധീരയോദ്ധാവായ ആരോമൽ ചേകവരെ കൂടാതെ ഉണ്ണിയാർച്ചയ്ക്ക് ഉണ്ണിക്കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. സഹോദരനായ ആരോമൽചേകവർക്കും, മുറച്ചെറുക്കനായ ചന്തു ചേകവർക്കും, ആറ്റുംമണമ്മേൽ കുഞ്ഞിരാമനുമൊപ്പം അച്ഛന്റെ ശിഷ്യണത്തിൽ കളരി പരിശീലിക്കുകയും – കരവാളിലും ഉറുമിയിലും വൈദഗ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതാണെങ്കിലും മുറച്ചെറുക്കനായ ചന്തുവിനെക്കൊണ്ട് ഉണ്ണിയാർച്ചയെ കെട്ടിക്കാൻ ആരോമൽച്ചേകവർ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല … ആറ്റുംമണമേലെ കുഞ്ഞിരാമനെക്കൊണ്ട് ആർച്ചയെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഉണ്ണിയാർച്ച ആറ്റുമണമേൽ ഉണ്ണിയാർച്ച എന്നാണ് അറിയപ്പെട്ടത്. കുഞ്ഞിരാമൻ വിവാഹം ചെയ്തതിന് ശേഷം, ചന്തുവിന് ആരോമൽച്ചേകവരോട് പ്രതികാര ചിന്ത ഉടലെടുക്കുകയും ചെയ്യുന്നുണ്ട്.
അല്ലിമലർക്കവിൽ കൂത്ത് കാണാൻ പോയ ചരിത്രം
ഒരിക്കൽ അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ മാപ്പിളമാർ തടഞ്ഞു. അവരെ ധീരവനിത പൊരുതി തോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ.

അല്ലിമലർകാവിലും , അയ്യപ്പൻകാവിലും ഉത്സവമുണ്ടെന്നറിഞ്ഞ് ആർച്ച അവിടെപ്പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നു. സ്ത്രീകളെ ഉപദ്രവിക്കുകയും, പിടിച്ചു കൊണ്ടുപോകുകയും ചെയ്യുന്ന നാദാപുരത്തങ്ങാടിയിലെ ജോനകത്തെരുവിൽ അക്രമികളായ മാപ്പിളമാർ ഉണ്ടെന്ന് അറിയുന്ന ഉണ്ണിയാർച്ച എങ്കിൽ തീർച്ചയായും അവർ തമ്പടിച്ച വഴിക്കു തന്നെ പോകണമെന്നും, അത്തരക്കാരെ ഒന്ന് നേരിൽ കാണണമെന്നും ഉറപ്പിക്കുന്നു. അങ്ങനെ ഭർത്താവ് കുഞ്ഞിരാമനുമൊത്ത് ഉണ്ണിയാർച്ച അല്ലിമലർക്കാവിലേക്ക് യാത്ര തിരിക്കുകയും നാദാപുരത്തെത്തിയപ്പോൾ തങ്ങളുടെ മൂപ്പന് സമർപ്പിക്കാനായി ജോനകത്തെരുവിലെ മാപ്പിളമാർ അവരെ കടന്നു പിടിക്കുകയും ചെയ്യുന്നു . ഈ സമയം ഭയചകിതനായി മാറി നിൽക്കുന്ന ഭർത്താവ് കുഞ്ഞിരാമനെ നോക്കിക്കൊണ്ട് —
പാട്ടിൻ്റെ ഒരു ഭാഗം
“ പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല
ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?
ആയിരം വന്നാലും കാര്യമില്ല
പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെ കൊല്ലിച്ച കേട്ടിട്ടുണ്ടോ?”
ഇവരോട് എതിർക്കാതെ താൻ പിന്മാറില്ലെന്നും; താൻ ആരോമൽച്ചേകവരുടെ പെങ്ങളാണെന്നും പറഞ്ഞ് തന്റെ കൈവശം കരുതിയിരുന്ന ‘ഉറുമി’ എടുത്ത് വീശിക്കൊണ്ട് അക്രമികളെ ഉണ്ണിയാർച്ച ധീരമായി നേരിടുന്നു. ഇത് കണ്ട് ഭയന്ന മാപ്പിളമാർ അവരുടെ മൂപ്പനെ വിവരം അറിയിക്കുകയും മൂപ്പൻ നേരിട്ടെത്തി ആളറിയാതെ ചെയ്തത് ആണെന്ന് മാപ്പപേക്ഷിക്കുകയും ചെയ്തു. ഇനിമേൽ നാദാപുരത്തങ്ങാടിയിലൂടെ പോകുന്ന സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ ഉണ്ണിയാർച്ച അവിടെ നിന്നും യാത്ര തുടർന്നുള്ളൂ.
ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് മേലൂരിടത്തിലെ ഉണ്ണിക്കോനാരും, കീഴൂരിടത്തിലെ ഉണ്ണിച്ചന്ത്രാരും തമ്മിൽ തർക്കമുണ്ടാവുകയും, വയറ്റാട്ടിയുടെയും സാക്ഷിമൊഴിയുടെയും ഒത്തുതീർപ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ പരസ്പരം അങ്കപ്പോര് നടത്തി പ്രശ്നം പരിഹരിക്കണം എന്ന് തീരുമാനിച്ചു.
ഉണ്ണിക്കോനാർ ആരോമൽച്ചേകവരെ അങ്കത്തിന് ക്ഷണിക്കാൻ പുത്തൂരം വീട്ടിലെത്തുന്നു. കളരിമുറകളെല്ലാം പഠിച്ചു കഴിഞ്ഞെങ്കിലും ആരോമൽചേകവരെ അങ്കത്തിനയക്കാൻ അച്ഛൻ കണ്ണപ്പചേകവരടക്കമുള്ളവർ വിസമ്മതം പറയുന്നു. പക്ഷേ ഒരു ഭീരുവായിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ആരോമൽ അങ്കത്തിന് സമ്മതമാണെന്ന് അറിയിക്കുകയും. സഹായിയായി മച്ചുനനായ ചന്തുവിനെ കൂടി കൂട്ടാൻ കണ്ണപ്പ ചേകവർ നിർദ്ദേശിക്കുകയും ചെയ്യുന്നു.
അങ്കത്തിൽ തൻ്റെ എതിരാളിയായി ഉണ്ണിച്ചന്ത്രാർ ആശ്രയിച്ചത് അരിങ്ങോടർ ചേകവരെയായിരുന്നു. അങ്കവിദ്യയിലെന്ന പോലെ ചതിപ്രയോഗങ്ങളിലും സമർത്ഥനായിരുന്നു അരിങ്ങോടർ. അങ്കത്തട്ട് പണിയുന്ന തച്ചനെയും ആരോമലിന്റെ സഹായി ചന്തുവിനെയും അയാൾ സ്വാധീനിക്കുന്നു. ചന്തുവിന്റെ ചതി മൂലം അങ്ക മധ്യത്തിൽവെച്ച് ആരോമലിന്റെ ചുരിക മുറിയുകയും. അരിങ്ങോടരിൽനിന്ന് ആരോമലിന്റെ നാഭിയിൽ മുറിവേൽക്കുകയും ചെയ്യുന്നുണ്ടെങ്കിലും തന്റെ മുറിച്ചുരികകൊണ്ട് ആരോമൽ അരിങ്ങോടരുടെ തല കൊയ്ത് വീഴ്ത്തുന്നു. അങ്കത്തിൽ നാഭിയിൽ മുറിവേറ്റ് രക്തം വാർന്ന് തളർന്ന ആരോമൽ ചന്തുവിന്റെ മടിയിൽ തലവെച്ച് കിടക്കുന്നു.
ഈ തക്കം നോക്കി ആരോമലിനോട് മുൻവൈരാഗ്യമുണ്ടായിരുന്ന ചന്തു അരികത്തണ്ടായിരുന്ന കുത്തുവിളക്കെടുത്ത് ആ മുറിവിൽ കുത്തിയിറക്കുന്നു. അത് കാരണം ആരോമൽ മരിക്കുന്നു. പിന്നീട് തന്റെ സഹോദരൻ ആരോമൽചേകവരെ ചതിച്ച് കൊന്ന ചന്തു ചേകവരെ, വധിക്കാനായി തന്റെ മകൻ ആരോലുണ്ണിയെയും, സഹോദരപുത്രനായ കണ്ണപ്പനുണ്ണിയെയും ഉണ്ണിയാർച്ച പറഞ്ഞയയ്ക്കുന്നു. ചന്തുവിന്റെ തല വെട്ടിയെടുത്ത് തന്റെ കാൽക്കൽ കാഴ്ചവെക്കണമെന്നും ഇത് താൻ കാത്തിരിക്കുന്ന ജീവിതാഭിലാഷമാണെന്നും അവൾ പറഞ്ഞിരുന്നു. ആർച്ചയുടെ ഈ ജീവിതാഭിലാഷം ഒടുവിൽ നിറവേറ്റപ്പെടുകയും ചെയ്യുന്നുണ്ട്. പിന്നീട് വാർദ്ധക്യസഹജമായി അസുഖങ്ങളാൽ ഉണ്ണിയാർച്ച മരിച്ചു.
ഈ പശ്ചാലത്തെയൊക്കെ അടിസ്ഥാനമാക്കി സിനിമകളും വന്നിട്ടുണ്ട്.
ഉണ്ണിയാർച്ച(1961),
ഒരു വടക്കൻ വീരഗാഥ (1989)
പുത്തൂരം പുത്രി ഉണ്ണിയാർച്ച (2002)
എന്നീ സിനിമകളും ഉണ്ണിയാർച്ച എന്ന പേരിലുള്ള ഏഷ്യാനെറ്റിലെ ഒരു സീരിയലും ഉണ്ണിയാർച്ചയുടെ കഥ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്. 2016 ലെ വീരം എന്ന ചിത്രത്തിലും ഉണ്ണിയാർച്ചയുടെ കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.




തയ്യാറാക്കിയത് : ആർഷ വിജയൻ