ന്യൂയോർക്ക്: ന്യൂയോർക്കിൽ 50-ലധികം യാത്രക്കാരുമായി പോയ ടൂർ ബസ് ഹൈവേയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർ മരിച്ചതായി പോലീസ് അറിയിച്ചു.
നിയാഗറ വെള്ളച്ചാട്ടത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്ക് മടങ്ങുകയായിരുന്ന ബസ്, പെംബ്രോക്കിന് സമീപം ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്.
അജ്ഞാത കാരണങ്ങളാൽ വാഹനം നിയന്ത്രണം വിട്ട് മീഡിയനിലേക്ക് കയറുകയും പിന്നീട് റോഡിന്റെ വശത്തുള്ള കുഴിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് സംസ്ഥാന ട്രൂപ്പർ ജെയിംസ് ഒ’കല്ലഗൻ പറഞ്ഞു. ബസ് പൂർണ്ണ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ചിലർ വാഹനത്തിൽ കുടുങ്ങുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ ഒരു കുട്ടിയെങ്കിലും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ 24 പേരെ എറി കൗണ്ടി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേർ ശസ്ത്രക്രിയയിലും രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്. ബസിലെ യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാർ, ചൈനക്കാർ, ഫിലിപ്പീൻസ് പൗരന്മാർ എന്നിവരാണെന്ന് ഒ’കല്ലഗൻ കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയിലെ ഇരു ദിശകളിലുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
P.P.Cherian BSc, ARRT(R) CT(R)
Freelance Reporter
Notary Public(State of Texas)
Sunnyvale,Dallas
PH:214 450 4107