Home Kerala‘ദേശീയപാത അതോറിറ്റി ജനങ്ങളെ ബന്ദികളാക്കി, ​മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ജനങ്ങൾ ദുരിതത്തിൽ’; സനീഷ് കുമാർ ജോസഫ് MLA

‘ദേശീയപാത അതോറിറ്റി ജനങ്ങളെ ബന്ദികളാക്കി, ​മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ജനങ്ങൾ ദുരിതത്തിൽ’; സനീഷ് കുമാർ ജോസഫ് MLA

by admin
0 comments

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ദേശീയപാത അതോറിറ്റി ബന്ദികളാക്കിയിരിക്കുകയാണെന്നും ജോസഫ് MLA പറഞ്ഞു.

മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഇത് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഉൾപ്പെടെയുള്ള ഉന്നത കോടതികൾ വിഷയത്തിൽ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മുരിങ്ങൂരിലെ അടിപ്പാത നിർമ്മാണം നടക്കുന്ന ഭാഗത്ത് സർവീസ് റോഡിൽ വെള്ളിയാഴ്ച രാത്രി ഒരു മരം കയറ്റിവന്ന ലോറി കുഴിയിൽ വീണു മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ലോറിയിലുണ്ടായിരുന്ന മരത്തടികൾ റോഡിൽ ചിതറിക്കിടന്നതിനാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തടികൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല.

​എങ്കിലും സർവീസ് റോഡിന്റെ ശോച്യാവസ്ഥയും അടിപ്പാത നിർമ്മാണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാത്തതും കാരണം ഗതാഗതം വീണ്ടും താറുമാറാവുകയായിരുന്നു. ചാലക്കുടിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന റോഡിലാണ് നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന്റെ മോശം അവസ്ഥയാണ് ഈ ദുരിതത്തിന് പ്രധാന കാരണം. കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ അവ തിരിച്ചറിയാൻ കഴിയാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്.

Press: Arsha Vijayan

usamalayalee.com

You may also like

Leave a Comment