Shibu Gopalakrishnan
തൃശൂർ നഗരത്തിൽ ആംബുലൻസിനു വഴിയൊരുക്കാൻ പിങ്ക് പോലീസിന്റെ ജീപ്പിൽ നിന്നും ചാടിയിറങ്ങി ഒറ്റയ്ക്ക് വണ്ടികളെ ഉന്തിമാറ്റിയ അസിസ്റ്റന്റ് എസ്ഐ അപർണ ലവകുമാർ.
ആറാം ക്ലാസ്സുമുതൽ അപർണ പഠിച്ചത് ഒരു അനാഥാലയത്തിൽ ആയിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത മാതാപിതാക്കൾ അവിടെ ആക്കുക ആയിരുന്നു. തൃശൂർ പോലീസ് അക്കാദമിയുടെ എതിർവശത്തുള്ള ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ പഠിക്കുമ്പോൾ അപർണ ഒരിക്കലും കരുതിക്കാണില്ല ഒരു പൊലീസുകാരി ആകുമെന്ന്. എന്തിന്, വിവാഹം കഴിക്കുമ്പോൾ പോലും ഒരു ജോലി നേടുന്നതിനെ കുറിച്ചോ പോലീസ് ആകുന്നതിനെ കുറിച്ചോ ആലോചിച്ചിരുന്നില്ല. ഒരു വീട്ടമ്മ ആയിക്കഴിഞ്ഞാണ് പരീക്ഷ എഴുതുന്നതും പോലീസിലേക്കു സെലക്ഷൻ കിട്ടുന്നതും, അപ്പോഴുള്ള ഏറ്റവും വലിയ ദുഃഖം മുട്ടോളമുള്ള മുടി മുറിച്ചു കളയേണ്ടി വരുമോ എന്നായിരുന്നു.
ആ മുടിയാണ് പിന്നീടൊരിക്കൽ കാൻസർ ബാധിച്ച ഒരു കുട്ടിക്ക് വിഗ് വയ്ക്കുന്നതിനു വേണ്ടി മുറിച്ചുകൊടുത്തത്. ഒരിക്കൽ ഒരു ടീച്ചറുമായി സംസാരിച്ചപ്പോൾ മുടി പിന്നീട് വളരുമെങ്കിലും കൊഴിഞ്ഞ മുടിയുമായി ക്ലാസ്സിൽ വരാൻ മടിക്കുന്ന, നിലവാരമുള്ള വിഗ് വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികളെ കുറിച്ചു കേട്ടപ്പോൾ മുട്ടോളമുള്ള മുടി മുറിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നീട് കേരളം അപർണ എന്ന പോലീസുകാരിയുടെ പേര് കേൾക്കുന്നത് ആശുപത്രിയിൽ ബില്ലടയ്ക്കാനാവാതെ മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടുകിട്ടാതെ വിഷമിച്ച ഒരു കുടുംബത്തിനു കൈയിൽ കിടന്ന മൂന്നു വള പണയം വയ്ക്കാൻ ഊരിക്കൊടുത്തപ്പോഴാണ്. ഭർത്താവിന്റെ അനിയന്റെ തലയ്ക്കടിയേറ്റ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹത്തിന് കൂട്ടുനിൽക്കാൻ വന്നതായിരുന്നു അപർണ. മൃതദേഹത്തിൽ പുതപ്പിക്കാനുള്ള വെള്ളത്തുണി വാങ്ങാൻ അവർ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടുന്നത് കണ്ടപ്പോൾ, അറുപതിനായിരം രൂപയിൽ, പകുതി എങ്കിലും അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടില്ലെന്നു ആശുപത്രി തീർത്തുപറഞ്ഞപ്പോൾ, അപർണ വളയൂരി നിർബന്ധപൂർവം അവരെ ഏൽപ്പിച്ചു.
നല്ല മനുഷ്യരെ സംബന്ധിച്ചു നന്മ ഒരു ഒറ്റപ്പെട്ട സംഭവമല്ല, അതൊരു തുടർച്ചയാണ്.


Shibu Gopalakrishnan
Reported : Arsha Vijayan