കലാലയത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിലേക്കുള്ള നടപ്പാതയില്‍ പട്ടുപാവാടയുടുത്ത്, നീണ്ട ചുരുണ്ട മുടി രണ്ടായി പിന്നി ഒന്ന് മുന്നിലേക്കിട്ട്, നെറ്റിയില്‍ ചന്ദനക്കുറി തൊട്ട്, പുസ്തകകെട്ട് നെഞ്ചോടു ചേർത്തു പിടിച്ച് അവളൊരു ചിത്രശലഭമായി പാറി നടന്നു.
പൂങ്കാവനത്തിൽ കൂടി വരുന്ന ഇളംകാറ്റിന്റെ തലോടലിൽ അളകങ്ങൾ നൃത്തമാടി.
നാലുമണി സൂര്യന്റെ കിരണങ്ങളാൽ തുടുത്ത കവിൾ തടങ്ങളിൽ പുതിയ കവിതകൾ വിരിയുന്നത് അവൻ കണ്ടു.. അവനറിയാതെ മുന്നിലെത്തുമ്പോഴും കാതരമായ അവളുടെ കണ്ണുകളിൽ കോപാഗ്നി ജ്വലിക്കുന്നതു കാണാമായിരുന്നു. ആ അഗ്നിയിലവന്റെ കിനാക്കളെല്ലാം ഒരു ചിതയായി വെന്തെരിഞ്ഞു..
അവന്റെ ആത്മാവിനുള്ളിലെ കവിതകൾ കലാലയഭിത്തികളിലൊരു ചരമഗീതമെഴുതി.
യാത്രാമൊഴി ചൊല്ലി കവിത പടിയിറങ്ങി. ഹൃദയം പിളർന്ന് ആത്മാവ് മുല്ലപ്പന്തലിൽ ഒരു കാറ്റായി പാറി നടന്നു. എങ്കിലും ചിതയിലെരിയുന്ന അവന്റെ ആത്മനൊമ്പരം അവളറിഞ്ഞില്ല.
പഴയ ഹോസ്റ്റലിലെ മൂന്നാം നമ്പർ മുറിയുടെ, പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ജനാല അഴികളിൽ പിടിച്ച് എല്ലാ സായാഹ്നങ്ങളിലും അവൻ ഉറക്കെയുറക്കെ അവളെ വിളിച്ചു. അവൾ നടന്നു പോകാറുള്ള പാതയിലേക്ക് ദൃഷ്ടിയൂന്നി…….. അതിന്റെ അലയടികൾ രാജവീഥിയും പിന്നിട്ട് കടൽ കാറ്റിലലിഞ്ഞ് കാലാന്തരങ്ങളോളം സഞ്ചരിച്ചു……
വാകമരത്തിന്റെ ചില്ലകളിൽ കൂട്ടമായി എത്തിയിരുന്ന കിളികൾ കൊക്കുരുമിയിരുന്നു മന്ത്രിക്കുന്നതവൾ കണ്ടില്ല. അമ്പലതുളസിയുടെ പരിശുദ്ധിയുള്ള അവളുടെ മനസ്സില്‍ നിർമ്മാല്യത്തിന്റെ പവിത്രതയായിരുന്നല്ലോ.
അവനിലെ കവിത കലാലയത്തിന്റെ എട്ടുകെട്ടുകൾക്കുള്ളിൽ ശാപമുക്തിയ്ക്കായി അലഞ്ഞു നടന്നു. എങ്കിലും പുനർജ്ജനിയുടെ തീരത്തൊരിയ്ക്കൽ നടതുറക്കുമെന്നും, മോക്ഷമേകുമെന്നും, ഒരു പരിത്യാഗിയുടെ നിസ്സംഗതയോടെ അവൻ പ്രതീക്ഷിച്ചു……
ഒരിക്കൽ കടലിന്റെ തലോടലേറ്റു വന്ന ഇളം തെന്നൽ അവന്റെ ചെവിയിൽ മന്ത്രിച്ചു.
“അല്ലയോ വന്യഭൂവിലെ പഥിക, നിന്നിലെ കവിത മരിച്ചിട്ടില്ല. നിന്റെ പുനർജന്മത്തിനായി ഒരു ജന്മം മുഴുവൻ വ്രതം നോറ്റ് തപസ്സിരുന്നു നിന്റെ സഖി”
വസന്താഗമനത്തിൽ ഒരു പുഷ്പവൃഷ്ടിയായി കവിത അവനെ തേടിവന്നു….
ശബ്ദങ്ങൾ അക്ഷരങ്ങളായി….. അക്ഷരങ്ങൾ വാക്കുകളായി….
വാക്കുകൾ കോർത്ത് കോർത്തൊരു കവിതയായി..
നിർജീവമായിരുന്ന അവനിലേക്ക്
കവിതയുടെ ജീവശ്വാസം ശ്വാസകോശങ്ങളിൽ കൂടി
കവിത വീണ്ടും അവനിൽ പടർന്നു..
തലച്ചോറിലെ അനന്തമായ തന്മാത്രകളിലെല്ലാം
കവിത നിറഞ്ഞു
ഭാവനയുടെ എല്ലാ കണികകളും വീണ്ടും തളിരിട്ടു..
അവന്റെ സിരകളിൽ കവിത വീണ്ടും തുകിലുകൊട്ടി..
ഒപ്പം അവളുടെ ആത്മാവിലും………….