ഉയിർത്തെഴുന്നേൽപ്പ്

Date:

ഉമ 

രു പാട് ആലോചിച്ചു എടുത്ത തീരുമാനായിരുന്നു.
എന്നിട്ടും മനസ്സിൽ എന്തോ ഒന്ന് ശരിയാകാത്തതു പോലെ തോന്നുന്നു.
മക്കൾ കൂടി നിർബന്ധിച്ചപ്പോൾ മാറി ചിന്തിച്ചേ മതിയാകു എന്ന അവസ്ഥയായി.
നിർബന്ധം ആയിരുന്നോ?
അല്ല.
മോളുടെ സ്വരത്തിൽ ഒരു ഭീഷണിയുടെ ധ്വനി ഉണ്ടായിരുന്നില്ലേ?
ഇത്രയും കാലം ആരുടെയും യാചനകൾക്കും ഭീഷണികൾക്കും
ചെവി കൊടുത്തില്ല..

തന്റെ ശരികൾക്കു നേരെ മാത്രം കണ്ണുകൾ തുറന്നു
തനിക്കു ശരിയെന്നു ഉറപ്പുള്ളതിനു മാത്രം ചെവി കൊടുത്തു..

ഇന്നും ഞാൻ വിശ്വസിക്കുന്നത് ഞാനാണ് ശരി, എന്റെ തീരുമാനങ്ങളാണ് ശരി ആയതു എന്ന്.
ആ ശരികൾക്ക് കാരണക്കാരായത് പ്രീയപ്പെട്ട കൂട്ടുകാരികളും..

ആരോടെങ്കിലും ഈ ജന്മം കടപ്പെട്ടിട്ടുണ്ടെങ്കിൽ അവരോടു മാത്രം.
താൻ എടുത്ത തീരുമാനങ്ങളിൽ ഒന്നും തെറ്റിയില്ല
ഒന്നൊഴികെ..

ഇപ്പോൾ എടുത്ത തീരുമാനം ..

ഇപ്പോഴും മനസ്സ് ശരിയും തെറ്റും വേർതിരിക്കാനാകാതെ ഉഴറുന്നു.
പുറത്തെ തണുത്ത കുളിർകാറ്റാടിച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.

കാറിനുള്ളിൽ എസി യ്ക്കു തണുപ്പ് പോരാ എന്ന് തോന്നിയാണ് വിൻഡോ തുറന്നത് .
തന്റെ ഉള്ളിലെ ചൂടിനും അല്പം ശമനം വന്നപോലെ..
തണുത്ത കാറ്റിനോടൊപ്പം സുഖകരമായതും അല്ലാത്തതുമായ ചിന്തകളും കടന്നു വന്നു.

മനസ്സ് ഒരുപാടു വർഷം പുറകിലേക്കു പോയി..
സ്ക്കൂൾ കോളജ് കാലത്തേക്ക്..

പഠിക്കാൻ മോശമല്ലാത്ത കുട്ടി ആയിരുന്നു. കഥയും കവിതയും പാട്ടുമൊക്കെ ആയി അടിച്ചുപൊളിച്ചു നടന്ന കാലം..

കോളജിൽ പഠിക്കുന്ന കാലത്താണ് ജീവിതം ആകെ മാറ്റി മറിച്ച് അമ്മയുടെ തീരുമാനം..
പെൺകുട്ടികളെ ഒരുപാടു പഠപ്പിച്ചിട്ട് കാര്യമില്ല. ഒത്ത ആലോചന വന്നാൽ എത്രയും വേഗം കല്യാണം കഴിപ്പിച്ചയയ്ക്കുക.

അമ്മയുടെ തീരുമാനങ്ങളെ സഹർഷം പിൻതാങ്ങാനല്ലാതെ ഒന്നും പറയാനില്ലാതെ അച്ഛൻ.
അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അമ്മ ഏറ്റവും നല്ല ഉദാഹരണമാണ്.

അമ്മയുടെ ഒറ്റ ആളുടെ മിടുക്കു കൊണ്ടാണ് ഈ കാണുന്നതെല്ലാം നേടിയത്..
അമ്മയുടെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ്സു മാത്രം.

അച്ഛൻ ഉയർന്ന വിദ്യഭ്യാസം നേടിയിട്ടും ഒന്നിനും കൊള്ളാത്തവൻ..
അച്ഛൻ ഒരപകടത്തെ തുടർന്നു കുറച്ചു കാലം കിടപ്പിലായി.

അന്ന് ഒരു പരിപൂർണ്ണ തകർച്ചയിൽ നിന്നും അച്ഛന്റെ ബിസിനസും കുടുംബവും രക്ഷിച്ചത് ഈ പത്താം ക്ലാസ്സുകാരി ആണ്.

അപ്പോൾ ഉന്നത വിദ്യഭ്യാസത്തിനല്ല പ്രസക്തി..
പ്രായോഗിക ബുദ്ധിക്കും മന:ശക്തിക്കും അവസരോചിതമായി പെരുമാറാനുള്ള കഴിവിനും ആണ്.
അതുകൊണ്ടു തന്നെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാം ഒത്തിണങ്ങിയ ആലോചന അയാളുടെ രൂപത്തിൽ വന്നപ്പോൾ അമ്മ അതു നടത്താൻ തീരുമാനം എടുത്തത്.

എനിക്ക് ഒരു കാരണവശാലും യോജിക്കാനാകാത്ത ഒരു ബന്ധം. എന്റേതിലും ഇരട്ടിയോളം പ്രായം.
പിന്നെ എനിക്ക് പഠിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹം. കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചു നടന്ന് മതിവരാത്ത പ്രായം പക്ഷെ എന്റെ എതിർപ്പിനെ ആര് വകവയ്കാനാണ്.

കരഞ്ഞും പട്ടിണി കിടന്നും പതിവ് പ്രതിക്ഷേധങ്ങൾ കുറെ നടത്തി. ഒന്നൊഴിച്ച്. ആത്മഹത്യാ ഭീഷണി. അത് മുൻ കൂട്ടി അച്ഛൻ നേടിയെടുത്ത മുൻകൂർ ജാമ്യത്തിൽ പെട്ടതായിരുന്നു. അതൊഴിച്ച് എല്ലാം പയറ്റാൻ അച്ഛൻ മൗനാനുവാദം തന്നിരുന്നു.
ഒന്നും വിലപ്പോയില്ല…

ഒടുവിൽ അമ്മയുടെ ആഗ്രഹം പോലെ എല്ലാം നടന്നു.
എതിരെ വന്ന വാഹനത്തിന്റെ ഹോർൺ അവളെ ചിന്തയിൽ നിന്നുണർത്തി.
തൊട്ടു തൊട്ടില്ല എന്നപോലെ ചീറി പാഞ്ഞു പോകുന്ന ലോറി. താൻ റോഡിന്റെ ഓരം ചേർന്ന് മിതമായ സ്പീഡിലാണ് പോകുന്നത്.
പിന്നെ എന്തിനാണാവോ ഇത്രയും ശബ്ദത്തിൽ ഹോർൺ അടിച്ചു മലിനീകരണം ഉണ്ടാക്കുന്നത്.

അവൾ കാറിന്റെ ഗ്ലാസ്സുകൾ ഉയർത്തി എ സി ഓൺ ചെയ്തു.
മുറിഞ്ഞു പോയ ചിന്തകൾ വീണ്ടും കൂട്ടുകൂടാനെത്തി.

വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്കെത്തിയ ആദ്യ ദിവസം തന്നെ സാമ്പിൾ വെടിക്കെട്ട് ആരംഭിച്ചതാണ്.
പട്ടണത്തിൽ നിന്നും ചേക്കേറിയ തനിക്ക് പരിചിതമല്ലാത്ത ഒരു ലോകത്തായിരുന്നു എത്തിപ്പെട്ടത്.

ആളുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചോദ്യങ്ങൾ വളരെ അരോചകമായി തോന്നി.
സ്വർണ്ണത്തോട് ഒട്ടും ഭ്രമമില്ലാഞ്ഞിട്ടും അമ്മയുടെയും ഭർതൃവീട്ടുകാവണടെയും ആഗ്രഹ പ്രകാരം ആനയെ നെറ്റിപ്പട്ടം കെട്ടി എളുന്നള്ളത്തിന് നിർത്തിയതുപോലെ നിൽക്കേണ്ടി വന്നു മണിക്കൂറുകളോളം.

നെറ്റിപ്പട്ടവും ആടയാഭരണങ്ങളും മാറ്റണം എന്ന് അദ്ദേഹത്തോടു പറഞ്ഞപ്പോൾ ദേഷ്യപ്പെടുകയാണണണ്ടായത്. ആളുകൾ വരുന്നു. അവർ വരുന്നത് ഇതൊക്കെ കാണാനാണു പോലും.

അവിടെ മുതൽ തുടങ്ങിയതാണ് അഭിപ്രായ വ്യത്യാസങ്ങൾ.
മുന്നോട്ടുള്ള ജീവിതത്തിലും പല കാര്യങ്ങളും രണ്ടഭിപ്രായങ്ങളിൽ ചെന്നെത്തി. ജീവിതം ഏതാണ്ട് റെയിൽവേ ലൈൻ പോലെ പാരലൽ ആയിപൊയ്ക്കൊണ്ടിരുന്നു.
പലപ്പോഴും മുൻപോട്ടുള്ള യാത്ര ദുഷ്ക്കരം എന്നു തോന്നി.

അമ്മയോടൊന്നും പറഞ്ഞിട്ട് ഫലം ഇല്ലാ എന്ന് മനസ്സിലായി. അമ്മയുടെ മനസ്സിൽ എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനവും കെട്ടുറപ്പും പണത്തിലാണ്.

ഭർത്താവിന് മുതലാളി ക്ലബ്ബിൽ കെട്ടി എഴുന്നെള്ളിച്ചു നടത്താനും പാട്ടും നൃത്തവും ഒക്കെ ആയി എല്ലാം തികഞ്ഞ ഭാര്യയെന്നു പൊങ്ങച്ചം കാണിക്കാനും ഉള്ള ഒരു കോലമായിരുന്നു ഞാൻ.

ചില സമയങ്ങളിൽ ചില തൈക്കിളവന്മാരുടെ മൂരി ശൃംഗാരങ്ങളും ശരീരത്തിന്റെ വടിവുകളുടെ അളവെടുപ്പും കണ്ണുകൊണ്ടുള്ള നക്കിത്തുടയ്ക്കലും ഓ.. ഓർത്തപ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുന്നു ഇന്നും.

അയാളോടു പറഞ്ഞപ്പോൾ പ്രതികരണം അതിലും അറപ്പുളവാക്കുന്നത്.
നീ എന്താ ഒരുമാതിരി മനുഷ്യനെ കണ്ടിട്ടില്ലാത്ത കൺട്രികളെപ്പോലെ എന്ന്.
ഇതൊക്കെ പതിവാണു പോലും..

ക്ലബ്ബിലെ പല കൊച്ചമ്മമാർക്കും ഇതൊന്നും പ്രശ്നം അല്ലായിരുന്നു. ഗ്രേസ് മാത്യൂസ്, പ്ലാന്റർ മാത്യൂസിന്റെ ഭാര്യയുടെ ഭാഷയിൽ പറഞ്ഞാൽ ഇതിലൊന്നും വലിയ കാര്യം ഒന്നും ഇല്ല. ആരെങ്കിലും ഒന്നു തൊട്ടാൽ പൊളിഞ്ഞു വീഴുന്നതാണോ പെണ്ണിന്റെ അഭിമാനം.. മണ്ണോടു ചേരാനുള്ള ഈ ശരീരത്തെ ഇത്രയക്കങ്ങു പൊതിയണോ? ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കണം പോലും.

അല്പം എങ്കിലും എന്റെ ചിന്താഗതിയോടു ചേർന്നു നിന്നത് വനജാ ശങ്കർ മാത്രമായിരുന്നു. മനസ്സു മുഴുവൻ ഭർത്താവിനോടും സമൂഹത്തിനോടും ഉള്ള പകയും വെല്ലുവിളിയുമായിരുന്നു.
കടപ്പാടിന്റെ വലിയൊരു ഭാരം തലയ്ക്കുമുകളിൽ താങ്ങുന്ന വനജയ്ക്ക് രക്ഷപ്പെടൽ ഡെമോക്ലസിന്റെ വാളുപോലെ ആയിരുന്നു.

വ്യവസായി ആയ ശങ്കർ ദാരിദ്ര്യത്തിന്റയും കഷ്ടപ്പാടിന്റയും കണക്കുകളെ ചൂഷണം ചെയ്ത് പാവപ്പെട്ട അച്ഛനെയും അമ്മയേയും വിലയ്ക്കെടുത്തു സ്വന്തമാക്കിയ അടിമ ആയിരുന്നു സുന്ദരി ആയ വനജ. സ്വന്തം സ്വപ്നങ്ങളുടെ ശവകുടീരത്തിന്റെ കാവൽക്കാരി. ആത്മാവില്ലാത്ത ഈ ശരീരം അയാളുടെ ഇഷ്ടത്തിന് ഉപയോഗിക്കട്ടെ. ഈ ശരീരത്തിലെ അഴുക്ക് മാധവിക്കുട്ടി പറഞ്ഞപോലെ ഒന്നു മുക്കി മൂത്രമൊഴിച്ച് നല്ല മണമുള്ള സോപ്പിട്ടു കുളിച്ചാൽ മാറുന്നതേ ഉള്ളു. പക്ഷ നഷ്ടപ്പെട്ട ആത്മാവ്…
ജീവിതത്തിൽ ആദ്യമായും അവസാനമായും പ്രണയിച്ച ആളിനോടൊപ്പമാണ്..
അയാളെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിന്റെ പിടച്ചിൽ..
പിടിച്ചുനിൽക്കാനാകാതെ ഡിപ്രഷനിലേക്ക് പോയ വനജയെ സൈക്യാട്രിക് ചികിൽസയും കൗൺസലിംങുമായി ഒരണപാടു നാളെടുത്താണ് ജീവിതത്തിലേക്കെത്തിച്ചത്.
അന്നുമുതൽ മാധവിക്കുട്ടിയുടെ വാക്കികളെ അവൾ പ്രണയിച്ചു തുടങ്ങി..

എപ്പോഴും തന്നെ രക്ഷപ്പെടാൻ ഉപദേശിച്ചു കൊണ്ടേ ഇരുന്നു. മനസ്സ് പങ്കുവയ്ക്കാൻ കിട്ടിയ കൂട്ട്.

അയാൾ ഈ പ്രായം വരെയും കല്യാണം കഴിക്കാതിരുന്നതിന്റെ രഹസ്യം പറഞ്ഞുതന്നതും വനജ ആയിരുന്നു.

സൂപ്രഭാ പ്രകാശ്.. ഒരു മാദക സുന്ദരി ..

സുപ്രഭ ഗോപീകൃഷ്ണൻ ആകേണ്ടിടത്താണ് സുപ്രഭ പ്രകാശ് ആയത്.
അയാളോടൊപ്പം ഒരിക്കൽ ക്ലബ്ബിലെത്തിയ സുപ്രഭയ്ക്ക് തോന്നി എന്തു കൊണ്ടും
ഗോപീകൃഷ്ണനെക്കാൾ യോഗ്യൻ പ്രകാശ് ആണെന്ന്.

കാഴ്ചയ്ക്കും പണത്തൂക്കത്തിലും പ്രതാപത്തിലും സൗന്ദര്യത്തിലും പെണ്ണിന്റെ പൾസറിയുന്നതിലും എല്ലാം പരമയോഗ്യൻ.

സുപ്രഭയോടുള്ള വെല്ലുവിളിയായി ഒറ്റയ്ക്കുള്ള ജീവിതം ..

പിന്നീടാണു പോലും ബുദ്ധി ഉദിച്ചത് സുപ്രഭയെക്കാൾ സുന്ദരിയും ചെറുപ്പക്കാരിയുമായ സർവ്വോപരി സൗന്ദര്യ സങ്കൽപ്പങ്ങൾക്കുണ്ടായ മാറ്റം അനുസരിച്ച് മെലിഞ്ഞ സുന്ദരിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനം.

കഷ്ടകാലത്തിന് എത്തിപ്പെട്ടത് തന്റെ അമ്മയുടെ അടുത്തും.

എല്ലാ ദിവസവും തന്നെ കെട്ടി എഴുന്നെള്ളിച്ച് ക്ലബ്ബിലെത്തിച്ചത്
സുപ്രഭയോടുള്ള വെല്ലുവിളിയുടെ ഭാഗമായിരുന്നു…

ഞാനെത്തിയതോടെ മാദക സൗന്ദര്യത്തെ ചുറ്റിപ്പറ്റി നിന്നവർ അവളിൽ നിന്നകലുന്നതും അവൾ ഒറ്റപ്പെടുന്നതും അയാൾ ഒരുതരം പ്രതികാരത്തിന്റെ ആത്മ സംതൃപ്തിയോടെ ആസ്വദിക്കുകയായിരുന്നു..

എന്നോടുള്ള ഇഷ്ടമോ താൽപര്യമോ ഒന്നും അല്ല ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമാണ് എന്നെ അയാളുടെ ഭാര്യയാക്കിയതെന്നുള്ള അറിവ് ..

അത് എനിക്കെന്നോടുതന്നെ ഉള്ള പുച്ഛവും അയാളെ പച്ചയ്ക്ക് കത്തിക്കാനുള്ള വെറുപ്പിനു കാരണവുമായി..

തന്റെ ക്ഷമയുടെ നെല്ലിപ്പലകപോലും തകർന്ന സംഭവമായിരുന്നു അന്ന് ഈപ്പൻ വർഗ്ഗീസ് എന്ന എസ്റ്റേറ്റ് മുതലാളിക്ക് തട്ടാനും തടവാനും തന്നെ വിട്ടു കൊടുത്ത് ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിലിരുന്ന അയാളുടെ വൃത്തികേട്. ഒടുവിൽ ഈപ്പൻ വർഗ്ഗീസിന്റെ കരണത്തൊന്നു കൊടുത്ത് ഒരു ഹീറോയിനെപ്പോലെ ഇറങ്ങിപ്പോന്നപ്പോൾ നിശ്ചലമായിപ്പോയത് വനജയൊഴിച്ച് അവിടെ കൂടിയ മുഴുവൻ പേരുമായിരുന്നു..
തകർന്നടിഞ്ഞു പോയത് അയാളുടെ അഹങ്കാരവും.
അടിയേറ്റ മൂർക്കനെപ്പോലെ ചീറ്റിക്കൊണ്ടാണ് അയാൾ വീട്ടിലെത്തിയത്.
തന്നിലെ അഗ്നി മുഴുവൻ ആവാഹിച്ച് ഭദ്രകാളിയെപ്പൊലെ അയാൾക്കു നേരെ അയാളുടെ തന്നെ തോക്കും ചൂണ്ടി നിന്ന തന്നെ അയാൾ ഭയന്നു.
ആ സംഭവത്തോടെ ആ തോക്ക് ഒരിക്കലും തന്റെ കയ്യിലെത്താത്ത വിധം എവിടെയോ ഒളിപ്പിച്ചു.

അവൾക്ക് ശരീരത്തിലാകെ ഒരു പെരുപ്പു പടരുന്നതു പോലെ തോന്നി. വണ്ടി നിയന്ത്രണത്തിൽ നിർത്താൻ നന്നേ പാടുപെട്ടു.

റോഡരികിൽ ടാർ റോഡിൽ ടയർ ഉരഞ്ഞു വണ്ടിനിന്നപ്പോൾ അവളുടെ നെഞ്ചിടിപ്പും ശ്വാസഗതിയും വല്ലാതെ ഉയർന്നിരുന്നു.
കാറിലെ ചൂടും ശരീരത്തിന്റെ താപനിലയും അസഹനീയമായി തോന്നിയപ്പോൾ പുറത്ത് മരച്ചുവട്ടിലേക്ക് നടന്നു.
നല്ല തണുപ്പുള്ള കാറ്റേറ്റപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.
മനസ്സ് ശാന്തമായപ്പോൾ തീരുമാനിച്ചു തിരിച്ചു പോകുന്നതാണ് നല്ലതെന്ന്. അയാളെ കുറിച്ചും ആ ദിവസങ്ങളെ കുറിച്ചും ഉള്ള ചിന്തകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുകയായിരുന്നു.
പക്ഷേ അടുത്തിടെ ആയി അയാൾക്കു തന്നെ കാണണം എന്ന് മക്കൾ പറഞ്ഞമുതൽ നഷ്ടപ്പെട്ടതാണ് മനസ്സമാധാനം.

അവൾ മരച്ചുവട്ടിലുള്ള കല്ലിൻമേൽ ഇരുന്നു.
വീണ്ടും അയാളും ആ ദിസങ്ങളും ചിന്തകളിലൂടെ കാഴ്ചയിലേക്കെത്തി.
പലപ്പോഴും അയാളിൽ നിന്നു രക്ഷപ്പെടാൻ മനസ്സ് ശക്തമായി കൊതിച്ചു.
എല്ലാത്തിനും തടസ്സമായി അമ്മ നിന്നു. നീ വരയ്ക്കുന്ന വരയിൽ അവനെ എത്തിയ്ക്കൂ. അതാണ് പെണ്ണ്. അല്ലാതെ നിന്നെപ്പോലെ…

രണ്ടു മക്കളുമായി. ഇനി എവിടേക്ക് തിരിച്ചു വരാൻ? തിരിച്ചു വരാൻ നിൽക്കാതെ ജീവിക്കാൻ നോക്ക്. അമ്മയുടെ വാക്കുകൾക്ക് വീണ്ടും മറുവാക്കില്ലാതെ അച്ഛൻ.

കിടക്കയിൽ താനയാൾക്കൊരു ഉറക്കഗുളിക ആയിരുന്നു. കിതച്ചുകൊണ്ടു തിരിഞ്ഞു കിടന്ന് കൂർക്കം വലിക്കുമ്പോൾ ശരീരത്തിലെ ഭാരം ഒഴിഞ്ഞു പോയ ആശ്വാസമായിരുന്നു.

സ്വന്തമായി നിലനിൽപ്പില്ലാത്ത പെണ്ണിന്റെ ഗതികേടോർത്തു വിങ്ങിയ ദിനരാത്രങ്ങൾ. കൂട്ടുകാരികൾ എവിടെ ആണെന്നു പോലും അറിയില്ല. പിന്നെ പിന്നെ സ്വയം തീർത്ത ഏകാന്തതയുടെ മാളത്തിലൊളിക്കാൻ കൊതിച്ചു…

മാനസികമായ പിരി മുറുക്കങ്ങളും രണ്ടു പ്രസവവും തനിക്ക് തന്നത് ഓജസ്സില്ലാത്ത മുഖവും ശരീരവും ആയപ്പോൾ ക്ലബ്ബുകളും വൃത്തികെട്ട വേട്ടമൃഗങ്ങളുടെ നോട്ടവും തന്നിൽ നിന്നൊഴിഞ്ഞു നിന്നു..
അതൊരു വലിയ ആശ്വാസമായി.

അതോടെ അയാളുടെ അവഗണനയും വെറുപ്പും കൂടി..
എന്നാലും ഉറക്കഗുളിക ഉപേക്ഷിക്കാൻ അയാൾ തയാറായിരുന്നില്ല.

അയാൾ എന്നെങ്കിലും തന്നെ ഒന്നു നേരെ ചൊവ്വേ കണ്ടിട്ടുണ്ടോ എന്നുപോലും അറിയില്ല.

ആ ഇടയ്ക്കാണ് മകളുടെ സ്ക്കൂളിലെ ആനിവേഴ്സറി ഉൽഘാടനം ചെയ്യാൻ സബ്കളക്ടർ നീന കുര്യൻ എത്തിയത്. ഒപ്പം സമ്മാനദാനത്തിനെത്തിയത് അഡ്വോക്കേറ്റ് അയിഷാ..
അപ്രതീക്ഷിതമായ കാഴ്ച..

തന്റെ ഏറ്റവും അടുത്ത കൂട്ടുകാരികൾ…
രണ്ടു മക്കളും പഠിനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമതായതിനാൽ സമ്മാനങ്ങൾ കൂടുതലും കരസ്ഥമാക്കിയിരുന്നു.

അയിഷയ്ക്കും നീനയ്ക്കും ആ മിടുക്കികൾക്ക് ജന്മം ചെയ്ത പുണ്യജന്മത്തിനെ കാണാൻ ആഗ്രഹം.
അവർ പറഞ്ഞ പുണ്യജന്മത്തെ അവർ തിരിച്ചറിയുമോ?
പ്രിൻസിപ്പലിന് അയാളെ ആണ് നനായി അറിയാവുന്നത്. സംഭാവന ഇനത്തിൽ വർഷം തോറും നല്ല ഒരു തുക കൈപ്പറ്റുന്നതല്ലെ.

പ്രിൻസിപ്പൽ പറഞ്ഞു എസ്റ്റേറ്റ് ഉടമ ഗോപീകൃഷ്ണന്റെ മക്കളാണ് ഈ മിടുക്കികൾ ജാനകിയും ജാൻവിയും..
ഗോപീകൃഷ്ണൻ പ്രശസ്തൻ ആണല്ലോ?

പക്ഷേ ഈ നന്ദന ഒന്നുമല്ലാതായില്ലെ? ഓ… അല്ല പേരിന്റെ അറ്റത്ത് ഗോപീകൃഷ്ണൻ ഉള്ളപ്പോഴല്ലെ നന്ദന ആരെങ്കിലും ആകു. അതാണ് അയാൾ പറയാറ്..

തന്നെക്കാളും വിലയുള്ളവളാണ് പുറം പണിക്കു വരുന്ന പങ്കജാക്ഷി പോലും..
മിസ്റ്റർ ഗോപീകൃഷ്ണൻ തിരക്കിലായകുകൊണ്ട് മിസ്സിസ് ഗോപീകൃഷ്ണനാകും വന്നിട്ടുണ്ടാകുക.

പ്രിൻസിപ്പൽ ശോബിത ബാലകൃഷ്ണൻ വാചാലയായി.
ഇത്രയും ആയപ്പോൾ തനിച്ച് അസ്ഥിത്വം ഇല്ലാത്ത നന്ദിതയ്ക്ക് സ്റ്റേജിലേക്കു പോവുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

ജാള്യതയോടെ അവരുടെ മുന്നിലെത്തിയ തന്നെ കണ്ട് അവരും പകച്ചു പോയി.
സ്ക്കൂളിലും കോളജിലും എല്ലാക്കാര്യത്തിലും അവരുടെ മാതൃകയായിരുന്ന തന്റെ പ്രതീക്ഷകൾക്ക് നിറം വറ്റിയ കണ്ണുകൾ..

സ്വന്തമായി പേരുപോലും ഇല്ലാത്തവൾ..

രണ്ടു പേരും കൂടി കെട്ടിപ്പുണർന്നപ്പോൾ അതുവരെ തടഞ്ഞു നിർത്തിയിരുന്ന കണ്ണുനീർ പുഴയായി ഒഴുകി…

തന്നെപ്പോലെ തന്നെ മക്കളും എന്ന് വാനോളം പുകഴ്ത്തി തന്നെയും കൂട്ടി അവർ പോയത് ജീവിതത്തിലെ മറ്റൊരു ലോകത്തിലേക്കായിരുന്നു.

അവരാണ് നിർബന്ധിച്ചതും വേണ്ട സൗകര്യങ്ങൾ ചെയ്തതും പഠനം കമ്പ്ലീറ്റ് ചെയ്യാൻ.
ആരും അറിയാതെ ഡിഗ്രി പൂർത്തിയാക്കാൻ പറ്റി..
പക്ഷ മുന്നോട്ടുള്ള പോക്ക് അയാൾ അറിഞ്ഞതോടെ തകരാറിലായി..

അയിഷയാണ് ധൈര്യം തന്നത് ഈ അടിമ ജീവിതം അവസാനിപ്പിക്കാൻ. അവൾ തന്നെ ഡിവോഴ്സ് കേസ് ഏറ്റെടുത്തപ്പോൾ അയാളോടൊപ്പം വീണ്ടും നിൽക്കുന്നതപകടമാണെന്ന് മനസ്സിലായി..
കെട്ടപ്പൊക്കിയ മിധ്യാഭിമാനത്തിന്റെ കൊട്ടാരം തകർന്നു വീഴുന്നതു താങ്ങാൻ അയാൾക്കാവില്ലായിരുന്നു.

ഒടുവിൽ കുട്ടികളെയും കൂട്ടി രഹസ്യമായി അയിഷയുടെ വീട്ടിലേക്കു മാറുമ്പോൾ ഉടുതുണിക്ക് മറുതുണി പോലും സ്വന്തമായിരുന്നില്ല..

അമ്മയും വീട്ടുകാരും എല്ലാം ഒറ്റപ്പെടുത്തി. ആരും തുണയില്ലാതായ ദിനങ്ങൾ.
അല്ലെങ്കിൽ തന്നെ ആരായിരുന്നു തുണ. അമ്മയ്ക്ക് വേണ്ടത് അയാളുടെ സമ്പത്തും എസ്റ്റേറ്റ് ഉടമയുടെ അമ്മായി അമ്മ എന്ന പദവിയും ആയിരുന്നു..

വിവാഹ മോചനം നേടിയപ്പൊഴേക്കും അയാളു കൂട്ടാളികളും നേടിത്തന്ന മറ്റൊന്നു കൂടി ഉണ്ടായിരുന്നു..
തോന്നിവാസി, തന്നിഷ്ടക്കാരി, ഭർത്താവിന് പ്രായം കൂടിപ്പോയ കാരണം അന്യ പുരുഷന്മാരെ തേടിപ്പൊയവൾ ‘തേവിടിശ്ശി’…അങ്ങനെ പലതും..

എല്ലാത്തിനെയും നേരിടാൻ ശക്തി തന്ന് കൂടെ നിന്നത് നീനയും അയിഷയും..

ഒടുവിൽ അയിഷയോടൊപ്പം അവളുടെ വഴി തന്നെ തിരഞ്ഞെടുത്ത്, തന്നെപ്പോലെ നീതി നിഷേധിച്ച സ്ത്രീകൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുള്ള ആഗ്രഹത്താൽ ആണ്.

ഇപ്പോൾ പല സ്ക്കൂളുകളിലും കോളജുകളിലും കൗൺസലറായും വർക്കു ചെയ്യുന്നു.
എല്ലാ പെൺകുട്ടികളെയും ഉപദേശിക്കുന്നത് സ്വന്തം കാലിൽ നിൽക്കാനാണ്.
വിദ്യാഭ്യാസത്തിനോളം വില ഉള്ള മറ്റൊന്നും ഇല്ല എന്ന തിരിച്ചറിവുണ്ടാക്കാനാണ്.

അയാളെ ഒരിക്കലും കാണരുതെന്ന് തീരുമാനിച്ചെങ്കിലും അതു നടന്നില്ല.
കുട്ടികളെ കാണാനുള്ള അനുവാദം നിയമപരമായി അയാൾ നേടിയെടുത്തു. ആഴ്ചയിൽ ഒരിക്കൽ അവരെ കാണാനായി വരവു തുടങ്ങി..

അതുവഴി വീണ്ടും തന്നിലേക്കെത്താം എന്നു കരുതിയിട്ടുണ്ടാവും.
പെൺകുട്ടികളല്ലെ? അച്ഛനോടു ഇഷ്ടം കൂടും. അത് പ്രകൃതിതന്നെ അനുവദിച്ചിരിക്കുന്ന സൗജന്യം.

എങ്കിലും ഇളയമകൾ അധികം അടുത്തില്ല..
അത്രയും ആശ്വാസം തോന്നി.

ഞാൻ അച്ഛനെ കാണാൻ പോലും അമ്മ അനുവദിച്ചില്ല.. എങ്കിലും അമ്മ അറിയാതെ പലതവണ അച്ഛൻ കാണാനെത്തി. മനസ്സു കൊണ്ട് മുഴുവൻ സപ്പോർട്ടും തന്നു.

വർഷങ്ങൾക്കു ശേഷം ഇന്നിങ്ങനെ ഒരു യാത്ര..
ആഗ്രഹിച്ചില്ല. പക്ഷേ ജീവിതത്തിലെ എല്ലാ നീച പ്രവർത്തികൾക്കും ഉള്ള ശിക്ഷ ഏറ്റു വാങ്ങി മരണം കാത്തു കഴിയുന്ന അയാളോടു ക്ഷമിക്കാൻ മക്കളും കൂട്ടുകാരും നിർബന്ധിച്ചതു കൊണ്ട് മാത്രം ഉള്ള ഒരു യാത്ര…

അയാൾ ഇന്ന് തനിക്കാരുമല്ല.. കുട്ടികൾക്ക് അവരുടെ അച്ഛൻ..
അയാളിൽ നിന്നും തന്റെ സ്ത്രീത്വത്തെ ചവിട്ടിമെതിച്ചതിന് തന്ന പ്രതിഫലം..
എങ്കിലും അവർ എന്റെ ജീവൻ പകർന്നെടുത്തു വന്നവരാണ്..
ശരിക്കും പറഞ്ഞാൽ അയാൾക്കെന്തു ബന്ധം? ഒരു ബീജത്തിന്റെ ബന്ധം…
വിത്തുകൾ നല്ല വിളനിലങ്ങളിൽ വീണാൽ നല്ല വിളകളായി വളരും.. നല്ല വളവും വെള്ളവും പരിചരണവും..

ഇപ്പോഴും എന്റെ മനസ്സ് അയാളോടു ക്ഷമിക്കാൻ തയാറല്ല.
മക്കൾക്കു വേണ്ടി മാത്രം തയാറായതാണ്.

ഫോൺ റിംഗ് ചെയ്യുന്നതു കേട്ടാണ് ചിന്തലളിൽ നിന്നുണർന്നത്.
ജാനകി…മൂത്തമകളാണ്..

അമ്മയെവിടെ ആയി..അവിടെ എത്തിയോ?
ഇല്ല.. ഓൺ ദ വേയാണ്..

ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം..

ഞാൻ വരാം എന്നു പറഞ്ഞിട്ട് കേട്ടില്ല..

എല്ലാം മൂളിക്കേട്ടു. അവൾ അങ്ങനെ ആണ്.
അവളാണ് അമ്മ എന്നു തോന്നും..

നീനയും അയിഷയും എപ്പോഴും പറയും കഴിഞ്ഞ ജന്മം നീ ഇവളുടെ മകളായിരുന്നിരിക്കും.
വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി…

വീടിനടുത്തെത്തുമ്പോൾ കണ്ടു ആൾകൂട്ടം..
അയാൾക്ക് ആദരാഞ്ജലി അർപ്പിച്ച് ബോർഡുകൾ..

കാറ് സൈഡിലൊതുക്കി ഒരു നിമിഷം ആലോചിച്ചു.
അവിടേക്ക് പോകണോ?

മനസ്സു പറഞ്ഞു. വേണ്ട.. അയാളെ കാണാൻ അനുവദിക്കാതിരുന്നതിന് കൃഷ്ണനോടു നന്ദി പറഞ്ഞ് വണ്ടി തിരിക്കുമ്പോൾ കണ്ടു പരിചിതങ്ങളായ ചിലമുഖങ്ങൾ കാറിലേക്കു ശ്രദ്ധിക്കുന്നത്.
മുന്നോട്ടു പോകുമ്പോൾ മനസ്സ് വളരെ ശാന്തമായിരുന്നു..

മൂളിപ്പാട്ടും പാടിവരുന്ന കാറ്റ് തുറന്നിട്ട വിൻഡോയിലൂടെ മുടയിഴ തഴുകിയപ്പോൾ കാറ്റിനോടു വല്ലാത്ത പ്രണയം തോന്നി…

മനസ്സ് വളരെ ശാന്തമായി…

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...