പി. റ്റി. കോശിയച്ചൻ.

ടോട്ടോ- ചാന് എന്ന അതി വികൃതിയായ പെണ്കുട്ടിയെ അവളുടെ വികൃതി കാരണം ഒന്നാം ക്ലാസ്സില് പഠിക്കുമ്പോൾ തന്നെ സ്‌കൂളില്നിന്നും പുറത്താക്കി. അവളുടെ അമ്മ, അവൾക്ക് റ്റോമോ എന്ന മറ്റൊരു സ്‌കൂളില് പ്രവേശനം നേടി. കൊബായാഷി മാസ്റ്റര് മണിക്കൂറുകൾ അവളുടെ അടുക്കൽ ഇരുന്നു അവളുടെ വാക്കുകൾ ശ്രദ്ധിച്ചു എന്നിട്ട് അവളോട് പറഞ്ഞു: “ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്.” അതുമുതൽ ഓരോ ദിവസവും അടുത്ത ദിവസത്തിനായി അവൾ കാത്തിരിക്കുകയാണ്. അവള് പഠിച്ചിരുന്ന സ്‌കൂളില് നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ടോമോ. ഗേറ്റിനു പകരം രണ്ടു മരങ്ങളും ട്രെയിനിന്റെ ബോഗികള് പോലെയുള്ള ക്ലാസ് മുറികളുമുള്ള വേറിട്ട ഒരു ലോകം. കാടും കളിസ്ഥലങ്ങളും നീന്തല് കുളവും എല്ലാം അവൾക്കിഷ്ടപ്പെട്ടു. സ്‌കൂളില് ആകെയുള്ളത് അന്പതു കുട്ടികള് മാത്രം അവര് പാട്ടുകള് പഠിച്ചു. കായിക മത്സരങ്ങളില് ഏര്പ്പെട്ടു. ക്യാമ്പുകളും പഠന യാത്രകളും നടത്തി. നാടകം അവതരിപ്പിച്ചു, പാചകം ചെയ്തു. ടോട്ടോചാന്, ആ സ്കൂളിലെ കൊബായാഷി എന്ന മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്ത്ഥിനിയായി മാറി. ഒരു പകലിന് വേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവള് ഇന്നേവരെ കാത്തിരുന്നിട്ടില്ല – അതായിരുന്നു ടോട്ടോചാന് എന്ന വികൃതിപ്പെണ് കുട്ടിയുടെ ഹൃദയം കവർന്ന റ്റോമോ വിദ്യാലയം.
ടോട്ടാചാനെ കാണുമ്പോഴെല്ലാം ”ദാ നോക്ക്, നേരായിട്ടും നീ ഒരു നല്ല കുട്ട്യാ” എന്ന് സ്‌നേഹനിധിയും ഭാവനാശാലിയുമായ ഹെഡ് മാസ്റ്റര് കൊബായാഷി മാസ്റ്റര് ഓര്മ്മിപ്പിക്കുമായിരുന്നു . കുട്ടികളുടെ ആത്യന്തികമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര് തന്റെ വിദ്യാലയത്തില് നടപ്പിലാക്കി. ജപ്പാനിലെ പ്രശസ്ത ടെലിവിഷന് പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില് അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് “ടോട്ടോ-ചാന് ജനാലയ്ക്കരികിലെ വികൃതിക്കുട്ടി.” കുട്ടികൾ വികൃതികളാണോ? മുതിർന്നവർ പലപ്പോഴും അങ്ങനെയാണ് പറയാറുള്ളത്. അവരുടെ താലന്തുകളും കഴിവുകളും പ്രകടിപ്പിക്കുവാൻ അനുയോജ്യമായ സാഹചര്യത്തിൽ അല്ല അവർ ആയിരിക്കുന്നത് എന്നതല്ലേ പ്രശ്നം? കുഴപ്പം ചുറ്റു പാടുകളുടെതോ? കുട്ടികളുടെതോ? വ്യത്യാസമുണ്ടാവേണ്ടത് കുട്ടികൾക്കോ ചുറ്റുപാടുകൾക്കോ?
ചുറ്റുപാടുകൾക്ക് അനുസരിച്ച് കുട്ടികളെ രൂപപ്പെടുത്തുവാനാണ് നാം ശ്രമിക്കുന്നത്. അപ്പോഴാണ് കുട്ടികൾ വികൃതികൾ ആകുന്നത്. കുട്ടികളുടെ താലന്തുകൾ ഗ്രഹിച്ചു ചുറ്റുപാടുകളെ ക്രമീകരിച്ചാൽ അവർ ശ്രേഷ്ഠരായി തീരും. അവരെ കേൾക്കുവാൻ അവരുടെ കഴിവുകളെ മനസ്സിലാക്കുവാൻ പലപ്പോഴും മുതിർന്നവർ ആരും തയ്യാറാകാറില്ല. നാം പറയുന്നത് കുട്ടികൾ കേൾക്കണം, എന്നാൽ കുട്ടികളെ ആര് കേൾക്കും? അതാണ് പലപ്പോഴും അവരുടെ പ്രശ്നം. കുട്ടികൾ അവരുടെ താലന്തുകൾ വിനിയോഗിക്കുവാൻ അവസരമില്ലാതെ വിഷമിക്കുമ്പോൾ അവരുടെ ചെയ്തികൾ വികൃതികളായി നമുക്ക് തോന്നും. അവർ ഊർജ്ജസ്വലരാണ്, ആ ഊർജ്ജം ചിലവഴിക്കപ്പെടണം. അതുകൊണ്ട് അവർ എപ്പോഴും പ്രവർത്തനനിരതരായിരിക്കും. പക്ഷേ നമ്മുടെ കുട്ടികൾക്ക് എപ്പോഴും പ്രവർത്തിക്കുവാൻ എന്ത് അവസരം? അതിന്റെ ഫലമാണ് വികൃതികൾ അല്ലെങ്കിൽ കുസൃതികൾ. കുട്ടികളുടെ താലന്തകൾ പ്രയോജനപ്പെടത്തക്ക വിധം അവരെ നയിപ്പാൻ നമുക്ക് സജ്ജമാകാം. “
പി. റ്റി. കോശിയച്ചൻ.
+ 91 9495913953