പണ്ട് ഒരു ഗ്രാമത്തിൽ, സർവ്വ സുഖ സൗകര്യങ്ങളോടും കൂടി വാണിരുന്ന നാടുവാഴി അഹങ്കാരിയും പൊങ്ങച്ചക്കാരനും ആയിരുന്നു. പ്രകൃതിരമണീയമായ ആ ഗ്രാമത്തിലെ കാലാവസ്ഥ നല്ലതായിരുന്നതിനാൽ പുതപ്പോ ഫാനോ ആവശ്യമില്ലായിരുന്നു. ഒരിക്കൽ കുടുംബാംഗങ്ങൾ ഒരു ടൂറിന് പോയപ്പോൾ കൊട്ടാരത്തിൽ നാടുവാഴി തനിയെ ആയിരുന്നു. അന്ന് കനത്ത മഴയുണ്ടാവുകയും പുതപ്പ് ആവശ്യമായി വരികയും ചെയ്തു. രാത്രി കയ്യിൽ കിട്ടിയത് കൊച്ചു മകന്റെ ചെറിയ പുതപ്പ് ആയിരുന്നു. അത് തനിക്ക് ചെറുതായതിനാൽ അദ്ദേഹം ദേഷ്യത്തോടെ ചവറ്റു കൊട്ടയിൽ എറിഞ്ഞു കളഞ്ഞു. പിറ്റേദിവസം സന്ധ്യയായപ്പോൾ ആ പുതപ്പ് പുതച്ച് കടത്തിണ്ണയിൽ കിടന്ന ഒരു യാചകനെ കള്ളൻ എന്നു പറഞ്ഞ് ഭ്യത്യന്മാർ പിടിച്ചു കൊണ്ടുവന്നു. നാടുവാഴി പറഞ്ഞു അവൻ കള്ളനല്ല, ഇത് ഞാൻ കളഞ്ഞ പുതപ്പാണ്. യാചകൻ: “കഴിഞ്ഞ രാത്രിയിലെ കഠിനമായ തണുപ്പിൽ നിന്നുമെന്നെ രക്ഷിച്ചത് ഈ പുതപ്പാണ്. അതിനാൽ ഈ പുതപ്പ് എനിക്ക് നൽകണമേ” എന്ന് യാചിച്ചു. നാടുവാഴി പറഞ്ഞു: ഈ കുട്ടിപ്പുതപ്പ് നിനക്കെന്തിനാണ്? യാചകൻ തന്റെ കാലും നടുവും തലയും വളച്ച് ഭദ്രമായി ആ പുതപ്പിനുള്ളിൽ കിടന്ന് കാണിച്ചു. ഇത് കണ്ട് ഒരു നല്ല പുതപ്പു വാങ്ങുവാൻ ആവശ്യമായ പണം നൽകി നാടുവാഴി അവനെ അയച്ചു. തനിക്ക് അതുപോലെ കാലും തലയും ഒക്കെ മടക്കുവാൻ കഴിയാഞ്ഞത് തന്റെ രോഗം കൊണ്ടല്ലെന്നും തന്റെ അഹങ്കാരം കൊണ്ടാണെന്നും സ്വയം മനസ്സിലാക്കി നാടുവാഴി തന്റെ അഹങ്കാരവും ധൂർത്തും അനാവശ്യ യാത്രകളും ആഘോഷങ്ങളും മറ്റും ഉപേക്ഷിച്ച് എളിയവരുടെ നന്മയ്ക്കായി ജീവിപ്പാൻ നിശ്ചയിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ നാടുവാഴി ‘സാധുവീട്’ എന്ന പേരിൽ എളിയവർക്കായി ഒരു വലിയ വീട് പണിയിച്ചു നാടിനു സമര്പ്പിച്ചു. (ഗൂഗിൾ).
ഇന്നും നമ്മുടെ നാട്ടിൽ ദാരിദ്ര്യം അനുഭവിക്കുന്ന എത്രയധികം ആളുകൾ ഉണ്ട്! കഴിഞ്ഞിട നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു: “അതിദാരിദ്ര്യം അനുഭവിക്കുന്ന 60,000 ത്തിൽ അധികം കുടുംബങ്ങൾ കേരളത്തിലുണ്ട് “എന്ന്. നമ്മുടെ ധൂർത്തും അനാവശ്യ ആഘോഷങ്ങളും അമിത ഭക്ഷണവും ഒഴിവാക്കിയാൽ എത്രയധികം ദരിദ്രർക്ക് സഹായം നൽകുവാൻ കഴിയും! നമുക്കുള്ള ആവശ്യങ്ങൾ എല്ലാം മറ്റുള്ളവർക്കും ഉണ്ട് എന്ന് നാം ഓർക്കണം. നല്ല ഭക്ഷണവും വീടും മറ്റ് സുഖസൗകര്യങ്ങളും നമുക്ക് ആവശ്യമായിരിക്കുന്നതുപോലെ എളിയവർക്കും ആവശ്യമല്ലേ? പുതപ്പ് നമുക്കു മാത്രമേ ആവശ്യമുള്ളോ?
എന്തുകൊണ്ടാണ് ദരിദ്രരുടെ ആവശ്യങ്ങളെ കാണുവാൻ നമുക്ക് കഴിയാത്തത്?അത് നമ്മുടെ ആന്തരിക കണ്ണുകളുടെ അന്ധത കാരണമല്ലേ? നമ്മുടെ ധനവും അഹങ്കാരവും സ്വാർത്ഥതയും നമ്മുടെ കൺകളെ അന്ധമാക്കുന്നു. ഇപ്പോൾ നമ്മുടെ ആവശ്യങ്ങൾ കാണുവാൻ മാത്രമേ നമുക്ക് കൺകളുള്ളൂ. അത് എത്ര സങ്കടം! ആ നാടുവാഴിയെ പോലെ നമ്മുടെ ജീവിതത്തിലും ഒരു രൂപാന്തരം സംഭവിക്കണ്ടേ? എളിയവരെ കരുതാതെയുള്ള നമ്മുടെ ധൂർത്തും ആർഭാടങ്ങളും ആഘോഷങ്ങളും മറ്റ് ദുർചിലവുകളും ദൈവസന്നിധിയിൽ നാം കുറ്റക്കാരാകുന്നതിന് കാരണമാകും. അതിനാൽ ദൈവഹിതം മനസ്സിലാക്കി ദരിദ്രരുടെ നന്മയ്ക്കായി ജീവിപ്പാൻ നമുക്ക് സമർപ്പിതരാവാം.