പി. റ്റി. കോശിയച്ചൻ.

പ്രായമേറിയപ്പോൾ ആ ധനികന് ഒരു ഭയം – തന്റെ സമ്പാദ്യം മുഴുവൻ ഇവിടെ ഉപേക്ഷിച്ചു പോകേണ്ടി വരുമോ? അയാൾ ആത്മസുഹൃത്തിനോടു ചോദിച്ചു: “മരിക്കുമ്പോൾ കുറച്ചു സമ്പാദ്യമെങ്കിലും കൊണ്ടുപോകാൻ മാർഗ്ഗമുണ്ടോ?” സുഹൃത്തു തിരിച്ചു ചോദിച്ചു: “താങ്കൾ അമേരിക്കയിൽ പോകുമ്പോൾ ഏതു കറൻസിയാണു കൊണ്ടു പോകുന്നത്?” ഉത്തരം: ‘ഡോളർ’. “കുവൈത്തിൽ പോകുമ്പോഴോ?” ‘ദിനാർ’. “അപ്പോൾ നാം എവിടെക്കാണോ പോകുന്നത് അവിടുത്തെ കറൻസി മാത്രമേ അവിടെ പ്രയോജനപ്പെടുകയുള്ളൂ. ഇവിടുത്തെ സമ്പാദ്യം ഇവിടെ മാത്രമേ ഉപയോഗിക്കാനാവൂ”. (ഗൂഗിൾ).
വിദേശരാജ്യങ്ങളിലെ കറൻസി ലഭിപ്പാൻ ഇവിടുത്തെ പണം എക്സ്ചേഞ്ച് സെന്‍ററിൽ കൊടുത്ത് മാറിയെടുക്കണം. മരണശേഷം ഇപ്പോഴത്തെ നമ്മുടെ സമ്പാദ്യം ഉപകരിക്കപ്പെടണമെങ്കിൽ അതും ഒന്ന് എക്സ്ചേഞ്ച് ചെയ്യണം. അതിനുള്ള ബാങ്ക് ഇവിടെയുള്ള ദരിദ്രരുടെ പക്കലാണ്. നമ്മുടെ സമ്പാദ്യം അവരെ ഏൽപ്പിക്കുന്നുവെങ്കിൽ, നമ്മുടെ മരണശേഷം നാം എത്തുന്നിടത്ത് ആ തുക മുഴുവൻ നമ്മുടെ അക്കൗണ്ടിൽ ഉണ്ടായിരിക്കും. ലോകത്തിന്‍റെ സമ്പാദ്യമെല്ലാം
ഒരിക്കൽ ഒരു വിലയുമില്ലാതെ നിഷ്പ്രഭങ്ങൾ ആയിത്തീരും. ഇവിടെയുള്ള കറൻസികൾ തന്നെ ചിലപ്പോൾ ഗവൺമെന്‍റ് പിൻവലിച്ചേക്കാം. അങ്ങനെയുള്ള സമ്പാദ്യങ്ങൾക്കു വേണ്ടിയാണ് നാമെല്ലാവരും പ്രയത്നിക്കുന്നത്. അസാധുവാകുന്ന കറൻസികൾക്കു വേണ്ടിയുള്ള നെട്ടോട്ടമാണ് ആയുസ്സ് അർത്ഥരഹിതമാക്കുന്നത്. ഭൂമിയിലെഎല്ലാ നേട്ടങ്ങളും സ്ഥലകാല പരിമിതികൾക്ക് വിധേയമാണ്.

ഭൗതികവസ്തുക്കൾ എല്ലാം തന്നെ ഒരു സ്ഥലത്തും സമയത്തും മാത്രമേ വിലയുള്ളതായിരിക്കയുള്ളൂ. ഒരിക്കൽ വലിയ വില കൊടുത്തു വാങ്ങിയ പല വസ്തുക്കളും ഇന്ന് ഉപയോഗശൂന്യമാണ്. വസ്ത്രം, വീട്, കാർ, ഇലക്ട്രോണിക് ഐറ്റംസ്, തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുൻകാലങ്ങളിലെ ഭക്ഷണ പദാർത്ഥങ്ങൾ പോലും ഇന്നത്തെ തലമുറയ്ക്ക് ആവശ്യമില്ല. ഓരോന്നും കാലാവധിയ്ക്കുള്ളിൽ പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞാൽ പ്രയോജനപ്പെട്ടു എന്നു മാത്രം. ആയുഷ്ക്കാലം മുഴുവൻ അല്ലെങ്കിൽ ദീർഘകാലത്തേക്ക് പ്രയോജനപ്പെടത്തക്ക വിധമുള്ള സാമാനങ്ങൾ സമ്പാദിക്കുവാൻ ആർക്കും കഴിയില്ലല്ലോ. എക്കാലവും ഉപയോഗിക്കത്തക്ക വിധം ഒരു വസ്തുവും ഈ ലോകത്തിലില്ല. അങ്ങനെയുള്ളവ നിർമ്മിക്കത്തക്ക ദീർഘദർശനവും ആർക്കും ഇല്ല. ‘യൂസ് ആൻഡ് ത്രോ’, അതല്ലേ ഇന്നത്തെ സംസ്കാരം? സ്ഥാനവും മാനവും അധികാരവും സമ്പാദ്യവും സുഹൃത്തുക്കളും, എന്നുവേണ്ട ഈ ഭൂമിയിലെ ഒന്നും തന്നെ ഒരു കാലത്തിനപ്പുറത്തേക്കു നീണ്ടു നിൽക്കില്ല. എന്നാൽ നാം ഓരോരുത്തരും ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ചെയ്യുന്ന നന്മപ്രവർത്തികൾ മാത്രം നിലനിൽക്കും.
ആകയാൽ നമ്മുടെ ജീവിതം ഈ ലോകത്തിനപ്പുറവും ധന്യമായി തീരുന്നതിനുള്ള ഏകമാർഗ്ഗം മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കുക എന്നതു മാത്രമാണ്. ദൈവവിശ്വാസവും ആശ്രയവും ഈ ശ്രേഷ്ഠമായ നന്മ പ്രവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു. അതിനായി നമുക്ക് സമർപ്പിതരാവാം.
പി. റ്റി. കോശിയച്ചൻ.