വളരെ നാളുകൾക്കു ശേഷമാണ് ഞാൻ രാജീവിനെ കണ്ടത് . മെലിഞ്ഞു , കരുവാളിച്ച കണ്ണുകൾ തുറക്കാൻ അവൻ ബദ്ധപ്പെടുന്നതു പോലെ തോന്നി. പ്രായത്തിലധികം നരച്ച താടിയും മുടിയും വെട്ടിയിട്ടു ഒരുപാടു നാളായെന്നു വ്യക്തം .
റോഡ് മുറിച്ചു കടക്കാൻ നിന്നപ്പോളാണ് , ഞാൻ അവനെ കണ്ടത് . പെട്ടെന്ന് 15 കൊല്ലം മുന്നത്തെ ഡിഗ്രി ക്ലാസ് ആണ് ഓർമ്മ വന്നത് . ആദ്യത്തെ തവണ എൻട്രൻസ് കിട്ടാത്തവർക്ക് വേണ്ടിയുള്ള ഒരു താല്കാലിക വാസകേന്ദ്രം . എനിക്കും അത് തന്നെ ആയിരുന്നു. പക്ഷെ അവൻ, ഡിഗ്രി ഫിസിക്സ് പഠിക്കാൻ തന്നെ ആയിരുന്നു അവിടെ വന്നത് .
അന്ന് വിചാരിച്ച പോലെ തന്നെ ,ഡിഗ്രി പൂർത്തിയാക്കാതെ, ഞാൻ എൻട്രൻസ് കിട്ടി പോവുമ്പോൾ, കണക്ക് ക്ലാസ്സിൽ വെച്ചാണ് ഞാൻ അവനെ അവസാനം കണ്ടത്. സ്കൂളിലെ ട്യൂഷൻ ക്ലാസ്സിൽ വെച്ച് തുടങ്ങിയ പരിചയം. . മറ്റു ആൺകുട്ടികളെ അപേക്ഷിച്ചു, അവൻ പഠിക്കാൻ മാത്രം ആയിരുന്നു ക്ലാസ്സിൽ വന്നത് . ഗൗരവത്തോടെ ഇരിക്കുന്നത് അല്ലാതെ , അവൻ ചിരിക്കുന്നത്, ഞാൻ കണ്ടിട്ട് പോലും ഇല്ലായിരുന്നു .
പിന്നീട് ,അവന്റെ വീടിനടുത്തുള്ള നീലിമ പറഞ്ഞാണ് ഞാൻ കൂടുതൽ അറിഞ്ഞത് , അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയ , മൂന്നു ചേച്ചിമാരുള്ള വീട്ടിലെ ഒരേ ഒരു ആൺകുട്ടി . ഉത്തരവാദിത്തങ്ങളുടെ ഭാരം വളരെ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതിനാലാവണം , അവൻ ചിരിക്കാൻ മറന്നത് . സ്കൂളിൽ പഠിക്കുകയും , അതിനു ശേഷം പലചരക്കു കടയിൽ എടുത്തു കൊടുക്കാൻ നിന്നും , തന്നാലാവും വിധം അവൻ കുടുംബത്തിനു താങ്ങായി നിന്നു .
വർഷങ്ങൾ കടന്നുപോയി. ഹോസ്റ്റലിൽ നിന്ന് വരുമ്പോൾ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ , രാജീവിന്‍റെ ചേച്ചിമാരുടെ കല്യാണം ഓരോരുത്തരുടേതായി നടന്നതായി, ‘അമ്മ പറഞ്ഞു അറിഞ്ഞു . ഇതെല്ലാം ചെയ്തത് അവൻ ഒറ്റയ്ക്ക് ആണെന്ന് ഓർത്തപ്പോൾ ബഹുമാനം തോന്നി .
ഡിഗ്രി ഫിസിക്സ് ഫസ്റ്റ് ക്ലാസ്സിൽ പൂർത്തിയാക്കിയ ശേഷം, വീട്ടിൽ ട്യൂഷൻ സെന്‍റര്‍ നടത്തിയും , അതിനോടൊപ്പം M.Sc ചെയ്‌ത അവനെ, എനിക്കെന്നും ബഹുമാനം ആയിരുന്നു . ആൺപിള്ളേർ ആയാൽ അങ്ങനെ വേണം എന്ന്, അമ്മയും എപ്പോഴും പറയുമായിരുന്നു.
മൂന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ലീവിൽ വന്നപ്പോഴാണ് , കിടപ്പിലായിരുന്ന രാജീവിന്‍റെ അമ്മ മരിച്ചത് ഞാൻ അറിഞ്ഞത് . എന്‍റെ അറിവിൽ അവർക്കു അങ്ങനെ അടുത്ത ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല . വീട്ടിൽ തികച്ചും ഒറ്റപ്പെട്ടുപോയ രാജീവിനെ, മൂത്ത അളിയൻ നിർബന്ധിച്ചു ഗൾഫിൽ കൊണ്ട് പോയി എന്നാണ് പിന്നെ അറിഞ്ഞത് .
നല്ല വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നത് കൊണ്ടും, കഷ്ടപ്പെട്ട് ജോലി ചെയ്യാൻ മടിയില്ലാതിരുന്നത് കൊണ്ടും , മൂന്ന് കൊല്ലങ്ങൾക്കുള്ളിൽ , അവൻ ഒരു വലിയ കമ്പനിയിൽ ഉയർന്ന തസ്തികയിൽ , ജോലിയായി . തരക്കേടില്ലാത്ത വരുമാനവും , നാട്ടിൽ ചില വസ്തുവകകളും ഒക്കെ അവൻ സമ്പാദിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി .
അപ്പോഴും ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട എഞ്ചിനീയറിംഗ് കഴിഞ്ഞു , ജോലി ഒന്നും ആവാതെ നിൽക്കുകയായിരുന്നു ഞാൻ . അങ്ങനെയിരിക്കെ ആണ് അളിയന്മാരിൽ ആരോ ഒരാൾ മുഖാന്തിരം , രാജീവിന് ഒരു നഴ്‌സിന്റെ കല്യാണാലോചന വന്നത് .
നേഴ്സ് ആയതു കൊണ്ടും , ഗൾഫിൽ ആ ജോലിക്കു നല്ല സാധ്യത ഉള്ളത് കൊണ്ടും ആണ് അളിയൻ ആ ആലോചന കൊണ്ട് വന്നത് .
ശാരി, നഴ്സിംഗ് പ്രൈവറ്റ് ആയി പഠിച്ചു , NICU യിൽ ആണ് ജോലി ചെയ്തു കൊണ്ടിരുന്നത് . വെളുത്തു കൊലുന്നനെയുള്ള ശാരിയെ , രാജീവനും താല്പര്യമായിരുന്നു. ജീവിതം മുഴുവൻ ഒറ്റയ്ക്ക് വണ്ടിക്കാളയെ പോലെ , മറ്റുള്ളവർക്ക് വേണ്ടി പണി ചെയ്ത രാജീവിന് , സ്വന്തമായി ഒരു ജീവിതം , ഭാര്യ, മക്കൾ ഒക്കെ ഒരു വിദൂര സ്വപ്നം ആയിരുന്നു.
അന്ന് എന്‍റെ വീട്ടിൽ കല്യാണം വിളിക്കാൻ വന്നപ്പോൾ , ആ മുഖത്തുനിന്ന് ചിരി മാഞ്ഞില്ല .
“എടാ , നിനക്ക് ചിരിക്കാനും അറിയാമോ?” എന്ന എന്‍റെ ചോദ്യത്തിന് , ഒരു ചമ്മൽ ആയിരുന്നു മറുപടി .
*******************************************************************************
കാലം പിന്നെയും പോയി . ഞാൻ ഭർത്താവിനൊപ്പം ഇന്ത്യക്ക് പുറത്തു ജോലി കിട്ടി പോയി . ഇതിനിടയിൽ ഞങ്ങൾക്ക് ഒരു മോളും ഉണ്ടായി . അങ്ങനെ ഒരിക്കൽ നാട്ടിൽ വന്നപ്പോഴാണ് , നേരത്തെ പറഞ്ഞ പോലെ , ഒരു ട്രാഫിക് ലൈറ്റിന്‍റെ മുന്നിൽ വെച്ച് പ്രാകൃത രൂപത്തിൽ ഞാൻ രാജീവിനെ കണ്ടത് .
ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും , അത് രാജീവാണെന്നറിഞ്ഞപ്പോൾ വണ്ടി മുന്നിലോട്ടു ഒതുക്കി നിർത്തി , മോളുടെ കൈയും വലിച്ചു , കാറിൽ നിന്നിറങ്ങി രാജീവിന്‍റെ പിറകെ ഞാൻ ഓടി . അവനെ തടഞ്ഞു നിർത്തി.
“രാജീവ് , ഇത് ഞാനാണ് സോഫി . സ്കൂളിലും , ട്യൂഷൻ ക്ലാസ്സിലും , ഒക്കെ നിന്‍റെ കൂടെ പഠിച്ചവൾ . നിനക്ക് ഇത് എന്ത് പറ്റി ?”
രാജീവ് ആദ്യം തറപ്പിച്ചു നോക്കിയ ശേഷം , ഒന്ന് പുഞ്ചിരിച്ചു.
“നിന്‍റെ മോളാണോ ?” (ശിൽപയെ നോക്കിയാണ് ചോദ്യം )
“അതെ , ശില്പ ”
“നീ എന്താ ഇങ്ങനെ? . ശാരിയും മക്കളും ഒക്കെ എവിടെ ?”
രാജീവ് ഒന്ന് ചിരിച്ചു .
ആൾക്കാർ ശ്രദ്ധിക്കുന്നുവെന്നു തോന്നിയപ്പോൾ , ഞാൻ അവനെയും വിളിച്ചു കൊണ്ട് അടുത്തുള്ള ഒരു റെസ്റ്റാറ്റാന്റിൽ കയറി .
അവിടത്തെ തണുത്ത ഫാമിലി റൂമിൽ അവൻ ഇരുന്നപ്പോൾ, കിതയ്ക്കുന്നുണ്ടായിരുന്നു .
“ഹൂ ഈസ് ദിസ് മമ്മി ?”
“ശില്പ , ദിസ് ഈസ് മമ്മീസ് ഫ്രണ്ട് . രാജീവ് . യൂ ക്യാൻ കാൾ ഹിം അങ്കിൾ ”
“ഹലോ അങ്കിൾ ,ആർ യു നോട്ട് വെൽ ?”
“ശില്പ , ദാറ്റ് ഇസ് നോട്ട് നൈസ് . ബിഹേവ് യുവർസെൽഫ് ”
അവൾ പിന്നെ മിണ്ടിയില്ല
.
അതെ ചോദ്യം തന്നെ ആയിരുന്നു , എന്‍റെ ഉള്ളിലും ….ഇനി എന്തെങ്കിലും അസുഖം ….
വെയ്റ്റർ വന്നപ്പോൾ ശില്പ ഐസ്ക്രീം ഓർഡർ ചെയ്തു . ഞങ്ങൾ ഓരോ ഊണും . ഒടുവിൽ എന്‍റെ മനസ്സ് മനസ്സിലാക്കിയിട്ടോ എന്തോ രാജീവ് സംസാരിച്ചു തുടങ്ങി ..പതുക്കെ …
*******************************************************************
ശാരിയുടെ ‘അമ്മ നാട്ടിൽ ഒറ്റക്കായിരുന്നതിനാലും , നാട്ടിലെ വലിയ ഒരു പ്രൈവറ്റ് ആശുപത്രിയിലെ *NICU ഹെഡ് നേഴ്‌സ്, എന്ന നല്ല ശമ്പളം കിട്ടുന്ന ജോലി വിട്ട് വരാൻ, ശാരിക്ക് അധികം താല്പര്യം ഉണ്ടായിരുന്നില്ല . ആ അമ്മയ്ക്കും മോളുടെ സാമീപ്യം കിട്ടട്ടേ എന്ന് തന്നെ രാജീവും കരുതി.
വർഷത്തിൽ ഒരിക്കൽ , ഒരു മാസത്തെ അവധിക്കു വരുമ്പോൾ , അവൻ സന്തോഷം കൊണ്ട് മതി മറന്നു . ഹൃദയം തുറന്നു സ്നേഹിക്കാൻ ഒരു ഭാര്യ , സ്വന്തം അമ്മയെ പോലെ നോക്കുന്ന ഭാര്യാമാതാവ് , ഇതിനിടയിൽ ജനിച്ച ദീപയും, ദീപുവും. ആരിലും അസൂയ തോന്നിപ്പിക്കുന്ന ജീവിതം ആയിരുന്നു അവരുടേത് . ശാരിയെ “ഛീ ..പോ ” എന്ന് പോലും വിളിക്കാത്ത , അടുക്കള ജോലിയിൽ സഹായിക്കുന്ന , നല്ല ഒരു ഭർത്താവായിരുന്നു രാജീവ്.
അങ്ങനെ പത്തു വർഷം കഴിഞ്ഞപ്പോൾ , ഇനി നാട്ടിൽ ഭാര്യയോടും , മക്കളോടൊത്തും സമാധാനമായി ജീവിക്കാം എന്ന ആഗ്രഹത്തിൽ രാജീവ് തിരിച്ചു വന്നു . ശാരിക്കും എതിർപ്പൊന്നും ഇല്ലായിരുന്നു .
മക്കളെ സ്കൂൾ ബസിൽ കയറ്റിയ ശേഷം, ശാരി ഡ്യൂട്ടിക്ക് പോവും . വൈകിട്ട് തിരിച്ചു വരുമ്പോൾ , അവൾ അന്നത്തെ വിശേഷങ്ങൾ വാ തോരാതെ സംസാരിക്കും . പ്രത്യേകിച്ചു രണ്ടു മാസം മുമ്പ് , മാസം തികയാതെ പ്രസവിച്ച ഒരു സ്ത്രീയെയും , അവരുടെ മോളെയും പറ്റി .ഇൻക്യൂബേറ്ററിൽ നിന്ന് മാറ്റിയെങ്കിലും , ഡിസ്ചാർജ് ചെയ്‌തെങ്കിലും ,അമ്മയില്ലാത്ത ആ കുഞ്ഞിനെ നോക്കേണ്ടതെങ്ങനെ എന്ന് അറിയാതെ ,ഉഴലുന്ന ആ അച്ഛൻ , അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നതായി തോന്നി .
എന്നത്തേയും പോലെ അടുത്ത NICU കുഞ്ഞു വരുമ്പോൾ , അവൾ ആ കുട്ടിയിൽ ആയിരിക്കും ശ്രദ്ധ എന്ന് രാജീവിന് അറിയാമായിരുന്നു .
എന്നാൽ പിന്നത്തെ ആഴ്ച്ചകളിൽ സംഭവിച്ചത് അതൊന്നും ആയിരുന്നില്ല . അര മണിക്കൂർ ഇടവിട്ട് വരുന്ന ഫോൺ കോളുകൾ , രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ശാരിയുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കോളുകൾ .
ഇതിനിടയ്ക്ക് അവൾ സ്വന്തം കുഞ്ഞുങ്ങളെ വരെ മറന്നു . അവർക്കു ആഹാരം കൊടുക്കാൻ , കുളിപ്പിക്കാൻ , പഠിപ്പിക്കാൻ എല്ലാം രാജീവ് നെ ഏൽപ്പിച്ചു .
“ഏതായാലും, നിങ്ങൾ ഇവിടെ വെറുതെ ഇരിക്കെ അല്ലേ ? എനിക്ക് ഈ കുട്ടിയുടെ അച്ഛനെ സഹായിക്കണം . എട്ടാം മാസത്തിൽ പിറന്ന കുട്ടിയാണ് .”
രാജീവ് ആകട്ടെ ,മക്കളോടൊപ്പം തനിക്കു നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു .
അങ്ങനെ ഇരിക്കെ , ഒരു ദിവസം പതിവില്ലാതെ ശാരി രാജീവിന്റെ അടുത്തേക്ക് വന്നു .
“എനിക്ക് ഒരു കാര്യം പറയാനുണ്ട് , രാജീവേട്ടാ ”
“അത് …പിന്നെ …”
“പറ ശാരി,നിന്നെ ഞാൻ എപ്പോഴെങ്കിലും വഴക്കു പറഞ്ഞിട്ടുണ്ടോ?”
“ഇല്ല ”
“പിന്നെ, ഇന്നെന്താ ഈ മുഖവുര ?”
“രാജീവേട്ടന് അറിയില്ലേ , ആ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ?”
“ഉം ”
“ആ കുട്ടിയുടെ അച്ഛന് സഹായത്തിന് ആരുമില്ല . ഞാൻ മാത്രമേ ആ കുട്ടിയെ നന്നായി നോക്കുന്നുള്ളൂ, എന്നാണ് അയാൾ പറയുന്നത് ”
രാജീവ് വായിച്ചു കൊണ്ടിരുന്നതു മടക്കി , ശാരിയെ സൂക്ഷിച്ചു നോക്കി . എന്താണിവൾ പറഞ്ഞു കൊണ്ട് വരുന്നത് ?
“കുറേ ദിവസമായി അയാൾ എന്നോട് ഒരു കാര്യം ചോദിക്കുന്നു ” – ശാരി തുടർന്നു .
” അയാളെ കല്യാണം കഴിച്ചു ആ കുട്ടിയെ, അതുപോലെ തന്നെ പരിചരിക്കാൻ പറ്റുമോ എന്ന്?”
രാജീവിന്റെ ഉള്ളൊന്നു നടുങ്ങി . പക്ഷെ അയാൾ അത് പുറത്തു കാണിച്ചില്ല .
“എന്നിട്ടു നീ എന്ത് മറുപടി കൊടുത്തു? നിനക്കു ഭർത്താവും മക്കളും ഉണ്ടെന്ന് അയാൾക്കറിയില്ലേ ?”
“അറിയാം , പക്ഷേ അയാൾക്ക് ആ കുഞ്ഞാണ് എല്ലാം . അന്യ സമുദായത്തിൽ നിന്ന് കല്യാണം കഴിച്ചതു കൊണ്ട് , രണ്ടു വീട്ടുകാരും , അയാളെയും കുഞ്ഞിനേയും കൈയ്യൊഴിഞ്ഞിരിക്കുകയാണ് ”
“രാജീവേട്ടാ , അയാൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ആ കുഞ്ഞിനെയും കൊണ്ട് , ഒറ്റയ്ക്ക് ”
മൗനം അവർക്കിടയിൽ കരിങ്കൽ ഭിത്തി പണിതുകൊണ്ടിരുന്നു .
ഒടുവിൽ , ശാരി തന്നെ അതിൽ വിള്ളൽ വീഴ്ത്തി .
“അയാളുടെ അവസ്ഥ അതിദയനീയമാണ് ഏട്ടാ . അത് കാണുമ്പോൾ എനിക്ക് സഹിക്കണില്ല . ഞാൻ ആ കുട്ടിയെ പരിചരിക്കാൻ , അയാളുടെ അടുത്ത് പൊയ്ക്കോട്ടെ ?”
ഏതാണ് കേട്ടതെന്ന് ആദ്യം രാജീവിന് മനസ്സിലായില്ല . വേറെ കുഞ്ഞിനെ നോക്കാൻ , ശാരിക്ക് വേറൊരാളെ വിവാഹം കഴിക്കണം എന്നോ ? അപ്പോൾ തങ്ങളുടെ കുഞ്ഞുങ്ങൾ? . അവരുടെ അമ്മ ? എല്ലാ NICU നേഴ്സ് മാരും ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാൽ , എത്ര ജീവിതങ്ങൾ ആണ് തകരുക .
“ശാരി , നീ കാര്യമായിട്ടും , ആണോ ?”
“അതേ , ഏട്ടൻ വരുന്നതിനും മുമ്പ് എടുത്ത തീരുമാനം ആണ് ”
“പിന്നെ എന്തിന് ഇത്രയും കാലം മറച്ചു വെച്ചു ?”
“എനിക്ക് പേടി ആയിരുന്നു . ഇനി എനിക്ക് പേടിയില്ല . അയാളോടൊത്തു ആ കുഞ്ഞിനെ വളർത്തിയാലേ പറ്റൂ . എനിക്ക് അയാളുടെ വിഷമം കണ്ട് നിൽക്കാൻ കഴിയണില്ല ”
***********************************************************************************
രാജീവ് ഇത്രയും പറഞ്ഞു തീർന്നപ്പോഴേക്കും , നിർവികാരനായിരുന്നു . എന്റെ മുന്നിൽ അവനോട് ചോദിക്കാൻ ആയിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു . അതിന്‍റെ എല്ലാം ഉത്തരം അവൻ രണ്ട് വാക്യത്തിൽ തന്നു .
“ഞാൻ ശാരിയെ പോകാൻ അനുവദിച്ചു . എന്‍റെയും അവളുടെയും സ്വത്തു കുഞ്ഞുങ്ങളുടെ പേരിൽ എഴുതി വെച്ചു . അവർ ഇന്ന് എന്‍റെ മൂത്ത ചേച്ചിയോടുത്തും, അളിയനോടൊത്തും അവരുടെ വീട്ടിൽ ഉണ്ട് മാസത്തിലൊരിക്കൽ ഞാൻ ചെല്ലും . ശാരി ഇപ്പോൾ വരാറില്ല . അവൾ എവിടെയെന്നു ഞാൻ അന്വേഷിക്കാറും ഇല്ല “.
ഉണ്ട് കഴിഞ്ഞു , ദൂരേക്ക് നോക്കിയ , രാജീവിന്റെ ചുളിഞ്ഞ കണ്ണുകളിൽ , നനവ് പടരുന്നുണ്ടോ ? തിരിച്ചറിയാൻ വയ്യ . അകാലത്തിൽ വൃദ്ധനായി പോയ ആ നാല്പതുകാരനിൽ , പഴയ പതിനഞ്ചു വയസ്സുകാരനെ ഞാൻ തിരഞ്ഞു .
ബില്ലു പേ ചെയ്യാൻ തുടങ്ങിയ എന്നെ തടഞ്ഞു , മുഷിഞ്ഞ പോക്കറ്റിൽ നിന്ന് ഒരു കുത്തു നൂറ് രൂപ നോട്ട് എടുത്തു വെച്ചിട്ട് , ശിൽപയുടെ തലയിൽ , അയാൾ വാത്സല്യപൂർവ്വം തലോടി ….
പിന്നെ എന്നെ ഒന്ന് പോലും നോക്കാതെ , അവിടെ നിന്നിറങ്ങി , ആ ആൾക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു …. കറുപ്പിൽ വെള്ള വരയുള്ള ആ ഷർട്ട് , കണ്ണിൽ നിന്ന് മായുന്നത് വരെ ഞാൻ അവിടെ നിന്ന് എണീറ്റില്ല .
*NICU – നിയോനേറ്റൽ ICU