സ്നേഹ സ്പര്‍ശം: ജീ. മലയില്‍

Date:

മയം പന്ത്രണ്ടുമണി. അര്‍ദ്ധരാത്രി.

   അവന്‍ നടന്നു. എങ്ങോട്ടെന്നു തീരുമാനിക്കാതെ.

   അങ്ങു ദൂരേയെവിടെയോ പട്ടികള്‍ ഓലിയിടുന്നു. അതു കാലനെ കണ്ടാണോ? അതോ ഭൂതത്തെയോ? ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെട്ട സമയം തികച്ച ആരെയെങ്കിലും കൊണ്ടു പോകാന്‍ കാലന്‍ ഊരു ചുറ്റുമെന്നും അതു കണ്ട് പട്ടികള്‍ ഓലിയിടുമെന്നും പറയുന്നതു ശരിയാണോ? എങ്കില്‍ കാലന്‍റെ വരവിന്‍റെ ഉദ്ദേശ്യം താനായിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു.

   അവന്‍ നടന്നു ചെന്നു നിന്നത്  ഹോസ്റ്റലിലേക്കുള്ള വെള്ളം നല്കുന്ന കിണറിനരികിലായിരുന്നു. അതിനരികില്‍ ഒരു പമ്പ്‌ഹൌസുണ്ട്. അവിടെ ഒരു ഇരുമ്പു തൊട്ടിയും കയറും വച്ചിരിക്കുന്നത് അവന്‍ കണ്ടു. അല്പനേരം ആ കയറിലേക്ക് അവന്‍ നോക്കി നിന്നു.

   കിണറിനുള്ളിലേക്ക് എത്തിനോക്കിയപ്പോള്‍ അതിനുള്ളിലെ വെള്ളത്തില്‍ തന്‍റെ പ്രതിബിംബം തെളിഞ്ഞു. അടുത്തു തന്നെ ചന്ദ്രബിംബവും. അവന്‍ ആകാശത്തേക്കു നോക്കി. ചന്ദ്രന്‍ തന്‍റെ തലയ്ക്കു മുകളില്‍ തന്നെ നില്ക്കുന്നു.

   ഇവിടെ ഇതാ എനിക്കു കൂട്ടിനായി ചന്ദ്രന്‍ ഇറങ്ങി വന്നിരിക്കുന്നു.

   അവന്‍ വീണ്ടും കിണറിനുള്ളിലേക്കു നോക്കി. അവിടെ കിണറിനുള്ളില്‍ തന്‍റെ തലയ്ക്കും താഴെ കൂടുതല്‍ ആഴത്തില്‍ വെളിച്ചം വിതറുന്ന ചന്ദ്രന്‍ അതാ തന്നെ മാടി വിളിക്കുന്നു.

   “വരൂ… എന്‍റെ അടുത്തേക്കു വരൂ. നിനക്കു പറ്റിയ ലോകമല്ലത്. നീ ആ ലോകത്തിനു യോജിച്ചവനുമല്ല. അവിടെ നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ആ കഴിവ് ദൈവം നിന്നില്‍ നിക്ഷേപിച്ചിട്ടില്ല. നീ എന്നെന്നും ആ ലോകത്തില്‍ ഒരു ഇരയായി ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ്. വരൂ… നിനക്കു വിടുതല്‍ ആവശ്യമാണ്. നിനക്കു ഞാന്‍ മോചനം തരാം. വരൂ എന്നിലേക്ക്.”

   അവന്‍ കിണറിനു ചുറ്റും കെട്ടിയിരിക്കുന്ന മൂന്നടി പൊക്കമുള്ള സംരക്ഷണഭിത്തിയുടെ മുകളിലേക്കു കയറി. കിണറിനുള്ളിലേക്ക് കാലുകള്‍ നീട്ടിയിട്ടുകൊണ്ട് ഇരിക്കുമ്പോള്‍ ഈ രാത്രിയില്‍ തനിക്കു കൂട്ടിനായി എത്തിയ ചന്ദ്രന്‍ അവനെ നോക്കി മന്ദഹസിച്ചു. അവന്‍ കിണറിനുള്ളിലേക്കു വീണ്ടും നോക്കി. കിണറ്റില്‍ ധാരാളം വെള്ളമുണ്ട്. വെള്ളിത്തിലേക്ക്‌ അവന്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. അതിനുള്ളില്‍ അന്നു നടന്ന കാര്യങ്ങളുടെ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നത് അവന്‍ കണ്ടു.

******           *********

  അന്ന് ആദ്യമായിട്ടായിരുന്നു അവന്‍ ഫുട്ബോള്‍ കളി കാണാന്‍ ഹോസ്റ്റലിന്‍റെ മുമ്പില്‍ എത്തിയത്.

        ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളെ പോലെ ഇന്‍ഡോര്‍ കളികളിലും ഔട്ട്‌ഡോര്‍ കളികളിലും പങ്കെടുത്തു തുടങ്ങിയെങ്കിലും അവന്‍ ഒന്നിലും താല്പര്യമില്ലാത്തവനെ പോലെ മാറി നില്ക്കുകയായിരുന്നു.

   കോളേജില്‍ ക്ലാസ്സുള്ള ദിവസങ്ങളില്‍ വൈകുന്നേരം കളികളില്‍ താല്‍പര്യമില്ലാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്‍റെ മുമ്പില്‍ കൂടിയിരുന്ന് ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്ബോള്‍ കളി നോക്കിക്കൊണ്ടിരിക്കുക പതിവായിരുന്നു.

   ചില ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ അവനെ നോക്കി ഗൂഡാര്‍ത്ഥത്തില്‍ ചിരിക്കാനും അപശബ്ദങ്ങള്‍ ഉണ്ടാക്കാനും തുടങ്ങി.

   “ഇവിടെ ചിലര്‍ വീട്ടിലേക്കു മണിയോര്‍ഡര്‍ അയച്ചു തുടങ്ങിയെന്നു കേള്‍ക്കുന്നു. നേരാണോ?”

   “അതാരാടാ?”

   അവന്‍ ആ പറയുന്നവരെ ഏറുകണ്ണിട്ടു നോക്കി.

   “എന്‍കോസ് ലോഡ്ജിലും സീനിയേഴ്സ് ഹോസ്റ്റലിലും ഒക്കെ ഓടി നടന്ന്‍ സ്വയം തൊഴില്‍ ചെയ്യുന്ന ചിലര്‍ ഇവിടെ ഉണ്ട്.”

   “അതെന്തു തൊഴിലാടാ?”

   “ഒരു ക്ലൂ തരാം. നല്ല ഡിമാന്‍ഡ് ഉള്ള തൊഴിലാ.”

   “പറയെടാ. നമുക്കും കൂടി പറ്റുമോന്നറിയാനാ?

   “അതിനു നിനക്ക് ആവശ്യക്കാരെ കിട്ടണ്ടേ?”

   “അതെന്താടാ എനിക്ക് ആവശ്യക്കാരെ കിട്ടില്ലേ?”

   “നിനക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടോ?”

   ആ സംഭാഷണങ്ങള്‍ ഒന്നും കേള്‍ക്കുന്നതായി ഭാവിക്കാതെ അവന്‍ ഫുട്ബോള്‍ കളി നോക്കിക്കൊണ്ടു നിന്നു.

   “സന്തോഷിപ്പിച്ചാല്‍ പോരാ. അവരെ എന്‍റെര്‍ടെയ്ന്‍ ചെയ്യണം. അതിനുള്ള ടെക്നിക്ക് നിനക്കറിയാമോ?”           അവന്‍ മെല്ലെ അവിടെ നിന്നും നടന്നുനീങ്ങി. മുറിയില്‍ എത്തിയ ശേഷം കതകു ചാരിയിട്ട് തല കൈകളില്‍ താങ്ങി തറയിലേക്കു തുറിച്ചുനോക്കിക്കൊണ്ട് കട്ടിലില്‍ അനങ്ങാതെ ഇരുന്നു.

   രാഹു എന്ന സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ഇംഗിതാനുസരണം ചലിക്കുന്ന തന്നെപ്പറ്റി ഹോസ്റ്റലില്‍ അപവാദങ്ങള്‍ പറയാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.     അതു പക്ഷേ തന്‍റെ സാന്നിദ്ധ്യത്തിലായിരുന്നില്ല. രാഹുവിനെ ഭയന്നതു കൊണ്ട് അടക്കം പറഞ്ഞു നടന്നതല്ലാതെ ഉറക്കെ പറയാന്‍ അവര്‍  അത്രയും നാള്‍ തുനിഞ്ഞിരുന്നുമില്ല. എന്നാല്‍ ഇന്ന് തന്‍റെ മുമ്പില്‍ വച്ചും അങ്ങനെയൊക്കെ പറയാന്‍ ധൈര്യം കാട്ടിയിരിക്കുന്നു. രാഹുവും കൂട്ടരും തനിക്കു വരുത്തിവച്ചിരിക്കുന്ന വിന വളരെ വലുതായി അവനു തോന്നി. അതു മൂലം എല്ലാവരില്‍ നിന്നും ഒളിച്ചോടേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ക്ലാസ്സിലുള്ളവര്‍ക്കു പോലും തന്നെ മനസ്സിലാകുന്നില്ലല്ലോ എന്ന ചിന്ത അവനെ അരിശം കൊള്ളിച്ചു. അവിടുത്തെ സാഹചര്യങ്ങള്‍ അങ്ങനെയായി തീര്‍ന്നതില്‍ വല്ലാത്ത വേദനയും അനുഭവപ്പെട്ടു. അതിനാല്‍ തന്‍റെ ബാച്ചിലെ സഹാപാഠികളോടു അടുക്കാന്‍ അവനു താല്‍പര്യം തോന്നിയിരുന്നില്ല.

   ചില ദുര്‍ബുദ്ധികള്‍ തങ്ങളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നേരില്‍ കാണാത്ത അപവാദകഥകള്‍ മെനഞ്ഞുണ്ടാക്കുന്നതെങ്കിലും അസത്യജടിലമായ അപവാദകഥകളുടെ താപമേറ്റു വെന്തു നീറുന്നവരുടെ കാര്യംഅവര്‍ പരിഗണിക്കാറില്ല.

   എന്തപവാദം പറഞ്ഞാല്‍ തനിക്കെന്ത്? ഇതുവരെയും     അസാന്മാര്‍ഗ്ഗിക കാര്യങ്ങള്‍ക്ക്  അവര്‍ പ്രേരിപ്പിച്ചിട്ടില്ല. പക്ഷേ അതു മറ്റുള്ളവര്‍ അറിയുന്നില്ല. അതുകൊണ്ട് നാണം കെടുത്താനായി അപവാദം പറഞ്ഞുണ്ടാക്കുന്നു. തൃണം പോലെ തള്ളിക്കളയാന്‍ പറ്റുമോ അപവാദങ്ങളൊക്കെ?  അതു നാണക്കേടും കുറച്ചിലും ഉണ്ടാക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ തല കുനിക്കാന്‍ ഇട വരുത്തുകയും ചെയ്യുന്നില്ലേ? അവനു എല്ലാവരോടും ഈര്‍ഷ്യ തോന്നി.

അവന്‍റെ കാതുകളില്‍ അന്ന് അലയടിച്ച പരിഹാസവചനങ്ങള്‍ക്കു കൂര്‍ത്ത മുനകള്‍ ഉണ്ടായിരുന്നു. ആ മുനകള്‍ അവന്‍റെ മനസ്സിലേക്കു തുളച്ചുകയറി വ്രണങ്ങള്‍ ഉണ്ടാക്കി. മനസ്സ് അസഹനീയമാം വിധം  വിങ്ങിത്തുടങ്ങി.

   “രാഹുവില്‍ നിന്നും രക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നുവെങ്കിലും അയാളുടെ ക്രൂരമായ നിഴലിനു മുമ്പില്‍ എതിര്‍ക്കാനുള്ള ധൈര്യവും ശക്തിയും പോരാ.

   ”എങ്ങനെയെങ്കിലും രാഹുവുമായി  പിണങ്ങണം. അയാളുടെ  ശല്യം കാരണം പഠിക്കാനും സാധിക്കുന്നില്ല. അയാളുടെ പിടിയില്‍ നിന്നും എങ്ങനെ ഒഴിഞ്ഞു മാറും? അതിനുള്ള ധൈര്യം  എവിടെ?”

   താന്‍ കേട്ട അപവാദങ്ങള്‍ ചെവിയ്ക്കുള്ളില്‍ മൂളുന്നതു പോലെ.

   “അതെ, ഞാന്‍ പണം അയച്ചു തുടങ്ങി.” അവന്‍ ആരോടെന്നില്ലാതെ ഉരുവിട്ടു.

   സന്ധ്യയായിരിക്കുന്നു. എല്ലാ ദിവസവും രാഹു വിളിപ്പിക്കുന്ന സമയം അടുക്കുന്നു. അവര്‍ കഞ്ചാവടിച്ചു തുടങ്ങുമ്പോള്‍ ഒന്നുകില്‍ തന്നെ വിളിയ്ക്കാന്‍ ആളെ വിടും. അല്ലെങ്കില്‍ വിളിച്ചുകൊണ്ടു പോകാന്‍ അയാള്‍ തന്നെ വരും. അങ്ങനെയാണ് താന്‍ ഒരു അപഹാസ്യപാത്രമായി മാറിയത്.

   “ഇന്ന് എന്തൊക്കെ സംഭവിച്ചാലും രാഹുവും കൂട്ടരും വിളിച്ചാല്‍ പോകരുത്.” അവന്‍ തീരുമാനിച്ചുറച്ചു.

   അതെങ്ങനെ സാധിച്ചെടുക്കും എന്നതിന് ഒരു പോംവഴിയും മുന്നില്‍ തെളിയുന്നില്ല. പെട്ടെന്ന് അവനു തോന്നി, കട്ടിലിനടിയില്‍ ഇറങ്ങി ആരും കാണാതെ ഒളിച്ചുകിടക്കാമെന്ന്. വിളിക്കാന്‍ വരുന്നവര്‍ മുറിയില്‍ നോക്കിയിട്ട് തന്നെ കാണാതെ മടങ്ങി പൊയ്ക്കൊള്ളും.

   അവന്‍ ഉടന്‍തന്നെ കട്ടിലിന് അടിയിലേക്കു കയറി അനങ്ങാതെ കിടന്നു.

   അല്പസമയം കഴിഞ്ഞപ്പോള്‍ ഹോസ്റ്റല്‍ ബോയി കതകു തുറന്ന് അകത്തു കയറി നോക്കുന്നത് അവന്‍ കണ്ടു.

   തന്നെ തിരക്കിയാണ് ഹോസ്റ്റല്‍ ബോയി വന്നതെന്ന് അവനു മനസ്സിലായി. ശ്വാസം ഉണ്ടാക്കുന്ന ശബ്ദം പോലും കേള്‍പ്പിക്കാതെ അവന്‍ കട്ടിലിനടിയില്‍ നിശ്ചലനായി കിടന്നു. ഹോസ്റ്റല്‍ ബോയി പോയിക്കഴിഞ്ഞപ്പോള്‍ അവന് ആശ്വാസം തോന്നി.

   കുറച്ചുനേരം കൂടി കഴിഞ്ഞ് കട്ടിലിനടിയില്‍ നിന്നും എഴുന്നേല്‍ക്കാം എന്ന് അവനു തോന്നി.

   അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ആ മുറിയിലേക്ക് മൂന്നുപേര്‍ കയറി വന്നു. ഒരാള്‍ തന്‍റെ മുറിയില്‍ താമസിക്കുന്ന മാത്യു ആണെന്ന് സംസാരത്തില്‍ നിന്നും അവനു മനസ്സിലായി. മാത്യു ഒരു കസേരയില്‍ ഇരുന്നു. ആഗതരായ മറ്റു രണ്ടുപേരും അവന്‍റെ കട്ടിലില്‍ ആണ് വന്നിരുന്നത്.

   കട്ടിലില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ സംസാരിച്ചു കൊണ്ട് കാല് ആട്ടാന്‍ തുടങ്ങി. അയാളുടെ കാല് ദേഹത്തു വന്നു തൊടാതിരിക്കാന്‍ അവന്‍ ഭിത്തിയോട് കുറച്ചു കൂടി ചേര്‍ന്നു കിടന്നു,

   തന്നെ പിടിക്കുമോ എന്ന ഭയത്താല്‍ അവര്‍ സംസാരിച്ചത്‌ ആദ്യമൊന്നും അവന്‍ ശ്രദ്ധിച്ചില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങി. അവര്‍ ബാസ്കറ്റ്ബോള്‍ ടീം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് സംസാരിക്കുന്നത് എന്ന് അവനു മനസ്സിലായി. അവന്‍റെ കൂടെ ആ മുറിയില്‍ താമസിക്കുന്ന മാത്യു ഒരു നല്ല ബാസ്കറ്റ്ബോള്‍ കളിക്കാരനാണ്. കോളേജ് ടീമില്‍ ഇടം കിട്ടാന്‍ സാദ്ധ്യതയുള്ളവന്‍.

   പെട്ടെന്ന് ഒരു ബാസ്കറ്റ്ബോള്‍ തറയില്‍ വീണുരുളുന്നത് അവന്‍ കണ്ടു. അതു എടുക്കാന്‍ കട്ടിലില്‍ ഇരുന്ന ആഗതരില്‍ ഒരാള്‍ എഴുന്നേറ്റു.

   ബോള്‍  എടുക്കുമ്പോള്‍ അപ്രതീക്ഷിതമായി അയാളുടെ നോട്ടം കട്ടിലിനടിയിലേക്കു നീണ്ടു. അവന്‍ അയാളുടെ മുഖം ഒളിഞ്ഞു കണ്ടു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഫ്രാന്‍സിസ്.

   “ദാ, കട്ടിലിനടിയില്‍ ഒരാള്‍ കിടക്കുന്നു.”

   അവിടെയുണ്ടായിരുന്ന എല്ലാവരും കട്ടിലിനടിയിലേക്കു നോക്കി. അവന്‍ അനങ്ങിയില്ല. ഉറങ്ങുകയാണെന്ന ഭാവത്തില്‍ കണ്ണുകള്‍ അടച്ചു കിടന്നു.

   “എടോ, താനെന്തിനാടോ കട്ടിലിനടിയില്‍ കിടക്കുന്നത്? ഇങ്ങെഴുന്നേറ്റു വാടോ. നാണക്കേടേ…”

   അവരുടെ കൂടെയുണ്ടായിരുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സഹദേവന്‍ കട്ടിലിനടിയിലേക്ക് മുഖം കുനിച്ചു പിടിച്ച് ഉറക്കെ വിളിച്ചു. “എടോ.”

   അവന്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നതു പോലെ കണ്ണുകള്‍ തുറന്ന് അയാളെ നോക്കി.

   “ഇങ്ങ് ഇറങ്ങി വാടോ. താനെന്തിനാ അവിടെ കിടക്കുന്നത്?”

   അവന്‍ കട്ടിലിനടിയില്‍ നിന്നും മെല്ലെ പുറത്തു വന്നു.

   “താന്‍ ആരെയെങ്കിലും പേടിച്ചു കിടന്നതാണോ?”

   അവന്‍ ഉത്തരം പറഞ്ഞില്ല. എന്തു പറയണമെന്നു ചിന്തിച്ചു നോക്കിയെങ്കിലും ഉചിതമായ ഉത്തരം കിട്ടിയില്ല.

   വീണ്ടും ഫ്രാന്‍സിസ് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. “സിമിന്‍റുതറയിലെ തണുപ്പു കിട്ടാന്‍ അവിടെ കിടന്നതാ. ഉറങ്ങിപ്പോയി.”

   “അതു കള്ളം. തന്‍റെ മുഖം കണ്ടാലറിയാല്ലോ കളവു പറയുകയാണെന്ന്. താന്‍ ആരെയോ പേടിച്ചു കിടന്നതല്ലേ?” ഫ്രാന്‍സിസ് ചോദിച്ചു.

   “മ്ച്.” അവന്‍ അല്ല എന്ന അര്‍ത്ഥത്തില്‍ ഒരു ശബ്ദം ഉണ്ടാക്കി.

   “താന്‍ ഒരാണല്ലേടോ? താനാരെയാ പേടിക്കുന്നത്? ഇവിടെ വന്ന് ഇത്രയും നാളായിട്ടും താന്‍ ഇങ്ങനെ പേടിക്കുന്നത് എന്തു നാണക്കേടാ.”

   അവന്‍ ലജ്ജകൊണ്ട് തല കുനിച്ചു പിടിച്ചു.

   സഹദേവന്‍ തുടര്‍ന്നു പറഞ്ഞു. “താന്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. ഞങ്ങളൊക്കെ ഇവിടെയില്ലേ?”

   അവന്‍റെ മൌനം കണ്ട് ഫ്രാന്‍സിസ് പറഞ്ഞു. “ഇങ്ങനെ ഭയപ്പെട്ടാല്‍ താന്‍ ഇനീം എങ്ങനെയാടോ ജീവിക്കാന്‍ പോണത്? എല്ലാം ധൈര്യമായി നേരിടാന്‍ പഠിക്കണം. കഷ്ടം!”

   അവര്‍ ഉപദേശം നിര്‍ത്തിയിട്ടു പോയി.

   അവന്‍ എന്തു പറയണമെന്നു നിശ്ചയമില്ലാതെ അല്പനേരം കട്ടിലില്‍ കിടന്നു. അവന്‍റെ സഹമുറിയന്‍ മാത്യു അതേപ്പറ്റി ഒറ്റ അക്ഷരവും ചോദിച്ചില്ല.

   അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും ഹോസ്റ്റല്‍ ബോയി അവിടേക്കു വന്നു.

   “–സാറിനോട് മാഷിന്‍റെ മുറിയിലേക്കു ചെല്ലാന്‍ പറഞ്ഞു.”

   ഈ പോക്ക് ഒഴിവാക്കാന്‍ നോക്കിയിട്ടും സാധിച്ചില്ലല്ലോ  എന്നു ചിന്തിച്ചു കൊണ്ട് അവന്‍ നടന്നു. ആ ദുഷ്ടനില്‍ നിന്നും തനിക്കു മോചനമില്ലേ? ഒരിക്കലും തന്‍റെ മുറിയില്‍ വന്നിട്ടില്ലാത്ത സഹദേവനെയും ഫ്രാന്‍സിസിനെയും ഏത് അജ്ഞാതശക്തിയാണ് അവിടേക്കു നയിച്ചുകൊണ്ടു വന്നത്‌?’

   അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവന്‍റെ മനസ്സില്‍ കടന്ന് അവനോടു സംസാരിക്കാന്‍ തുടങ്ങി.

   ‘റാഗിംഗ് കഴിഞ്ഞിട്ടും എന്നും ഈ ശല്യം അനുഭവിക്കാന്‍ തക്കവണ്ണം എന്തു തെറ്റാണ് ഞാന്‍ ചെയ്തിരിക്കുന്നത്? എന്നെ കണ്ടുകൊണ്ടിരിക്കുന്നതില്‍ എന്തു സുഖമാണ് അവര്‍ക്കു ലഭിക്കുന്നത്? എനിക്ക് അവരോടു തോന്നുന്നത് കൊടിയ വെറുപ്പാണ്. എങ്കിലും എതിര്‍ക്കാനുള്ള ധൈര്യമില്ല.’

   പെട്ടെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ശശി കാട്ടിക്കൂട്ടിയ അക്രമവും മറ്റും അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.

   ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശശിയെപ്പോലെ അക്രമം കാട്ടിയിട്ട് തനിക്കും ഓടാന്‍ പറ്റുമോ? മാതാപിതാക്കളെ ഓര്‍ക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എങ്കില്‍ പിന്നെ ഒന്നിനും ധൈര്യമില്ലാത്തവനെപ്പോലെ പൊത്തില്‍ ഒളിക്കേണ്ടി വരും. വേണമെങ്കില്‍ കട്ടിലിനടിയില്‍ കയറി കിടക്കാം. ഒരിക്കലും ജീവിതം ആസ്വദിക്കാന്‍ കഴിയാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാം. അക്കൂട്ടത്തില്‍ ഒരുവനായി എന്നെന്നും ജീവിക്കാം.

   അന്നു രാത്രി പതിനൊന്നു മണി കഴിഞ്ഞാണ് അവന്‍ രാഹുവെന്ന മാഷിന്‍റെ മുറിയില്‍ നിന്നും മടങ്ങിയെത്തിയത്. എല്ലാ ദിവസങ്ങളിലെയും പോലെ മദ്യവും കഞ്ചാവും കൂടാതെ മാഷിന്‍റെ കൂട്ടിനു കുറെ കൂട്ടുകാരും അവിടെയുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദന എന്തെന്നു മനസ്സിലാവാത്ത മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്ന ചങ്ങാതിക്കൂട്ടം.

   അല്പനേരം ചിന്തയിലാണ്ടു കിടന്നപ്പോള്‍ തലയാകെ മരവിച്ചതു പോലെ. വൈകുന്നേരം താന്‍ കേട്ട അപവാദങ്ങള്‍ അപ്പോഴും അവന്‍റെ മനസ്സു തുളച്ചുകൊണ്ടിരുന്നു. ഹൃദയഭിത്തിയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കി അവയില്‍ നിന്നും ചുടുചോര ഒലിച്ചിറങ്ങുന്നതായി അവനു അനുഭവപ്പെട്ടു.

    ‘എന്തു ചെയ്യണം? ചെയ്യാത്ത കുറ്റത്തിനു അപവാദം കേള്‍ക്കേണ്ടി വരിക എന്നത് അഭിമാനികളായ മനുഷ്യര്‍ക്ക്‌ ഭീതിജനകവും അസഹനീയവും അത്രേ?

   ചിലര്‍ അപഹാസ്യപാത്രങ്ങളുടെ മക്കളായി അപഹാസ്യരായി ജനിക്കുന്നു. മറ്റു ചിലര്‍ അപഹാസ്യപാത്രങ്ങള്‍ ആകാന്‍തന്നെ ജനിക്കുന്നു. ഇനിയും ചിലര്‍ അഭിമാനകാര്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെടുന്നു. മറ്റു ചിലര്‍ അപമാനകാര്യങ്ങള്‍ക്കായും. ചില പാത്രങ്ങളെ മെനഞ്ഞുണ്ടാക്കി പ്രധാനമുറി അലങ്കരിക്കാനായി പളുങ്കുപാത്രങ്ങളുടെ ഇടയില്‍ അഭിമാനത്തോടെ യജമാനന്‍ വയ്ക്കുന്നു. മറ്റു ചിലതിനെ മനുഷ്യര്‍ക്കു തുപ്പാനുള്ള കോളാമ്പിപാത്രങ്ങളായും മെനഞ്ഞുണ്ടാക്കി വെയ്ക്കുന്നു. എത്രയെത്ര വിഭിന്ന മനുഷ്യജന്മങ്ങള്‍ ഇവിടെ ജനിക്കുന്നു. സൃഷ്ടി വൈരുദ്ധ്യങ്ങള്‍.

   ഈ ലോകത്തിലേക്ക് അയയ്ക്കപ്പെടുന്ന വിവിധതരം ജന്മങ്ങള്‍ക്കുള്ള യോഗ്യതകള്‍ എന്തെല്ലാമാണ്? ആരാണ് ആ യോഗ്യതകള്‍ നിശ്ചയിക്കുന്നത്?

   സമൂഹമദ്ധ്യത്തില്‍ എന്തു വൃത്തികേടു കാട്ടിയാലും അതു പരിഗണിക്കപ്പെടാതെ ഉയര്‍ത്തപ്പെടുന്നവരും ഒരു കുറ്റവും ചെയ്യാതെ താഴ്ത്തപ്പെടുന്നവരും ഉണ്ട്.

   “ഞാന്‍ ഏതു കൂട്ടത്തില്‍ പെടുന്നു?” അവന്‍ സ്വയം ചോദിച്ചു.

   തന്‍റെ സൃഷ്ടിപ്പിനെപ്പറ്റി ഓര്‍ത്തപ്പോള്‍ അവനു ദുഃഖം തോന്നി. ചെയ്യാത്ത കുറ്റത്തിന് അപമാനിതനാകുന്നവന്‍റെ വേദന അവനും അനുഭവിച്ചു. താനും ഒരു സൃഷ്ടിവൈരുദ്ധ്യമാകാം.

   വളരെ ഉയര്‍ന്ന മാര്‍ക്കു നേടിയിട്ടും ഇവിടെ തന്നെ വന്നുപെട്ടത്, അതും ഇവിടുത്തെ ദുഷ്ടക്കൂട്ടങ്ങളുടെ ഇരയായി. അതു തന്‍റെ വിധിയുടെ ഭാഗമാകാം. ആ ചിന്ത അവനെ വല്ലാതെ അസ്വസ്ഥനാക്കി.

   തന്‍റെ മുറിയില്‍ താമസിക്കുന്നവന്‍ നല്ല ഉറക്കത്തിലായിരിക്കുന്നു. അവന്‍ മെല്ലെ എഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് ഇറങ്ങി നടന്നു. എങ്ങോട്ടാണു പോകുന്നതെന്നു തീരുമാനം എടുക്കാതെതന്നെ. ഹോസ്റ്റല്‍ ഇടനാഴിയില്‍ ആരെയും കണ്ടില്ല. അവന്‍ ഹോസ്റ്റലിനു വെളിയില്‍ എത്തി.

   ശാന്തമായ അന്തരീക്ഷം. എങ്കിലും അവന്‍റെ മനസ്സു കലുഷിതമായിരുന്നു. അവന്‍ ആകാശത്തേക്കു നോക്കി. ചന്ദ്രപ്രകാശം ഉണ്ടെങ്കിലും ചന്ദ്രനെ കാണുന്നില്ല. വൃക്ഷത്തലപ്പുകള്‍ ചന്ദ്രനെ മറച്ചിരിക്കുന്നുവോ?

   ചന്ദ്രനെ പ്രകാശിപ്പിക്കുന്ന വെളിച്ചം ഏതു വഴിയിലൂടെയാണ് ചന്ദ്രനില്‍ എത്തുന്നത്? തന്നിലേക്ക് ദൈവത്തിള്‍ നിന്നുള്ള ഒരു പ്രകാശകിരണമെങ്കിലും കടന്നു വന്നിരുന്നുവെങ്കില്‍ എന്ന് അവന്‍ അപ്പോള്‍ ആശിച്ചു പോയി. ഇരുട്ടില്‍ തപ്പുന്നവനെപ്പോലെ അവന്‍ അവിടെ എകനായി നിന്നു. നാലുപാടും നോക്കി. ആരുമില്ല. ഒരു ശബ്ദവും കേള്‍ക്കാനില്ല.

  ***

   കിണറിനു ചുറ്റുമുള്ള സംരക്ഷണഭിത്തിയുടെ മുകളില്‍ ഇരുന്നുകൊണ്ട് അവന്‍ കിണറിനുള്ളിലേക്കു ഇമവെട്ടാതെ നോക്കിയിരുന്നു. അപ്പോള്‍ അവനു വല്ലാത്ത ദാഹം അനുഭവപ്പെട്ടു. കിണറിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന്‍ കൈക്കുമ്പിളില്‍ വെള്ളം കൊരിയെടുത്തു കുടിച്ചാല്‍ ദാഹം ശമിക്കുമോ? ആ വെള്ളത്തിന് കൂടുതല്‍ സ്വാദ് ഉണ്ടാകുമോ?

   അവന്‍ ഇരുന്നിടത്തു നിന്നും മുന്നോട്ട് ആഞ്ഞു. അപ്പോള്‍ വഴുതി നേരേ കിണറ്റിലേക്കു വീണു. വേഗം താഴെയെത്തി വെള്ളം ആവോളം കോരിക്കുടിക്കാന്‍ അവന്‍ ആശിച്ചുവെങ്കിലും അവനു മനസ്സിലായി തന്‍റെ ഷര്‍ട്ട്‌ എവിടെയോ ഉടക്കിയിരിക്കുന്നതായി. അവിടെ തൂങ്ങിക്കിടന്നുകൊണ്ട് അവന്‍ വല്ലാതെ ഒന്നാടി. താന്‍ കിണറിന്‍റെ ഉള്ളിലേക്കു പോകുന്നില്ല എന്നു മനസ്സിലായപ്പോള്‍ താഴെ വീഴാതിരിക്കാന്‍ കിണറിന്‍റെ അരഞ്ഞാണം പോലെയുള്ള വളയപ്പടിയില്‍ കാലെത്തിച്ചവിട്ടി നില തെറ്റാതെ നില്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

   എന്താണു സംഭവിക്കുന്നതെന്ന്‍ അവനു അപ്പോഴും മനസ്സിലായില്ല. ആരോ പിറകില്‍ നിന്നും തന്നെ ബലമായി പിടിച്ചിരിക്കുന്നതു പോലെ. അവിടെ അങ്ങനെ നിന്നുകൊണ്ട് തിരിഞ്ഞു നോക്കാനും സാധിക്കുമായിരുന്നില്ല.

   പിടിച്ചിരിക്കുന്ന ആള്‍ തന്‍റെ കക്ഷങ്ങളിലൂടെ കൈകള്‍ കയറ്റി ശരീരം വട്ടം പിടിക്കുന്നു. എന്നിട്ട് മെല്ലെ മെല്ലെ മേലേക്ക് പിടിച്ചു കയറ്റുന്നു.

   അവന്‍ അതിനോടു സഹകരിച്ചുകൊണ്ട് കാലുകള്‍ ഊന്നിയൂന്നി മുകളിലേക്കു കയറിവന്ന് കിണറിന്‍റെ അരഭിത്തിയില്‍ പിടിച്ചിരുന്നു. അപ്പോഴേക്കും തല കറങ്ങിപ്പോയിരുന്നു. അല്പനേരം അനങ്ങാതെ അവിടെ ഇരുന്നശേഷം അവന്‍ കണ്ണുകള്‍ തുറന്നു നോക്കി.

   മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ഗീവര്‍ഗീസ്‌ ഇടിച്ചെറിയ തന്നെ പിടിച്ചുകൊണ്ടു അരികില്‍ നില്ക്കുന്നു. അവന്‍ ഒന്നു ഞെട്ടി. ‘അയാള്‍ ഇപ്പോള്‍ ഇവിടെ എങ്ങനെ വന്നു?’

   “താനെന്തോന്നാ ഈ കാട്ടിയത്?”

   അവന്‍ ഉത്തരം പറഞ്ഞില്ല.

   “ഇവിടെ നിന്നും കിണറ്റിലോട്ടു വീണാല്‍ തന്‍റെ പൊടി പോലും കിട്ടില്ല. വല്യ ആഴമുള്ള കിണറാ.”

   എന്നിട്ടും അവന്‍ സംസാരിച്ചില്ല.

   “താനിങ്ങ് ഇറങ്ങി വാ.”

   ഗീവര്‍ഗീസ്‌ അവനെ പിടിച്ചു വലിച്ചു. അവന്‍ കിണറിന്‍റെ അരഭിത്തിയില്‍ നിന്നും താഴെയിറങ്ങുമ്പോള്‍ വീണു പോകാതിരിക്കാന്‍ ഗീവര്‍ഗീസ്‌ അവനെ ബലമായി പിടിച്ചിരുന്നു.

   അവന്‍ ഒന്നും സംസാരിക്കാതെ ഗീവര്‍ഗീസിനോടൊപ്പം ഹോസ്റ്റലിലേക്കു നടന്നു.

   “താന്‍ അവിടെ ഈ സമയത്ത് എന്തിനാ പോയത്?

   “വെറുതെ.”

   “വെറുതെ?” ഗീവര്‍ഗീസ്‌ തലയാട്ടിക്കൊണ്ട് ചോദിച്ചു.

   താന്‍ പറഞ്ഞത് ഗീവര്‍ഗീസ്‌ വിശ്വസിച്ചിട്ടുണ്ടാവില്ല എന്ന് അവനു തോന്നി.

   ഗീവര്‍ഗീസ്‌ തന്‍റെ പിന്നാലെ എപ്പോള്‍ വന്നു എന്നു ചിന്തിച്ചു നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു. “ഞാന്‍ മുറിയുടെ ജനലിനരികില്‍ നിന്ന് വെളിയിലേക്കു വെറുതെ നോക്കി നില്ക്കുമ്പോള്‍ താന്‍ കിണറിനടുത്തേക്കു നടക്കുന്നത് എന്‍റെ കണ്ണില്‍ പെട്ടു. താന്‍ ഈ സമയത്ത് എവിടെ പോകുകയാണെന്നറിയാന്‍ പിന്നാലെ വന്നതാ. ഞാന്‍ കണ്ടത് തന്‍റെ ഭാഗ്യമാ.”

   അവര്‍ വിനോദിന്‍റെ മുറിയില്‍ എത്തി.

   “താന്‍ കിടന്നോളൂ. പാതിരാത്രിയായി. നാളെ ക്ലാസ്സില്‍ പോകേണ്ടതല്ലേ?”

   ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഗീവര്‍ഗീസ്‌ പതുക്കെ പറഞ്ഞു. “ഇനീം ഇത്തരം മണ്ടത്തരം ഒന്നും ചിന്തിച്ചേക്കരുത്. കേട്ടോ? എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോടു പറയാം. തന്‍റെ എല്ലാ സഹായത്തിനും എപ്പോഴും ഞാന്‍ കൂടെയുണ്ടാവും. കേട്ടല്ലോ? ഇപ്പോള്‍ ശാന്തമായി കിടന്നുറങ്ങുക. മറ്റൊന്നും ചിന്തിക്കണ്ടാ. ഇതാരും അറിയുകയും വേണ്ടാ. ഗുഡ് നൈറ്റ്‌.”

   അവന്‍ ഗീവര്‍ഗീസിന്‍റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു തലയാട്ടി. ഗീവര്‍ഗീസ്‌ മുറിയില്‍ നിന്നും ഇറങ്ങിയിട്ട് കതകു ചാരുന്നതിനു മുമ്പ് ഒന്നു കൂടി അവനെ നോക്കി തലയാട്ടി. അവനും തലയാട്ടി.

   അവന്‍ കിടക്കയില്‍ ഇരുന്നുകൊണ്ടു മന്ത്രിച്ചു. “അതെ ഞാന്‍ ഉറങ്ങാന്‍ പോകുന്നു.”

   അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അന്നു രാത്രിയില്‍ ആരും കാണാതെ ആരും അറിയാതെ അവന്‍ വളരെനേരം വിങ്ങിക്കരഞ്ഞു. കണ്ണുകളില്‍ നിന്നും ചുടുകണ്ണീര്‍ ഒഴുകിയിറങ്ങിക്കൊണ്ടേയിരുന്നു. അത് അവന്‍റെ ഹൃദയത്തില്‍ നിന്നും ഒഴുകിവരുന്ന ചുടുചോര തന്നെയായിരുന്നു.

   ഉള്ളിലിരുന്ന് ആരോ തന്നോടു മന്ത്രിക്കുന്നത് അവന്‍ കേട്ടു. “ഒരു മനുഷ്യന്‍റെയും ജീവിതം അവന്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ പോകണമെന്നില്ല. അവന്‍ സ്വയം സഞ്ചരിക്കുന്നതോ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നതോ ആയ വഴികളിലൂടെ ആകണമെന്നുമില്ല.”

   അതെ. അതു സത്യമാണ്. അത് ഇന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു. എന്‍റെ യാത്ര എനിക്കു വേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വഴികളിലൂടെ അത്രേ. എനിക്കു വേണ്ടി എഴുതപ്പെട്ടിരിക്കുന്ന ജീവിതനാടകത്തില്‍ എന്‍റെ ഭാഗം അഭിനയിക്കുക മാത്രമാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഏക കര്‍ത്തവ്യം. അതില്‍ നിന്നും മാറിപ്പോകാനോ വഴി മാറിനടക്കാനോ എന്‍റെ മുമ്പില്‍ പുതിയ വഴികള്‍ ഒന്നും തുറന്നു കിട്ടുകയില്ല. വഴി മാറിനടക്കണമെങ്കില്‍ നാടകം എഴുതിയ ആള്‍ തന്നെ അതു മാറ്റിയെഴുതണം. അതും സംഭവ്യമാണ്. എങ്കില്‍ കൂടി അതെങ്ങനെ സംഭവിക്കും എന്നോ അതെങ്ങനെ നേടിയെടുക്കാം എന്നോ ആര്‍ക്കും നിശ്ചയമില്ലതാനും. ചിലപ്പോള്‍ അഭിനയിക്കുന്ന നടന് നാടകത്തിലെ ചില സംഭാഷണങ്ങള്‍ മാറ്റി പറയാന്‍ കഴിഞ്ഞേക്കും. ചില സംഭവങ്ങള്‍ക്കു വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന രംഗങ്ങളും സംവിധാനങ്ങളും സാഹചര്യങ്ങളും മാറിയെന്നു വരും. സംഭവമുഹൂര്‍ത്തങ്ങള്‍ കാലോചിതമായും സമയോചിതമായും സാഹചര്യങ്ങള്‍ക്കനുസൃതമായും മാറിയെന്നും വരാം. എങ്കിലും ആത്യന്തികമായി സംഭവിക്കാനുള്ളതുതന്നെ സംഭവിക്കും. അതാണ്‌ അന്ത്യപരിണതഫലം. അതില്‍ നിന്നും ആരും ഒളിച്ചോടിയിട്ടു കാര്യമില്ല. സംഭവിക്കാനുള്ളത് എവിടെ പോയി ഒളിച്ചാലും പിന്തുടരും. പിന്തുര്‍ന്നു നിറവേറ്റപ്പെടും. അതിനെയാണ് ജീവിതം എന്നു പറയുന്നത്‌.

   അതാണ്‌ ഈ ഭൂവിലെ മനുഷ്യരുടെ ജീവിതരഹസ്യം. അതാണ്‌ ഏതൊരു മനുഷ്യന്‍റെയും ജീവിതഗാഥ. അതാണ്‌ നാം വിധിയെന്നു പറഞ്ഞു പരിതപ്പിക്കുന്നതും.

************

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം പ്രഷീജയുടെ ദമയന്തി

കഥകളി ക്ലബ്ബിൻ്റെ അമ്പതാം വാർഷികം : പ്രേക്ഷക മനം കവർന്ന് കലാമണ്ഡലം...