ബെന്നി
പ്രിയ കണ്ണാ..
പ്രണയനൊമ്പരത്തിന്‍ അകത്തള തുറങ്കലിൽ
അന്തഃപുര ജനലഴിയില്‍ മുഖമമര്‍ത്തി
കടവിലവസാന വഞ്ചിയും കാത്ത്
നിശബ്‌ദരോധനത്താല്‍ കാത്തിരിക്കുന്നിവൾ.
മരവിച്ചു പോയി നിന്‍ പ്രിയ പാല്‍പായസവും
ചൂടിയ കുടമുല്ലയും വാടിക്കരിഞ്ഞുപോയി,
മുറിയില്‍ മൗനമോ തളര്‍ന്നു കിടക്കുന്നു
അന്തരാത്മാവില്‍ പ്രണയ നെരിപ്പോടെരിയുന്നു.
കാലത്തിന്‍ ഘടികാര സൂചികള്‍ പിഴുതെറിഞ്ഞാ
പൂപ്പന്തലിലേയ്‌ക്കെന്നെയാനയിക്കുമെന്നാശിച്ച്
വാടാമലരുകള്‍ വിതറിയ വഴിയോര പാതയില്‍
മുറിഞ്ഞുപോയൊരു ഗാനശകലം പോല്‍
പുഴയില്‍ തുഴയെറിഞ്ഞീ കടവില്‍
ഒരിക്കല്‍ നീ വരുമെന്ന പ്രതീക്ഷയുമായ്
ഒരു വാക്കു പറയാതെയൊരു നോക്കു കാണാതെ
ദൂരെയേതോ സ്വപ്‌നതീരത്തു നീ
പൊന്‍ മുത്തുവാരുവാന്‍ പോയതറിഞ്ഞു ഞാന്‍!
എങ്കിലും,
പതിവായി പോയൊയാ കലാലയ ഭിത്തിയില്‍
കാലം മായിച്ചൊരക്ഷര ചിത്രത്തില്‍
തലോടിയറിയാതെ വിതുമ്പുന്നു നിൻ രാധ
വെറുതെ….വെറുതെയെന്നറിഞ്ഞിട്ടും!.
പുഴയോരത്തേകയായ് നെടുവീര്‍പ്പുകളോടെ
ബലിക്കാക്കകള്‍ക്കും സഖിയായി ഞാനെന്നും
പൊഴിഞ്ഞു വീണൊരാ പൂക്കള്‍ തന്‍ തേങ്ങലില്‍
ഓളങ്ങള്‍ നൊമ്പരചുവടുവെച്ചുറഞ്ഞു തുള്ളീ
തുഷാര ബിന്ദുതന്‍ വിഷാദഗാനം മൂളവേ
മുറിവേറ്റൊരെന്‍ ഹൃത്തില്‍ നിന്നു വീണ്ടും
ഇറ്റിറ്റു വീണു കണ്ണീര്‍ തുള്ളികള്‍….
പുഴയിലകലെയാ വേണുഗാനം കേള്‍ക്കുമ്പോള്‍
ഇടനെഞ്ചിലൊരു കിനാവു വിടരും
അതെന്‍ പ്രിയൻ…. നീയാകാം….
അതെ….അതെന്‍ കണ്ണനാകാം….
നീലക്കുറിഞ്ഞി പൂമലയില്‍ പോകട്ടേ ഞാൻ വീണ്ടും
പൂക്കള്‍ കൊണ്ടൊരമ്പലം തീര്‍ത്തതില്‍
നിനക്കായ് മാത്രമെന്നെ പ്രതിഷ്‌ഠിച്ച്
മൂകയായ്, കാലത്തിന്‍ മുറിപ്പാടു ലാളിച്ച്
ചിറകറ്റ കിനാക്കളാല്‍ ഒരു പൂമാല തീര്‍ത്ത്
ഇനിയുമൊരായിരം ജന്മം കാത്തിരിക്കാം….
കണ്ണന്റെ രാധയായി…. കണ്ണന്റെ മാത്രം….