അമ്മേടെ പുന്നാര പൊന്നുമോള്‍..

Date:

ബെന്നി ന്യൂജേഴ്‌സി
മോനേ..
ഇന്നലെ രാവിന്‍റെ നിശബ്ദയാമത്തിലൊരു
നിഗൂഢ ദുഃസ്വപ്നമെന്നെ വേട്ടയാടി
നരകേറി വെളളിച്ച മുടിയുമായ്
പോരാഞ്ഞ്, വെള്ളെഴുത്തിന്‍ വല്യ കണ്ണടയും
സന്ധ്യാനമസ്ക്കാര മുന്‍പേ ഇച്ചാച്ചന്‍ കല്പിച്ച
അന്‍പത്തിയൊന്നാം സങ്കീര്‍ത്തനം
തപ്പിത്തടഞ്ഞു വായിക്കുന്നു നീ!

മാറത്തു ചേര്‍ത്തമൃത് നല്‍കും ധന്യമുഹൂര്‍ത്തങ്ങളില്‍
എത്രയോ കിനാക്കളായിരുന്നീയമ്മയ്ക്ക്.

മഴക്കാലം ഒട്ടേറെ വന്നുപോയിട്ടും
‘മൂന്നോമ്പു’ പെരുന്നാളുമേറെ കൊടിയിറങ്ങീട്ടും
മ്മടെ പുരയുടെ മുറ്റത്തു മാത്രമെത്തീല്ലാ
കല്ല്യാണ പന്തലും കൊട്ടും കുരവയും..

നിന്‍റെ ‘അന്തം ചാര്‍ത്തി’നായ് വീടു കൊതിക്കുന്നു
കസവു സാരിയണിഞ്ഞു, ചമഞ്ഞൊരുങ്ങി
വ്യാഴവട്ടങ്ങളായ് കാത്തിരിക്കുന്നുയീ അമ്മ
കല്ല്യാണരാവതില്‍, മുറ്റത്തെ പന്തലില്‍
കോല്‍വിളക്കിന്‍ തിരിനാളം കണിയായ്
കുട ചൂടിച്ച്, സതീര്‍ത്ഥ്യരാല്‍ അനുഗതനായ്
അലങ്കരിച്ച ‘മണവാള’ പീഠത്തിലേക്ക് ആനയിക്കുന്നതും,
പനം പാനിയില്‍ മുറിച്ചിട്ട ഞാലിപൂവന്‍ പഴം
മധുരമായി തരുന്നതും,
ഓട്ടു തളികയിലെ ‘വാഴ്ത്തിയ’ വെള്ളത്തിന്‍
നെല്‍മണിയെടുത്ത് നെറ്റിയില്‍ കുരിശുവരക്കുന്നതും
ആശ്ലേഷിച്ചനുഗ്രഹിച്ച് തഴുകിയിരുത്തുന്നതും..

പിറ്റേന്ന്,
മണവാള ചെക്കന്‍റെ ഇടം വലമായി
ചാച്ചനും അമ്മയും ഇടവക പള്ളീലേ അള്‍ത്താരേക്ക്
മോതിരം കൈമാറി, മിന്നുകെട്ടി,
‘വിരിപ്പാവു’ പുതപ്പിച്ച്
‘അവകാശി’യായി കുഞ്ഞുപെങ്ങളുമരികെ.
മണവാട്ടിയുമായി തറവാട്ടിലേക്ക്
പനിനീര്‍ തളിച്ച്, എതിരേറ്റ്,
വലതുകാല്‍ വച്ച് പടികയറ്റാന്‍ നാത്തൂന്മാരും,
മധുരം കൊടുത്തവളെ മണിയറയിലേക്ക് വിടുന്നതും..

കുഞ്ഞേ..
കന്നിക്കൊയ്ത്തൊഴിഞ്ഞ മുറ്റത്തെ കച്ചിക്കൂട്ടില്‍
നീ ഒളിച്ചു കളിച്ചതും
മാനത്തെ അമ്പിളിമാമനെ കാണിച്ചു തരാതെ
അമ്മെ, ഞാനീ ‘ഇങ്കു’ കൂടിക്കില്ലെന്ന് വാശിപിടിച്ചതും
തെക്കിനി കോണിലെ മൂവാണ്ടന്‍ മാമ്പാഴം 
‘പള്ളപ്പൂള്‍’ വേണോന്നു കൊഞ്ചി പറഞ്ഞതും
പാടത്തെ പണിക്കാരെ നോക്കുവാന്‍ പോകുന്ന
ചാച്ചന്‍റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി
ഓലപീപ്പി വിളിച്ചു നിഴലൊപ്പം നടക്കുന്നതും
കുഞ്ഞാച്ചന്‍ കൊണ്ടോന്ന വര്‍ണ്ണ പൂക്കുപ്പായം
ഇട്ടോണ്ടു പള്ളീലു പോണോന്ന് കരഞ്ഞതും

ഹാ! ‘നിന്റെ കുഞ്ഞോമനയെ ലാളിച്ചേ തിരികെ
വിളിക്കാവോയെ’ എന്ന് 
‘കൃപനിറഞ്ഞ കന്യാശ്രീയമ്മേ…’ പലനേരം പലവട്ടം 
ഉരുവിട്ട് കേഴുന്നു ദിനം തോറും
എത്ര ദിനരാത്രങ്ങളെത്ര സംവല്‍സരങ്ങള്‍
പുന്നാര കുഞ്ഞിനെയോര്‍ത്തമ്മ സ്വപ്നങ്ങള്‍ നെയ്തു!
ആദ്യമായ് പള്ളിയില്‍ കൊണ്ടുപോകുന്നതും
‘തലതൊട്ടമ്മ’യായ് ഏറ്റു ചൊല്ലുന്നതും
മാമ്പഴം പെറുക്കുവാന്‍ പിറകെയോടുന്നതും
മണ്ണപ്പം ചുട്ടും കണ്ണാരം പൊത്തിയും
കൂടെ കളിക്കുന്നതും, കഥ പറഞ്ഞുറക്കുന്നതും!

കാലമാം അശ്വം ദാക്ഷണ്യമില്ലാതെ
മുന്നോട്ടു മുന്നോട്ടു പായുന്നല്ലോ നിര്‍ഭയം!
നെഞ്ചിന്‍റെയുള്ളിലെ തീക്കനലാരോ
പിന്നെയെും പിന്നെയെും ഊതി ജ്വലിപ്പിക്കുന്നു. 
എന്നാണെന്‍ പൊന്നൂട്ടനൊരു
പുതുമണവാളനായീ വന്നീ
അമ്മയെയനുഗ്രഹിക്കാ, എന്‍ പൊന്നോമനേ..
എവിടെയാണമ്മ തന്‍ പ്രാണനാം പുന്നാര പൊന്നുമോള്‍?

കണ്ണടയും മുന്‍പേ,
തങ്കത്തെയെടുത്ത് കെട്ടിപ്പിടിച്ചുമ്മ കൊടുത്ത്
തൊട്ടിലിലാട്ടി, താരാട്ടു പാടിയുറക്കീട്ടു,
കര്‍ത്താവു വിളിക്കുമ്പോളൊരു അമ്മൂമ്മയായ് 
ജീവിതം സാഫല്യമായ്, ഇവിടന്ന് വിടചൊല്ലാന്‍
കനിയണേ, ‘ഉമ്മിക്കുന്നി’ലെ ഏലിയാവു മുത്തപ്പാ.. 
*****************
മൂന്നോമ്പു: മൂന്നു നൊയമ്പ് പെരുന്നാള്‍.
അന്തം ചാര്‍ത്ത്: മദ്ധ്യകേരളം (എറണാകുളം പരിസരം) സുറിയാനി കൃസ്ത്യാനികളുടെ വീടുകളില്‍ കല്ല്യാണ തലേന്നുള്ള പ്രസിദ്ധമായ ഒരാചാരം.
വിരിപ്പാവ്: മന്ത്രകോടി, പുടവ. 
ഉമ്മിക്കുന്ന്: പിറവത്തിനടുത്തുള്ള പുരാതീനമായ ഒരു തീര്‍ത്ഥാടന കേന്ദ്രം.
(Painting: Praying Mother – Artist: Mathew Ajith Simon – Ernakualm – BTech Architect – 2nd Year)

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...