ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല എന്നുള്ളതു ശരിതന്നെ. എന്നാല്‍ നമുക്കു ധൈര്യത്തിനും ആശ്വാസത്തിനുമായി, പ്രത്യാശ നല്‍കുന്ന തിരുവചനം നല്‍കപ്പെട്ടിരിക്കുന്നു. അതു വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ കഷ്ടതകളും പരിശോധനകളും ജീവിതത്തിന്‍റെ ഭാഗംതന്നെയാണെന്നു വ്യക്തമാകും.
സ്രഷ്ടാവായ ദൈവത്തിന് തന്‍റെ ഓരോ സൃഷ്ടിയെക്കുറിച്ചും വളരെ വ്യക്തമായ ഉദ്ദേശ്യമുണ്ട്. സൃഷ്ടികളില്‍ ഏറ്റവും വിശേഷമായുള്ളതും സൃഷ്ടിയുടെ മകുടം എന്നു വിശേഷിപ്പിക്കപ്പെടുന്നതും മനുഷ്യനാണല്ലോ. അതുകൊണ്ട്, സ്വാഭാവികമായും മനുഷ്യനെ സംബന്ധിച്ചും ദൈവത്തിനു മഹത്തായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അവനവന്‍റെ ജീവിതത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യമെന്തെന്ന് മനസ്സിലാക്കി യഥോചിതം പ്രവര്‍ത്തിക്കുന്നതിലാണ് മനുഷ്യന്‍റെ വിജയം സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ നാം നിരന്തരം കേള്‍ക്കുന്ന ദുരന്തങ്ങളും അത്യാഹിതങ്ങളും എന്തു ലക്ഷ്യവും ഉദ്ദേശ്യവുമാണ് സാധിക്കുന്നത് എന്നു ചിലപ്പോഴെങ്കിലും നാം ചിന്തിച്ചുപോകും. നമുക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാതെ നാം പകച്ചു നില്ക്കുകയും ഇതെന്തൊരു ദൈവഹിതം എന്ന് പരിതപിക്കുകയും ചെയ്തേക്കാം.
അതിസമര്‍ത്ഥനായിരുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കഥ ഇതിനൊരുദാഹരണമാണ്. മകന്‍ ജനിച്ചപ്പോഴേ മാതാപിതാക്കള്‍ നേര്‍ന്നതാണ് ദൈവവേലക്കു വിടാമെന്ന്. കാര്യങ്ങള്‍ മനസ്സിലാക്കാറായപ്പോള്‍ അവനും പ്രതിഷ്ടിച്ചു. ഒരു ഡോക്ടറാകണമെന്നായിരുന്നു അവന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഒരു മിഷനറി ഡോക്ടറായി പാവപ്പെട്ടവര്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നത് ദൈവവേല ആണല്ലോ എന്നു മാതാപിതാക്കളും ആശ്വസിച്ചു. അവന്‍ M.B.B.S. നു ചേര്‍ന്നു. പഠിത്തം തുടങ്ങിയതേയുള്ളു, ഇടയ്ക്കിടെ തലവേദന ശല്യപ്പെടുത്താന്‍ തുടങ്ങി. ആദ്യം സാരമാക്കിയില്ല. പിന്നീട് കണ്ണാടി വെച്ചു. പക്ഷെ ഒരിക്കല്‍ ഹോസ്റ്റല്‍ മുറിയില്‍ മയങ്ങി വീണു. ആസ്പത്രിയില്‍ എത്തുന്നതിനു മുമ്പു മരിക്കുകയും ചെയ്തു. തലച്ചോറുസംബന്ധമായ ഏതോ തകരാറായിരുന്നു. ജീവിതംകൊണ്ട് ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്യാന്‍ സമര്‍പ്പണബോധത്തോടുകൂടെ ഇറങ്ങിയതാണ് ആ യുവാവ്. മാതാപിതാക്കളാണെങ്കില്‍ വളരെ പ്രതീക്ഷയും ആശയും വെച്ചു പുലര്‍ത്തിയവര്‍. പക്ഷെ, എല്ലാവരുടേയും എല്ലാ സ്പ്നങ്ങളും തകര്‍ത്തുകൊണ്ട്, അവന്‍ ഇഹലോകവാസം വെടിഞ്ഞു. എന്താണിതിന്‍റെ അര്‍ത്ഥവും വിശദീകരണവും?
എല്ലാം അറിയുകയും എല്ലാറ്റിനേയും നിയന്ത്രിക്കുകയും സകലവും നന്മയ്ക്കായി ചെയ്യുന്ന ദൈവം അറിഞ്ഞും അനുവദിച്ചും ഇതുപോലെ എത്ര ദാരുണ മരണങ്ങളും ദുര്‍വിധികളും മനുഷ്യര്‍ക്കു നേരിടുന്നു? മനുഷ്യന്‍റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അംഗീകരിക്കാന്‍ വയ്യാത്ത ഇത്തരം സംഭവങ്ങളെ ദൈവത്തിന്‍റെ സ്വഭാവത്തിനു ചേരുന്നതായി സങ്കല്‍പ്പിക്കാന്‍ പോലും നമുക്കു പ്രയാസമാണ്. കണ്ണുനീരിന്‍റേയും ഹൃദയത്തകര്‍ച്ചയുടേയും അകമ്പടിയോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ദൈവം നിഷേധാത്മകമായ മറുപടി നല്‍കുന്ന സന്ദര്‍ഭങ്ങളാണവ.
മറ്റൊരു യുവാവിനെ എനിക്കറിയാം. പഠിക്കാന്‍ അത്രവലിയ സമര്‍ത്ഥനൊന്നും അല്ലായിരുന്നെങ്കിലും മാതാപിതാക്കളുടെ താല്‍പ്പര്യത്തിന്‍റേയും ശ്രമത്തിന്‍റേയും ഫലമായി അവനും മെഡിക്കല്‍ കോളജില്‍ ചേരാനാഗ്രഹിച്ചു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം കിട്ടാന്‍ പ്രയാസമുണ്ടെന്നു കണ്ടപ്പോള്‍ മാതാപിതാക്കള്‍ നേര്‍ന്നു, അവന്‍ ഡോക്ടറായാല്‍ ഇന്ത്യയില്‍ പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ വിടുമെന്ന്. കഷ്ടിച്ച് ജയിക്കാനുള്ള മാര്‍ക്കോടെ അവന്‍ പരീക്ഷ ജയിച്ചു. ഉടന്‍ ഒരു ലേഡീ ഡോക്ടറെ കല്യാണം കഴിച്ച് അമേരിക്കയിലെത്തി. ഇപ്പോള്‍ ആഡംബരപൂര്‍വ്വം ജീവിതം നയിക്കുന്നു.
അപ്പോള്‍ ദൈവത്തിനു തെറ്റു പറ്റിയോ? രണ്ടു പേരുടെ കാര്യത്തിലും തനിക്കും തന്‍റെ വേലയ്ക്കും വന്ന നഷ്ടം ദൈവം കാര്യമാക്കിയില്ലേ? എന്നൊക്കെ വേണമെങ്കില്‍ നമുക്കു ചോദിക്കാം. തന്‍റെ വേലയ്ക്കു യാതൊരു പ്രയോജനവുമുണ്ടാവുകയില്ലെന്നു തനിക്കു ഉത്തമ ബോദ്ധ്യമുള്ള ആളിനു ആയുസും ഡിഗ്രിയും ജോലിയുമെല്ലാം കൊടുക്കുന്ന ദൈവം, ആദ്യത്തെ ആള്‍ക്ക് ഒരു അവസരവും കൊടുക്കാതിരുന്നതെന്തുകൊണ്ട്?
വേദശാസ്ത്ര ഗ്രന്ഥങ്ങളെല്ലാം പരതി നോക്കിയാലും നമുക്ക് തൃപ്തികരമായ ഒരു വിശദീകരണവും കണ്ടെത്താന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ പ്ലാനും പദ്ധതിയും മനുഷ്യബുദ്ധിക്ക് അപ്രാപ്യവും അതീതവുമായിത്തന്നെയിരിക്കും.
സഭാപ്രസംഗി 11/5 ല്‍ “കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തില്‍ അസ്ഥികള്‍ ഉരുവായിവരുന്നത് എങ്ങനെയെന്നോ നീ അറിയാത്തതുപോലെ, സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല,” എന്നും, യെശയ്യാവ് 55/8-9 വാക്യങ്ങളില്‍ “എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല, നിങ്ങളുടെ വഴികള്‍ എന്‍റെ വഴികളുമല്ല…. ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു.” അപ്പോള്‍ തിരുവചനം വളരെ വ്യക്തമായി പഠിപ്പിക്കുന്നത്, ദൈവത്തിന്‍റെ മനസ്സ് ആരാഞ്ഞറിയാന്‍ ആര്‍ക്കും സാദ്ധ്യമല്ല എന്നതാണ്. അവന്‍ നമ്മുടെ ജീവിതത്തില്‍ ഇടപെടുന്ന വിധങ്ങള്‍ നമ്മുടെ ബുദ്ധികൊണ്ട് വിശകലനം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും വരും. ദൈവത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ മനുഷ്യന്‍െറ കൈയ്ക്കും ബുദ്ധിക്കും എത്താത്തിടത്തും എത്താത്തവയും ആണെന്ന് റോമര്‍ 11/33-36 വ്യക്തമാണ്. ” എന്തിന്? ” ” എന്തുകൊണ്ട്? ” എന്നീ ചോദ്യങ്ങള്‍ക്കു പൂര്‍ണ്ണമായും തൃപ്തികരമായ ഉത്തരം നമുക്കു ലഭിക്കുകയില്ല. അപ്പോസ്തോലനായ വി. പൗലോസ് പറയുന്നതുപോലെ ” ഇപ്പോള്‍ നാം അംശമായി മാത്രം അറിയുന്നു. ” ദൈവത്തിന്‍റെ സര്‍വ്വാധിപത്യം അംഗീകരിച്ച വിശ്വാസികള്‍ എന്ന നിലയില്‍ അംശമായുള്ള ആ അറിവില്‍ തൃപ്തിപ്പെട്ട് നാം ദൈവത്തെ ചോദ്യം ചെയ്യാതിരിക്കേണ്ടതാണ്. ദൈവം നമ്മുടെ വിശ്വാസത്തിനു പരമമായ പ്രാധാന്യം നല്‍കുന്നു. യാതൊരു തെളിവും ന്യായീകരണവും ഇല്ലാത്തപ്പോഴും വിശ്വസിക്കാനുള്ള തീരുമാനമാണ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ ശ്രോതസ്സ്.
വേദശാസ്ത്രപരവും തത്വചിന്താപരവുമായ വിശദീകരണങ്ങള്‍ ലഭിച്ചാല്‍ത്തന്നെ അവ എത്രത്തോളം നമ്മുടെ ഹൃദയത്തിന്‍റെ വേദനയെയും മനസ്സിന്‍റെ മരവിപ്പിനേയും ശമിപ്പിക്കും? സിംഹക്കുഴിയിലെ ദാനിയേലിനെപ്പോലെ, ഏഴിരട്ടി തപിപ്പിച്ച തീച്ചൂളയിലൂടെ കടന്നുപോയ ശദ്രക്ക്, മേശക്, അബേദ്നഗോ എന്നീ വിശ്വാസവീരന്മാരെപ്പോലെ, ഇയ്യോബിനെയും, ദാവീദിനേയും പോലെ, കഷ്ടതകളെ തരണം ചെയ്യാന്‍ നമുക്കു പ്രാപ്തിയുണ്ടോ? ആത്മാര്‍ത്ഥതയോടുകൂടെ ഉത്തരം പറയാന്‍ ശ്രമിച്ചാല്‍,നമ്മുടെ കഴിവുകേട്, വിശ്വാസക്കുറവ്, വെളിപ്പെടുകതന്നെ ചെയ്യും.അപ്പോള്‍ നമുക്കുണ്ടാകുന്ന ശോകപൂര്‍ണ്ണമായ അനുഭവം ദൈവത്തെ നമുക്കു നഷ്ടപ്പെടുന്ന, അവനുമായുള്ള കൂട്ടായ്മക്കു ഭംഗം വരുന്ന, ബന്ധം കൈപ്പുള്ളതായിത്തീരുന്ന, ദൈവത്തെ നിഷേധിക്കാനും, ദൈവം വേണ്ടെന്നു പറയാനും അവനോടു മറുതലിക്കാനും ഒക്കെയുള്ള വൈരാഗ്യവും വിദ്വേഷവും നമ്മിലുണ്ടാകുന്നു. അപ്പോള്‍ നമ്മില്‍ അവന്‍റെ സാന്നിദ്ധ്യത്തെയും ശക്തിയേയും നിഷ്പ്രഭമാക്കത്തക്കവിധം അവിശ്വസവും സംശയവും ഉയര്‍ന്നുവരുന്നു. തന്നെയുമല്ല, തക്കം നോക്കി നമ്മെ സന്ദര്‍ശിക്കുകയും, നമ്മുടെ ചെവിയില്‍ ” ദൈവം ഇവിടെയെങ്ങുമില്ല, അവന്‍ നിന്നെ തള്ളിക്കളഞ്ഞിരിക്കുന്നു, നിന്നെ സഹായിക്കുകയില്ല, നീ ഒറ്റയ്ക്കാണ് എന്നൊക്കെ മന്ത്രിക്കുകയും ചെയ്യുന്ന സാത്താന്‍ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ഭാഗം അഭിനയിച്ചുകൊണ്ട് നമ്മെ സ്വാധീനിക്കുകയും ചെയ്യും. അവന്‍റെ ആധിപത്യം ഉറപ്പിക്കുന്നതോടുകൂടെ നമ്മുടെ സ്ഥിതി അത്യന്തം പരിതാപകരമാകുന്നു. അതുകൊണ്ട്, ഈ ചിന്താഗതിയെ ആരംഭത്തില്‍ത്തന്നെ നശിപ്പിക്കേണ്ടതാണ്.
പക്ഷെ, അതത്ര എളുപ്പമല്ല. കാരണം, വളരെ വേഗം വേരുപിടിക്കുകയും വേര് ആഴത്തിലേക്കിറങ്ങുകയും ചെയ്ത്, ശക്തിപ്രാപിച്ച്, വീണ്ടും ഉയര്‍ന്നുവന്ന്,ശാഖോപശാഖകളോടുകൂടെ തളിര്‍ത്തുനിന്ന് നമ്മെ ചുറ്റിപ്പിടിച്ച്, നമ്മുടെ വിശ്വസത്തിന്‍റെ വളര്‍ച്ചയും ശക്തിയും നിലനില്‍പ്പുതന്നെയും നശിപ്പിക്കുന്ന ഒരു കാട്ടുവള്ളിയാണത്. ആ കാട്ടുവള്ളിയ്ക്ക് വളരാന്‍ ഇടം നല്‍കിപ്പോയാല്‍, അനുകൂലമായ സാഹചര്യം സൃഷ്ടിച്ചാല്‍ നമ്മെ വളച്ച്, വീഴ്ത്തി നശിപ്പിച്ചിട്ടേ അതടങ്ങൂ.
അതുകൊണ്ട്, നാമെന്താണ് ചെയ്യേണ്ടത്.കാട്ടുവള്ളിയുടെ കടയ്ക്കല്‍, നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് ഒരു വെട്ടു കൊടുക്കുക. വള്ളി നിശ്ശേഷം അറുത്തുകളയണം. വേരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ വെള്ളവും വളവും ലഭിക്കുകയില്ല. ഏറെത്താമസിയാതെ കാട്ടുവള്ളികളെല്ലാം സൂര്യന്‍റെ ചൂടില്‍ ഉണങ്ങി താഴെപ്പോകും. ഇതുപോലെ നമ്മെ താഴ്ത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന പാപത്തെ, ദോഷചിന്തകളെ വെട്ടി നശിപ്പിക്കേണ്ടതാണ്. എവിടെനിന്നൊക്കെ പോഷകങ്ങളും ശക്തിസംവര്‍ദ്ധകങ്ങളും വലിച്ചെടുത്തോ അവയോടൊക്കെയുള്ള ബന്ധം നിശ്ശേഷം അറുത്തുകളയണം. ലോകം, പിശാച്, ജഡം-ഇതൊക്കെ നമ്മുടെ ശത്രുക്കളാണ്. നമ്മുടെ വിശ്വസത്തെ തകര്‍ക്കാന്‍, നിര്‍ജ്ജീവമാക്കാന്‍, നമ്മെ കീഴ്പ്പെടുത്തി ദൈവത്തിലുള്ള നമ്മുടെ ആ ശ്രയം നഷ്ടപ്പെടുത്താന്‍ എപ്പോഴും തക്കം പാര്‍ത്തിരിക്കുന്നവയാണ്. ലൗകിക മോഹങ്ങളും ലാഭങ്ങളും നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊയ്തെടുക്കാനുള്ള വ്യഗ്രതയില്‍ തെറ്റായ വഴി സ്വീകരിക്കാന്‍ നാം പ്രേരിതരായേക്കാം. അതുകൊണ്ട്, അവയെ മുളയില്‍ത്തന്നെ നുള്ളിക്കളഞ്ഞേ മതിയാകൂ. ഗലാത്യര്‍ 5ാം അദ്ധ്യായത്തില്‍ വി. പൗലോസ് രേഖപ്പെടുത്തിയിരിക്കുന്ന ജഡീക ചിന്തകള്‍ക്കു ജീവിതത്തില്‍ സ്ഥാനം നല്‍കാന്‍ പാടില്ല. പിശാചാണെങ്കില്‍ നമ്മില്‍ സ്വയം സഹതാപം വളര്‍ത്തി, നമ്മെ കര്‍മ്മോന്മുഖത ഇല്ലാത്തവരാക്കും. അവന്‍ ഭോഷ്ക്കു പറയുന്നവനും അതിന്‍റെ അപ്പനും ആണെന്ന് യേശുക്രിസ്തുതന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടല്ലോ. അതുകൊണ്ട്, നാം വളരെ കരുതലോടും ശ്രദ്ധയോടുംകൂടെ ഈ മൂന്നു ശത്രുക്കളേയും കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ നമുക്കു കഴിയുകയില്ല എന്നുള്ളതു ശരിതന്നെ. എന്നാല്‍ നമുക്കു ധൈര്യത്തിനും ആശ്വാസത്തിനുമായി, പ്രത്യാശ നല്‍കുന്ന തിരുവചനം നല്‍കപ്പെട്ടിരിക്കുന്നു. അതു വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ കഷ്ടതകളും പരിശോധനകളും ജീവിതത്തിന്‍റെ ഭാഗംതന്നെയാണെന്നു വ്യക്തമാകും. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസം ഉണ്ടായിരിക്കുക എന്നത്, ജീവിതം സന്തോഷവും സൗഭാഗ്യവും നിറഞ്ഞതായിരിക്കും എന്നതിന്‍റെ ഉറപ്പല്ല. നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍, നമ്മുടെ കഷ്ടതകളുടെ ഉദ്ദേശ്യവും പ്രയോജനവും ഒരു പക്ഷെ, വേണ്ടതുപോലെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരികയില്ല. എന്നാല്‍ ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുമ്പോള്‍, സകല ബുദ്ധിയേയും കവിയുന്ന സമാധാനം അനുഭവിക്കുവാന്‍ കഴിയും.