ജോണ്‍ മാത്യു
ഗ്ലെന്‍ ബാര്‍ബര്‍ കണ്ണുമിഴിച്ച് നോക്കിനിന്നു. ഇത് അയാള്‍ തന്നെയാണോ? വീണ്ടും നോക്കി ഉറപ്പുവരുത്തി.
ബാബ് വല്യപ്പന്റെ സ്ഥിരം വേഷം ബ്ലൂ ജീന്‍സ് ചായം ഇളകിയത്. കുറുകെ വരയുള്ള ടി ഷര്‍ട്ട്. ഉള്ളതില്‍ കൂടുതല്‍ വയര്‍ ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും അതിരുകളില്‍ക്കൂടി പുറത്തേക്ക് ചാടിനില്‍ക്കും.മാസത്തിലൊരിക്കല്‍ കൃത്യമായി ബാബ് വല്യപ്പന്‍ ഗ്ലെന്‍ ബാര്‍ബറുടെ ഷോപ്പില്‍ പോകും. മുടി പറ്റെ വെട്ടിക്കണം. പിന്നെയൊരു ഷേവ്. അതിനുശേഷം അല്പസ്വല്പം കളിതമാശയും കാലാവസ്ഥാപ്രവചനവും കഴിഞ്ഞ് അയാള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഗ്ലെന്‍ ബാര്‍ബര്‍ നിരാശനാവും, ഒറ്റപ്പെടും. ബാബിന്റെ നരച്ച കുറ്റിമുടിയും പളുപളാന്നുള്ള ചെള്ളയും കാണാന്‍ ഇനിയും ഒരു മാസംകൂടി കാത്തിരിക്കണം.
ഇന്ന് ബാബ് പതിവില്ലാതെയാണു വന്നത്. ധൃതിയിലാണ്. ഗൗരവത്തിലാണ്. ഗ്ലെന്‍ ബാര്‍ബര്‍ക്കറിയാം ബാബിന് ഒരൊറ്റ കോട്ടു മാത്രമേയുള്ളൂവെന്ന്. വല്ലപ്പോഴുമാണ് അയാള്‍ കോട്ടും ടൈയും ഉപയോഗിക്കുക. ഒന്നുകില്‍ കല്യാണം, അല്ലെങ്കില്‍ മരണം, ഒന്നുരണ്ടു കല്യാണങ്ങളുടെയും അതിലെത്രയോ അധികം മരണങ്ങളുടെയും സംഗീതം കേട്ടുകൊണ്ട് വൃദ്ധനായിക്കൊണ്ടിരിക്കുന്ന കറുത്ത കോട്ട്, ആ കോട്ടിന് മണവാട്ടികളുടെ സ്‌നേഹചുംബനത്തിന്റെ ഊഷ്മളതയുണ്ട്. അതോടൊപ്പം മരണത്തിന്റെ താളവും മരണത്തിന്റെ മണവും മരണമണിയുടെ അവസാനിക്കാത്ത നിശ്വാസവും ഉണ്ട്. വിവാഹത്തിന് ഔപചാരിക ക്ഷണം വേണമല്ലോ. മരണത്തിന് അതുവേണ്ട. കോട്ടിട്ട് ടൈ കെട്ടാനുള്ള അടങ്ങാത്ത മോഹം മരണമണി മുഴങ്ങുമ്പോള്‍ പൂവണിയാന്‍ തുടങ്ങും.
ബാബ് വല്യപ്പന് ബാറില്‍ പോകണം. നൈറ്റ് ക്ലബില്‍ പോകണം. അതിനു കോട്ടു വേ ണ്ട. വിയര്‍പ്പിന്റെ മണമുള്ള മെക്സിക്കന്‍ അമേരിക്കനിന്ത്യന്‍ പെണ്ണുങ്ങള്‍ നടത്തുന്ന ബാറില്‍ ഗോണ്‍സാലസും ഗാര്‍സിയയും കാത്തിരിക്കും. ബാബ് ബിയര്‍ കുടുകുടാന്ന് കുടിച്ചും. മാദകത്വമുള്ള, അധികം ഉയരമില്ലാത്ത, മിസ് സാലിനാസ് ബാര്‍-ഡെസ്‌ക്കിന്റെ അപ്പുറത്ത് ഒന്നു ചരിഞ്ഞുനിന്നുകൊണ്ട് ബാബിനോട് കുശലം പറയും. ഉയരമുള്ള സ്റ്റൂളില്‍ ഇരുന്ന് ബാബ് ഒന്നു പുളയും. സാലിനാസ് നല്ലവളാണ്.
എന്നും ഒരു ഡോളര്‍ ബാബിന്റെ വക സാലിനാസിനുണ്ട്. അതിന്റെ നന്ദി കൂടിയ ലഹരിയായി ഗ്ലാസില്‍ മടക്കിക്കിട്ടുമെന്നു അയാള്‍ക്കറിയാം. ബാബ് സൂട്ടിട്ട് ടൈയും കെട്ടി വരുന്നത് അവള്‍ക്കിഷ്ടമല്ല. ഫാക്ടറിയില്‍നിന്ന് വിയര്‍പ്പുമായി വന്ന് നേരെ കയറി സ്റ്റൂളില്‍ ഇരുന്ന് ബിയര്‍ മോന്തുന്ന ബാബിനെയാണ് അവള്‍ക്കിഷ്ടം. വെറുതെ കണ്ടുകൊണ്ടിരിക്കാന്‍. അതിലപ്പുറം പോകാന്‍ രണ്ടുപേരും തയ്യാറല്ല.
വെള്ളിയാഴ്ചകളില്‍ നൈറ്റ് ക്ലബില്‍ അയാള്‍ക്കു പോകണം. അന്നൊരുത്സവമാണ്. പുതിയതായി വൃത്തിയാക്കിയെടുത്ത ജീന്‍സും ഷര്‍ട്ടും അന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത വെള്ളിയാഴ്ച വരെ തുടര്‍ച്ചയായി ഇടുന്നതിന്റെ ആദ്യപടി. ഷേവ് ചെയ്ത്, ക്രീം പുരട്ടി, മുടി ചീകി, വെള്ളിയാഴ്ച രാത്രിയില്‍ ബാബ് നൈറ്റ് ക്ലബ്ബില്‍ പോവും. പഴയ കാറിന്റെ ഇരമ്പലും മഫ്‌ളറിന്റെ കുറുകുറുപ്പും കാത്ത് നിശാനൃത്തശാല ഉണര്‍ന്നിരിക്കുന്നുണ്ടാവും.
അന്ന് ബാബ് പുതിയൊരു മനുഷ്യനാണ്. തീച്ചൂളയുടെ മുകളില്‍ ഒഴുകുന്ന തണുത്ത വെള്ളമാണ് നൈറ്റ് ക്ലബ്ബ്, ഐസ് കട്ടകളാണ് നൈറ്റ് ക്ലബ്ബ്. അവിടെ സംഗീതമുണ്ട്. താളമുണ്ട്. നാടന്‍ പാട്ടും കൗബോയ് പാട്ടും ഉണ്ട്. എല്‍വിസും വില്ലി നെല്‍സണുമുണ്ട്. വെളിച്ചത്തിന്റെ ചാഞ്ചാട്ടവും ലോഹങ്ങളും ഇരമ്പലും മനുഷ്യന്റെ അട്ടഹാസവും എല്ലാം കൂടി അയാളെ മത്തുപിടിപ്പിക്കും. ചിലപ്പോള്‍ ഒന്നുരണ്ടു ചുവടുവയ്ക്കും. പഴയ പരിചയക്കാരികള്‍ പ്രോത്സാഹിപ്പിക്കും. കൈകള്‍ ചേര്‍ത്തുവച്ച്, അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച്, താളത്തിനൊപ്പിച്ച് ചവിട്ടും. മടങ്ങിയെത്തിയാല്‍ ബാക്കിയുള്ള ബിയര്‍ കൂട്ടുകാരികള്‍ക്കാണ്. സിഗരറ്റിന്റെ പാതിയും.
ബാബിന് അവിടെയും സൂട്ട് വേണ്ട. ടൈ വേണ്ടു. അത് ബാബിന്റെ ലോകമാണ്. അത് നിശാനൃത്തത്തിന്റെ ലോകമാണ്. അവിടെ പാട്ടിന്റെ ആരോഹണാവരോഹണങ്ങളും പ്രക്ഷുബ്ധമായ ആള്‍ക്കൂട്ടത്തിന്റെ തീക്ഷ്ണഗന്ധവും പുകയില എരിഞ്ഞടങ്ങുന്നതിന്റെ ചുരുണ്ട പുകയും ഉണ്ട്.
സ്പാര്‍ക്ക്മാനും മക്കളും എന്ന കമ്പനിയുടെ തീച്ചൂളയില്‍ നിന്നു രക്ഷപ്പെട്ടതിന്റെ, തല്ക്കാലം രïണ്ടു ദിവസത്തേക്ക് രക്ഷപ്പെട്ടതിന്റെ, ആനന്ദം എല്ലാ വെള്ളിയാഴ്ചകളിലും ബാബ് ആഘോഷിക്കുന്നു. സ്പാര്‍ക്ക് മാനിലെ തൊഴിലാളികളുടെ പ്രിയപ്പെട്ട ക്ലബ്ബാണ് സ്വീറ്റ് ഹോപ്പ് ക്ലബ്ബ്.
അധികം പൊക്കമില്ലാത്ത, കഷണ്ടി കയറിയ, വട്ടച്ചില്ലു കണ്ണാടി വച്ച, ഒരിക്കലും കോട്ടും ടൈയും അഴിച്ചിടാത്ത, ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ വല്ലപ്പോഴും ക്ലബ്ബ് സന്ദര്‍ശിക്കും. അത് അവിചാരിതമാണ്. ആറുമാസത്തിലൊരിക്കല്‍, മൂന്നുമാസത്തിലൊരിക്കല്‍, ചിലപ്പോള്‍ രണ്ടു നാള്‍ തുടര്‍ച്ചയായി. അന്ന് എല്ലാവര്‍ക്കും മദ്യം സൗജന്യമാണ്. സ്പാര്‍ക്ക്മാനിന്റെ കൂടെ ചുവടുവയ്ക്കാന്‍ പെണ്ണുങ്ങള്‍ മത്സരിക്കുകയായി. അയാള്‍ ആരെയും നിരാശപ്പെടുത്താറില്ല. ചെവിയില്‍ മൂളിപ്പാട്ടു പാടിക്കൊണ്ട് ചുവടുവയ്ക്കും. അത് രഹസ്യം തന്നെയായിരിക്കും. ആ രഹസ്യങ്ങളുടെ ചൂട് ആറിത്തണുക്കുമ്പോഴേക്കും അടുത്ത വരവിന്റെ കാലമായി. അടുത്ത വസന്തത്തിന്റെ വരവായി.
ഗ്ലെന്‍ ബാര്‍ബര്‍ക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും അവധിയാണ്. എന്നാലും ചൊവ്വാഴ്ച അതിരാവിലെയൊന്നും ആളുകള്‍ ഓടിയെത്താറില്ല. ചൊവ്വാഴ്ച രാവിലെ അയാള്‍ക്ക് ഒരാഴ്ചത്തെ കാത്തിരിപ്പിന്റെ തുടക്കമാണ്. ദൂരയാത്ര പോകേണ്ടുന്നവര്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും കസേര ഒഴിഞ്ഞു കിട്ടാന്‍ മത്സരിക്കുന്നു.
ചൊവ്വാഴ്ച ബാബ് വന്നപ്പോള്‍ ഗ്ലെന്നിന്റെ ചെവിയില്‍ ചൂളംകുത്തി ബാബിന്റെ കറുത്ത കോട്ടിനൊപ്പം വരുന്ന മരണമെന്ന കഴുകന്റെ ചുവന്ന കണ്ണും വളഞ്ഞ ചു ണ്ടും അയാള്‍ ദൂരെ കണ്ടു.
ബാബിന്റെ മുഖത്ത് അശേഷം ദുഃഖമില്ല. ചുണ്ടില്‍ ഒരു മൂളിപ്പാട്ട് പുറത്തേക്ക് ചാടാതെ നിന്നു. തിങ്കളാഴ്ച രാത്രിയിലെ ഫുട്‌ബോളിന്റെ ആവേശം വൃദ്ധന്റെ മരിച്ചുകൊണ്ടിരിക്കുന്ന മസിലുകളെ ത്രസിപ്പിച്ചു.
കറങ്ങുന്ന കസേരയില്‍ ബാബ് ഇരുന്നു. ഗ്ലെന്‍ ബാര്‍ബര്‍ കസേരയുടെ ഉയരം ശരിയാക്കി. സാധാരണയുള്ള പൊടിക്കൈകള്‍ക്കൊന്നും നില്‍ക്കാതെ അയാള്‍ ജോലി തുടങ്ങി.
”നിന്റെ പഴേ വേലയൊന്നും ഇറക്കേണ്ട. നല്ലവണ്ണം അമര്‍ത്തി വടിക്ക്. ഒരൊറ്റ രോമം കാണരുത്.”
ഇറക്കിക്കെട്ടിയിരിക്കുന്ന ടൈയുടെ ഇടയില്‍ക്കൂടി നരച്ചുനീണ്ട രോമങ്ങള്‍ കുറെ പുറത്തേക്കു തള്ളിനില്‍ക്കുന്നു. ടൈ അഴിക്കാതെ അതെടുത്തുകളയാന്‍ വയ്യ. ഗ്ലെന്‍ ടൈ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ ബാബ് വിലക്കി ‘വേണ്ട‘.
”സ്പാര്‍ക്ക്മാനും മക്കളും” എന്ന കമ്പനി ഇരുമ്പായുധങ്ങള്‍ നിര്‍മിക്കുന്നു. മണ്‍വെട്ടി, കോടാലി, മഴു, വെട്ടുകത്തി മുതലായവ. സ്പാര്‍ക്ക് മാന്‍ കമ്പനിയില്‍ നിര്‍മിച്ച കത്തികളുടെ പ്രശസ്തിയില്‍ ബാബിനു അഭിമാനമുണ്ട്.
ചൂളയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്ന് അയാള്‍ക്കു തന്നെ ഓര്‍മയില്ല. വര്‍ഷങ്ങളായി അയാളാണ് ചൂളക്കാരന്‍. ബാബ് ഒരു കമ്പനിമേനാണ്. യൂണിയന്‍കാരനല്ല. സ്പാര്‍ക്ക്മാന്റെ സ്വന്തം ആളാണ്. ആത്മാര്‍ത്ഥയുള്ളവന്‍. കമ്പനിക്കുവേണ്ടി മരിക്കാന്‍ തയ്യാറെടുത്തു നില്ക്കുന്നവന്‍. അവകാശങ്ങളെപ്പറ്റി ഓര്‍മിക്കാതെ, ഓര്‍മിപ്പിക്കാതെ, ധര്‍മത്തില്‍ മാത്രം മനസ്സൂന്നിയവര്‍. ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കമ്പനി തുടങ്ങുമ്പോള്‍ ഇന്നത്തെ ര ണ്ടു ചെറുപ്പക്കാര്‍, ആര്‍തറും റോബര്‍ട്ടും പഴയ ബാറില്‍ അതേ സ്റ്റൂളിലിരുന്നു സംസാരിച്ചു. അന്ന് മിസ് സാലി നാസ് ജനിച്ചിട്ടുകൂടിയുണ്ടാവില്ല. ആര്‍തറുടെ വക ബീയര്‍ റോബര്‍ട്ട് മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഫാക്ടറി എന്ന ആശയം അയാള്‍ പുറത്തെടുത്തു. ആര്‍തര്‍ പുകഞ്ഞു ചിന്തിക്കുന്നവനാണ്. റോബര്‍ട്ട് ഉരുക്കുമനുഷ്യനാണ്. പണം മാത്രം ഇല്ലെന്നേയുള്ളൂ. അവിടെ ഒരു കരാര്‍ ജനിക്കുന്നു. ഒരു പുതിയ ബാബ് ജനിക്കുന്നു.
ബാങ്കിന്റെ പണം. ബാബിന്റെ ധൈര്യം. ഇവ രണ്ടുംകൂടി പുതിയ ഫാക്ടറി ഉയര്‍ത്തി. ഒരു വശത്ത് റെയില്‍പ്പാളവും മറുവശത്ത് റോഡും. ബാബ് തൊഴിലാളിയായി. മറ്റു ജോലിക്കാരെ പൊതിരെ ചീത്ത വിളിക്കുന്ന, അവകാശത്തിനുവേണ്ടി പൊരുതാത്ത, എന്നാല്‍ അവകാശം നേടിയെടുക്കുന്ന, കഠിനാദ്ധ്വാനം ചെയ്യുന്ന തൊഴിലാളിയായി.
പുക ഉയര്‍ന്നു. അടിയില്‍ ചൂള കത്തിക്കൊണ്ടിരിക്കുന്നു. പഴുത്ത ഇരുമ്പ് അഗ്നിപര്‍വ്വതം പൊട്ടിവരുന്നതുപോലെ വന്നുകൊണ്ടിരുന്നു.
ആര്‍തര്‍ ആപ്പീസുകെട്ടിടത്തിലേക്കു മാറിയപ്പോള്‍ ബാബ് ചൂളയുടെ വക്കത്തിരുന്ന് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ധൃതിയില്‍ നടന്നുപോവുന്നതിനിടയില്‍, ബാബ് പിന്നാലെ കൂടുമ്പോള്‍ ആര്‍തര്‍ ചോദിക്കും: ഇതങ്ങ് ചെയ്യട്ടെ. അല്ലെങ്കില്‍ നൂറു ടണ്‍ കല്‍ക്കരി വാങ്ങട്ടെ. ബാബ് എല്ലാറ്റിനും സമ്മതം മൂളും.
ചുട്ടുപഴുത്തു വരുന്ന ഇരുമ്പുപാളികള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കുന്ന തൊഴിലാളികളുടെ മേല്‍നോട്ടമാണു ബാബിന്റെ പണി. ഒരെണ്ണമൊന്നു തെന്നിത്തെറിക്കുമെന്നു തോന്നിയാല്‍ അയാള്‍ ബഹളം കൂട്ടുകയായി. പുലഭ്യം പറയുകയായി.
എന്നും ചൂള കത്തിയെരിഞ്ഞു. മഞ്ഞയുടെയും ചുവപ്പിന്റെയും ഇടയ്ക്ക് നിറമുള്ള ലോഹക്കട്ടകള്‍ തുരുതുരാന്ന് ഒഴുകിക്കൊണ്ടിരുന്നു. ബാബ് കാണാതെ അവറ്റകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല.
അന്നൊരിക്കല്‍ തൊഴിലാളികള്‍ക്കു കൂലി കൂടുതല്‍ വേണമത്രെ. ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ ആകെപ്പാടെ തളര്‍ന്നു. തുടക്കമാണ്, ലാഭമില്ല, താങ്ങാവുന്നതിലധികം കടം.
ബാബ് പറഞ്ഞു: ”ഒന്നും പേടിക്കേണ്ട. എല്ലാറ്റിനെയും പറഞ്ഞു വിട്.”
അടുത്ത ദിവസം മുതല്‍ ബാബ് തനി ചൂളക്കാരനായി. ചുട്ടു പഴുത്ത ഇരുമ്പ് വലിക്കുന്ന ചൂളക്കാരന്‍. ചൂളയുടെ ചൂടിനെപ്പറ്റി, ഇന്ധനത്തെപ്പറ്റി, ഇരുമ്പിനെപ്പറ്റി എല്ലാം ബാബിന്റെ വാക്ക് അവസാനത്തേതായിരുന്നു. ആര്‍തര്‍ പുറത്തു തട്ടിയും കെട്ടിപ്പിടിച്ചും അയാളെ പ്രോത്സാഹിപ്പിച്ചു.
മുതലാളിയായ ആര്‍തര്‍ സ്പാര്‍ക്ക്മാനില്‍ മാറ്റത്തിന്റെ നിറം. പെണ്‍ കൂട്ടുകാരി മാഗി കൂടെ താമസം തുടങ്ങി. അയാള്‍ അന്നു മുതല്‍ കൃത്യമായി ടൈ കെട്ടി മുടി ചീകി. ഓഫീസില്‍ നിന്ന് അധികം പുറത്തിറങ്ങാതെയായി.
പിന്നീടയാള്‍ പുതിയ വീടു വാങ്ങി. ഒരു ചെറിയ തടാകത്തിന്റെ കരയില്‍, ധാരാളം മരങ്ങളുടെ ഇടയില്‍, കുന്നുകളുടെ അടിവാരത്ത്, ആര്‍തറും ബാബും മാഗിയും കൂടി ഒരു പൂന്തോട്ടം ഉണ്ടാക്കി. തളര്‍ന്നപ്പോള്‍ ആര്‍തര്‍ ഉള്ളില്‍ പോയി തണുത്ത ബിയര്‍ കുടിച്ച് ടെലിവിഷന്‍ കണ്ടിരുന്നു. ബാബ് തോട്ടപ്പണി തുടര്‍ന്നു. പിന്നീടതൊരു ദിനചര്യയായി മാറി. അയാള്‍ ദുഃഖിച്ചില്ല. മാഗിയുടെ കൂടെനിന്ന് പൂന്തോട്ടത്തില്‍ പണിയെടുക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടു. അവളുടെ നിര്‍ദ്ദേശങ്ങള്‍ അയാള്‍ അനുസരിച്ചു. അന്നൊക്കെ അവളുടെ മണം അയാളെ മത്തുപിടിപ്പിച്ചിരുന്നു. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം അവളെയും.
ബാബിന്റെ അപ്പാര്‍ട്ടുമെന്റിന്റെ പുറംഭിത്തിക്ക് ചൊറി പിടിച്ചു. പീളകള്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. കാലത്തിന്റെ കാറ്റ് പടവുകളില്‍ ചെകുത്താന്മാരെ സൃഷ്ടിച്ചു. കരയുന്ന കോണിപ്പടികള്‍!
ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ തനിയെ കാറോടിക്കാതെയായി. സെക്രട്ടറിമാരും പാറാവുകാരും കല്പന കാത്തുനിന്നു. എന്നും രാവിലെ ബാബ് ചൂളയിലേക്കു മടങ്ങിപ്പോയി. ഇരുമ്പു കത്തുന്ന മണമല്ലാതെ അയാളുടെ മൂക്കിന് മറ്റൊരു മണവും തിരിച്ചറിയാന്‍ വയ്യാതെയായി.
ഇടതുവശത്തുനിന്ന് ട്രെയിനിന്റെ ചക്രങ്ങളും വലതുവശത്തുനിന്ന് ട്രക്കിന്റെ ചക്രങ്ങളും ഫാക്ടറിയുടെ മുറ്റത്തു വന്നുനിന്നു. ഇരുമ്പ് കൂട്ടിടയിച്ച താളം! നെറ്റിയില്‍നിന്ന് ഒലിച്ചിറങ്ങിയ വിയര്‍പ്പ് കവിളിലൂടെ താഴോട്ടൊഴുകിയത് ബാബ് രുചിച്ചു. ഉറപ്പ്!
ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ കഷണ്ടി കയറിയ തലയുടെ ഉടമയായി. അതിനു മുകളില്‍ ഒരു തൊപ്പിയുടെ ഉടമയായി. ഒരു വളഞ്ഞ വടിയുടെ ഉടമയായി. മാഗി ഇരുപത്തിയെട്ടുവയസുള്ള ഒരു മകന്റെ അമ്മയായി. മുപ്പത്തിരണ്ടു വര്‍ഷത്തെ തൊഴില്‍പരിചയമുള്ള റോബര്‍ട്ട് മക്രോമിക്കിന്റെ ഉടമകളായി അവര്‍ രണ്ടുപേരും.
കൂടാതെ, ഇരുനൂറ്റിനാല്പത്തിയൊന്‍പതു ജോലിക്കാരുടെയും – മുഖത്തെ ചുളിവുകളില്‍ക്കൂടി ഗ്ലെന്‍ ബാര്‍ബറുടെ തേഞ്ഞ കത്തി, വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കത്തി, മുരടിച്ചുകൊണ്ടിരിക്കുന്ന രോമങ്ങളുടെ വേരുകള്‍ തേടി സഞ്ചരിച്ചു. അയാള്‍ ക്രീം എടുത്ത് രണ്ടു കൈയും ചേര്‍ത്തു പതച്ച് തലയില്‍ തടവിയപ്പോള്‍ ഒരു സുഖം. അപ്പോള്‍ ഒരിക്കല്‍ ചെറുപ്പക്കാരിയായിരുന്ന മാഗിയെ ബാബ് ഓര്‍ത്തു.
ഒരു അത്യാധുനിക ചിത്രത്തിലെന്നപോലെ കാലത്തിന്റെ പൊട്ടുകള്‍ ചായപ്പാടുകള്‍ വീഴ്ത്തിയ കണ്ണാടി ബാബിന്റെ മൂക്കിനെതിരെ വന്നുനിന്നു. ആകെപ്പാടെ ഒരു ചന്തം. വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് റോബര്‍ട്ട് എന്ന ബാബ് തന്നെയോ?
പതിവുള്ള ഏഴു ഡോളറിനു പകരം കൂടിക്കൂടി പത്തിന്റെ ഒരു നോട്ട് അലക്ഷ്യമായി ഗ്ലെന്നിന്റെ നേര്‍ക്ക് എറിഞ്ഞുകൊടുത്തു. പുറത്തേക്ക് അല്പം നടന്നിട്ട് ബാബ് മടങ്ങിവന്നു. അയാള്‍ക്ക് രഹസ്യം അധികനേരം ഒളിച്ചുവയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നവസാനമാണ്.
അയാള്‍ കറുത്ത കോട്ടിന്റെ പോക്കറ്റില്‍ കൈയിട്ട് മരണത്തിന്റെ ഗന്ധമറിഞ്ഞിട്ടുള്ള കോട്ടിന്റെ ഒരു ബട്ടണ്‍ മറ്റേക്കൈകൊണ്ട് തെരുപ്പിടിച്ചുകൊണ്ടു നിന്നു. വല്ലാത്ത ഒരു പുഞ്ചിരി. ഇനിയും ഒന്നും പറയാനില്ലാത്തതുകൊണ്ടുള്ള പുഞ്ചിരി. ക്രൂരമായ പുഞ്ചിരി!
ഗ്ലെന്‍ ബാര്‍ബര്‍ ഏഴു ഡോളര്‍ എടുത്ത് മാറ്റിവെച്ചിട്ട് കൃത്യമായി മൂന്ന് എണ്ണിയെടുത്ത് ബാബിന്റെ നേരെ നീട്ടി.
അവന്റെയൊരു കണക്ക്! ഇന്ന് താന്‍ റിട്ടയര്‍ ചെയ്യും. രണ്ടു മൂന്നു നൂറ് ആയിരങ്ങളുടെ ചെക്ക് കൈയില്‍ വാങ്ങാം. അന്ന് ഗ്ലെന്‍ ബാര്‍ബര്‍ ബാബ് മുതലാളിയുടെ പിന്നാലെ വരും. അന്ന് ആര്‍തര്‍ സ്പാര്‍ക്ക്മാനെപ്പോലെ, തൊപ്പിവച്ച്, വടിയൂന്നി അയാളുടെ മുന്നിലൂടെയൊന്ന് നടക്കണം. അവസാനത്തെ ആഗ്രഹം!
സ്പാര്‍ക്ക്മാന്‍ കണക്കു പുസ്തകം നിവര്‍ത്തി. കറുത്ത മഷിയില്‍ക്കൂടി, ചുവന്ന മഷിയില്‍ക്കൂടി, വരകളില്‍ക്കൂടി അയാളുടെ കണ്ണുകള്‍ ഓടിനടന്നു. മകന്‍ സ്പാര്‍ക്ക്മാന്‍ അടുത്തുതന്നെ നില്‍ക്കുന്നു.
”നായിന്റെ മക്കള്‍! ഒറ്റയൊരുത്തന്‍ ജോലി ചെയ്യുന്നില്ല. എല്ലാം നഷ്ടം.”
ഓരോ കപ്പ് ചായയും വര്‍ത്തമാനപത്രങ്ങളും അല്ലെങ്കില്‍, ചീട്ടുകുത്തുകളുമായി ജോലിക്കാര്‍ വട്ടം കൂടിയിരുന്നു. ഫാക്ടറിക്കു ചുറ്റും പാഴ്‌ച്ചെടികള്‍ വളര്‍ന്നു. പുകക്കുഴലുകള്‍ നിശ്വാസങ്ങളില്ലാതെ ചത്തുകിടന്നു.
രാജാവിന്റെ കല്പന!
ഈ മാസം മുപ്പതാം തീയതി ചൊവ്വാഴ്ച ഇരുനൂറ്റി നാല്പത്തിയൊന്‍പതു തൊഴിലാളികളും പ്രധാന ഹാളില്‍ സമ്മേളിക്കുന്നു. ഇനിയും നിങ്ങളില്‍ പലരെയും ഇവിടെ ജോലിക്കു വേണ്ട. കണക്കു പറഞ്ഞു പിരിഞ്ഞുപോകാം.
ഉറക്കം തൂങ്ങിയിരുന്നവര്‍ക്ക് അതൊരു സ്വപ്‌നം പോലെ തോന്നി. എന്തിനു പിരിഞ്ഞുപോകണം? ഇവിടെ എല്ലാമുണ്ട്. ചൂടിനെ തണുപ്പിച്ച് വീണ്ടും ചൂടാക്കുന്ന യന്ത്രമുണ്ട്. ചൂടു ചായയുണ്ട്. കൈ നിറയെ പണമുണ്ട്.
ബാബ് അന്ന് സന്തോഷിച്ചു. അയാള്‍ കണക്കുകൂട്ടി.
മുപ്പതുവര്‍ഷത്തിനുശേഷം തീ തുപ്പുന്ന ഡ്രാഗണ്‍ പോലെയുള്ള ചൂളയോടു വിട പറയുക. ഇനിയും വിയര്‍പ്പിന്റെ ഗന്ധം വേണ്ട. തൊട്ടടുത്ത ഗ്രാമപ്രദേശത്ത് ഒരു കൊച്ചു വീടു വാങ്ങണം.
നൈറ്റ് ക്ലബിലും ബാറിലും വരുന്ന പെണ്ണുങ്ങള്‍ അയാളുടെ മുന്നിലൂടെ ഫാഷന്‍ പരേഡുപോലെ കടന്നുപോയി. ഉടയാടകളണിഞ്ഞ്, ആഭരണങ്ങളണിഞ്ഞ്, ചായം തേച്ച് അവര്‍ വന്നു. വാര്‍ദ്ധക്യത്തില്‍ നിന്നു തെറിച്ചുനില്‍ക്കുന്ന അയാളുടെ യുവത്വത്തെ അസൂയയോടെ നോക്കിക്കൊണ്ട് നടന്നുപോയി. വിധവകളും ഭര്‍ത്താവില്ലാത്തവരും ഒറ്റകളും അയാളെത്തന്നെ തുറിച്ചുനോക്കി. അയാളുടെ മനസ് അപ്പോള്‍ വഴിമുട്ടിനിന്നു. ചുവടു വയ്ക്കുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, ചെവിയില്‍ ചോദിക്കണം: എന്റെ കൂടെ താമസിക്കാമോ? എനിക്ക് വീടുണ്ട്, പിന്നിലൊരു തോട്ടമുണ്ട്, പൂന്തോട്ടം. അതു നമുക്ക് ഇനിയും മനോഹരമാക്കാം.
അയാള്‍ക്ക് ഒരു പെണ്ണിനോടും അടുപ്പം തോന്നിയില്ല. വിശ്രമിക്കുമ്പോള്‍ ഏതെങ്കിലും ഒരുത്തിവേണം: അവള്‍ വിശ്വസ്ത ആയിരിക്കണം, തന്റെ പരിമിതമായ ലോകത്തിനപ്പുറത്തേക്ക് എത്തിപ്പിടിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
അപ്പോള്‍ മാഗി അയാളുടെ മുന്നിലേക്കു വന്നു. അയാള്‍ അവരുടെ മകനെ ഓര്‍ത്തു.
ഇവിടെ ബന്ധങ്ങള്‍ മരിച്ചിരിക്കുന്നു. ഇന്ന് ബാബ് എന്ന റോബര്‍ട്ട് മക്രോമിക് മരിച്ചു. ചൂളക്കാരന്‍ ബാബ് ഇന്ന് പടിയിറങ്ങുന്നു. കൈ നിറയെ പണവുമായി.
കൃത്യം പന്ത്രണ്ടുമണിക്ക് ആര്‍തര്‍ സ്പാര്‍ക്ക്മാന്‍ സ്റ്റേജിലെ ഉയര്‍ന്ന കസേരയിലിരുന്നു. ഇരുനൂറ്റി നാല്പത്തിയൊന്‍പതു ജോലിക്കാരും അവരുടെ അന്ത്യവിധി കാത്ത് ശബ്ദമടക്കി.
അന്ന് ചൂളയില്‍ തണുപ്പായിരുന്നു.
അവരുടെ കണ്ണുകള്‍ കലങ്ങിയും മുഖം വീര്‍ത്തുകെട്ടിയും കാണപ്പെട്ടു.
ബാബ് തന്റെ കറുത്ത കോട്ടും ടൈയും ആയി ഏറ്റവും മുന്നിലെ ഒരു കസേരയില്‍ സുസ്‌മേരവദനനായി സ്ഥലം പിടിച്ചു. നീണ്ട വരകളുള്ള, ചുവപ്പും നീലയും നിറമുള്ള, ടൈ അരുമയോടെ അയാള്‍ തലോടിക്കൊണ്ടിരുന്നു.
തടിച്ച പുസ്തകവുമായി മകന്‍ എത്തി. ചങ്കിടിപ്പ്. പേരുകള്‍ വായിക്കാന്‍ തുടങ്ങി. ഓരോരുത്തര്‍ എഴുന്നേറ്റുനിന്നു. ഇടയ്ക്ക് നാടകീയമായി ഒന്നു നിര്‍ത്തും. എന്നിട്ട് സദസിനെ നോക്കും. ഇടയില്‍ അവിടവിടെ ഇനിയും ഇരിക്കുന്നവരുടെ നേരെ നോക്കി ക്രൂരമായി ചിരിച്ചു കൊണ്ട് മറന്നിട്ടില്ല എന്നോര്‍മിപ്പിക്കും.
ആര്‍തര്‍ സ്പാര്‍ക്ക്മാന്റെ തലയില്‍ കിരീടം ഉണ്ടായിരുന്നു. അയാളുടെ കൈയില്‍ ചെങ്കോല്‍. അയാളുടെ സിംഹാസനത്തിന് സിംഹക്കുട്ടികള്‍ കാവല്‍ നിന്നു.
ആര്‍തര്‍ വീണ്ടും വളര്‍ന്നു. തിളക്കമാര്‍ന്ന കണ്ണുകള്‍. വെളുത്തു നീണ്ട താടിമീശ. അസ്വസ്ഥരായ ഇരുനൂറ്റി നാല്പത്തിയെട്ടു മനുഷ്യര്‍ അപ്പോള്‍ എഴുന്നേറ്റു നിന്നു.
ബോബ് മാത്രം തലകുനിച്ച്, ഇരിപ്പുറയ്ക്കാതെ, പഴയ ഒരു കസേരയുടെ വക്കത്ത് എഴുന്നേല്‍ക്കാന്‍ പാകത്തിനിരുന്നുകൊടുത്തു.
എഴുന്നേറ്റു നില്‍ക്കുന്നവരോട് അപ്പോള്‍ രാജാവ് പറഞ്ഞു: ”ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് ദേശത്തെ സര്‍ക്കാരിനും അവന്റെ ദൂതന്മാര്‍ക്കും മാത്രം ഒരുക്കിയിരിക്കുന്ന പെരുവഴിയിലേക്കു പോവുക. നിങ്ങള്‍ ചൂള കത്തിച്ചില്ല. നിങ്ങള്‍ എന്റെ മാനം കാത്തില്ല. എന്നെ നഷ്ടത്തിലും കഷ്ടത്തിലുമാക്കി. നിങ്ങള്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട പണ്ടങ്ങളും എടുത്തുകൊള്ളുക.”
ദീര്‍ഘനാള്‍ ജോലി ചെയ്തതിന്റെ പാരിതോഷികമായ കനത്ത ഭാണ്ഡക്കെട്ടുകളുമായി അവര്‍ പുറത്തേക്കു നടന്നു.
എല്ലാവരും പോയി.
ഒഴിഞ്ഞ കസേരകളും രാജാവും ബാബ് വല്യപ്പനും ബാക്കിയായി. രാജാവ് അയാളുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു. വലതുകൈ നീട്ടി വൃദ്ധന്റെ കൈയില്‍ പിടിച്ച് എഴുന്നേല്പിച്ചു.
അനുഗ്രഹിക്കപ്പെട്ടവനേ, നീ വിശ്വസ്തനായിരുന്നു. നീ മുപ്പതിലധികം വര്‍ഷം ഈ ചൂളയില്‍ സേവനം ചെയ്തു. നിന്നെ ഇനിയും ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഈ അംഗീകാരമാണ് നിന്റെ പ്രതിഫലം.
കമ്പനിയുടെ മുദ്ര തുന്നിത്തയ്പ്പിച്ച, ബാബ് എന്ന് ചരിഞ്ഞ അക്ഷരങ്ങളില്‍ കലാപരമായി എഴുതിയ, ഒരു സ്മാര്‍ക്ക് (ജോലിക്കുള്ള നീണ്ട കുപ്പായം) സ്പാര്‍ക്ക്മാന്‍ അയാളുടെ നേര്‍ക്കു നീട്ടി.
”നിന്റെ പുതിയ ഉടുപ്പുമായി നീ ചൂളയിലേക്കു ചെല്ലുക.” രാജാവ് പിന്നെ അവിടെ നിന്നില്ല.
പിന്നിലെ കര്‍ട്ടന്റെ വിടവില്‍ക്കൂടി അയാള്‍ അപ്രത്യക്ഷനായി.
ബാബ് വല്യപ്പന്‍ കൈത്തïയില്‍ നീലക്കുപ്പായവും തൂക്കി നടന്നു. ചൂള തണുത്തിരുന്നു. അയാള്‍ കറുത്ത കോട്ട് ഊരിയിടാതെ, ഷര്‍ട്ട് അഴിക്കാതെ, നീലക്കുപ്പായം അതിന്റെ പുറത്തിട്ടു. എന്നിട്ട് ചൂളയുടെ വക്കില്‍ കാത്തിരുന്നു. ചൂള ചൂടാവുന്നതു നോക്കിയിരുന്നു. ചൂടുകൂടി, കത്തിയെരിയുന്ന ലോഹപാളികള്‍ പുറത്തേക്ക് ഒഴുകിവന്നു. സുന്ദരക്കുട്ടപ്പന്മാരായ ഇരുമ്പു കുട്ടന്മാര്‍! അവറ്റകള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നുകൊണ്ടിരുന്നു. ഒരു ഘോഷയാത്ര പോലെ. അയാള്‍ ഒരു ഭ്രാന്തനെപ്പോലെ അവറ്റകളെ നോക്കി.
അപ്പോള്‍ അയാള്‍ ഓര്‍ത്തു. ഇന്ന് അവസാന ദിവസമാണ്. അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു.
ഇന്നവസാനദിവസമാണ്.
ഇരുമ്പു കത്തുന്ന, വിയര്‍പ്പിക്കുന്ന ഗന്ധത്തെ വെട്ടിവിഴുങ്ങുന്ന മറ്റൊരു ഗന്ധം വായുവില്‍ അലിഞ്ഞു ചേര്‍ന്നു.
അപ്പോള്‍ കറുത്ത പുക ചിമ്മിനില്‍ക്കൂടി പുറത്തുചാടാന്‍ തിങ്ങിത്തിക്കി നിന്നു.