പി. റ്റി. കോശിയച്ചൻ.
കുറേ കുരങ്ങന്മാരുണ്ടായിരുന്ന ഒരു നാട്ടിൽ ഒരിക്കൽ ഒരു വ്യാപാരി
കുരങ്ങന്മാരെ വാങ്ങാനായെത്തി. ഒരു കുരങ്ങിന് നൂറു രൂപ റേറ്റിൽ എടുത്തോളാമെന്ന് അയാൾ വിളംബരം ചെയ്തു. നാട്ടുകാർ വിചാരിച്ചു ഇയാൾക്ക് വട്ടാണെന്ന്. എങ്കിലും നാട്ടുകാർ കുരങ്ങന്മാരെ പിടികൂടി അയാൾക്ക് കൊടുത്തു നൂറുരൂപ വീതം വാങ്ങി. വ്യാപാരി വീണ്ടും വിളംബരം ചെയ്തു: ഇനിയുള്ള ഓരോ കുരങ്ങിനും 200 രൂപവീതം നൽകുമെന്ന്. പൊതുവേ മടിയന്മാരായ ഗ്രാമവാസികൾ ബാക്കിയുള്ള കുരങ്ങുകളെ പിടിക്കാനായി ശ്രമത്തിലായി. അങ്ങനെ കുറെ കുരങ്ങുകളെ കൊടുത്ത് നാട്ടുകാർ ഇരുനൂറു രൂപാ വീതം വാങ്ങി. വീണ്ടും വ്യാപരി വിളംബരം ചെയ്തു: “ഒരു കുരങ്ങിന് അഞ്ഞൂറു രൂപാ.” അവർ നാട്ടിൽ ബാക്കിയുള്ള കുരങ്ങുകളെയും പിടിച്ച് ഈ വ്യാപാരിക്ക് വിറ്റു. വ്യാപരിയുടെ അടുത്ത വിളംബരം: “ഞാൻ ഒരു ആഴ്ചത്തേക്ക് എന്റെ നാട്ടിലേക്കു പോകുന്നു, ഞാൻ തിരിച്ചു വരുമ്പോൾ ഓരോ കുരങ്ങിനും 1,000 രൂപ വീതം നൽകുന്നതായിരിക്കും. വ്യാപാരി അതുവരെ വാങ്ങിയ കുരങ്ങുകളെ കൂട്ടിലാക്കി സൂക്ഷിക്കാൻ അയാളുടെ സഹായിയെ ഏർപ്പാടാക്കി നാട്ടിലേക്കു പോയി. പക്ഷേ, 1,000 രൂപക്ക് വിൽക്കാൻ
ഇനി കുരങ്ങുകളൊന്നും ഇല്ലല്ലോ എന്ന് നാട്ടുകാർക്ക് ദുഃഖം. അപ്പോൾ വ്യാപാരിയുടെ സഹായി നാട്ടുകാരോട് പറയുന്നു എഴുനൂറു രൂപയ്ക്ക് കുരങ്ങുകളെ തിരിച്ചു നൽകാമെന്ന്. 700 രൂപയ്ക്ക് വാങ്ങി 1,000 ത്തിനു വിൽക്കാമല്ലോ എന്ന് കരുതി കുരങ്ങുകളെയെല്ലാം നാട്ടുകാർ വാങ്ങി. വ്യാപാരിയുടെ മടങ്ങിവരവിനു വേണ്ടി കാത്തിരുന്ന നാട്ടുകാർ അവസാനം വിഡ്ഢികളായി, വ്യാപാരിയുമില്ല, സഹായിയുമില്ല. (ഗൂഗിൾ).
നാട്ടിൽ അലഞ്ഞു നടന്ന ഓരോ കുരങ്ങനും 700 രൂപ വീതം നൽകി നാട്ടുകാർ വിഡ്ഢികളായി. അങ്ങനെ നാട്ടുകാരെ വിഡ്ഢികളാക്കി സൂത്രത്തിൽ പണം അടിച്ചുമാറ്റിയ വ്യാപാരി ഇന്ന് പല രൂപത്തിലും ഭാവത്തിലും നമ്മുടെ ഇടയിൽ പ്രത്യക്ഷപ്പെടാറുണ്ട്. രൂപവും ഭാവവും മാറുന്നതുകൊണ്ട് വിഡ്ഢികളാക്കപ്പെട്ടു കഴിഞ്ഞു മാത്രമേ നാം കാര്യം മനസ്സിലാക്കുകയുള്ളൂ. അപ്പോഴേക്കും തട്ടിപ്പുകാരൻ മറ്റൊരു ഭൂഖണ്ഡത്തിൽ എത്തിയിരിക്കും.
തട്ടിപ്പും വെട്ടിപ്പും നടത്തുവാൻ പലർക്കും ഡോക്ടറേറ്റ് ഉണ്ട്. ഒരുവിധത്തിൽ, സ്റ്റോക്ക് മാർക്കറ്റും ഇങ്ങനെയാണ് എന്നു ചിലർ പറയുന്നു. ഇപ്പോൾ സഹകരണ ബാങ്കും. നാം ഇങ്ങനെ വിഡ്ഢികളാകാൻ കാരണം എന്താണ്? മറ്റൊന്നുമല്ല, നമ്മുടെ അത്യാർത്തി തന്നെ കാരണം. അഞ്ചു പൈസ കൂടുതൽ കിട്ടുമെങ്കിൽ നാമെല്ലാം അവിടേക്ക് ആകർഷിക്കപ്പെടും. ഈ ആർത്തി നിലനിൽക്കുന്നിടത്തോളം കാലം നമ്മെ കുരങ്ങ് കളിപ്പിക്കുവാൻ ആർക്കും ഒരു പ്രയാസവും ഉണ്ടാവില്ല. നാം കൂടുതൽ നേടുന്ന പലിശ കൊണ്ടോ, രണ്ടെണ്ണം വാങ്ങുമ്പോൾ ഫ്രീ കിട്ടുന്ന മൂന്നാമത്തെ ഒരെണ്ണം കൊണ്ടോ, ബാർഗയിൻ ചെയ്തു ലാഭിക്കുന്ന ചില്ലറ പൈസ കൊണ്ടോ അല്ല നാം ജീവിക്കുന്നത് എന്ന് ഓരോരുത്തരും ഗ്രഹിക്കേണ്ടതാണ്. സെയിൽ എന്ന് കേട്ടാൽ ചിലർക്ക് ഇരിക്കപ്പൊറുതിയില്ല. ആരെങ്കിലും നഷ്ടം സഹിച്ച് നമുക്ക് വല്ലതും തരാറുണ്ടോ? ഇതെല്ലാം നമ്മെ കുരങ്ങുകളിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കാൻ ഇനിയും എത്ര നാൾ വേണ്ടിവരും? നേടുന്നതിനുള്ള ആർത്തി വെടിഞ്ഞ് മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ജീവിക്കാൻ നമുക്ക് നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953