..എങ്ങുപോയെങ്ങു പോയ് വീടെങ്ങു പോയെന്‍റെ,
വീട്ടിന്നിളം കുളിരെങ്ങു പോയി..
..പൂമുഖത്തന്തിക്കു കത്തിച്ചു വച്ചൊരാ,
പൊൻ പ്രഭാദീപമതെങ്ങു പോയി..
..കൈവളത്താളത്തിലമ്മയന്നീണത്തിൽ,
പാടിയ താരാട്ടതെങ്ങു പോയി..
..അച്ഛന്റെ നെഞ്ചകം ശയ്യയായ് മാറ്റി ഞാൻ,
നിദ്ര പുതച്ച രാവെങ്ങു പോയി..
..ചേർത്തങ്ങിരുത്തിയന്നമ്മൂമ്മ ചൊല്ലിയ,
മൊത്തം കടംകഥയെങ്ങു പോയി..
..ഉമ്മറത്തപ്പൂപ്പൻ നീണ്ടു കിടന്നൊരാ
ചാരു കസേരയുമെങ്ങു പോയി..
..അന്തിക്കു വീട്ടുകാരൊന്നിച്ചു ചൊല്ലിയ,
പ്രാർത്ഥനാഗീതങ്ങളെങ്ങു പോയി..
..വീടിന്‍റെ മുറ്റത്തായുത്തര കോണിലെ,
തുളസിത്തറയെങ്ങു പോയ് മറഞ്ഞു..
..മുറ്റത്തെ മൂവാണ്ടൻ മാവുമതിൻ താഴെ
ആർത്തൊരു ബാല്യവുമെങ്ങു പോയി..
..ഉപ്പും മുളകിനുമൊപ്പം കിളിച്ചുണ്ടൻ,
മാങ്ങയും ചേർന്ന സ്വാദെങ്ങു പോയി..
..നന്തിയാർ വട്ടവും പിച്ചിയും മുല്ലയും,
നാലുമണിപ്പൂവുമെങ്ങു പോയി..
..പച്ച പുതച്ചൊരാ വേലിയിൽ പൂത്തൊരു,
തെച്ചി മലരുമിന്നെങ്ങു പോയി..
..വേലിക്കിരുപുറം നിന്നു പരസ്പരം,
മിണ്ടുന്നയൽപക്കമെങ്ങു പോയി..
..ചോദിച്ചതൊക്കെയുമേറ്റു ചൊന്നീടുന്ന,
കൂട്ടിലെ മൈനയുമെങ്ങു പോയി..
..കുട്ടിക്കുറുമ്പുമായോടി നടന്നൊരെൻ,
അമ്മിണിപ്പൈക്കിടാവെങ്ങു പോയി..
..തെക്കേ തൊടിയിലെ പാളയങ്കോടനും,
കൈതപ്പൂ ഗന്ധവുമെങ്ങു പോയി..
..കാറ്റുമായ്ച്ചേർന്നില്ലിക്കാവു പൊഴിച്ചൊരാ,
സ്നിഗ്ദ്ധമാം സംഗീതമെങ്ങു പോയി..
..സന്ധ്യയ്ക്കു ചന്ദനഗന്ധവുമായ് വരും,
കുഞ്ഞിളം തെന്നലുമെങ്ങു പോയി..
..കാവെങ്ങു പോയതിൽ പക്ഷികൾ കൂട്ടിയ,
കൂടെങ്ങു പോയ്, തണൽ എങ്ങു പോയി..
..വയലെങ്ങു പോയി വയൽക്കിളിയെങ്ങു പോയ്
കറുക തൻ ചുണ്ടിലെ ഹിമമെങ്ങു പോയ്..
..വഴിയെങ്ങു പോയതിൽ പുതുമാരി പുൽകിയ,
ചെമ്മണ്ണിൻ ഗന്ധവുമെങ്ങു പോയി..
..ആറെങ്ങു പോയാറ്റു മൺ തീരമെങ്ങു പോയ്,
ആറ്റിൽ കുളിച്ച മീനെങ്ങു പോയി…
..കൂടെങ്ങു പോയെന്‍റെ കൂട്ടുകാരെങ്ങു പോയ്,
കൂട്ടായ്മയൊക്കെയുമെങ്ങു പോയി..
..നാടെങ്ങു പോയെന്‍റെ നാട്ടുകാരെങ്ങു പോയ്,,
കാണാൻ കൊതിപ്പൂ ഞാനൊന്നു കൂടി…
.