കഥ
ലില്ലി സക്കറിയാക്കുട്ടി
—————————–
ലക്ക് കെട്ടാണ് പതിവ് പോലെ അയാൾ വീട്ടിൽ എത്തിയത്. കുട്ടികൾ ഭയന്ന് വിറച്ച് കൂരയ്ക്കുള്ളിൽ പതുങ്ങി ഇരുന്നു. ഭാര്യയെ ചീത്ത വിളിച്ച് വയ്ൽക്കോല്‍ മേഞ്ഞ കൂരയുടെ മുൻവശത്തെ മുളംതൂണിൽ പിടിച്ച് വെറും നിലത്ത് ചടഞ്ഞിരുന്നു. അപ്പോഴും കേട്ടാൽ അറയ്ക്കുന്ന തെറികൾ ഉരുവിട്ടോണ്ടിരുന്നു. പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് വെള്ളം കോരി ചളുങ്ങിയ അലുമിനിയ കലത്തിൽ ചുമന്ന് വടക്കോറത്തേക്ക് നടന്നു അവൾ. ചിതറി വീഴുന്ന അസഭ്യം അവൾക്ക് ചിരപരിചിതമായിരുന്നു. അവളുടെ ഒട്ടിവലിഞ്ഞ വയർ വെറും തൊലിയായി ചുരുണ്ടുകിടന്നു.
മുറ്റത്തുണ്ടാക്കിയ അടുപ്പിൽ ചൂട്ടു കത്തിച്ച് ചുള്ളിവിറകും ചകിരിയും കൊണ്ട് തീ പിടിപ്പിച്ച് അവൾ വെള്ളം അടുപ്പത്ത്ച്ചുവെച്ചു. ഇരുമ്പൻ പുളിമരത്തിലെ കുറച്ച് പുളിയും, കാന്താരിയും പറിച്ച് അമ്മിക്കല്ലിന് അടുത്തുവച്ച് അടുപ്പിലെ വെള്ളത്തിന്റെ ചൂട് നോക്കി, പാകം ചൂടായപ്പോൾ അവൾ വെറുംനിലത്ത് കിടക്കുന്ന ഭർത്താവിനെ വിളിക്കാൻ ഉമ്മറത്തേക്ക് വന്നു.
അപ്പോൾ അയാൾ തെറി വിളിക്കുന്നത് മുകളിലേക്ക് നോക്കിയായിരുന്നു ഇറയിൽ നിന്ന് തൂങ്ങികിടന്ന വയിക്കോൽകൊടിയിൽ വേട്ടാളൻ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു.
. “ആഹാ അത്രയ്കായോ തെണ്ടിക്കൂട്ടങ്ങളെ ” അയാൾ കുഴഞ്ഞ നാവിൽ പുലമ്പി.
“നിങ്ങളെ ഞാൻ കാണിച്ച് തരാം തെണ്ടികളെ ” അയാൾ അലറി.
പിന്നീട് അയാൾ നിലത്തുറയ്ക്കാത്ത കാലുകള ഒരുവിധം നിയന്ത്രിച്ച് തൂങ്ങി കിടന്ന വയ്ക്കോല്‍ തുരുമ്പിൽ തീപ്പട്ടി ഉരച്ച് കത്തിച്ചു. വെട്ടാളൻ ഈച്ചകൾ പുറത്തേക്ക് പറന്നു, വയക്കോലിൽ പിടിച്ച തീ ശരവേഗത്തിൽ പുരമുകളിലേക്ക് പടർന് കയറി………….