കാണിക്ക – 2

Date:

ലഘു നാടകം) ബെന്നി ന്യൂ ജേഴ്‌സി 
(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ
എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കൻ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച വികാരസാന്ദ്രമായ നാടകം)
(കഴിഞ്ഞ ലക്കത്തിൽ നിന്നും തുടർച്ച. )
***************

(ആലീസ് ചായയും കപ്പയുമായി വരുന്നു.. എന്തൊക്കേയോ ആലോചിച്ച് പിറുപിറുക്കുന്നുണ്ട്…)

ആലീസ്: ഞാനാ സുമാ ട്രാവല്‍സിലെ ജോയിയെ വിളിച്ച് ടിക്കറ്റ് ശരിയാക്കിയിട്ടുണ്ട്. നാളത്തേക്ക് എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്…

തോമാച്ചന്‍: (സ്വല്‍പ്പം വൈമനസ്യത്തോടെ) അപ്പോള്‍, നീയും പിളേളരും വരുന്നില്ലേ?

ആലീസ്: (കുറച്ച് കടുപ്പത്തില്‍) പിളേളരോ.. കഴിഞ്ഞ പ്രാവശ്യം പോയി അവിടത്തെ പൊടീം ഈച്ചേം കൊതുകും കണ്ട് പേടിച്ച് അവരിനി ഡാഡീടെ നാട്ടിലേക്കില്ല എന്നു പറഞ്ഞത് നിങ്ങള് മറന്നോ! …. പിന്നെ, അവിടെയാണെങ്കി ഇപ്പോ കൊയ്ത്തും നെല്ലൊണക്കുമൊക്കെയായിരിക്കും...

തോമാച്ചന്‍: (അല്‍പ്പം വിഷണ്ണനായി).. ഫിലിപ്പ് അങ്കിളും മത്തായി അങ്കിളും പറഞ്ഞു പറഞ്ഞ് ഞാനാ അസോസിയേഷന്‍െറ പ്രസിഡന്‍റ് ആകാമെന്ന് ഏറ്റാര്‍ന്നല്ലോ. നിന്നോട് പറഞ്ഞതല്ലേ…. ഇലക്ഷന്‍ അടുത്ത വീക്ക് എന്‍റിലാ…. ഞാന്‍ പ്രസിഡന്‍റായി വരണത്, ആലീ, നിനക്കൊരു വല്യ ഗമയല്ലേ? പിന്നെ ഫസ്റ്റ് ലേഡിയായി നീയങ്ങു വിലസ്സൂല്ലേ…. (തോമാച്ചന്‍ ചെറുതായി ചിരിച്ചുകൊണ്ട് ആലീസിന്‍െറ മുഖത്തേക്ക് നോക്കുന്നു).

ആലീസ്: നിങ്ങടെ ഈ അസോസിയേഷനും കുന്തോം… അസോസിയേഷന്‍, അസോസിയേഷന്‍ എന്നൊക്കെെ പറഞ്ഞോണ്ടു നടന്നാലെ കൈ വെളുക്കും, മനുഷ്യനെ… മ്മടെ കൈ വെളുക്കും..

തോമാച്ചന്‍: ങാ, നിനക്ക് വേണ്ടങ്കീ വേണ്ട… (ശബ്ദം താഴ്ത്തി, ഇളിഭ്യനായി) ങാ… ഞാനങ്ങു വിളിച്ചു പറഞ്ഞേക്കാം. അവര് വേറെ വല്ലോരേം നോക്കിക്കോട്ടെ.. (മനസ്സില്ലാ മനസ്സോടെ പതുക്കെ എഴുന്നേറ്റിരിക്കുന്നു… ഇലക്ഷന്‍ കഴിഞ്ഞിട്ട് പോയാ മതിയെന്നു പറയുമെന്നു കരുതി ആലീസിന്‍റെ മുഖത്തേക്ക് ദയനീയമായി വീണ്ടും വീണ്ടും നോക്കുന്നു).

ആലീസ്: (കുറച്ച് കടുപ്പത്തില്‍) നിങ്ങളോട് പറഞ്ഞു പറഞ്ഞു ഞാന്‍ മടുത്തു.. എന്നു തൊട്ടേ പറയണതാ, തന്ത്രത്തില്‍, പതുക്കെ ജോയച്ചായനോട് പറഞ്ഞ് നിങ്ങള്‍ക്ക് കിട്ടാനുളള വീതം മേടിച്ചെടുക്കണമെന്ന്.. ഇപ്പൊ അതിങ്ങോട്ടു പറഞ്ഞോണ്ടു വന്നപ്പോ.. ഇനിയിട്ട് താമസിപ്പിക്കാതെ പോയി കാര്യം നടത്തീട്ടുവാ. .മനുഷ്യനേ.. (തോമാച്ചനെ പിടിച്ച് കുലുക്കുന്നു.. തളളുന്നു.. ആകെ അസ്വസ്ഥയാകുന്നു. തോമാച്ചന്‍ പോകാന്‍ മടിക്കുന്നതു കണ്ടു നിരാശയാകുന്നു.. കണ്ണീർ ഒപ്പുന്നു… തോമാച്ചന്‍ ഇതൊന്നും കേള്‍ക്കാതെ ചായയെടുത്ത് സിപ്പ് ചെയ്യുന്നു).

തോമാച്ചന്‍: (മുഖം വിലിച്ചിട്ട്) ഹോ… ഇതിലൊട്ടും പഞ്ചാരയിട്ടില്ലേ?!

ആലീസ്: (നിരാശയോടെ)…. പഞ്ചാര, പഞ്ചാര.. നിങ്ങള്‍ക്കിതു മാത്രമല്ലേ ഓര്‍മ്മയുളളൂ… അവകാശപ്പെട്ടത് വാങ്ങിയെടുക്കാന്‍ എത്ര പറഞ്ഞാലും, കടങ്ങലു കുത്തിയതു പോലെ മുഖോം കറുപ്പിച്ച് ഈ ഒരിപ്പാ…. ആണുങ്ങളായാല്‍ കുറച്ച് കാര്യമിടുക്കൊക്കെ വേണം…..ഇങ്ങട്ടു താ…. എന്‍റെ തലേക്കൂടിയാണെങ്കീ തീവണ്ടി ഓടുവാ…. തീവണ്ടി…. (തോമാച്ചന്‍റെ കയ്യില്‍നിന്നും ചായ തട്ടിപ്പറിച്ചെടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്നു….

തോമാച്ചന്‍ മേശപ്പുറത്തു കിടക്കുന്ന പത്രങ്ങള്‍, മാസികകള്‍, മെയിലുകള്‍ എല്ലാം അലക്ഷ്യമായി എടുത്തു മറിച്ചുനോക്കുന്നു. ഒന്നിലും കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അസ്വസ്ഥനായി എഴുന്നേൽക്കുന്നു.. സ്റ്റേജിലൂടെ പതുക്കെ എന്തോ ആലോചിച്ച് നടക്കുന്നു…..

ആത്മഗതം- (ബാക്ക് ഗ്രൗണ്ട്‌)

“ജോച്ചായന്‍. എനിക്ക് ഒരു വയസ്സുണ്ടാർന്നപ്പോൾ അച്ചായന്‍ പെട്ടെന്നു മരിച്ചു.  ജോച്ചായനന്ന് 17 വയസ്.  ജോച്ചായന്‍ അന്ന് പഠിത്തം നിര്‍ത്തി…..”
(ഫ്ളാഷ് ബാക്ക്)
ജോമ്മാമ്മ – 40 വയസ്സ്. 18 വയസ്സുളള പയ്യന്‍, സി.എം.എസ്. കോളേജില്‍ ബിഎയ്ക്കുളള അഡ്മിഷന്‍ കാര്‍ഡ് കയ്യിലിരിക്കുന്നു … വീടിന്‍റെ ഉമ്മറത്ത് നിരാശനായി ഈ കാര്‍ഡും നോക്കിയിരിക്കുന്നു. ജോയമ്മാമ്മ കയറിവരുന്നു..
ജോമ്മാമ്മ: തോമാകുഞ്ഞേ, ഏന്നാ മോനേ ഈ കാര്‍ഡ്? മോനിതിലോട്ടു നോക്കി കുറേ നേരായല്ലോ ഇരിക്കാൻ തുടങ്ങിയിട്ട്?!
തോമാച്ചന്‍: (വളരെ സങ്കടത്തോടെ)…. സി.എം.എസ് കോളേജീന്നുള്ള ബി.എ. യ്ക്കുളള അഡ്മിഷന്‍ കാര്‍ഡാ അമ്മാമ്മേ… ഞാന്‍ പോണില്ല. (തലകുനിച്ച് നില്‍ക്കുന്നു)
ജോമ്മാമ്മ: അതെന്നാ മോനേ…. അവിടെ കിട്ടീപ്പോ…
തോമാച്ചന്‍: ജോച്ചായന്‍റെ കൂടെ ഞാനും പണിക്കെറങ്ങുവാ അമ്മാമ്മേ…
ജോമ്മാമ്മ: മോനേ, നിയെന്നതാ ഈ പറേണത്.  ജോച്ചായന്‍ മോനെ പഠിപ്പിച്ച് പഠിപ്പിച്ച്  വല്യ ആളാക്കണമെന്നാ എപ്പോഴും പറയണെ… ഇപ്പോളത്തെ കാലത്ത് വല്ല്യ കാര്യോണ്ടോ  പഠിപ്പില്ലാതെ മോനേ?….
തോമാച്ചന്‍: (കണ്ണുനിറഞ്ഞുകൊണ്ട്) അതിനൊക്കെ ഒത്തിരി പൈസയാകില്ലേ അമ്മാമ്മേ.. മ്മടെ കയ്യീലുണ്ടോ അതിനൊക്കെ?
ജോമ്മാമ്മ: (ഒരുനിമിഷം നിശബ്ദമാകുന്നു. എന്തോ ആലോചിക്കുന്നു വീണ്ടും … നിശ്ചയ ദാര്‍ഢ്യത്തില്‍ കഴുത്തില്‍ കിടന്ന താലി മാല ഊരിയെടുക്കുന്നു.,… തോമാകുഞ്ഞിന്‍റെ വലതു കൈ പിടിച്ച് തുറന്നു നിവർത്തി അതിലേക്ക്  ആ മാല വെച്ചുകൊടുക്കുന്നു….. കൈ മടക്കി കൊണ്ട്)…
ജോമ്മാമ്മ: മോനിത് കൊണ്ടു പോയി വിറ്റിട്ട് നാളെത്തന്നേ പോയി കോളേജില്‍ ചേര്…
തോമാച്ചന്‍: (വിതുമ്പുന്നു)  ഇത് വിറ്റിട്ടോ… അമ്മാമ്മേ ഇത് വിറ്റിട്ടോ….ഇതു.. താലി മാലാ….!!!
ജോമ്മാമ്മ: (തീരുമാനിച്ചുറച്ചിട്ട്) അതേ മോനെ.. ഇതു വിറ്റിട്ട്… ജോമ്മാമ്മക്കെന്തിനാ ഈ സ്വര്‍ണ്ണമാല…   കഴുത്തിന് ഒരു ഭാരമല്ലേ ജോമ്മാമ്മയ്ക്ക് ഈ മാല…. കള്ളന്‍മാരെ പേടിച്ചിട്ടാണെങ്കീ വയ്യ…. മോന്‍ പോയിയിതു വിറ്റ് കോളേജില്‍  ചേര്…. അമ്മാമ്മയാ പറയണത്.
(തൊമാച്ചനെ ധൈര്യപ്പെടുത്തിയിട്ട്. കണ്ണു തുടച്ചു കൊടുക്കുന്നു)
************************************
(ആലീസ് ചായയുമായി ധൃതിവെച്ചുവരുന്നു.  സ്പൂണ്‍ കപ്പില്‍ ഇട്ട് ഇളക്കിക്കൊണ്ടാണ് വരവ്.. അവള്‍ ആകെ അസ്വസ്ഥയാണ്.  ദേഷ്യവും, വിഷമവും, നിരാശയും, സങ്കടവും.. എന്തൊക്കെയോ പിറുപിറുക്കുന്നു).
ആലീസ്: അതേ, വെറും ബി.കോം കഴിഞ്ഞ നിങ്ങളെ ഇവിടെ കൊണ്ടു വന്ന്  ഞാനേ, വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചാ സി.പി.എ. ക്കാരനാക്കിയത്. മൂന്നാലു കൊല്ലം ജോലിയൊന്നു കിട്ടാതെ നടന്നപ്പോ, എന്‍റെ അമ്മാച്ചനാ കാശു തന്ന്  നിങ്ങളെ സി.പി.എ. ക്ക് പഠിക്കാന്‍ വിട്ടത്.  കാശ് ചില്ലറ വല്ലതുമാണോ പൊടിച്ചത്.  ഞാനാ ബാങ്കിലെ നിസ്സാര പണീം ചെയ്ത് സൂപ്പര്‍വൈസറുടെ തെറീം കേട്ട് കഷ്ടപ്പെട്ടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നടത്തിയിരുത്.  നിങ്ങളെയൊന്നും അറീച്ചിട്ടില്ലാര്‍ന്നു…. എന്നിട്ടിപ്പോ, മിടുക്കനായപ്പോ, എന്‍റെ അമ്മാച്ചനേം വേണ്ട, ആങ്ങളമാരേം വേണ്ട…   (ദേഷ്യത്തോടെ, സങ്കടത്തോടെ…)
തോമാച്ചന്‍: (ചെറുതായി പുഞ്ചിരിച്ചുകൊണ്ട്)  അതിനെന്നാ   ആലീ, ചെക്കുകിട്ടുമ്പോഴൊക്കെ അന്നു വൈകുന്നേരം തന്നേ നിന്‍റെ കൈയ്യീ കൊണ്ടു വന്നല്ലേ തരാറ്.  നീയല്ലേ അതെല്ലാം കൈകാര്യം ചെയ്യണേ.. നിനക്കല്ലേ അതിനൊക്കെയുള്ള മിടുക്കുള്ളു..
ആലീസ്: (സന്തോഷത്തോടെ, പ്രണയത്തോടെ, തന്മയത്തോടെ) ഓ.. അതുകൊണ്ടാണോ അച്ചയാ, നിങ്ങടെ കയ്യേ ചോരണ കയ്യാ… മ്മക്ക് ഉണ്ടായാലല്ലേ, മ്മക്ക് ഉളളൂ… എന്റെ പപ്പാ എപ്പോഴും പറയാർന്നു.. “വല്ലൊന്റെ പല്ലിനേക്കാൾ നല്ലത് മ്മടെ മോണയാ” എന്ന്!!  എനിയ്ക്കും ഒരു നല്ല കാറിലൊക്കെ നിങ്ങളെ മുട്ടീം തൊട്ടുമൊക്കെയിരുന്ന് , എല്ലാ പെണ്ണുങ്ങളെയും പോലെ, പളളീലും, കല്യാണത്തിനും ഒറപ്പിനും ഒക്കെ  പോകാനാഗ്രഹമുണ്ട്.. . ഞാനും ഒരു പെണ്ണാ…. എനിക്കുമുണ്ട് ഇങ്ങനെയൊക്കെ കുറേ ആഗ്രഹങ്ങള്‍…. ഞാനതെല്ലാം ഇതുവരെം മൂടിവെച്ചിരിക്കുകയായിരുന്നു… നിങ്ങള്‍ക്കറിയാവോ അത്?  (കരയുന്നു…. കണ്ണീര് തുടയ്ക്കുു… എണ്ണിപ്പെറക്കുന്നു)
തോമാച്ചന്‍: അതിന് നല്ലൊരു കാറു വാങ്ങിക്കൊളളാന്‍ എത്രവട്ടാ ആലീ ഞാന്‍ പറഞ്ഞത്…  എന്ന് കാറു വാങ്ങാൻ പോയാലും നീയല്ലേ വേണ്ടാന്നു പറഞ്ഞു തിരികെ പോരാറുള്ളത്?
ആലീസ്: അതിന് നിങ്ങെടെ കയ്യില് വല്ല കൂര്‍ക്കയും ഉണ്ടോ?  കടത്തിന് മോളില്‍ കടാല്ലേ?  മൂത്തവന് രണ്ടു വര്‍ഷം കഴിഞ്ഞ് കോളേജില്‍ പോണം.  പെണ്ണ് വളരുന്നത് നിങ്ങള് കാണണുന്നില്ലേ മനുഷ്യാ…. നിങ്ങള്‍ക്കെന്നാ കണ്ണിന് വല്ല തിമിരവും കേറിയോ?  അമേരിക്കയിലാ അമേരിക്കയിലാ എന്നു പറഞ്ഞ് കെട്ടിച്ചുവിടുമ്പോഴ്  സ്ത്രീധനമൊന്നും  വേണ്ടാന്നെ ഉളളൂ.  കഴുത്തും കാതും കൈയ്യും നിറച്ച് വിടണം. അറിയോ നിങ്ങൾക്ക്?  സ്വര്‍ണ്ണത്തിന്‍റെ വില വല്ലതും അറിയോ?…….. കുറച്ച് സ്വര്‍ണ്ണം വാങ്ങിവെക്കണം, സ്വര്‍ണ്ണം വാങ്ങി വെക്കണമെന്ന് മോളുണ്ടായപ്പോ തൊട്ട് പറയണതാ…… പറഞ്ഞാല്‍ നിങ്ങടെ താലേട്ട്  കേറേണ്ടേ …?!
തോമാച്ചന്‍: (ചായ എടുത്തു സിപ്പ് ചെയ്തിട്ട് പെട്ടെന്ന് മുഖം വലിക്കുന്നു)…. ഓ, ഇതിനകത്തെന്താ പഞ്ചാരയിട്ട് കുറുക്കിയോ?
ആലീസ്: (അതൊന്നും ഗൗനിക്കാതെ)…. എന്‍റെ ഒരു തലേലെഴുത്ത് നോക്കണെ…. മണര്‍കാടു പളളീലെ മാതാവേ….. നിങ്ങടെ കല്ല്യാണാലോചന വന്നപ്പഴേ എന്‍റെ അമ്മാച്ചന്‍ എവിടുന്ന് വിളിച്ചു പറഞ്ഞതാ! ‘ആലീസ്സേ.. വല്ല ബി.കോം കാരനേം കെട്ടിക്കൊണ്ടു വന്നിട്ട് ഇവിടെ പണിയൊന്നും കിട്ടില്ലാട്ടോ’ എന്ന്! . അന്നു നിങ്ങടെ പൊക്കോം, നിങ്ങടെ ഭവ്യതയും, അഭിനയം ഒക്കെ കണ്ട്  എല്ലാരും വീണു പോയതാ.  അന്നു തുടങ്ങിയതാ എന്‍റെ ഈ ഗതികേട്…
(ആലീസ് തലയില്‍ കൈവച്ച് … അസ്വസ്ഥയായി സ്റ്റേജില്‍ കൂടി നടക്കുന്നു. ദേഷ്യവും സങ്കടവും കൊണ്ട് തോമാച്ചന്‍റെ കയ്യിലിരുന്ന പത്രം വാങ്ങി വലിച്ചെറിയുന്നു..  മേശപ്പുറത്തിരിക്കുന്ന കത്ത് കണ്ടിട്ട്  വീണ്ടും എടുത്ത് തുറന്നിട്ട് തോമാച്ചന്‍റെ കയ്യില്‍ ബലമായി വെച്ചുകൊടുക്കുന്നു ….)
ആലീസ്: ഇത് അങ്ങോട്ടങ്ങ് വായിക്ക്…. എന്നിട്ട് വല്ലോം നടത്തീട്ടുവാ… ഞാൻ മടുത്തു നിങ്ങളെകൊണ്ട്…മടുത്തു….
(തോമാച്ചന്‍ വളരെ സൗമ്യനായി, നിലത്തുകിടന്ന പത്രങ്ങളും പേപ്പറും എഴുത്തുകളും എല്ലാം എടുത്ത് വളരെ സാവധാനത്തില്‍ അടുക്കി മേശപ്പുറത്ത് വയ്ക്കുന്നു. വളരെ സംയമനത്തോടെ)
തോമാച്ചന്‍: മോളെ, ആ ഫ്രണ്ട് ഡോര്‍ നന്നായി അടച്ചിട്ടുണ്ടോ എന്ന് നോക്കിക്കേ…. മമ്മിക്ക് വല്യ ടെന്‍ഷനാ… വഴീക്കൂടെ പോണ ആരും കേള്‍ക്കേണ്ട മ്മടെ മമ്മീടെ ഒച്ച.
(മോള് വാതില്‍ അടച്ചോ എന്ന്  നോക്കാന്‍ പോകുന്നു. ഡോര്‍ ബെല്‍ അടിക്കുന്നു.  മോള് വാതില്‍ തുറക്കുന്നു….. സുമ, സുമ ട്രാവല്‍സിന്‍റെ പാര്‍ട്ണറിന്‍റെ ഭാര്യ കയറിരുന്നു..)
Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...