(കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഒറിയ എഴുത്തുകാരന്‍ ഡാഷ് ബെന്‍ഹറിന്‍െറ ചെറുകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അമേരിക്കൻ മലയാളീ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച വികാരസാന്ദ്രമായ നാടകം)
***************
(ആലീസ് ചായയും കപ്പയുമായി വരുന്നു.. എന്തൊക്കേയോ ആലോചിച്ച് പിറുപിറുക്കുന്നുണ്ട്…)
ആലീസ്: ഞാനാ സുമാ ട്രാവല്‍സിലെ ജോയിയെ വിളിച്ച് ടിക്കറ്റ് ശരിയാക്കിയിട്ടുണ്ട്. നാളത്തേക്ക് എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്…
തോമാച്ചന്‍: (സ്വല്‍പ്പം വൈമനസ്യത്തോടെ) അപ്പോള്‍, നീയും പിളേളരും വരുന്നില്ലേ?
ആലീസ്: (കുറച്ച് കടുപ്പത്തില്‍) പിളേളരോ.. കഴിഞ്ഞ പ്രാവശ്യം പോയി അവിടത്തെ പൊടീം ഈച്ചേം കൊതുകും കണ്ട് പേടിച്ച് അവരിനി ഡാഡീടെ നാട്ടിലേക്കില്ല എന്നു പറഞ്ഞത് നിങ്ങള് മറന്നോ! …. പിന്നെ, അവിടെയാണെങ്കി ഇപ്പോ കൊയ്ത്തും നെല്ലൊണക്കുമൊക്കെയായിരിക്കും..
തോമാച്ചന്‍: (അല്‍പ്പം വിഷണ്ണനായി).. ഫിലിപ്പ് അങ്കിളും മത്തായി അങ്കിളും പറഞ്ഞു പറഞ്ഞ് ഞാനാ അസോസിയേഷന്‍െറ പ്രസിഡന്‍റ് ആകാമെന്ന് ഏറ്റാര്‍ന്നല്ലോ. നിന്നോട് പറഞ്ഞതല്ലേ…. ഇലക്ഷന്‍ അടുത്ത വീക്ക് എന്‍റിലാ…. ഞാന്‍ പ്രസിഡന്‍റായി വരണത്, ആലീ, നിനക്കൊരു വല്യ ഗമയല്ലേ? പിന്നെ ഫസ്റ്റ് ലേഡിയായി നീയങ്ങു വിലസ്സൂല്ലേ…. (തോമാച്ചന്‍ ചെറുതായി ചിരിച്ചുകൊണ്ട് ആലീസിന്‍െറ മുഖത്തേക്ക് നോക്കുന്നു).
ആലീസ്: നിങ്ങടെ ഈ അസോസിയേഷനും കുന്തോം… അസോസിയേഷന്‍, അസോസിയേഷന്‍ എന്നൊക്കെെ പറഞ്ഞോണ്ടു നടന്നാലെ കൈ വെളുക്കും, മനുഷ്യനെ… മ്മടെ കൈ വെളുക്കും..
തോമാച്ചന്‍: ങാ, നിനക്ക് വേണ്ടങ്കീ വേണ്ട… (ശബ്ദം താഴ്ത്തി, ഇളിഭ്യനായി) ങാ… ഞാനങ്ങു വിളിച്ചു പറഞ്ഞേക്കാം. അവര് വേറെ വല്ലോരേം നോക്കിക്കോട്ടെ.. (മനസ്സില്ലാ മനസ്സോടെ പതുക്കെ എഴുന്നേറ്റിരിക്കുന്നു… ഇലക്ഷന്‍ കഴിഞ്ഞിട്ട് പോയാ മതിയെന്നു പറയുമെന്നു കരുതി ആലീസിന്‍റെ മുഖത്തേക്ക് ദയനീയമായി വീണ്ടും വീണ്ടും നോക്കുന്നു).
ആലീസ്: (കുറച്ച് കടുപ്പത്തില്‍) നിങ്ങളോട് പറഞ്ഞു പറഞ്ഞു ഞാന്‍ മടുത്തു.. എന്നു തൊട്ടേ പറയണതാ, തന്ത്രത്തില്‍, പതുക്കെ ജോയച്ചായനോട് പറഞ്ഞ് നിങ്ങള്‍ക്ക് കിട്ടാനുളള വീതം മേടിച്ചെടുക്കണമെന്ന്.. ഇപ്പൊ അതിങ്ങോട്ടു പറഞ്ഞോണ്ടു വന്നപ്പോ.. ഇനിയിട്ട് താമസിപ്പിക്കാതെ പോയി കാര്യം നടത്തീട്ടുവാ. .മനുഷ്യനേ.. (തോമാച്ചനെ പിടിച്ച് കുലുക്കുന്നു.. തളളുന്നു.. ആകെ അസ്വസ്ഥയാകുന്നു. തോമാച്ചന്‍ പോകാന്‍ മടിക്കുന്നതു കണ്ടു നിരാശയാകുന്നു.. കണ്ണീർ ഒപ്പുന്നു… തോമാച്ചന്‍ ഇതൊന്നും കേള്‍ക്കാതെ ചായയെടുത്ത് സിപ്പ് ചെയ്യുന്നു).
തോമാച്ചന്‍: (മുഖം വിലിച്ചിട്ട്) ഹോ… ഇതിലൊട്ടും പഞ്ചാരയിട്ടില്ലേ?!
ആലീസ്: (നിരാശയോടെ)…. പഞ്ചാര, പഞ്ചാര.. നിങ്ങള്‍ക്കിതു മാത്രമല്ലേ ഓര്‍മ്മയുളളൂ… അവകാശപ്പെട്ടത് വാങ്ങിയെടുക്കാന്‍ എത്ര പറഞ്ഞാലും, കടങ്ങലു കുത്തിയതു പോലെ മുഖോം കറുപ്പിച്ച് ഈ ഒരിപ്പാ…. ആണുങ്ങളായാല്‍ കുറച്ച് കാര്യമിടുക്കൊക്കെ വേണം…..ഇങ്ങട്ടു താ…. എന്‍റെ തലേക്കൂടിയാണെങ്കീ തീവണ്ടി ഓടുവാ…. തീവണ്ടി…. (തോമാച്ചന്‍റെ കയ്യില്‍നിന്നും ചായ തട്ടിപ്പറിച്ചെടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്നു….
തോമാച്ചന്‍ മേശപ്പുറത്തു കിടക്കുന്ന പത്രങ്ങള്‍, മാസികകള്‍, മെയിലുകള്‍ എല്ലാം അലക്ഷ്യമായി എടുത്തു മറിച്ചുനോക്കുന്നു. ഒന്നിലും കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. അസ്വസ്ഥനായി എഴുന്നേൽക്കുന്നു.. സ്റ്റേജിലൂടെ പതുക്കെ എന്തോ ആലോചിച്ച് നടക്കുന്നു…..
ആത്മഗതം- (ബാക്ക് ഗ്രൗണ്ട്)