പി. റ്റി. കോശിയച്ചൻ.

ബിന്റോ, കോളജിന്റെ വരാന്ത യിലൂടെ നടക്കുകയായിരുന്നു. അവിടെ മറ്റൊരു ക്ലാസ്സിൽ സാർ ചോദിച്ചു : “നിങ്ങൾക്കറിയാമോ ഏതാണ് ദാനങ്ങളിൽ ഏറ്റവും മഹത്വമേറിയത്? അഥവാ വിശിഷ്ടമായിട്ടുള്ളത്?” അദ്ദേഹം തന്നെ ഉത്തരവും പറഞ്ഞു: “അന്നദാനം!” ബിന്റോ ആ വിഷയത്തില് കുറേ പഠനം നടത്തി. അപ്പോൾ ആ ഉത്തരം ശരിയെന്ന് മനസ്സിലായി. അതിന് പല കാരണങ്ങളുണ്ട്. പണം ദാനം ചെയ്താൽ ആളുകൾക്കു തൃപ്തി വരില്ല, പിന്നെയും വേണം. മൂന്നു സെന്റ് സ്ഥലം ദാനം നൽകിയാൽ ഒരേക്കർ വേണമെന്നു മോഹം! പഴയ മാരുതി 800 വാങ്ങി കൊടുത്താൽ ഇന്നോവ വേണമെന്നു താല്പര്യം! ഒരു സ്വർണക്കമ്മൽ വാങ്ങി കൊടുത്താൽ പാദസരം കൂടി ലഭിക്കണമെന്ന് മോഹം. ഒരു മിക്സി വാങ്ങി കൊടുത്താൽ 40 ഇഞ്ച് LED TV കൂടി വേണം. എന്നാൽ ഒരാൾക്കു ഭക്ഷണം വിളമ്പിയാൽ അയാൾക്കു വയർ നിറഞ്ഞു കഴിഞ്ഞാൽ, “ഹാവൂ, എനിക്കുമതി, തൃപ്തിയായി” എന്നു പറഞ്ഞ് സന്തോഷത്തോടെ എണീറ്റു പോകും! ‘അന്നദാനം മഹാദാനം!’ പണ്ടു കാലങ്ങളില്, ഒരു ദേശത്തു നിന്നു മറ്റൊരിടത്തേക്കു ആളുകള് നടന്നു പോകുമ്പോള് വിശന്നു വലയുന്ന യാത്രികര് അടുത്തു കാണുന്ന ഏതെങ്കിലും വീടുകളില് ചെന്നു ഭക്ഷണം ചോദിച്ചിരുന്നു. അപ്പോള്, വളരെ സന്തോഷത്തോടു കൂടി അന്നദാനം ചെയ്യുന്നതില് അവര് സംതൃപ്തി കണ്ടെത്തിയിരുന്നു. (ഗൂഗിൾ).
ഹോട്ടലുകളും റസ്റ്റോറന്റുകളും ധാരാളമുള്ള ഈ കാലത്ത് അനേകർക്കും അങ്ങനെയുള്ള ആവശ്യമില്ല. എന്നാൽ ഇന്നും വിശന്നു വലയുന്ന അനേകരുണ്ട്. ഇന്നും എച്ചിൽ തൊട്ടിയിൽ അനേകർ ഭക്ഷണം കണ്ടെത്തുന്നു! അവരെ കണ്ടെത്തി സഹായിക്കേണ്ടത് നമ്മുടെ ചുമതല തന്നെയാണ്. വലിയ ഞെരുക്കം അനുഭവിക്കുന്ന ധാരാളമാളുകൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ട്. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങ ളിൽ പ്രധാനപ്പെട്ടതാണ് ഭക്ഷണം. ഭക്ഷണം കൂടാതെ ജീവിക്കാൻ ആർക്കും കഴിയില്ലല്ലോ. ഇങ്ങനെ ഭക്ഷണം നൽകുമ്പോൾ നാം ജീവനെ നിലനിർത്തുന്ന ശുശ്രൂഷയാണ് ചെയ്യുന്നത്. ജീവനെ നിലനിർത്തുന്ന ഈ ശുശ്രൂഷ ഏറ്റവും ശ്ലാഘനീയവും ദിവ്യവുമാണ്. കബളിപ്പിക്കുന്ന അനേക ആളുകൾ സമൂഹത്തിൽ ഉണ്ട്. എന്നാൽ അങ്ങനെയുള്ളവർ കാരണം യഥാർത്ഥ ആവശ്യക്കാർ അവഗണിക്കപ്പെടുവാൻ ഇടയാകരുത്. ഏറെ വിശപ്പുള്ള വർക്കും ആവശ്യത്തിലധികം ഭക്ഷിക്കാനാവില്ലല്ലോ. വിശന്നു വലഞ്ഞുവരുന്ന ഒരു വ്യക്തിക്ക് ആയിരം പണത്തെക്കാൾ വിലയുള്ളതാണ് അല്പം ഭക്ഷണം തന്നെയാണ്. ആ ഭക്ഷണത്തിനു ശേഷം അയാൾ പ്രകടിപ്പിക്കുന്ന സംതൃപ്തി എത്ര ഹൃദ്യമാണ്!
ഇന്ന് അനേകരും വിശപ്പ് അറിയാതെ ജീവിക്കുന്നവരാണ്. കഠിനമായ വിശപ്പിന്റെ അനുഭവം ഉള്ളവർ അന്നദാനം ചെയ്യുന്നതിൽ ഒരിക്കലും മടിക്കില്ല. അന്നദാനം ചെയ്യുന്നത് പ്രതിഫലത്തിനു വേണ്ടി ആവരുത്, എന്നാൽ നിശ്ചയമായും അതിന് പ്രതിഫലം ഉണ്ടാകും. അനേകർ പട്ടിണി അനുഭവിക്കുമ്പോൾ ഭക്ഷണം വേസ്റ്റ് ആക്കുന്നത് ഒരു മഹാപാതകം ആകുന്നു എന്നത് ആരും വിസ്മരിക്കരുത്. ഭക്ഷണത്തിനായി യാചിക്കുന്ന വരുടെ ദുരവസ്ഥ നമുക്കായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ അത് നമുക്ക് എത്ര ദുസ്സഹനീയം ആകുമായിരുന്നു. അതേക്കുറിച്ച് ചിന്തിക്കുമ്പോൾ വിശക്കുന്നവന്റെ വിശപ്പ് എങ്ങനെയാണ് കാണാതെ ഇരിക്കുക. വിശക്കുന്നവന്റെ വിശപ്പകറ്റുവാൻ നമുക്കേവർക്കും പല പ്രകാരേണ സാധിക്കും. അത് നാം നിർവഹിക്കുന്നില്ലെങ്കിൽ സർവ്വശക്തനായ ദൈവത്തിനു മുൻപിൽ കുറ്റക്കാരായിരിക്കും. ആകയാൽ വിശക്കുന്നവന്റെ വിശപ്പ് അകറ്റുന്ന ശുശ്രുഷയിൽ പങ്കാളി കളാകുവാൻ നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953
—————-