എന്‍റെ നാട് കൊല്ലകടവ്:ശ്രീകുമാര്‍ കൊല്ലകടവ്

Date:

ഭാഗം 7, ഉത്സവങ്ങള്‍

ന്ധങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിനു വഴിതെളിച്ച ഘടകങ്ങൾ പലതാണ്. മനുഷ്യജന്മം ഭൂമിയിൽ ഉണ്ടാവുന്ന കാലത്തു തന്നെ അവ തീർച്ചപ്പെടുത്തിയിരുന്നു. പക്ഷേ അതെല്ലാം തന്നെ അലിഖിത നിയമങ്ങളെ അനുസരിച്ചുള്ളതായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനും മുൻപുള്ള കാലങ്ങളിൽ, മനുഷ്യൻ മനുഷ്യനെ അറിഞ്ഞതിനും ആഴത്തിൽ അടുത്തതിനും പ്രത്യേക തെളിവുകൾ ഒന്നുമില്ല. പക്ഷെ, എഴുതപ്പെടാത്ത നിയമാവലികൾ അനുസരിച്ചുപോന്ന ഒരു ജനതയുടെ പിൻഗാമികളാണ് നാമെന്നു നമുക്കു മറ്റാരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല. ഇക്കണ്ട കാലങ്ങള്‍ കൊണ്ട് ആരൊക്കെയാലോ എഴുതപ്പെട്ട നിയമങ്ങളെക്കാൾ ശക്തവും ദൃഢവുമായിരുന്നു മനസ്സുകളെ തമ്മില്‍ ഒരകലമുണ്ടാകാന്‍ ആവാത്തവിധം കൂട്ടിയിണക്കിയിരുന്ന അലിഖിത നിയമങ്ങൾ. അതിന്‍റെ ശക്തിയെന്നു പറയുന്നത് തീരെ കുറച്ചു കാണാനുമാവുന്നില്ല. ആ ശക്തിയെ പിൻതുടർന്നു പോരുന്ന മഹത്തരമെന്നു പറയാവുന്ന ഒരു പാരമ്പര്യത്തിന്‍റെ അനന്തരാവകാശികളാണ് നമ്മൾ ഓരോ കൊല്ലകടവുകാരും. അതിന്‍റെ ബഹിര്‍സ്ഫുരണമാണ് ഒരേ മനസ്സോടെ കൊണ്ടാടപ്പെടുന്ന ഉത്സവനാളുകള്‍.
എന്‍റെ മതം, നിന്‍റെ മതം എന്ന മനുഷ്യനെ വേർതിരിക്കുന്ന മതിൽക്കെട്ടുകൾക്കുമപ്പുറം മനസ്സു കൊണ്ടു മനസ്സിനെ അറിയുന്ന സൗഹൃദമെന്നോ കൂട്ടായ്മയെന്നോ ഒക്കെ പേരിട്ടു വിളിക്കാവുന്ന വലിയ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് നാമെന്നു പറയുന്നതിൽ നമുക്കു സ്വയം അഭിമാനിക്കാം. നമുക്കു മുൻപേ നടന്നു കാലയവനികകളും കടന്നു പോയ ആ പഴയ തലമുറയിലോ, പിറവിയെടുത്ത നാൾ മുതൽ നാം സഞ്ചരിച്ചു തീർത്ത നമ്മുടെ ഏതെങ്കിലും വഴിത്താരയിലോ മതം കൊണ്ടു മനുഷ്യനെ മാറ്റിനിർത്താൻ തുനിഞ്ഞതിന്‍റെ ഒരടയാളവും ആരും ബാക്കി വെച്ചിട്ടുണ്ടാവില്ല. ഇന്നാട്ടിലെ ക്ഷേത്രവും പള്ളിയും മസ്ജിദുമൊക്കെ എല്ലാവരുടേതുമായിരുന്നു എന്നൊരു വിശ്വാസം എല്ലാവരിലും ഉള്ളതുകൊണ്ടു മാത്രമല്ലേ ഓരോ ഉത്സവവും ആരവങ്ങളോടെ നാം ആഘോഷിച്ചു തീർത്തത്. അതുകൊണ്ടു തന്നെയല്ലേ ആ ആഘോഷങ്ങളുടെ അലയൊലികള്‍ ഇന്നും മനസ്സില്‍ സുഖമുള്ള നോവിന്‍റെ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നത്.

ഓർമ്മ വെച്ച നാൾ മുതൽ ഓരോ ഉത്സവനാളും മനസ്സിൽ ഒരായിരം പൂരത്തിന്‍റെ തിരയിളക്കങ്ങൾ തീർത്തു കടന്നുപോയിരുന്നു. കൊല്ലകടവിന്‍റെ ആരവങ്ങളുയർത്തിയ ആഘോഷങ്ങളായ ചന്ദനക്കുടവും കാവടിയാട്ടവും പള്ളിപ്പെരുനാളും പിന്നെ മാലോകരൊന്നായി അറിഞ്ഞാഘോഷിക്കുന്ന ഓണവും റംസാനും ക്രിസ്തുമസ്സും നമ്മുടെ മതമൈത്രിയുടെ മകുടോദാഹരണങ്ങളാണ്.

ചെറിയനാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കര തിരിഞ്ഞുള്ള എഴുന്നള്ളത്ത് കൊല്ലകടവിന്‍റെ ഭാഗത്തെത്തുമ്പോഴേക്കും ഒരാവേശമാണ്. പോളയുരിഞ്ഞു വൃത്തിയാക്കിയെടുത്തു കുഴികുത്തി നാട്ടിയ വാഴത്തടയിൽ ഈർക്കിൽ വളയങ്ങൾ കൊരുത്തു വെച്ച്, അതിനുമീതെ കുരു നീക്കിക്കളഞ്ഞ മരോട്ടിക്കായുടെ മലർത്തിവെച്ച മുറിയിൽ വിളക്കെണ്ണയൊഴിച്ചു, കോറത്തുണി തെറുത്തുണ്ടാക്കിയ തിരിയിട്ടു കത്തിച്ച വിളക്കുകാലുകൾ തീര്‍ത്ത പ്രഭാപൂരം ഇന്നും മനസ്സില്‍ അങ്ങനെ തന്നെ നില്‍ക്കുന്നു. കടന്നുപോകുന്ന കറുത്ത പാതയുടെ ഇരുവശത്തുമായി പുറപ്പാട് മഹോത്സവത്തിനായി നാടൊട്ടുക്കും എഴുന്നള്ളി വരുന്ന ദേവന് വഴികാട്ടിയെന്നോണം മുനിഞ്ഞു കത്തിയിരുന്ന വിളക്കുകാലുകള്‍. പറയെടുപ്പു മഹോത്സവം അക്ഷരാര്‍ഥത്തില്‍ ഒരു രാവും പകലും കൊല്ലകടവിനെ ആനന്ദലഹരിയിൽ ആറാടിക്കുന്നു. അന്നത്തെ രാവുകള്‍ തീര്‍ത്ത പ്രഭാപൂരം കാല്‍പ്പനികതയുടെ സൌന്ദര്യം ഒട്ടും ചോരാതെ ഇന്നും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. അന്‍പൊലികള്‍ നിരന്ന ദീപക്കാഴ്ച എന്ന ആ ആഘോഷങ്ങളുടെ അലയൊലികള്‍ക്കുമപ്പുറം മറ്റൊന്നു കൂടിയുണ്ടു കണ്ടുമറന്ന കാഴ്ചകൾക്കുള്ളിൽ. ക്ഷേത്രത്തിലെ പുറപ്പാട് മഹോത്സവത്തോട് അനുബന്ധിച്ച് അഞ്ചാം നാള്‍ നമ്മുടെ നാട്ടിലേക്കു വരുമ്പോള്‍ കൊല്ലകടവ് ജുമാ അത്ത് പള്ളിയുടെ മുന്‍പില്‍ എഴുന്നള്ളത്ത്‌ എത്തി എണ്ണയും ചന്ദനത്തിരിയും പള്ളിക്കു നല്‍കുമ്പോള്‍ തിരികെ ചന്ദനം നല്‍കിയിരുന്നു പള്ളി. ദേവന് പള്ളിയുടെ ആദരവ്. പള്ളിയുടെ മുന്‍പിലെത്തിയ തിടമ്പേറ്റിയ ഗജവീരന്‍ പള്ളിയെ ആദരപൂര്‍വ്വം വണങ്ങിയിരുന്നു എന്നതും കോരിത്തരിപ്പിക്കുന്ന ചരിത്രം. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ഈ മതസൌഹാര്‍ദ്ദ ദൃശ്യങ്ങള്‍ ഇത്രമേല്‍ ബിംബവല്‍ക്കരിക്കപ്പെട്ടു മറ്റെവിടെയാണു കാണാന്‍ കഴിയുക! ഇപ്പോള്‍ പുറപ്പാടെഴുന്നള്ളത്ത് ഒരു കരയിലേക്കും പോകാതെയായി. ദേവപ്രശ്നം നടത്തിയതിന്‍ പ്രകാരം മാലിന്യങ്ങള്‍ നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര ഭഗവാന് സാധ്യമല്ല എന്നു തെളിയുകയും ഊരുചുറ്റല്‍ ഒഴിവാക്കിയ ദേവനു സമര്‍പ്പിക്കാനുള്ള പറ ക്ഷേത്രത്തിലെത്തി സമര്‍പ്പിക്കണമെന്നും തീരുമാനിക്കപ്പെടുകയും ചെയ്തു. ഇന്നിപ്പോള്‍ പുറപ്പാടുല്‍സവം ലോകമെങ്ങും അറിയത്തക്ക പ്രചാരം സിദ്ധിച്ച പള്ളിവിളക്കുകളുടെ അകമ്പടിയോടെ നടത്തപ്പെടുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ദീപം തെളിയ്ക്കുന്ന ഉത്സവമേളമായി മാറിയിരിയ്ക്കുന്നു പുറപ്പാടുല്‍സവം.
കൊല്ലകടവിന്‍റെ ശബ്ദം പുറത്തറിഞ്ഞിരുന്നത് ചന്ദനക്കുട മഹോത്സവത്തിലൂടെയായിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിക്കു വഴിയില്ല. ആഘോഷത്തിനു മങ്ങൽ അൽപ്പം പോലുമേൽക്കാതെ വരുംവർഷങ്ങളിൽ പോയവർഷങ്ങളെക്കാൾ മാറ്റു കൂട്ടുന്ന കലാപരിപാടികൾ നിരത്തി രണ്ടു രാവുകളും രണ്ടു പകലുകളും നാടിനെ ആഘോഷത്തിന്‍റെ പാരമ്യതയിലെത്തിക്കുന്ന കൊല്ലകടവ് ജുമാമസ്ജിദ് വക നേർച്ചോത്സവം. (പലയിടങ്ങളിലും ചന്ദനക്കുടം അറിയപ്പെടുന്നത് ആണ്ടുനേര്‍ച്ച എന്ന പേരിലാണ്). രാവിനെ പകലാക്കി മാറ്റുന്ന വൈദ്യുത വിളക്കുകൾ മാനത്തുദിച്ച ചന്ദ്രികയേക്കാൾ ജ്വലിച്ചു കത്തിയ ഉത്സവവേളകൾ മറന്നാൽ നാടിനെ മറന്നു എന്നർത്ഥം. തലയ്ക്കു മീതെ കത്തിയെരിയുന്ന സൂര്യനെ സാക്ഷിയാക്കി കലാരൂപങ്ങൾ പലതും അണിനിരത്തി, നെറ്റിപ്പട്ടം ചാർത്തി തലയെടുപ്പോടെ നടന്നുവരുന്ന കരിവീരന്മാരുടെ അകമ്പടിയോടെ കടന്നുപോകുന്ന മാലുസാ എഴുന്നള്ളത്തും, യാമങ്ങൾ പലതും താണ്ടി പരമ്പരാഗത വഴിയിലൂടെ രാവിന്‍റെ മാറിൽ തെളിഞ്ഞു കത്തിയ പന്തങ്ങളും പേറി കടന്നുവരുന്ന ചന്ദനക്കുട എഴുന്നള്ളത്തും ഓരോ കൊല്ലകടവുകാരന്‍റെയും ഓർമ്മകളിലെ അഹങ്കാരങ്ങളാണ്. ഇവിടെയും കാണാം ആലക്കോട് സുബ്രഹ്മണ്യ സ്വാമിയുടെ കാണിക്കമണ്ഡപത്തിൽ (ഇന്ന് അതൊരു ക്ഷേത്രമായ് മാറിയിരിക്കുന്നു) നിന്നും നേർച്ച വാങ്ങുന്ന മതമൈത്രിയുടെ മറ്റൊരു ഉദാഹരണം.
ചെറിയനാട് ക്ഷേത്രത്തിലേക്ക് ആണ്ടുതോറും നടത്തിവരാറുള്ള കാവടിയാട്ടമായിരുന്നു മറ്റൊരു പ്രധാന ഉത്സവം. പല ഭാഗത്തുനിന്നുമായി കാവടിയേന്തി വരുന്ന ഭക്തര്‍ ചെറിയനാട് സന്ധിക്കുകയും ഒരുമിച്ചു ക്ഷേത്രത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. ഇതില്‍ ചെറുവല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭക്തര്‍ കാവടിയുമേന്തി പോകുന്നത് കൊല്ലകടവിലൂടെയാണ്. ആ കടന്നുപോകല്‍ പോലും ആരവങ്ങളോടെയല്ലാതെ ആഘോഷിച്ചിട്ടില്ല നമ്മുടെ നാട്.
ഉത്സവങ്ങള്‍ പിന്നെയും നമ്മുടെ നാടിനെ ആനന്ദത്തിലാറാടിക്കാറുണ്ട്. കൊല്ലകടവിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടു തന്നെ ഒരല്‍പ്പം അകലം അനുഭവപ്പെടുന്നു എങ്കിലും ചെറുവല്ലൂര്‍ ദേവീക്ഷേത്രവും നമ്മുടെ നാടിന്‍റെ ഭാഗം തന്നെ. കരക്കാരുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും വക ഉത്സവം മീന മാസത്തിലെ അശ്വതി നാളില്‍ ചെറുവല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നടത്തപ്പെടുന്നു. തന്‍റെ നാളായ മീനമാസത്തിലെ ഭരണി ദിവസം, അതായതു തൊട്ടടുത്ത ദിവസം ഭക്തരെ അനുഗ്രഹിക്കാന്‍ ചെറുവല്ലൂരമ്മയും എത്തുന്നു. മീനച്ചൂടില്‍ ഒരു പകല്‍ മുഴുവന്‍ കത്തിയെരിഞ്ഞാലും ഉള്ളു കുളിര്‍ക്കുന്ന മീനമാസരാവ് ഒരനുഭവം തന്നെയാണ്.
വ്യക്തിപരമായ് എനിക്കു ചെറുവല്ലൂര്‍ ക്ഷേത്രത്തിനോട് മറ്റൊരു കടപ്പാടു കൂടിയുണ്ട്. ഒരു കാഥികന്‍ എന്ന നിലയില്‍ അരങ്ങേറ്റം നടത്തിയത് അമ്മയുടെ നടയില്‍ വെച്ചായിരുന്നു. ഒരു രാവ് മുഴുവന്‍ ഞാന്‍ ആഹ്ളാദം കൊണ്ട് മതിമറന്ന ഉത്സവക്കാഴ്ച. ഇന്നും മുനിഞ്ഞു കത്തുന്നുണ്ട് മനസ്സില്‍ ഒരു കെടാവിളക്ക് പോലെ.
ആരവങ്ങളോടെ ആഘോഷിക്കാറുള്ള പരമ്പരാഗത ഉത്സവങ്ങളായ ശിവരാത്രിയും അഷ്ടമിരോഹിണിയും ഭംഗിയും ഭക്തിയും ഒട്ടും ചോരാതെ തന്നെ ഇവിടെ നടത്തപ്പെടുന്നു. ശിവരാത്രിയുമായി ബന്ധപ്പെട്ടു കിടക്കുന്ന കിരാതന്‍കാവിനുമുണ്ട് പലരുടെയും അറിവിനപ്പുറം കിടക്കുന്ന പഴക്കമേറെയുള്ള കഥകള്‍. കാവുകളെ പറ്റിയുള്ള മറ്റൊരു അദ്ധ്യായത്തില്‍ അതിനെപ്പറ്റി വിവരിക്കുന്നതായിരിയ്ക്കും ഉചിതമെന്നു തോന്നുന്നു. ആണ്ടുതോറും നടത്തിവരാറുള്ള നബിദിന ഘോഷയാത്രയിലും വിവിധ തുറയിലുള്ളവരുടെ പങ്കാളിത്തം കാണാവുന്നതായിരുന്നു. ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട ഒരു വസ്തുതയാണ് നമ്മുടെ കൊല്ലകടവിലൂടെ കടന്നുപോകുന്ന പരുമല പള്ളിയിലേക്കുള്ള പദയാത്ര. പൊള്ളുന്ന ചൂടില്‍ നടന്നു തളര്‍ന്നു വരുന്ന തീര്‍ഥാടകര്‍ക്കു ക്ഷീണമകറ്റാന്‍ വെള്ളമോ മധുരപാനീയങ്ങളോ നല്‍കാറുണ്ടായിരുന്നു. അത്തരത്തില്‍ നടത്തപ്പെട്ട പല ദിവസങ്ങളും ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുണ്ട്.

ആഹ്ളാദങ്ങളുടെ അകമ്പടിയോടെ ആഘോഷിക്കാത്ത ഒരുല്‍സവവും  നമ്മുടെ നാടിന്‍റെ ഭാഗമായിരുന്നിട്ടില്ല. താളമേളങ്ങളും വാദ്യഘോഷങ്ങളും സംസ്കാരത്തിന്‍റെ പാഞ്ചജന്യം മുഴക്കി കടന്നുപോകുന്ന നാളുകളില്‍ മനസ്സിലുയരുന്ന സന്തോഷവും വരും നാളിലെ ഉത്സവങ്ങള്‍ക്കായുള്ള കാത്തിരുപ്പും ആര്‍ക്കാണ് മറക്കാന്‍ പറ്റുക? മറക്കാനാവുമോ കൊല്ലകടവിന്‍റെ രാപ്പകല്‍ പൂരങ്ങള്‍? (തുടരും)

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...