എന്‍റെ നാട് കൊല്ലകടവ്: ശ്രീകുമാര്‍ കൊല്ലകടവ്

Date:

ഭാഗം 14, കൊല്ലകടവും പ്രവാസികളും.

എഴുതപ്പെട്ട ചരിത്രങ്ങള്‍ക്കുമപ്പുറത്തുള്ള ഇരുണ്ട ഭൂതകാലങ്ങളിലേക്ക് ആരോ കൊളുത്തിയ പന്തവും പേറി ചരിത്ര സത്യങ്ങളുടെ സാകല്യത്തില്‍ സ്വയം മറന്നു തിരയുമ്പോള്‍ മറന്നു പോകരുതാത്തതൊന്നുണ്ട് – എരിഞ്ഞു കത്തി വഴികാട്ടിയാവുന്ന പന്തങ്ങള്‍ ഇരുളടഞ്ഞ ഇന്നലകളിലേക്ക് വെളിച്ചം വീശുന്ന പഴമയുടെ ആത്മാക്കളാണ്. രേഖപ്പെടുത്തിയിട്ടില്ലാത്ത പ്രപഞ്ചസത്യങ്ങളുടെ പെരുമ്പറ മുഴക്കങ്ങള്‍ കാതിനിമ്പം എന്നതിനുമപ്പുറം, ചോര തിളയ്ക്കുന്ന ഞരമ്പുകളില്‍ തുടിയ്ക്കുന്ന ഉയരാനും അതിനും മേലെയുള്ള ഉയരങ്ങള്‍ കീഴടക്കാനുമുള്ള ആവേശമാണ്. ഉഴുതു മറിച്ച നിലത്തു മനസ്സറിഞ്ഞു വിത്തുകള്‍ പാകി വെള്ളവും വളവും നല്‍കി മണ്ണിനെ പൊന്നാക്കി നൂറു മേനി വിളവെടുത്തു സുഭിക്ഷതയുടെ സുവര്‍ണ്ണകാലം തീര്‍ത്ത കര്‍ഷകനില്‍ നിന്നും, അക്ഷരങ്ങളേക്കാള്‍ വേഗത്തില്‍ അക്കങ്ങളില്‍ അഗ്നി പടര്‍ത്തി ആയിരങ്ങളും പതിനായിരങ്ങളും ഉള്ളംകയ്യിലിട്ടമ്മാനമാടിയ കച്ചടവക്കാരില്‍ നിന്നും, കേട്ടറിഞ്ഞതിനും  കണ്ടറിഞ്ഞതിനും അപ്പുറമൊക്കെ ലോകങ്ങളും ലോകസത്യങ്ങളും ഉണ്ടെന്നു പറഞ്ഞു പഠിപ്പിച്ച ഗുരുനാഥന്മാരില്‍ നിന്നും,  എല്ലാറ്റിനും മീതേ ഈ ഭൂമിയില്‍ പിറക്കാന്‍ അവസരമൊരുക്കിത്തന്ന മാതാപിതാക്കളുടെ സ്നേഹവാല്‍സല്യങ്ങളില്‍ നിന്നുമൊക്കെ ഉള്‍ക്കൊണ്ട ആവേശം… ഉയരാനുള്ള ആവേശം. അതൊന്നുകൊണ്ട് മാത്രം മഹാമേരുക്കള്‍ പലതും കീഴടക്കിയ, നോവും നൊമ്പരവും ത്യാഗങ്ങളും വെട്ടിപ്പിടിക്കലും നിറഞ്ഞ ജന്മം, പ്രവാസജന്മം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്കു കൈവന്ന കൃഷിയിലും വ്യാപാരത്തിലുമുള്ള ഇടിവിനെ ഒട്ടൊന്നു താങ്ങി നിര്‍ത്തിയിരുന്നത് മണലാരണ്യങ്ങളിലൊഴുക്കിയ വിയര്‍പ്പിനു കിട്ടിയ പാരിതോഷികങ്ങളാണ്.

പത്തേമാരിയില്‍ കടല്‍ കടന്ന് ഈന്തപ്പനകളുടെ നാട്ടിലെ മണല്‍ക്കാടുകള്‍ക്കിടയിലൊളിച്ചിരുന്ന നിധി തേടി എഴുപതുകളുടെ അവസാനത്തിലാണ് ആദ്യത്തെ കൊല്ലകടവുകാരന്‍റെ വിദേശയാത്ര. വിഫലമാവാത്ത ആ യാത്രയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഓരോ കൊല്ലകടവുകാരന്‍റെയും കണ്ണില്‍ അതിശയത്തിന്‍റെ തിളക്കവും മനസ്സില്‍  ആ പാതകള്‍ താണ്ടുവാനുള്ള ആവേശവും നുരപൊന്തിയിരുന്നു. ആ ആവേശത്തിന്‍റെ പ്രതിഫലനമാണ് ഇന്നുകാണുന്ന കൊല്ലകടവ്. മരതകപ്പച്ചയുടെ മനോഹാരിത ഉള്ളിലെവിടെയോ ഒളിപ്പിച്ചുവെച്ചു സര്‍വ്വാഭരണ വിഭൂഷിതയായ കൊല്ലകടവ് ഒരു കൊച്ചു പട്ടണമായി തീര്‍ന്നതില്‍, കടലും കടന്നുപോയി കഠിനാദ്ധ്വാനം ചെയ്ത പോയകാല പ്രവാസികളുടെ പങ്ക് മറന്നുപോകുന്നത് ഉചിതമല്ല. നമ്മുടെ നാടിന് മിനിഗള്‍ഫ് എന്നൊരപരനാമധേയം എന്നു കൈവന്നു എന്ന് വ്യക്തമായി പറയാനാവില്ലെങ്കിലും അതിലെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുവാന്‍ സാദ്ധ്യമല്ല. പഴമയുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന പുതുതലമുറയുടെ സാമ്പത്തിക സ്രോതസ്സ് പ്രവാസികളുടെ സംഭാവന എന്നു പറയുന്നതിനെ ശെരിവെയ്ക്കുന്ന തരത്തിലാണ് നമ്മുടെ നാട്ടിലെ പ്രവാസികളുടെ എണ്ണം. പ്രവാസികള്‍ ഇല്ലാത്ത വീടുകള്‍ ഇന്നു വളരെ ചുരുക്കമെന്നുതന്നെ പറയാം.

കടലും കടന്നു കാതങ്ങള്‍ക്കുമപ്പുറമൊരു കരയില്‍ കടലാഴങ്ങളിലേക്കു കണ്ണും നാട്ടിരിക്കുന്നവന്‍റെ മനസ്സ് ഇങ്ങു മരതകപ്പച്ച കളിയാടിനില്‍ക്കുന്ന മലയാള നാട്ടിലാണ്. ആകാശ നീലിമ കടമെടുത്ത നീല ജലാശയങ്ങള്‍ക്കു മീതെ തെന്നിപ്പറന്നു പലവുരു പോകാന്‍ വെമ്പിയ ഹൃദയത്തെ സ്വയം ശാസിച്ചു കടലിനക്കരെയുള്ള തന്‍റെ ഹൃദയങ്ങളുടെ വരുംകാല പുഞ്ചിരി കാണാന്‍, സ്വന്തം കണ്ണുനീര്‍ താന്‍ തന്നെ കണ്ടില്ലെന്നു നടിക്കുന്ന പ്രവാസിയുടെ നോവിന്‍റെയും നൊമ്പരങ്ങളുടെയും ത്യാഗങ്ങളുടെയും പ്രതിഫലം കൂടിയാണ് ഇന്നത്തെ കൊല്ലകടവ്.

കൃഷിയിടങ്ങള്‍ക്കു പകരം തൊഴിലിടങ്ങള്‍ എണ്ണത്തില്‍ കൂടിയപ്പോള്‍ മറഞ്ഞുപോയ ഗ്രാമ്യത എത്രയേറെ വശ്യസുന്ദരമായിരുന്നു എന്നറിയണമെങ്കില്‍ ഒരു തവണയെങ്കിലും ഒരു പ്രവാസിയാവുന്നത് നന്നായിരിക്കും. എന്നും നഷ്ടങ്ങളുടെ കഥ മാത്രം പറയാനുണ്ടാവുന്നത് ഒരുപക്ഷെ ഒരു പ്രവാസിക്കായിരിക്കും. കഥയെന്നു പറഞ്ഞു പുച്ഛത്തോടെ തള്ളിക്കളയാന്‍ പറ്റാത്ത അനുഭവങ്ങളാവും അവനുണ്ടാവുക. തിരയടങ്ങാത്ത കടലുപോലെ ഓര്‍മ്മകളൊടുങ്ങാത്ത മനസ്സും പേറി കത്തിയെരിയുന്ന പകല്‍വെട്ടത്തിലും രാത്രിയുടെ ഉഷ്ണച്ചൂടണിഞ്ഞു വിയര്‍ത്തുകുളിച്ച ഓരോ യാമങ്ങളിലും സ്വയമെരിയുന്ന പ്രവാസി പലര്‍ക്കും അത്ഭുത വസ്തുവാണ്.

കാലം മാറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മാറിയതു നമ്മുടെ നാടിന്‍റെ മുഖമായിരുന്നു. പ്രവാസം നല്‍കിയതത്രയും നാടിന്‍റെ ഉയര്‍ച്ചയ്ക്കുവേണ്ടി സംഭാവന ചെയ്ത വ്യാപാരികളാണ്‌ ഇന്നത്തെ ഈ കൊല്ലകടവിന്‍റെ വളര്‍ച്ചയ്ക്കു കാരണമെന്നത് വിസ്മരിക്കുക അസാധ്യം തന്നെ. വളരാന്‍ മടിച്ചു നിന്ന, കാലത്തിന്‍റെ പോക്കിലെങ്ങോ വളര്‍ച്ചയെ പ്രണയിച്ച, അച്ചന്‍കോവിലിന്‍റെ റാണി, നമ്മുടെ സ്വന്തം കൊല്ലകടവ്. ഇന്നിവിടെ മറ്റൊരു നാടിനെയും ആശ്രയിക്കേണ്ടാത്തിടത്തോളം കച്ചവട സ്ഥാപനങ്ങളുണ്ട്, മറ്റേതൊരു നാടിനെയും അതിശയിപ്പിക്കത്തക്ക കെട്ടിട സമുച്ചയങ്ങളുണ്ട്, കൊച്ചുപട്ടണമെന്ന പദവിയിലേക്കുയര്‍ന്ന അവിശ്വസനീയമായ കഥയുടെ വിസ്മരിക്കാനാവാത്ത മൂടുപടവുമുണ്ട്. ഇതാണെന്‍റെ നാട്, ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നമ്മുടെ തറവാട് – എന്‍റെ കൊല്ലകടവ്.

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...