എന്‍റെ നാട് കൊല്ലകടവ്- ശ്രീകുമാര്‍ കൊല്ലകടവ്

Date:

ഭാഗം 4, അച്ചന്‍കോവില്‍ ആറും കൊല്ലകടവ് പാലവും

ഒരു നാടിന്‍റെ ഹൃദയത്തുടിപ്പെന്നു പറയുന്നത് തെളിനീരൊഴുകുന്ന ജലാശയങ്ങളാണ്. നമുക്കതു വേണ്ടുവോളമുണ്ടായിരുന്നു എന്നതിനു തെളിവുകളുമുണ്ട്. ജലസ്രോസ്തസ്സുകളുടെ ഭൂതകാലചരിത്രം പഠിയ്ക്കുമ്പോള്‍ ഒരുപക്ഷേ നമുക്ക് അതിശയവും വിഷമവും ഒരേസമയം ഉണ്ടായേക്കാം. കാരണം മറ്റൊന്നുമല്ല. പലയിടങ്ങളിലും സ്ഥിതി ചെയ്തിരുന്ന ചാലുകളുടെയും കുളങ്ങളുടെയും ഇന്നത്തെ പരിതാപകരമായ അവസ്ഥ തന്നെ. എങ്കിലും നമുക്കിന്നുമുണ്ട് തീരെ ചെറുതല്ലാത്ത ജലസ്രോതസ്സുകള്‍. അതില്‍ ഏറെ പ്രാധാന്യത്തോടെ എടുത്തു പറയേണ്ടുന്നതു പമ്പയുടെ പോഷകനദിയും നമ്മുടെ കൊല്ലകടവെന്ന കൊച്ചു നാടിന്‍റെ തെക്കന്‍ തീരങ്ങളെ കുളിരണിയിച്ചൊഴുകുന്നതുമായ അച്ചന്‍കോവില്‍ ആറിനെ പറ്റി തന്നെ. പുഴയുടെ ഭൂതകാലം ഒരുപക്ഷെ നമ്മുടെ ചിന്തകള്‍ക്കും എത്രയോ കാതം അകലെയായിയിരിയ്ക്കും? എവിടെനിന്നും വന്നുവെന്നോ എങ്ങോട്ടേക്ക് പോകുന്നുവെന്നോ തിരക്കാതെ നമ്മുടെ ഭാഗമായ് എത്ര ദൂരമൊഴുകുന്നുവോ അത്രയും നമുക്കു സ്വന്തമെന്നു കരുതിപ്പോന്ന തലമുറയുടെ പിന്‍ഗാമികളാണു നാം. എങ്കിലും ചരിത്രം ചികയുമ്പോള്‍ ഒഴിവാക്കാനാവാത്ത പ്രാധാന്യവും പേറി നാടിനെ കുളിരണിയിയ്ക്കുന്ന പുഴയെ മറക്കുവതെങ്ങനെ?പശുക്കിടാമേട്‌, രാമക്കല്‍തേരി, ഋഷിമല എന്നിവിടങ്ങളില്‍ നിന്നും ഉല്‍ഭവിക്കുന്ന ചെറിയ ചില പുഴകള്‍ കൂട്ടായി ചേര്‍ന്നാണ് അച്ചന്‍കോവില്‍ ആറിനു രൂപവും ഭാവവും നല്‍കുന്നത്. അങ്ങനെ കിഴക്ക് നിന്നും പടിഞ്ഞാറേക്ക്‌ ഏതാണ്ടു 112 കിലോമീറ്ററോളം ഒഴുകി വീയപുരത്തു വെച്ചു പമ്പയാറില്‍ ലയിക്കുന്നതിനിടയില്‍ എത്ര നാടുകള്‍ക്കു തെളിനീര്‍ നല്‍കുന്നു ഈ നദി!  മാവേലിക്കര കഴിഞ്ഞാല്‍ നദി വളരെ ലോപിച്ചു പല ശാഖകളായും കുറച്ചൊക്കെ ഗതി മാറിയും ഒഴുകുന്നു. കേരളത്തിലെ മറ്റു നദികളെ പോലെ അച്ചന്‍കോവില്‍ ആറും മണല്‍വാരല്‍ കൊണ്ടും നഞ്ചുകലക്കിയുള്ള മീന്‍പിടുത്തം കൊണ്ടും മറ്റുമൊക്കെ ചൂഷണത്തിന് ഇരയാവുകയും രൂപാന്തരങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ഒരു നാടിന്‍റെ വളര്‍ച്ചയില്‍ നദികള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍ നമ്മുടെ ഭാരതത്തിന്‍റെ തന്നെ പൂര്‍വകാലം ഒന്നോര്‍ത്താല്‍ മതിയാകുന്നതല്ലേ? സിന്ധുനദീതട സംസ്കാരവും അതുവഴി നമുക്കു കൈവന്ന സമ്പന്നതയും ഏതൊരു നാട്ടിലും പ്രതിഫലിയ്ക്കാവുന്നതുമാണ്. അത്രകണ്ടു പ്രാധാന്യം നമ്മുടെ നാടിന്‍റെ ചരിത്രത്തില്‍ അച്ചന്‍കോവില്‍ എന്ന ആറിനും നല്‍കിയേ പറ്റൂ. അത്രത്തോളം നീണ്ടു കിടക്കുന്നു ഈ പുഴ നമുക്കു ചെയ്ത സഹായങ്ങളുടെ പട്ടിക. കടന്നുപോകുന്ന വഴികളിലെല്ലാം തന്നെ ആശ്രയിക്കുന്നവര്‍ക്കു ജലവും ഫലഭൂയിഷ്ടമായ സമതല പ്രദേശങ്ങളും നല്‍കി സേവിച്ചിരുന്നു ഈ പുഴ. കൃഷിയില്ലാതിരുന്ന നദീതീരങ്ങള്‍ അന്നില്ലായിരുന്നു എന്നു പറയപ്പെടുന്നു. ഫലഭൂയിഷ്ടതയും ജലലഭ്യതയും അധ്വാനിയ്ക്കാനുള്ള മനസ്സും സമ്മേളിയ്ക്കുന്നിടത്തു വിളയുന്ന ഓരോ ഉല്‍പ്പന്നത്തിനും പൊന്നുംവില കിട്ടുകയും ചെയ്തിരുന്നു. നമ്മുടെ നാടിന്‍റെ ഉണര്‍വ്വിന്‍റെ അടിസ്ഥാനമെന്നു തന്നെ അടിവരയിട്ടു പറയേണ്ടിവരുന്ന ഒരു വസ്തുത തന്നെയാണത്.  ചരിത്രങ്ങളുമായി ബന്ധപ്പെട്ടു പറയപ്പെടുന്ന കഥകളിലേക്കു നമുക്കൊന്നു പോകാം. ചരിത്രത്തെ കഥയെന്നു പറയുന്നതിലെ ഔചിത്യമില്ലായ്മയെ മറച്ചു പിടിച്ചു കൊണ്ടു തുടരട്ടെ കൊല്ലകടവിനും ആറിനും തമ്മിലുള്ള ബന്ധത്തിന്‍റെ കാണാക്കാഴ്ചകള്‍.

കഥ നടക്കുന്നത് AD 1700 നും 1800 നും ഇടയ്ക്കാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലം. സുഭിക്ഷതയുടെ സുവര്‍ണ്ണകാലമെന്നു കരുതേണ്ട കാലം. അന്നു കായംകുളം നാട്ടുരാജ്യവുമായ് നടന്ന യുദ്ധത്തില്‍ വിജയം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനായിരുന്നു. കായംകുളം രാജാവുമായ് സഖ്യത്തിലായിരുന്നു ബുധനൂരെ കുറച്ചു നാട്ടുപ്രമാണിമാര്‍. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിനു വേണ്ടി ബുധനൂരും പാണ്ടനാടുമൊക്കെ തൊട്ടുരുമ്മിയൊഴുകിയിരുന്ന അച്ചന്‍കോവില്‍ ആറിന്‍റെ ഗതി മഹാരാജാവ് തിരിച്ചു വിട്ടു. പിന്നെ അതിന്‍റെ ചുംബനമേല്‍ക്കാന്‍ ഭാഗ്യം ലഭിച്ചത് നമ്മുടെ കൊല്ലകടവിനായിരുന്നു. വെണ്മണിയിലെ ശാര്ങ്ങക്കാവ് ക്ഷേത്രത്തിനു പടിഞ്ഞാറു വെച്ചു പുതിയ ആറു വെട്ടി ഗതിമാറ്റി കൊല്ലകടവ് വഴി ഒഴുക്കുകയാണ് ഉണ്ടായത്. ആറു വെട്ടിമാറ്റപ്പെട്ട സ്ഥലത്തിന് അന്നു കിട്ടിയ പേരാണ് വെട്ടിയാര്‍. അതിന്നും അങ്ങനെതന്നെ നിലനില്‍ക്കുന്നു. അന്നു കൊല്ലകടവില്‍ ഉണ്ടായിരുന്ന വലിയ മല പിളര്‍ന്നാണ് ആറിനു വഴിയൊരുക്കിയത്.  അങ്ങനെ ചരിത്രത്തിന്‍റെ താളുകളിലും തന്‍റേതായ നാമം എഴുതിച്ചേര്‍ത്ത പുഴയാണ് അച്ചന്‍കോവിലാര്‍. പുഴയ്ക്കു കുറുകെ പ്രധാനങ്ങളായ ഏകദേശം 13 പാലങ്ങളോളം ഉള്ളതില്‍ ഒന്നു നമ്മുടെ കൊല്ലകടവ് പാലവും മറ്റൊന്ന് ആറിനു കുറുകെയുള്ള ഒരേയൊരു റെയില്‍പ്പാലവുമാണ്. റെയില്‍പ്പാലം കടയിക്കാടിനുമപ്പുറം അറക്കല്‍ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.

ഇനി പാലത്തിന്‍റെ വരവ് എങ്ങനെ ആയിരുന്നു എന്നൊന്ന് നോക്കാം. കൊല്ലകടവ് എന്നത് ഒരു കൊച്ചു വ്യാപാര കേന്ദ്രമായിരുന്നു എന്നതുകൊണ്ടു തന്നെ പല ദേശങ്ങളില്‍ നിന്നും ഇവിടെത്തെ പ്രസിദ്ധമായ ചന്തയിലേക്ക് വ്യാപാരികള്‍ കടത്തു കടന്നും വരികയുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന കടത്തുകളെ പഴങ്കഥകളിലേക്ക് തള്ളിയിട്ടുകൊണ്ടു പാലം സാക്ഷാത്ക്കാരമായി. ഇതിന്‍റെ പണി തുടങ്ങുന്നത് എന്നാണ് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ നിലവിലില്ലെങ്കിലും ക്ഷേത്രപ്രവേശന വിളംബരം നടക്കുന്ന കാലം ഇതിന്‍റെ പണികള്‍ നടന്നിരുന്നു എന്നു പറയപ്പെടുന്നു. അതായത് 1936 ല്‍ ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നിരിക്കണം. നാല്‍പ്പതുകളില്‍ പ്രധാന പണികള്‍  നടന്നു എന്നു തന്നെ നമുക്കു തീര്‍ച്ചപ്പെടുത്താം. അതുമായ് ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും പാലം പണിയുടെ ആദ്യ പൈലിംഗ് പണികള്‍ നടത്തുവാന്‍ വന്നത് കാര്‍ത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി എന്ന സ്ഥലത്തുനിന്നും വന്ന മുഹമ്മദ്‌ കുഞ്ഞ് എന്ന വ്യക്തിയായിരുന്നു എന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പണികളിലെ വൈദഗ്ധ്യം കൊണ്ടാകാം അദ്ദേഹത്തിനു പാലംപണി സ്രാങ്ക് എന്നൊരു അപര നാമധേയം കൂടിയുണ്ടായിരുന്നു.

പൂര്‍ണ്ണമായും കൊച്ചി തിരുവിതാംകൂര്‍ PWD യുടെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു പാലം പണി നടന്നിരുന്നത്. 18 അടി വീതിയും 246 അടി നീളവുമുള്ള ഈ പാലത്തിന്‍റെ ശില്‍പ്പികളില്‍ ചിലര്‍ ചീഫ് എന്‍ജിനീയര്‍ കെ.കെ. കര്‍ത്താ, പണിക്കു മേല്‍നോട്ടം വഹിച്ചിരുന്ന സ്പെഷ്യല്‍ എന്‍ജിനീയര്‍ ജേക്കബ് തോമസ്‌, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വരദരാജന്‍ വര്‍മ്മ എന്നിവരായിരുന്നു. പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് എന്ന് പറയുന്നത് അന്നത്തെ രണ്ടു ലക്ഷത്തി എഴുപത്തയ്യായിരം രൂപയായിരുന്നു.  അങ്ങനെ ഏറെ നാളത്തെ, ഏറെപ്പേരുടെ വിലയേറിയ അദ്ധ്വാന ഫലമായി 1952-ല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടു. വലിയ ആഘോഷപൂര്‍വം കൊണ്ടാടിയ ആ ചടങ്ങിലെ ഉദ്ഘാടകന്‍ ആരെന്നോ വിഷിഷ്ടാതിഥികള്‍ ആരെന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്നുമുതല്‍ ഇങ്ങോളം കൊല്ലകടവിന്‍റെ ചരിത്രത്തിന്‍റെ ഭാഗമായ് പാലവും സ്ഥിതിചെയ്യുന്നു. (തുടരും)

Print Friendly, PDF & Email

1 COMMENT

  1. അപ്പോൾ ശ്രീ ഈ ഉത്തരപ്പള്ളിയാർ അച്ചൻ കോവിൽ ആറിന്റെ ഭാഗമായിരുന്നോ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...