By: പ്രൊഫ. മേരി തോമസ്
ജീവിതത്തിന്‍റെ നിലനില്‍പ്പിനും വിജയത്തിനും അത്യന്താപേക്ഷിതമായ ഒരു ഘടകത്തെക്കുറിച്ച് അല്‍പ്പമൊന്നു ഉറക്കെ ചിന്തിക്കാം.
നാം പലപ്പോഴും കേള്‍ക്കുകയും ചിന്തിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നതാണെങ്കിലും ജീവിതത്തില്‍ പ്രായോഗികമാക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു ഘടകമാണത്. അബ്രഹാം മുതലുള്ള പിതാക്കന്മാര്‍ തിരുവചനത്തില്‍ സ്ഥാനം പിടിച്ചത് അതുണ്ടായിരുന്നതുകൊണ്ടാണ്. അതുമൂലം അവര്‍ക്കുണ്ടായ നേട്ടങ്ങള്‍ അനവധിയാണ്. യേശുക്രിസ്തു അതിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും വിലമതിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിവരിച്ചതില്‍നിന്ന് എന്താണതെന്നു മനസ്സിലായിക്കാണുമല്ലോ. ഒന്നുകൂടെ വ്യക്തമാക്കുന്നതിന് ചില വേദഭാഗങ്ങളില്‍ക്കുടെ ഒന്നു കണ്ണോടിയ്ക്കാം. വിശുദ്ധ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളില്‍ മാത്രമാണ് തല്ക്കാലം നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്.
1. പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ പക്ഷപാതക്കാരനെ ചുമന്നുകൊണ്ടു വന്നവരുടെ വിശ്വാസം.(ലൂക്കോസ് 5 /17-20
2. യിസ്രായേലില്‍ ദൈവജനങ്ങളുടെയിടയില്‍ക്കൂടെ കാണാന്‍ കഴിയാത്ത വിശ്വാസം(ലൂക്കോസ് 7/7-10)
3.പാപിനിയായ സ്ത്രീയുടെ വിശ്വാസം (ലൂക്കോസ് 7/36-38)
4.ശക്തി പുറപ്പെടത്തക്കവണ്ണം യേശുവിനെ തൊട്ട രോഗിണിയുടെ വിശ്വാസം (ലൂക്കോസ് 8/43-48)
5. അന്യജാതിക്കാരനായ കുഷ്ടരോഗിയുടെ വിശ്വാസം( ലൂക്കോസ് 17/11-19)
6. മറ്റുള്ളവര്‍ ശാസിച്ചിട്ടും നിരുത്സാഹപ്പെടുത്തിയിട്ടും നിലവിളിച്ചു് ആവശ്യമറിയിയ്ക്കുന്ന അന്ധന്‍റെ വിശ്വാസം (ലൂക്കോസ്18/35-43)
ഇവിടെയെല്ലാം പരാമര്‍ശിച്ചിരിയ്ക്കുന്ന സര്‍വപ്രധാനമായ ഘടകമാണ് വിശ്വാസം.
പക്ഷവാതത്തിന്‍റെ, വ്യഭിചാരത്തിന്‍റെ, രക്തസ്രാവത്തിന്‍റെ , കുഷ്ടരോഗത്തിന്‍റെ, അന്ധതയുടെ ഒക്കെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ യേശുക്രിസ്തുവിനു പ്രാഗത്ഭ്യമുണ്ടായിരുന്ന അഭിനന്ദിക്കാന്‍, പാപമോചനവും സൗഖ്യവും സമാധാനവും നല്‍കാന്‍, എന്നാല്‍, തന്‍റെ പിതൃനഗരത്തില്‍ക്കൂടെ അവിശ്വാസം നിമിത്തം അവിടെ വീര്യപ്രവൃത്തികള്‍ ചെയ്തില്ല എന്നു നാം കാണുന്നു.
അതേ, നമ്മുടെ പാപത്തില്‍നിന്നും നമ്മെ വീണ്ടെടുക്കാന്‍, രോഗത്തിനു സൗഖ്യം നല്‍കാന്‍, ഹൃദയത്തിനു സമാധാനം നല്‍കാന്‍, ജീവനും ചൈതന്യവും ചോര്‍ന്നുപോകുമ്പോള്‍, ശക്തിയും കൃപയും നല്‍കാന്‍, നമ്മുടെ അന്ധത മാറ്റാന്‍ ഒക്കെ കഴിവുള്ളവനായ കര്‍ത്താവിനു, അവിശ്വാസമുള്ള ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല എന്ന സത്യം തിരുവചനം നമുക്കു കാണിച്ചുതരുന്നു. അവിശ്വാസത്തെ മാത്രമല്ല, അല്‍പ്പവിശ്വാസത്തെയും യേശു ശാസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി സുവിശേഷങ്ങള്‍ തെളിയിക്കുന്നു. കൊടുങ്കാറ്റടിച്ച്, തിരിമാലകളുയര്‍ന്ന് പടകു മുങ്ങുമെന്നു കരുതി, പ്രാണഭയത്തോടുകൂടി നിലവിളിച്ച ശിഷ്യന്മാരോടു യേശു ചോദിക്കുന്നു, ” നിങ്ങളുടെ വിശ്വാസം എവിടെ?” എന്ന്. കര്‍ത്താവിനെപ്പോലെ വെള്ളത്തിന്മേല്‍ നടക്കാനാഗ്രഹിച്ചു സാഹസികത കാണിച്ച പത്രോസ്, ചുറ്റുപാടുകളിലേക്കു നോക്കി ഭയപ്പെട്ടു, മുങ്ങാന്‍ തുടങ്ങിയപ്പോള്‍ കൈനീട്ടി രക്ഷിച്ച കര്‍ത്താവ് ” അല്‍പ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു” എന്നു ചോദിക്കുന്നു. ഇതില്‍നിന്നെല്ലാം ക്രിസ്തീയ ജീവിതത്തില്‍ വിശ്വാസത്തിനുള്ള സ്ഥാനം വ്യക്തമാണല്ലോ.
വിശ്വാസികളെന്നു അഭിമാനിക്കുന്നവരാണ് നാം. ജീവിത നദി ശാന്ത സുന്ദരമായി പ്രവഹിക്കുമ്പോള്‍ നാം വിശ്വാസികളാണ്. ശരീരത്തിനു സുഖവും ബലവുമുള്ളപ്പോള്‍ അന്തസ്സുള്ള ജോലിയും ഉയര്‍ന്ന ശമ്പളവും ഉള്ളപ്പോള്‍, മക്കളെല്ലാം മിടുക്കരായി പഠിച്ചുയരുമ്പോള്‍, ജീവിത്തില്‍ സൗഭാഗ്യവും സുരക്ഷിതത്വവുമനുഭവിക്കുമ്പോള്‍, നാം വിശ്വാസികളാണ്. എന്നാല്‍ രോഗം ശരീരത്തെ അവശമാക്കുമ്പോള്‍, ദു:ഖവും നിരാശയും ജീവിതത്തെ ദുസ്സഹമാക്കുമ്പോള്‍, പ്രയാസങ്ങളും പ്രതിബന്ധങ്ങളും മനസ്സിനെ മടുപ്പിക്കുമ്പോള്‍, മരുഭൂമിയില്‍ക്കൂടെയോ കൂരിരുള്‍ താഴ്വരയില്‍ക്കൂടെയോ സഞ്ചരിക്കേണ്ടിവരുമ്പോള്‍, ഭാവി അനിശ്ചിതവും അരക്ഷിതവുമായി തോന്നുമ്പോള്‍- നമ്മുടെ വിശ്വാസം എവിടെ ആയിരിക്കും?
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്നു മാത്രമല്ല ഇഷ്ടപ്പെടാത്ത, ഉദ്ദേശിക്കാത്ത, പൊരുത്തപ്പെടാനാകാത്ത രീതിയില്‍, കാര്യങ്ങള്‍ നീങ്ങുമ്പോള്‍, സങ്കീര്‍ണ്ണങ്ങളും കുഴഞ്ഞു മറിഞ്ഞവയുമായ പ്രശ്നങ്ങള്‍ നിരനിരയായി ജീവിതത്തിലേയ്ക്കു കടന്നുവരുമ്പോള്‍, നമ്മുടെ വിശ്വാസത്തിന്‍റെ സ്ഥിതി എന്തായിരിക്കും? ജീവിതത്തില്‍ മരവിപ്പു ബാധിച്ച്, ജീവനും ചൈതന്യവും നഷ്ടപ്പെട്ട്, ജീവിതം തള്ളി ഉന്തി നീക്കുമ്പോള്‍, അനുകൂലമല്ലാത്ത, വീര്‍പ്പുമുട്ടിക്കുന്ന, വിഷം വമിക്കുന്ന , അരാജകത്വം നിറഞ്ഞ, സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുമ്പോള്‍, നമ്മുടെ വിശ്വാസം എവിടെ ആയിരിക്കും?
നാം വിശ്വാസത്തില്‍ വളരുകയും ശക്തി പ്രാപിക്കുകയും പക്വത ആര്‍ജ്ജിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതെങ്ങനെ സാധിക്കും? ഒരു ചെടി വളരുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. അനുകൂലമായ സാഹചര്യത്തില്‍, നിലമൊരുക്കിയശേഷം, വിത്തു കുഴിച്ചിടുന്നു. മുളച്ചു വളര്‍ന്നു തുടങ്ങുമ്പോള്‍, ആവശ്യമായ വെള്ളവും വളവും, വെളിച്ചവും ചൂടും ലഭ്യമാക്കുന്നു. മഴയും വെയിലുമേല്‍ക്കാതെ, ചൂടും വെളിച്ചവും തട്ടാതെ, വളര്‍ത്താന്‍ ശ്രമിച്ചാല്‍, ചെടി ആരോഗ്യത്തോടുകൂടെ വളരുകയില്ല. ഇലയും തണ്ടും കാര്‍ന്നു തിന്നുന്ന ക്ഷുദ്ര ജീവികളെ യഥാസമയം നശിപ്പിക്കണം. വേലികെട്ടി സുരക്ഷിതമാക്കണം. അതുപോലെതന്നെയാണ് വിശ്വാസജീവിതവും. ലൗകികതയുടെ മറവിലും ആകുലചിന്തയുടെ ചൂടലിലും അതു ശക്തിയാര്‍ജ്ജിക്കുകയില്ല. കുറച്ചു നാളത്തേയ്ക്ക്, മുരടിച്ച്, വിളറി വെളുത്ത് നിന്നേക്കാം.
എന്നാല്‍, സകല അഹന്തയും തട്ടിയുടച്ച്, നിരപ്പാക്കിയ ഹൃദയത്തില്‍ വചനമാകുന്ന വിത്തുവിതച്ച്, രക്ഷകനും വീണ്ടെടുപ്പുകാരനുമായ യേശുവിനെക്കുറിച്ചുള്ള യഥാര്‍ത്ഥമായ ജ്ഞാനം നേടണം. അതു വ്യക്തിപരവും സജീവവുമായ ബന്ധത്തിലേയ്ക്കു നയിക്കും. തുടര്‍ന്ന് നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ആ ബന്ധം ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും വേണം. വിശ്വാസജീവിതത്തെ നശിപ്പിക്കുന്ന ദുര്‍വാസനകളേയും ദുശ്ശീലങ്ങളേയും അപ്പോഴപ്പോള്‍ നശിപ്പിക്കണം. പൈശാചികന്‍ പഴുതുകളുണ്ടാക്കി അകത്തുകടന്നു ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍, പ്രാര്‍ത്ഥനയും ദൈവവചനവും കൊണ്ട് കോട്ട കെട്ടണം. ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന അനേകം വാഗ്ദത്തങ്ങള്‍ തിരുവചനത്തിലുണ്ട്. അവയെ സ്വന്തമാക്കുക. സ്വഭാവത്തില്‍ അലിയിച്ചു ചേര്‍ത്തു, അവയുമായി താദാത്മ്യം പ്രാപിക്കുക. നാളുകള്‍ കടന്നുപോകുന്തോറും നമ്മുടെ വിശ്വാസവും ആത്മിക അനുഭവങ്ങളും ശക്തിയാര്‍ജ്ജിക്കേണ്ടതാണ്, വര്‍ദ്ധിക്കേണ്ടതാണ്.
എങ്ങനെയാണ് അതു സാധിക്കുക? അതിനു പരിപൂര്‍ണ്ണമായ സമര്‍പ്പണവും അനുസരണവും ആവശ്യമാണ്. വയലിലെ താമരയെ വര്‍ണ്ണശബളമാക്കുന്ന, ഹൃദയഹാരിയായ വിശേഷവസ്ത്രം ധരിപ്പിക്കുന്ന, ആകാശത്തിലെ പറവകളെ പോറ്റിപ്പുലര്‍ത്തുന്ന, സ്വര്‍ഗ്ഗിയ പിതാവിന് തന്നെത്തന്നെയല്ല, തനിക്കുള്ളതിനേയും സമര്‍പ്പിക്കുക. തിരുവചനം വെളിപ്പെടുത്തുന്ന അവന്‍റെ കല്‍പ്പനകളെ ചോദ്യം ചെയ്യാതെ അനുസരിക്കുക. അവന്‍റെ ശാശ്വതഭുജങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ട്, സകല ചിന്താകുലവും ഉപേക്ഷിക്കുക. കൊടുങ്കാറ്റടിച്ച് തിരമാലകളുയുരുമ്പോള്‍, കാറ്റിനേയും കടലിനേയും ശാസിച്ചമര്‍ത്താന്‍ കഴിവുള്ള കര്‍ത്താവിനെ അഭയസ്ഥാനമായി കാണാം. വരണ്ട നിലത്തു നീരൊഴുക്കും, മരുഭൂമിയില്‍ മരുപ്പച്ചയുമായി അവനെ അനുഭവിച്ചറിയാന്‍ കഴിയും.
എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ. ചെടി വളരുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചല്ലോ. സര്‍വദാ പ്രസന്നമായ അന്തരീക്ഷത്തിലല്ല ചെടി വളരുന്നത്. പ്രഭാത സൂര്യന്‍റെ ഹൃദ്യമായ ഇളംചൂടുപോലെതന്നെ ഉച്ചസൂര്യന്‍റെ പ്രചണ്ഡ കിരണങ്ങളുടെ കഠിനമായ ചൂടും അതനുഭവിക്കേണ്ടിവരും. മഞ്ഞും മഴയും അതിന്മേല്‍ പതിക്കും. സുഖകരമായ മന്ദമാരുതന്‍ അടിയ്ക്കും. അതുപോലെതന്നെ ശക്തിയേറിയ കൊടുങ്കാറ്റും അടിയ്ക്കും. പ്രകാശത്തിന്‍റേയും അന്ധകാരത്തിന്‍റേയും അനുഭവങ്ങള്‍ അതിന്‍റെ മീതേ കടന്നുപോകും. പ്രളയത്തിന്‍റേയും വരള്‍ച്ചയുടേയും കെടുതികളെ അതു അതിജീവിക്കേണ്ടിവരും. അതുപോലെ, വിശ്വസ ജീവിതം ശക്തിപ്പെടുന്നതിന് ആഴത്തില്‍ വേരൂന്നുതിന്, തിക്താനുഭവങ്ങള്‍ സഹായകമാണ്; ചിലപ്പോള്‍ ആവശ്യവുമാണ്. അവ നമ്മെ തകര്‍ക്കാനല്ല, വിശ്വസ വീരന്മാരായി വളരാന്‍ ഉപകരിക്കും.
അഗ്നി വൈക്കോല്‍ത്തുരുമ്പിനെ ചാരമാക്കും. കളിമണ്ണിനെ കഠിനമാക്കും. സ്വര്‍ണ്ണത്തെയാകട്ടെ, ശുദ്ധീകരിച്ച് പൂര്‍വാധികം ശോഭയും പ്രയോജനവും ഉള്ളതാക്കും. അതുകൊണ്ട്, വൈക്കോല്‍ത്തുരുമ്പോ കളിമണ്ണോ ആകാതെ, സ്വര്‍ണ്ണമായിത്തീരുക.
ശ്രേഷ്ഠവും അഭികാമ്യവുമായി, ജീവിതത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അതു പ്രാപിക്കാനുള്ള മാര്‍ഗ്ഗം വിശ്വാസത്തില്‍ വളരുക, ശക്തി ആര്‍ജ്ജിക്കുക എന്നതാണ്. തിരുവചന പാരായണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അതു സാദ്ധ്യമാക്കിത്തീര്‍ക്കാം.