എവിടെയാ ചാട്ടവാർ… 

Date:

-വെന്നിയോൻ 

എവിടെയാ ചാട്ടവാർ…
====================
അൾത്താരയിൽ സ്വർഗ്ഗത്തിൽ നിന്നും മാലാഖമാർ ഇറങ്ങി വന്നു. ഇടവകയിലെ മരിച്ചുപോയ എല്ലാ ആത്മാക്കളും ഐക്കലയിൽ ഒരുമിച്ചുകൂടി. ധൂപക്കുറ്റിയിൽ നിന്നും ഉയരുന്ന കുന്തിരിക്കത്തിന്റെ ചുരുളുകൾ മദ്‌ബഹായിൽ…

മറുബാസയാൽ ആലവട്ടം വീശികൊണ്ടു ശുശ്രൂഷകർ… സ്വർഗ്ഗത്തിലെ നാഥനെ സ്ത്രോത്രം ചെയ്യുന്നയാ അത്ഭുത നിമിഷങ്ങൾ….

ചുവപ്പു പരവതാനി വിരിച്ച, കണ്ണിഞ്ചിപ്പിക്കുന്ന വൈദുത വെളിച്ചത്തിൽ, വാക്കുകളുടെ ഏറ്റക്കുറച്ചിലിൽ, സ്വരം താഴ്ത്തിയുയർത്തി, കൂട്ടിക്കുറച്ച്, അഭിനയചാതുരിയിൽ കർത്താവിന്റെ ഇടയന്മാർ മായാജാലം തീർക്കുന്നു. പാവം കുഞ്ഞാടുകൾ പാപബോധത്തിൽ തലതാഴ്ത്തി ഈ മാസ്മരികതയിൽ ഹാലേലൂയ്യാ പാടുന്നു. ആമേൻ.. ആമേൻ… കുറിയേലായിസ്സോൻ… കുറിയേലായിസ്സോൻ……

കാസായും പീലീസ്സായും ആഘോഷിച്ച്‌ ഇടയൻ പടിഞ്ഞാട്ടേക്കു തിരിഞ്ഞു.. എന്റെ ഈശോ മറിയം ഔസേപ്പു പുണ്യാളാ… ഇതാ അവൾ.. ഭൂമിയിലെ എന്റെ മാലാഖാ.. എന്റെ പ്രാണേശ്വരി.. എന്റെ ‘കാപ്പാ’യുടെ അതേ കടും ചുമപ്പു നിറത്തിലുള്ള സാരിയുടുത്ത്.. ഹോ.. കഴിഞ്ഞ രാത്രി ചാറ്റിൽ അവൾ ആവശ്യപ്പെട്ടത്.. എന്റെ ഈ നശിച്ച മറവി.. ഈയുള്ളവന്റെ ജന്മദിനം അവൾ ഓർപ്പിച്ചിരുന്നു… ഈ കാപ്പാ അവളായിരുന്നു സമ്മാനിച്ചതും…..

ഈ ദാസന്റെ ബലഹീന നയനങ്ങളിൽ ഭൂമിയിലെ സർവ്വ ലൂസിഫർമാരും നൃത്തം ചെയ്യുന്നു.

കുഞ്ഞാടുകളുടെ കുമ്പസ്സാരം കേട്ടുകേട്ട്, അവരുടെ പാപക്കറകൾ ഈ ദാസന്റെ തലക്കു മുകളിൽ പുകയുന്ന വലിയൊരു അഗ്നിപർവ്വതമായീ കറങ്ങുകയാണല്ലോ, സ്വർഗ്ഗത്തിലെ എന്റെ പിതാവേ….
കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകമായീപ്പോയല്ലോ ഈ ദാസന്റെ അത്മാവ്..

ഉത്തമഗീതക്കാരനെ— അങ്ങെന്തിനാണ്‌ ആ നാശം പിടിച്ച ഗീതകം ഈ കുഞ്ഞാടുകളെ പഠിപ്പിക്കാൻ ബലഹീനനായ ഈയുള്ളവനെ ഏൽപ്പിച്ചത്!… അറിയോ അങ്ങേയ്ക്, ഞാനതവൾക്ക് എത്ര എത്ര തവണ പാടി വാട്ട്സ്സാപ്പ് ചാറ്റിലിട്ടു കൊടുത്തു എന്നത്, ഉരുവിട്ടുരുവിട്ടു പഠിക്കാൻ… പിന്നെ ഈ ദാസനെ പടികേൾപ്പിക്കാൻ….

‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം ,മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തോ പൂവിട്ടോ എന്ന് നോക്കാം, അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും’…… രണ്ടു കണ്ണുകളിൽ നിന്നും പൊഴിയുന്ന ഹൃദയത്തിന്റെ ചിത്രങ്ങൾ അവളെന്നും അയച്ചതരും… ഉറക്കം വരാത്ത രാവുകൾക്കത് പ്രകാശം പരത്തും…

ഹൃദയങ്ങൾ പരസ്പരം പങ്കുവെച്ചു ഞങ്ങൾ ഏദൻ തോട്ടങ്ങളിൽ പുതിയ സ്വർഗത്തെ അന്വേഷിച്ചു നടന്നു … ഉരുളൻ കരിങ്കല്ലുകൾ കൂടികിടക്കുന്ന സീയോൻ പാറമലകളിൽ, കൊടും ചൂടിലും മരം കോച്ചും ശൈത്യത്തിലും പുതിയ പുതിയ ഉത്തമഗീതങ്ങൾ ഞാനവളെ പാടി പാടി പഠിപ്പിച്ചു.. പുതിയ താളവും പുതിയ രാഗവും.. അവളതിൽ മതിമറന്നു പുതിയ നൃത്തച്ചുവടുകളിൽ എന്നെ മയക്കി… ഒരു പുതു ‘പിയറ്റ’ക്കു സപ്തവർണങ്ങളിൽ, കടും നിറങ്ങൾ ചാലിച്ച ചിത്രം എനിക്കവൾ സമ്മാനിച്ചു. ‘ജന്മാന്തരങ്ങൾ ഒരുമിച്ച്.. ഓർമ്മക്കായ്‌’. സെഹിയോൻ മാളികകളിൽ, ക്രൂശിതാ, അങ്ങയെ തേടി ഞങ്ങളെത്തി…

“ആദമേ…. ആദമേ… നീ എവിടെ?” ദൈവത്തിന്റെ അശരീരി മേഘങ്ങളെ നടുക്കുമാറ് നാലുപാടുമിന്നും മുഴങ്ങി…

ഭയചകിതരായി അവർ ഒളിച്ചിരുന്നു..

“തോട്ടത്തിന്റെ നടുവിലുള്ള ജീവന്റെ വൃക്ഷത്തിന്റെ ഫലം കഴിക്കരുത് എന്ന് ഞാൻ കല്പിച്ചതു നീ അനുസരിച്ചില്ല”!…

” ഹവ്വാ….. അവൾ പറഞ്ഞു… ഞാൻ………..” ആദം തലതാഴ്ത്തി…..

“സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി…………..”
അവൾ ഭയപ്പെട്ട് തോട്ടത്തിന്റെ നടുവിലുള്ള ജീവന്റെ മരത്തിന്റെ പിറകിൽ ഒളിച്ചു…

“മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിൽ നിന്നുവന്നു മണ്ണിലേക്കുതന്നെ മടങ്ങും…”
യഹോവ ഗർജ്ജിച്ചു. അവരെ പിടിച്ചു ഭൂമിയേല്ക്കു എറിഞ്ഞു. 
“അനുസരണമില്ലാത്തവരേ… പോകൂ.. പോയീ.. പാപം ചെയ്തു ചെയ്ത് നരകിക്കു… ഏദൻ തോട്ടം നിങ്ങൾക്ക് പറഞ്ഞിട്ടില്ല ….” 
യഹോഹ നിരാശനായീ തിരികെ പോയീ…

**
പൂങ്കോഴികളേ, നിങ്ങടെ പിടയിണകളെ റാഞ്ചുവാൻ കുറുക്കന്മാർ രാവിലൊളിഞ്ഞെത്തുന്നു..
ഉണരൂക, ഉണർന്നു നിന്റെ പിടയെ ചിറകിലൊളിപ്പിക്കുക..

ഇല്ലാത്ത കമ്മിററികളിൽ കുത്തിക്കയറ്റിയിരുത്തി, വീരചക്രവും പട്ടും പുടവയും താക്കോലുമേൽപ്പിച്ച്,
കാനാനിലെ മധു കൂടുപ്പിച്ചു മത്തനാക്കി നിന്നെ മയക്കിക്കിടത്തി, സൂര്യോദയത്തിനു മുൻപ് പിടയെ റാഞ്ചുന്നത് അറിയാത്തതെന്തു നീ?
നിന്റെ അടിമ വിശ്വാസത്തിന്റെ അന്ധത മുതലാക്കി, വിവേകത്തെ ‘കറുപ്പു’ തീറ്റിച്ച്, സൗകര്യമായി ഇണകളെ റാഞ്ചുന്നു …..

പാറമേൽ ആലയം പണിയുവാൻ പറഞ്ഞു പഠിപ്പിച്ച ക്രൂശിത, ആ പാറ തന്നെ മറയാക്കി, രംഗവേധിയാക്കി, പിശാചിന്റെ രൂപാന്തരമെന്നപോൽ, ശുഭ്ര വസ്ത്രമുരിഞ്ഞു പുലിത്തോലിടുന്നു ഇവർ…

എവിടെയാ ചാട്ടവാർ…
യേറുശേലേം ദേവാലയം ശുദ്ധികരിച്ച ക്രൂശിതന്റെ ചാട്ടവാറെവിടെ?

പടിഞ്ഞാട്ടു തിരിയുമ്പോഴും സതീർത്ഥന്റെ ഇണയിൽ കണ്ണുകൾ തളച്ചിടും പരീശരെ, ചാട്ടവാറിനാൽ പുറത്താക്കാൻ അങ്ങെന്തേ ഇനിയും എഴുന്നുള്ളാത്തത്?

ഉരുളൻ പാറദേശത്തിന്റെ കുഞ്ഞരുവികളിൽ ശുദ്ധമാം തെളിനീർ തേടി, സ്നേഹത്തിൻ സുവിശേഷം ഉൽഘോഷിച്ചിവർ.. നിന്റെ പിടക്കോഴിയെ റാഞ്ചി പുഷ്പകവിമാനത്തിൽ ലങ്കയിലേക്കു് പറന്നുപോയി.. കുഞ്ഞാടിൻ മുഖം കാട്ടി, മധുരഭാഷണമോതീ, ഉള്ളിൽ നിഷ്ടൂര വിഷം നിറച്ച്, ദൗഷ്ട്ര്യമാം ക്രൂരമ്പുകളാൽ, ഉന്മാദത്തിൻ വിത്തെറിഞ്ഞ്, പുഷ്കക വിമാനത്തിൽ…

തോറ്റുപോം സാക്ഷാൽ രാവണൻ, 
സിതയെ സ്പർശിക്കാതെ, അശോകവനികയിൽ കാത്തവൻ രാവണൻ..
സീതാപഹരണത്തെ തോല്പിയ്ക്കും കുതന്ത്രവുമായീ, മന്ത്രോച്ചാരണത്തിൽ മയക്കി,
ഇവർ വേട്ടമൃഗങ്ങൾ….

തോറ്റുപോം സാക്ഷാൽ യൂദാസ്, 
നെഞ്ചിടിപ്പോടെ ഗുരുവിനെ ചുംബിച്ച്‌
പാപഭാരമേറി സ്വയം ജീവനെടുത്തവൻ….
ഇന്നു പക്ഷേ… ഈ നവയൂദാസുകൾ, 
പുഞ്ചിരിച്ചു കൂട്ടുകൂടി, 
വിശ്വാസദാസരാക്കി, കണ്ണുകെട്ടി 
വഞ്ചനക്കു പിശുക്കാത്ത മനുഷ്യമൃഗങ്ങൾ…

താലി വാഴ്ത്തി കെട്ടിച്ചു കൊടുക്കുന്നിവർ
താലിപൊട്ടിക്കുന്നു നിശബ്ദം, നിഷ്ട്ടൂരമായീ..
വിരിപ്പാവു പുതപ്പിച്ചു കൊടുക്കും കൈകൾ,
വിഷപ്പാമ്പായീ ചീറ്റി ചതിക്കുന്നു…

കൂട്ടരെ, 
പാപത്തിൻ വിഷപ്പല്ലുകൾ നിർദയം താഴ്ത്തി കർത്താവിൻ കുരിശിനെ കളങ്കമാക്കുന്നിവർ..
പാപബോധമൊരു ചക്രായുധമാക്കി, കുമ്പസ്സാരിപ്പിച്ച് നിർവൃതിയടയുന്നിവർ.. 
ചതുരംഗകളത്തിലെ കാലാളുകളെ പോലെ രാജാവിനു വേണ്ടി ആത്മഹൂതിക്കാഹ്വാനം ചെയ്തു
അനന്തിക്കുന്നവർ… 
കള്ളചൂതിൽ തോൽപ്പിച്ചു… വസ്ത്രാക്ഷേപം ആഘോഷിച്ച്‌…
പിതാവാണെന്ന് പഠിപ്പിച്ചിട്ട്, പെണ്മക്കളെ… ഛേ…

പോകൂ ….
പാറയുറവകളിൽ തേനൂറുന്നതു കണ്ട് അടുക്കരുത്… 
മൂന്ന് വട്ടം കോഴി കൂകും മുമ്പ്, 
പോകൂ…
ചാട്ടവാറുകൾ ചുഴറ്റി, ഉറഞ്ഞു തുള്ളി, ഉണർന്നു ഞങ്ങൾ..
വെള്ളയടിച്ച കുഴിമാടങ്ങളെ, 
അന്ധമായീ നിങ്ങളെ വിശ്വസിച്ച കുഞ്ഞാടുകൾ….. 
ചാട്ടവാറുകൾ ചുഴറ്റി ദേവാലയം ശുദ്ധമാക്കാൻ, 
ക്രൂശിതന്റെ കൂടെ എത്തിക്കഴിഞ്ഞു..
ആമേൻ …. 

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...