കൊടും ഭീകരരും സൈന്യവും..
പി. റ്റി. കോശിയച്ചൻ.

കാശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ നടക്കുന്ന ഏറ്റവും നീണ്ട സൈനിക നീക്കം ആണ് അനന്തനാഗിൽ നടക്കുന്നത്. ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ബാരമുള്ളയിലെ ഉറിയിൽ നീയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ തുടങ്ങിയത്. ബുധനാഴ്ച കനത്ത പോരാട്ടത്തിൽ നാല് സേനാംഗങ്ങൾ വീരമൃത്യു വരിച്ചു. പിന്നാലെ കൊടും ഭീകരൻ ഉസൈർ ഖാൻ അടക്കമുള്ള ലക്ഷ്കർ ഭീകരരെ പിടികൂടാനുള്ള ശ്രമം സൈന്യം ഊർജ്ജിതമാക്കി. കൃത്യമായ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നടപടികൾ ആരംഭിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും കാശ്മീർ അസി. ഡിജിപി വിജയകുമാർ പറഞ്ഞു. (വാർത്ത മലയാള മനോരമ,17-09-23).
ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് ഭീകര പ്രവർത്തനം. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ധാരാളം ആളുകൾ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. തങ്ങളുടെ ലക്ഷ്യം സാധിക്കുന്നതിന് ഏത് ഭീകരകൃത്യം ചെയ്യുന്നതിനും അവർ മടിക്കുന്നില്ല. എത്ര പേരെ വധിക്കണമെങ്കിലും, സമൂഹത്തിൽ എന്തെല്ലാം നാശനഷ്ടങ്ങൾ വരുത്തണമെങ്കിലും അതിനെല്ലാം അവർ തയ്യാറാണ്. തങ്ങളുടെ ലക്ഷ്യം സഫലമാക്കുക എന്ന ഒരു ഉദ്ദേശ്യം മാത്രം! കാശ്മീർ ഇന്ത്യയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത് പാക്കിസ്ഥാന്റെ ഭാഗമാക്കുക എന്നതാണ് ഈ ഭീകര പ്രവർത്തനത്തിന്റെ ഒരു പ്രധാന ലക്ഷ്യം.
ഇന്ത്യ, പാക്കിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന ഒരു പ്രശ്നമാണിത്. ഈ പ്രശ്നത്തിന് എന്നെങ്കിലും പരിഹാരം ഉണ്ടാകുമോ? സാധ്യത വളരെ കുറവായതിനാൽ ഇന്ത്യയും പാക്കിസ്ഥാനും എന്നും ശത്രുക്കളായി തുടരുവാനാണിടയാവുന്നത്. അതിനാൽ തന്നെ ഭീകര പ്രവർത്തനവും നിലനിൽക്കും. നയതന്ത്ര പ്രവർത്തനങ്ങളിലൂടെ സാധ്യമാകേണ്ട പ്രശ്നപരിഹാരം ഭീകര പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. നയതന്ത്ര പ്രവർത്തനങ്ങൾ മുഖാന്തിരമുള്ള പ്രശ്നപരിഹാരം ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളെ മുൻനിർത്തി മാത്രമേ സാധ്യമാകയുള്ളൂ.
ഭീകര പ്രവർത്തനങ്ങൾ സ്വന്തം ഇഷ്ടം സാധിക്കുന്നതിന് വേണ്ടിയാണ്. സ്വന്തം ഇഷ്ടം സാധിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൊക്കെ ഭീകരത കാണുവാൻ കഴിയും. ജീവിതപങ്കാളിയെയോ അയൽക്കാരനെയോ കൊല ചെയ്യുന്നതിന്റെ ഒക്കെ പിൻപിലുള്ള വസ്തുത സ്വന്തയിഷ്ടം സാധിക്കുക എന്നതാണ്. വ്യക്തിബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും അയൽ ബന്ധങ്ങളിലും ഒക്കെ ഈ ഭീകരത ചെറുതോ വലുതോ ആയ അളവിൽ കാണുവാൻ കഴിയുന്നതാണ്. വ്യക്തികൾ തമ്മിലും കുടുംബങ്ങൾ തമ്മിലുമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനു പോലും കൂടിയാലോചനകൾക്ക് തയ്യാറല്ലാത്ത അനേകരുണ്ട്. എന്നാൽ മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കൂടിയാലോചനകൾ തന്നെയാണ്. അല്പം നഷ്ടം സഹിക്കേണ്ടി വന്നാലും കൂടിയാലോചനയിലൂടെ പ്രശ്നങ്ങളെ പരിഹരിച്ച് ശാന്തമായി ജീവിപ്പാൻ സാധിക്കുന്നത് ജീവിതത്തിന്റെ വലിയ ഭാഗ്യമാണ്.

രാജ്യാന്തരതലത്തിൽ എന്നതുപോലെ വ്യക്തിപരമായി ജീവിതത്തിലും ഇത് ആവശ്യമാണ്. ഹൃദയങ്ങളിൽ ഭീകരത വളർത്തിക്കൊണ്ടുവരുന്ന പ്രവണതയെ ഒഴിവാക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാർഗത്തിൽ ജീവിക്കാൻ നമുക്ക് സാധ്യമാകട്ടെ. അതിനായി ദൈവകൃപയിൽ നമ്മെ സമർപ്പിക്കാം.
പി. റ്റി. കോശിയച്ചൻ.
+ 91 9495913953