അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം….   

Date:

ബെന്നി ന്യൂജേഴ്‌സി

അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം….
=================================
ഉമ്മിക്കുന്നിലെ ഹെന്റെ ഏലിയാ മുത്തപ്പോ.. മണര്‍കാട്ടെ ഹെന്റെ മാതാവേ.. ഹെന്റെ പരുമല തിരുമേനിയേ..
ഈ എളിയവനിതാ തലകുമ്പിട്ട് നിക്കണു… ഹെന്റെയീ കുഞ്ഞനുജനു പകരം ഹെന്റെ പ്രാണനെ എടുപ്പിച്ചാലും… ഉടനെ ഇവനെ വിളിപ്പിക്കരുതേ.. പറക്കമുറ്റാത്ത രണ്ടു കൊച്ചു കുഞ്ഞുങ്ങളാ ഇവന്‌… ഇവനു വേണ്ടി ഹെന്റെ ചങ്കു ഞാൻ പറിച്ചു തര്യാ… ഹെന്റെ പൊന്നു കര്‍ത്താവേ…. പകരം ഹെന്നെ കൊണ്ടോക്കോ.. ഹെന്നെ എടുത്തോ. ..ഹെന്നെ പൊന്നനുജനെ വിളിക്കരുതേ..”

അനുജന്റെ മുറിയില്‍ നിന്നും ഒരു കൂട്ടക്കരച്ചില്‍ കേട്ടാണ്‌ ഞാന്‍ ഓടി ചെന്നത്. തൊട്ടടുത്ത പറമ്പിലാണ്‌ തറവാട്. തറവാട്ടിലെ ജേഷ്ടസഹോദരൻ,ജോര്‍ജ്ജു ചേട്ടായി അനുജന്റെ കട്ടിലിന്റെ അരികെ മുട്ടുകുത്തി നിന്ന് അവന്റെ ചലനമറ്റ കൈകള്‍ രണ്ടും താങ്ങിപ്പിടിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവമാതാവിന്റേയും യേശുകുഞ്ഞിന്റേയും ഫോട്ടോയുടെ താഴെ മെഴുകുതിരികൾ കത്തിച്ചുവെച്ചിട്ടുണ്ട്‌. മരണാസന്നനായി കിടന്നിരുന്ന ഹുമയൂൺ രാജകുമാരന്റെ ജീവനു വേണ്ടി പിതാവ്‌ ബാബര്‍ ചക്രവര്‍ത്തി മകന്റെ രോഗം തനിക്കു തരുവാൻ ഉടയവനോട് കെഞ്ചിയതുപോലെ..

അനുജന്‍….. വൈ.എം.സി.യെ യുടെ ഫാമിലി ട്രിപ്പിന്റെ കൂടെ മൂലമറ്റത്തേയ്ക്കുള്ള യാത്ര.. നനഞ്ഞു കിടന്നിരുന്ന കൽപ്പടവുകളില്‍ തെന്നിവീണ്‌ നട്ടെല്ലിനേറ്റ ക്ഷതം.. മൂലമറ്റുനിന്നും എറണാകുളം വരെയുള്ള പരുക്കൻ റോഡികളിൽ കൂടിയുള്ള ആംബുലൻസ് യാത്രയിൽ നട്ടെല്ലിലെ ക്ഷതം കൂടുതലായീ … കഴുത്തു മുതല്‍ ശരീരം മുഴുവൻ തളർന്നു പോയി. എറണാകുളത്തെ ലേയ്ക്ക് ഷോർ ഹോസ്പിറ്റലിൽ തുടങ്ങി പത്തു മാസത്തോളം നിര്‍ത്താതെയുള്ള പാച്ചിൽ. Complete Quadriplegia, Cervical Spine C4-C5 fracture extending to C2-C7. ട്രക്കിയോസ്റ്റമി ചെയ്‌ത്‌ വെന്റിലേറ്ററിൽ.. ലേയ്ക്ക് ഷോറിലെ പ്രശസ്‌ത ന്യൂറോ സർജൻ ഡോ. അരുണ്‍ ഉമ്മൻ കാലത്തെ റൗണ്ടസ് കഴിഞ്ഞു വന്നാൽ ഞങ്ങളെ വിളിച്ച് സ്ഥിതിഗതികളുടെ കാഠിന്യം ക്ഷമയോടെ ധരിപ്പിച്ചു കൊണ്ടിരുന്നു. ഞങ്ങളുടെ എല്ലാ സംശങ്ങൾക്കും ചോദ്യങ്ങൾക്കും വിശദമായ മറുപടി. ‘ഞങ്ങൾ കഴിവതു മുഴുവൻ ചെയ്തുകൊണ്ടിരിക്കാ.. ധൈര്യമായിരിക്കൂ..’ ഡോൿടറുടെ ആശ്വാസ വാക്കുകൾ. ഉടയോന്‍ മനുഷ്യനെ ഡിസൈന്‍ ചെയ്‌തപ്പോള്‍ സ്‌പൈനല്‍ കോര്‍ഡില്‍ കൂടിയുള്ള ഞരമ്പുകൾക്കു കേടുവന്നാല്‍ പിന്നെ അത് പുനര്‍ജനിക്കില്ല എന്ന ഒരു ‘മനപൂർവ്വമായ ഡിസൈൻ ബഗ്‌’ വന്നു പോയത്രേ. ദൈവത്തിന്റെ ഓരോ വികൃതികളോ.. വൈദ്യശാസ്‌ത്രം ഇന്നുവരെ ഇവിടെ തോറ്റ്‌ അടിയറവ്‌ പറഞ്ഞിരിക്കുന്നു പോലും!

ലേയ്ക്ക് ഷോറിൽ നിന്നും കലൂരുള്ള റീ-ഹാബ് ഹോസ്‌പിറ്റലില്‍… വീടിനടുത്തുള്ള ജെ ആൻഡ് പി ആശുപത്രി… പിന്നെ വീട്… വീട്ടില്‍ ഒരു ഐ.സി.യു. തന്നെ സചീകരിച്ചിരുന്നു. ഇതിനിടയില്‍ കിട്ടിയ ബെഡ്‌ സോര്‍ ഇന്‍ഫക്ഷന്‍….

വൈദ്യശാസ്‌ത്രം ഉപേക്ഷിച്ചിരുന്നെങ്കിലും അമ്മയുടെ പ്രതീക്ഷ വറ്റിയിരുന്നില്ല…
‘അവന്‍ എഴുന്നേറ്റു പ്രാഥമിക കാര്യങ്ങള്‍ എങ്കിലും ചെയ്യു’മെന്ന്‌ അമ്മ.. അതിനുവേണ്ടി ആയുര്‍വ്വേദം മുതല്‍ പ്രകൃതി ചികിത്സ വരെ മാറി മാറി… ‘രണ്ടു വര്‍ഷം മുമ്പുണ്ടായ വലിയ ഒരപകടത്തില്‍ നിന്നും രക്ഷപെട്ട് ഇവന്‍ എഴുന്നേറ്റു നടന്നതല്ലേ… ഇപ്പോഴും രക്ഷപെടും .ഇവൻ എഴുന്നേൽക്കും..’. അമ്മയ്‌ക്ക്‌ വലിയ വിശ്വാസമായിരുന്നു. ആ തീഷ്‌ണ ജീവിത സമരത്തിനിടയില്‍, പ്രതീക്ഷയുടെ ഒരു പുതുരാവിൽ അമ്മ അടുക്കളയില്‍ മറഞ്ഞു
വീണ് നീണ്ട ഉറക്കത്തിലേക്ക്‌ ഊളിയിട്ടു പോയി. മാസ്സിവ് ഹാർട്ട് അറ്റാക്ക്… മകന്‌ കോരിക്കൊടുക്കാനുള്ള പൊടിയരിക്കഞ്ഞി ഉണ്ടാക്കി പാത്രത്തില്‍ അടച്ചു വെച്ചിട്ട്‌……

“ബാബുമോന്‍ കിടക്കുന്ന മുറിയുടെ ഭിത്തിയുടെ മൂലയിൽ അവനെപ്പോഴും കാണാനായിട്ട്‌ ഒരു ടി.വി വെച്ചു കൊടുക്കണം. അവനതിലെ ഷോകള്‍ കണ്ട്‌ ഒരു പോസറ്റീവ്‌ എനര്‍ജി ഉണ്ടാകും.. ബ്രയിനിൽ നിന്നുള്ള സിഗ്നലുകൾ ഞരമ്പുകളിൽ എത്തും…ഞരമ്പുകൾ കൂടിയോജിക്കും..അതിനു സാധ്യത ഉണ്ട്.”. നാട്ടില്‍ ചെന്നപ്പോള്‍ മുതൽ സഹധര്‍മ്മിണി നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. പിന്നെയാ പറച്ചിലിന്റെ കടുപ്പം കൂടികൂടി വന്നുകൊണ്ടിരുന്നു..
“ഊണു മുറിയില്‍ ഒരു ടി.വി. ഉണ്ടല്ലോ. അതു പോരെ..” എന്റെ തടസ്സവാദങ്ങള്‍ അവളുടെ നിശ്ചയ ദാർഡ്യത്തിനു മുമ്പില്‍ തോറ്റുപോയി. മുവ്വാറ്റുപുഴയിലെ തോട്ടം സൂപ്പര്‍ മാര്‍ക്കറ്റിലെ സാന്റോ സാറിനെ വിളിച്ച്‌ വാങ്ങേണ്ട ടി.വി.യുടെ അളവുകളും അത്‌ ഭിത്തിയുടെ കോര്‍ണറില്‍ പിടിപ്പിക്കാനുള്ള ഫിറ്റിങ്ങും മറ്റും അവള്‍ തന്നെ പറഞ്ഞേൽപ്പിച്ചു. പിറ്റേ ദിവസം തന്നെ ടി.വി. മുറിയില്‍ പിടിപ്പിച്ചു. അതിന്റെ റിമോട്ട്‌ അനുജന്റെ കൈയ്യിൽ വെച്ചുകൊടുത്തിട്ട്, അവന്റെ ചലിക്കാത്ത വിരലുകള്‍ റിമോട്ടിന്റെ ബട്ടനില്‍ എടുത്തു വെയ്കുന്നു. അതമര്‍ത്താൻ അവനെ കൊണ്ട്‌ പല പ്രാവശ്യം ശ്രമിപ്പിക്കുന്നു.. അവന് ആകുന്നില്ല.. തലച്ചോറിൽ നിന്നുമുള്ള ആജ്ഞകൾ വിരലുകളിലേക്ക് എത്തുന്നില്ല… പക്ഷേ, എങ്ങിനേയോ ഒരു സിഗ്നൽ കൈവിരലുകളില്‍ എത്തിയതും റിമോര്‍ട്ട്‌ ഒന്നമര്‍ത്താന്‍ അവനായതും.. ഇത്‌ കണ്ടുള്ള ആഹ്ലാദം…ഓടി അമ്മയുടെ അടുത്തെത്തി ആ ശുഭ വാര്‍ത്ത അറിയിക്കാൻ… സോഫയില്‍ കിടന്നിരുന്ന ഞാനിതു കണ്ട്‌ അറിയാതെ ഉള്ളം തുളുമ്പിപ്പോയി.

അപ്പയുടെ രോഗക്കിടക്കയില്‍ ഇടക്കിടക്ക്‌ ചെന്ന്‌ കൈവിരലില്‍ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ മോണിറ്ററിലെ റീഡിങ്ങ്‌ നോക്കി അതില്‍ കുറവു കണ്ടാല്‍ ഓടി മമ്മിയുടെ അടുത്തു ചെന്ന്‌ ബഹളം വെക്കുന്ന പൈതല്‍. ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച്‌ മമ്മിക്ക്‌ നിര്‍ദ്ദേശം കൊടുക്കുന്നു.. അതിലെ ലെവല്‍ ചുവപ്പില്‍ നിന്നും പച്ചയില്‍ വരുമ്പോള്‍ മാത്രം പാഠപുസ്‌തകത്തിലേക്ക് തിരികെ പോകുന്ന കാഴ്‌ച.

ആശുപത്രികളില്‍ നിന്ന്‌ ആശുപത്രികളിലേക്കുള്ള പറിച്ചുനടീലുകളില്‍ ഉണ്ടായ ബെഡ്‌ സോറുകൾ.. അത്‌ നിയന്ത്രിക്കാനാകാത്ത വിധം രൂക്ഷമായി.. ശരീരം മുഴുവന്‍ വിഷലിബ്‌ധമായി… ഇനി ഒന്നും ചെയ്യാനില്ല എന്ന വിദഗ്‌ദ ഡോക്‌ടര്‍മാരുടെ വേദനിപ്പിക്കുന്ന നിരീക്ഷണം.

അന്നത്തെ ആ കറുത്ത സായാഹ്നം.. പുറത്ത്‌ തീ പെയ്യുന്ന മാര്‍ച്ചിലെ കനല്‍ ദിനങ്ങള്‍.. ‘ഇന്നു വിട്ടു പോകില്ല’ എന്ന വിദഗ്‌ദ ഡോക്‌ടര്‍മാരുടെ വില ഇരുത്തല്‍. അഗാധ ഗർത്തത്തിലേക്ക് അവൻ പതുക്കെ താണു താണു പൊയ്‌ക്കൊണ്ടിരുന്നു.. ഓടി കളിച്ചു നടന്ന ഗ്രാമത്തിലെ വീടു മുറ്റത്തു നിന്നും അനന്ത പ്രയാണത്തിനുള്ള ചിറകുകള്‍ വച്ചു പിടിപ്പിക്കുന്ന മണിക്കൂറുകൾ… ഒരോ തൂവലും പടച്ചോൻ പതുക്കെ പതുക്കെ വെച്ചുപിടിപ്പിക്കുന്നു.. മരണത്തിന്റെ രൂക്ഷ ഗന്ധം പതുക്കെ പതുക്കെ ആ ആശുപതി മുറിയിലേക്ക് ക്ഷണിക്കാത്ത ഒരതിഥിയായ് വന്നുകൊണ്ടിരുന്നു. അവന്റെ ശ്വാസവേളകൾ നീണ്ടു നീണ്ടുു കൊണ്ടിരുന്നു.

ബോധം മറഞ്ഞു പോകുന്നതിനു മുൻപ് അവനെൻറെ കണ്ണുകളിലേക്കു നോക്കി എന്തോ പറയാൻ ശ്രമിച്ചു. വാക്കുകൾ പുറത്തു വരുന്നില്ല…….
“കുഞ്ഞാഞ്ഞേ.. മ്മടെ കുഞ്ഞുങ്ങൾ…. “

മരണത്തിന്റെ മാരക രുചിയും രസവും നുണഞ്ഞറിയാന്‍ വീട്ടുകാരും നാട്ടുകാരും ആശുപത്രിയിലേക്ക്‌ എത്തിക്കൊണ്ടിരുന്നു.. മരിപ്പിക്കാൻ… കാഴ്ച്ചക്കാർ…

ഇതൊന്നും കണ്ടു നില്‍ക്കാനാകാതെ കുഞ്ഞുങ്ങളേയും വിളിച്ചു കൊണ്ട്‌ വീട്ടിലേക്കു പോകാനായി ഞാൻ ആശുപത്രിയുടെ താഴെ നിലയിലേക്കുള്ള സ്റ്റെപ്പിന്റെ അടുത്തെത്തി.. ഒരു ബന്ധുവും കുടുംബവും സ്റ്റെപ്പുകൾ കയറി വരുന്നുണ്ട്.
“ഞങ്ങളങ്ങു പോകാ…എനിക്കാകുന്നില്ല.. ” …ഞാന്‍ സ്വരം താഴ്‌ത്തി പറഞ്ഞു.
“ചേട്ടന്‍ പൊക്കോ. ഞങ്ങളു റെഡിയാ… താഴെ കാന്റീനില്‍ പോയി വയറു നിറച്ചു കഴിച്ചിട്ടാ ഞങ്ങളു വരണേ.. ചേട്ടൻ പൊക്കോ.. “.
എന്ത്‌? അനുജന്റെ പ്രാണന്‍ പോകുന്നതിന്റെ കാഴ്ച്ചക്കാരനാകാനോ?!… വയറു നിറച്ച്‌ കഴിച്ച്‌ റെഡിയായി….?!… ഭിത്തിയുടെ ഒരു മൂലയിൽ വലയിൽ കുടുങ്ങിപ്പോയ ഇരയെ ചുറ്റിവരിയുന്ന ചിലന്തിയെലേക്കു ഞാനെന്റെ കണ്ണുകൾ പായിച്ചു………
************
അടക്കത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നു. തലേ രാത്രി പത്തു മണിയോടെ ഒരു ഫോണ്‍ കോള്‍. മതമേലദ്ധ്യഷന്‍ എഴുന്നുള്ളി വന്ന്‌ അടക്കം പൊലിപ്പിക്കണമെങ്കില്‍ കൊടുക്കേണ്ട ‘കൈമൊത്തി’ന്റെ അക്കങ്ങളുടെ അളവ് ഓര്‍മ്മിപ്പിക്കാന്‍.. അടക്കം പൊടിപൊടിക്കാൻ….!!! അനുജന്റെ ഒൻപതു വയസ്സുള്ള മോന്റെ കണ്ണുകളിലേക്ക് അറിയാതെ ഞാൻ നോക്കിപ്പോയീ. അവനെ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു…

കബറടക്കം കഴിഞ്ഞ്‌ ശ്‌മശാനം ശൂന്യമായി. കുഞ്ഞുമകനേയും കൈയ്യില്‍ താങ്ങി സെമിത്തേരിയുടെ പടവുകള്‍ കയറി മുകളിലത്തെ തട്ടില്‍ എത്തി. വെട്ടുകല്ലുകൾ കൊണ്ട്‌ ഗോപുരമായി പണിത വാതില്‍ പടി കടന്നാല്‍ പള്ളിമുറ്റമാണ്‌. പള്ളിമുറ്റത്ത്‌ കാപ്പി കുടിക്കുന്നവരുടെ വര്‍ത്തമാനങ്ങൾ… കുശലാന്വേക്ഷണങ്ങൾ … പരിചയം പുതുക്കലുകൾ….

വാതില്‍പടിയിൽ എത്തുന്നതിനു മുമ്പ്‌ എന്റെ കൈ വിടുവിച്ചിട്ട്‌ അവന്‍ താഴത്തെ തട്ടിലേക്ക് ഓടി. അവന്റെ അപ്പയെ അടക്കിയിരിക്കുന്ന കല്ലറയിലേക്ക്‌.. അവിടെ ചെന്ന്‌ ആ മണ്ണില്‍ കമഴ്‌ന്നു കിടന്ന്‌ ഉമ്മ കൊടുക്കുന്നു. ഒരു നിമിഷം സ്‌തംബ്‌ധനായിപ്പോയി ഞാൻ.
എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ്‌ അപ്പയുടെ കവിളത്തൊരുമ്മ കൊടുത്ത്‌ ഗുഡ്‌ നൈറ്റ്‌ പറഞ്ഞായിരുന്നു അവൻ ഉറങ്ങിയിരുന്നത് എന്നത് ഓർത്തു…
ഇന്നു മുതല്‍….. ഇന്നു മുതല്‍….. അപ്പയ്ക്കുള്ള പൊന്നുമ്മ ഒരുമിച്ച് ….. അപ്പയുടെ ചാച്ചന്റെയും അമ്മയുടെയും കൂടെ കല്ലറക്കുള്ളിൽ അപ്പ ഉറങ്ങുകയാ .. എങ്കിലും അപ്പ അവന്റെ ഉമ്മ കാത്തിരിക്കും.
*******
ഈ മാർച്ച് 15ന് രണ്ടു വർഷം പിന്നിട്ടു… പിന്നേ പോകേണ്ടവൻ മുന്നേ പോയീ…
പത്തു മാസത്തെ മരണവുമായുള്ള മല്ല യുദ്ധക്കളത്തിൽ.. സൗകര്യ പൂർവം… ബുദ്ധിപൂർവം കവചങ്ങൾ ധരിച്ച് പുറത്തു നിന്നവർ.. സ്വയം ഉറക്കം നടിച്ചവർ… കണ്ണീരു വറ്റിയ ആ വിധവയും അബലകളായ കുഞ്ഞുങ്ങളും സ്വയം മാനേജു ചെയ്യാൻ പഠിക്കട്ടെ എന്ന് ബുദ്ധിയുപദേശം തന്നവർ.. അവരുടെ കൂടെയിരുന്നു കരയാൻ എത്താതെയിരുന്നതിന്റെ ന്യായീകരണങ്ങൾ വിളിച്ചു പറഞ്ഞവർ,
അപകടം വരാനുള്ള കാര്യകാരണങ്ങൾ സോക്രട്ടീസ്സിനെ തന്നെ തോൽപ്പിക്കുമാറ് ഫിലോസോഫിക്കൽ അനാലിസിസ് നടത്തി രസിക്കുന്നവർ..
സമരമുഖത്തു ചാവേറുകളായി ഒരുമിച്ചു പൊരുതിയ ബന്ധുമിത്രങ്ങൾ കല്ലറയുടെ പരിസരത്തു പോലും വരാൻ മടിക്കുമ്പോൾ… അന്ത്യചുംബനം കൊടുത്തു കുഞ്ഞനുജനെ യാത്രയാക്കേണ്ടവരുടെ അഭാവങ്ങൾ….

പക്ഷേ ………………. അതിശയിപ്പിച്ച പച്ച മനുഷ്യർ….
“ബാബുച്ചാച്ചന്റെ ദിനകൃത്യങ്ങൾ കഴിഞ്ഞു ഞാൻ തന്നെ ക്ലീൻ ചെയ്താലേ ശരിയാകൂ, കുഞ്ഞാഞ്ഞേ..അതു കഴിഞ്ഞു ഞാൻ പൊക്കോളാം” രാത്രികൾ മുഴുവൻ ഉറക്കമിളച്ചിരിക്കുന്നത് കണ്ടിട്ട് വീട്ടിൽ പോയി കുറച്ചു വിശ്രമിക്കാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു.. പത്തുമാസവും അവൾ അതൊരു പുണ്യമായി കണ്ടു.. ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന കെടാവിളക്ക് .. സ്ത്രീരത്നം.. അനുജന്റെ സഹധർമണി ..ഞങ്ങളുടെ മേരികുഞ്ഞ്…. ഉള്ളിൽ അഗ്നിപർവ്വതം എരിഞ്ഞുകൊണ്ടിരുന്നപ്പോഴും മുഖത്തതു കാണിക്കാതെ സൗമ്യയായീ……

“മോനെ ഞങ്ങളു നോക്കിക്കൊള്ളാം അങ്കിൾ..don’t worry at all dad.. he is our own..” പാശ്ച്യാത്യ സംസ്കാരത്തിന്റെ മാത്സര്യ ഭൂവിൽ ജനിച്ചു വളർന്ന ഈ മക്കൾ അവരിൽ സാഹോദര സ്നേഹത്തിന്റെ പനിനീർപ്പൂക്കൾ വിടർന്നു പരിലസിക്കുന്നു.

ICU വിന്റെ പുറത്ത്‌ പ്രതീക്ഷയോടെ, രാപകലില്ലാതെ ഉറക്കമിളച്ചിരുന്ന ഒരു മാലാഖ കുഞ്ഞനുജത്തിയെ ഓര്‍ക്കുകയാണ്‌. ജിൻസി, കുടുംബത്തിന്റെയും നാടിന്റെയും അഭിമാനമായിരുന്ന പരേതനായ പൈലി സാറിന്റെ മകൾ. എല്ലാ മെഡിക്കൽ ഇവാലുവേഷനും മുഴുവൻ ശരിയല്ല എന്നവൾ എപ്പോഴും ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു.. ഡോക്ടർമാരുമായീ ചൂടുപിടിച്ച വാഗ്ദാദത്തിൽ “No.. No way….there must be a procedure to fix it.. I can’t accept this..”

സ്വന്തം കുഞ്ഞുങ്ങളേയും കുടുംബത്തേയും മറന്ന്‌ എപ്പോൾ വിളിച്ചാലും രാപകലില്ലാതെ ഓടിയെത്തുന്ന കൊച്ചനുജന്‍ ഇട്ടന്‍കൊച്ചിനേയും. കുടുംബത്തിലെ മറ്റു ജേഷ്ടസഹോദരങ്ങൾ .. അടുത്തും ദൂരത്തുമുള്ള അനുജന്മാർ.. മേരികുഞ്ഞിന്റെ സ്കൂളിലെ പ്രധാന അധ്യാപിക, സഹപ്രവർത്തകർ.. നാട്ടുകാർ. അങ്ങിനെ പലരും.. ഇനിയും എത്രയോ പേരുണ്ട് പറയാൻ..

ഇന്നും ഈ കൊച്ചുഗ്രാമത്തില്‍ കൊടും വേനലിലും നന്മ മരങ്ങള്‍ വാടാതെ, തളരാതെ, തളിരിട്ട്‌ പൂത്തു പുഷ്പിച്ചു നിൽക്കുന്നു… ഇരുട്ടിലും സൗരഭ്യം പരത്തുന്ന മുല്ലപ്പൂക്കൾ….. ചെറു നക്ഷത്രങ്ങൾ…
സ്നേഹത്തിന്റെ രുചി.. കൊടും ചൂടിലും ഉള്ളിലൊരു കുളിരായീ…
.
********************************************************************
ആത്മാവില്‍ ഒരു ചിത – വയലാര്‍
—————————————————–
അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;
നിശബ്ദതപോലുമന്നു നിശബ്ദമായ്..
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി

ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ?
വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതല്‍

http://kavyamozhi.blogspot.com/2016/03/blog-post_207.html

Print Friendly, PDF & Email

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...