അമ്മയോടൊത്ത് – ഫാദര്‍ജി

Date:

“ന്തിനാമോനെ ന്‍റ് മ്മേനെ ഇവിടേട്ടേക്കണെ? മ്പടെ വീട്ടിക്കെടന്ന് ന്‍റമ്മയ്ക്ക് മരിക്കണോന്നുണ്ട്. ഒരു വണ്ടി വിളിച്ച് ന്‍റമ്മേനെ വീട്ടിക്കൊണ്ടാക്കടാ മോനെ”

കൈ കൂപ്പികൊണ്ടാണ് അമ്മയതു പറഞ്ഞത്. ചുക്കിച്ചുളിഞ്ഞ കവിള്‍ത്തടങ്ങളിലൂടെ കണ്ണുനീര്‍ കൈവഴികളായൊഴുകി.

“അമ്മയ്ക്കെന്താണിവിടൊരു കുറവ്? ചൂടിനും തണുപ്പിനും ഹീറ്ററും എയര്‍ക്കണ്ടീഷനുമുണ്ട്. നേരാനേരത്തിന്ڔ നല്ലഭക്ഷണം, ടി.വി, ടെലഫോണ്‍, ഡോക്ടര്‍മാര്‍, മരുന്ന് എല്ലാം എല്ലാം കിടയ്ക്കയ്ക്കരികെ. മാസാമാസം രൂപയെത്രയാ എണ്ണിക്കൊടുക്കുന്നതെന്ന് അിറയാമോ അമ്മയ്ക്ക്? എന്താമ്മേ ഇതൊക്കെ? കുട്ടി കുസൃതിക്കുള്ള പ്രായമാണോ അമ്മയ്ക്കിപ്പോള്‍?”

“എല്ലാംണ്ടങ്കിലും ഹൃദയോണ്ടോ മോനേ?”

അമ്മയുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

“ഹൃദയമോ? ഇനി അതെവിടുന്നു കിട്ടാനാ?”

“നോട്ടം പോരെന്നു പറഞ്ഞിട്ടാ ഹോംനേഴ്സിനെ വച്ചത്. അതിന് പ്രത്യേക ഫീസ് മാസം മൂവായിരാ. ഇവരൊക്കെ അമ്മേനെ നോക്കണില്ലേ?”

“ല്ലാരും നോക്കണണ്ട് മോനെ, ല്ലാരുംന്‍റെ നേരെ തുറിച്ചു നോക്കണുണ്ട്. ഞാനെന്തു ചെയ്തിട്ടാ ല്ലാരും മ്മേനെ വഴക്ക് പറേണത്? ചൊമച്ചാല്‍ കുറ്റം, തുപ്പ്യാ കുറ്റം. അറിയാതെ മൂത്രം പോയ ഒച്ചപ്പാട്. ന്‍റെ മോനെ, മ്മേനെ വീട്ടിക്കൊണ്ടാക്കടാ മോനെ. ڔഅപ്പന്‍റടുത്തു കെടന്നു ചാവാനൊള്ള കൊതീങ്ങ്ണ്ടാ മോനേ പറേണത്. ഈ കുന്ത്രാണ്ടത്തീന്ന് ന്‍റെ മ്മേനെ ഒന്നു കൊണ്ടു പോടാ മോനേ”

അമ്മ മുഖം പൊത്തി തേങ്ങി.

“ഹായ് മമ്മീ, സ്വീറ്റി, ഗുഡ്മോണിംഗ് ഹൗ ആര്‍ യു മമ്മീ?”

ഹോംനേഴ്സും ഡ്യൂട്ടി നേഴ്സും മോണിംഗ് സല്യൂട്ടടിച്ചു കടന്നു വന്നു.

തലേദിവസത്തെ ഭക്ഷണബാക്കി പെറുക്കുവാന്‍ അമ്മയുടെ ബഡ്ഡിലൂടെ വരിവരിയായി എത്തിയ എറുമ്പിന്‍ പടകളെ  ഹോം നേഴ്സ് കുടഞ്ഞെറിഞ്ഞു. നിലത്തെ ഉച്ഛിഷ്ടങ്ങള്‍ മറ്റൊരാള്‍ ധൃതിയില്‍ തൂത്തു വൃത്തിയാക്കി.

നേഴ്സ് ബി.പി. നോക്കി. അമ്മയെ തലോടി ഒരുമ്മ കൊടുത്തു.

“ന്താ മമ്മി സുഖമാണോ? നടുവേദന മാറ്യോ? മമ്മിക്കെന്തെങ്കിലും വേണോ?”

“ഇനിയെന്നാ മോളു വരണെ?”

“അതെന്താ മമ്മിയങ്ങനെ ചോദിച്ചത്? ഞാനെപ്പോഴും മമ്മീടെ മുറീല് വരണതല്ലെ? ഈയിടയായി അമ്മയ്ക്കല്‍പം ഓര്‍മ്മപിശക് ڔതുടങ്ങിയിട്ടുണ്ട്.”

അഡീഷണല്‍ ഡയഗ്നോസിസ് : ‘ഡിമെന്‍ഷ്യാ’
തികച്ചും ആത്മസംയമനം വിടാതെ ഞാന്‍ ചോദിച്ചു: “ഇത്ര എക്സ്പെന്‍സീവ് കെയറായിട്ടും അമ്മ ഹാപ്പിയല്ലല്ലോ സിസ്റ്ററേ? വീട്ടീപോകണമെന്നാ പറയുന്നെ?”

സിസ്റ്റര്‍ പറഞ്ഞു:
“റെസിഡന്‍സിനെപറ്റി ഒരിക്കലും കുറ്റം പറയരുതെന്നാ ഞങ്ങളുടെ പോളിസി. എങ്കിലും നിവൃത്തികേടുകൊണ്ടു പറഞ്ഞു പോവ്വാ. നിങ്ങളുടെ അമ്മ ഒന്നിലും സാറ്റിസ്ഫൈഡല്ല. ഒരു കെയറിനും സഹകരിക്കില്ല. മരുന്നു കൊടുത്താല്‍ കഴിക്കില്ല. കുളിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഡെയ്ലി ആക്റ്റിവിറ്റിക്ക് പോകില്ല. തെറാപ്പിക്ക് വിളിച്ചാല്‍ ചീത്ത പറയും. ഒരു ഭക്ഷണോം കഴിക്കില്ല. ഒരു സൈക്കിക് കണ്‍സള്‍ട്ടേഷന്‍റെ കാര്യം ഞങ്ങള്‍ ആലോചിച്ചു വരിക”

“മതി സിസ്റ്ററെ, എന്‍റെ അമ്മയ്ക്കുവേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു. അമ്മ ഞങ്ങള്‍ക്കു ഭാരമായിട്ടാണല്ലോ നിങ്ങളെ ഏല്‍പിച്ചത്? ആ ഭാരം നിങ്ങള്‍ക്കുണ്ടാവുമല്ലോ? കൈകൊണ്ടും കഴുത്തില്‍ തൂക്കിയ സ്റ്റത്തുകൊണ്ടും ചുമക്കാന്‍ പറ്റുന്ന ഭാരമല്ല വാര്‍ദ്ധക്യത്തിന്‍റേത്. അതിന് ഹൃദയം വേണം. അതു കൊടുക്കാന്‍ നമ്മളാരും തയ്യാറല്ല. വാടകയ്ക്കു കിട്ടുകയുമില്ല. നിങ്ങള്‍ ചെയ്ത ഉപകാരങ്ങള്‍ക്കൊക്കെ നന്ദിയുണ്ട്.”

ഒന്നും മിണ്ടാതെ സിസ്റ്റര്‍ നടന്നുപോയി.

പരിഭവവും പരാതിയുമില്ലാതെ അഞ്ചുമക്കളെ മാസങ്ങളും വര്‍ഷങ്ങളും ചുമന്ന അമ്മയെ ചുമക്കുന്നവര്‍ക്കൊക്കെ പരാതി. വര്‍ഷത്തിന്‍റെ മാസങ്ങളെ അഞ്ചായി പങ്കിട്ട് ഓരോ മക്കളുടെ വീട്ടിലും മാറ്റി മാറ്റി താമസിപ്പിച്ചു. കേവലം രണ്ടരമാസത്തെ അതിഥിയായി മാത്രം അമ്മ ഓരോ വീട്ടിലെത്തിയപ്പോഴും എല്ലാവര്‍ക്കും പരാതിയും പരിഭവങ്ങളുമായിരുന്നു. അത്യന്താധുനികമായി അലങ്കരിച്ചൊരുക്കിയ മോഡേണ്‍ മാന്‍ഷനില്‍ അമ്മയെന്ന പഴയ ഉരുപ്പടി എങ്ങിനെ എവിടെ കൊള്ളിക്കുമെന്ന പ്രശ്നമാണെല്ലാവര്‍ക്കും. ഒഴിഞ്ഞകോണുകളിലും മൂലകളിലും തള്ളയെ ഒതുക്കി നോക്കി. പറ്റണില്ല. മാച്ചാവണില്ല.

ഉപയോഗമില്ലാത്ത പുരാവസ്തുവായി ചായ്പ്പില്‍ അമ്മയെ ചവുട്ടിയൊതുക്കിയപ്പോള്‍ അമ്മയ്ക്ക് വീര്‍പ്പുമുട്ടായി.

അമ്മ ഇടഞ്ഞു.

അമ്മയൊരു ശല്ല്യമായി. ബാദ്ധ്യതയായി. തലവേദനയും ഒഴിയാബാധയുമായി.

അമ്മ തേങ്ങുന്നതു കണ്ടിട്ടും കണ്ടില്ലെന്നു മക്കള്‍ നടിച്ചു.

“അല്ലെങ്കിലും അമ്മയ്ക്കിത്തിരി സോക്കേട് കൂടുതലാ. ഇങ്ങനേംണ്ടോ ഒരു തള്ള? മക്കള്‍ സന്തോഷമായിട്ട് ജീവിക്കണതിന്‍റെ കണ്ണികടിയാ തള്ളയ്ക്ക്. മക്കളെ പ്രസവിച്ചൂന്നു കരുതി എപ്പോഴും മക്കള്‍ക്ക് പാട്ടുംപാടി അടുത്തിരിക്കാന്‍ പറ്റ്വോ. അവര്‍ക്കുമില്ലേ ഭാര്യേം മക്കളും, കുടുംബോം ഒക്കെ? അതെന്താ തള്ള ഓര്‍ക്കാത്തത്? പ്രായമായാല്‍ നരകിച്ചും കഷ്ടപ്പെട്ടും ഒക്കെയാ ചാവണത്. തള്ളേനെ പുന്നാരിക്കാന്‍ ആളുണ്ടെന്നു കണ്ടിട്ടാ ഇത്ര ധിക്കാരം. എന്തായാലും നിങ്ങളുടെ അമ്മ ഭക്തി ഇമ്മിണി കൂടണുണ്ട്. കുടുംബം നോക്കാതെ വയസ്സിതള്ളേനെ നോക്കി നടന്നോ. ജോലീം പോവും കുടുംബം പട്ടിണിം ആവും. അല്ല, മറ്റു മക്കള്‍ക്കില്ലാത്ത വെഷമം നിങ്ങള്‍ക്കെന്തിനാ? നോക്കിക്കോ, നിങ്ങളു ചാവാന്‍ കെടക്കുമ്പോ മക്കളും ഒരു പട്ടീം തിരിഞ്ഞു നോക്കാനുണ്ടാവില്ല”

ഭാര്യ വികാരം കൊള്ളുകയാണ്. അവള്‍ പറയുന്നത് ചുമതലാബോധമുള്ള വീട്ടമ്മയുടെ ന്യായമാണ്. അതാണ് ശരി. കാലപ്രവാഹത്തില്‍ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളലും വിടവും വന്നേ പറ്റൂ. പ്രകൃതി നിയമമാണത്. അമ്മയില്‍ നിന്നകന്നു പോകുന്ന മക്കളാണല്ലോ പ്രകൃതിക്കുള്ളതെല്ലാം. പ്രായമായി പാകമാകുമ്പോള്‍ ഞെട്ടറ്റു വീഴണം. വീണേ പറ്റൂ.

പക്ഷെ എന്തുകൊണ്ടാണെനിക്കതിനു കഴിയാത്തത്?

ചീപ്പ് സെന്‍റിമെന്‍റലിസം, ഉപരിപ്ലവവികാരം, ഇന്‍ഫെന്‍റൈല്‍ ഡിപ്പെന്‍റന്‍സി എന്നൊക്കെ പലരും പറഞ്ഞു പരിഹസിച്ചിട്ടും അമ്മ എനിക്കൊരഡിക്ഷനാകുന്നതെന്തുകൊണ്ടാണ്?

കാലത്തിനും പ്രായത്തിനും അറിവിനും അഹന്തയ്ക്കും അറുത്തു മാറ്റാനാവാത്ത എത്രയെത്ര കെട്ടുപിണഞ്ഞ കടുംകെട്ടുകള്‍ ഈ അസ്ഥിപഞ്ജരത്തിനുള്ളിലെ ഹൃദയവും ഞാനുമായിട്ട്?

വലിച്ചു പൊട്ടിക്കാനാവാത്ത ഈ കെട്ടുബന്ധം ആരാണമ്മെ കെട്ടിയത്?

ഈ സ്നേഹബന്ധത്തിന്‍റെ രസതന്ത്രം എനിക്കും നിനക്കുമറിയില്ല.

തറവാട്ടിലെ കോലായിലെ കസേരയില്‍ ഇരുന്നപ്പോള്‍ അമ്മയുടെ മുഖം പ്രസന്നമായി. അപ്പന്‍റെ ഫോട്ടോ നോക്കി കുറേ നേരം കിടന്നു. ദീര്‍ഘനിശ്വാസങ്ങളും മൗനനൊമ്പരങ്ങളും ഇഴപാകിയ നിമിഷങ്ങളില്‍ മൂകസാക്ഷിയായി ഞാന്‍ ഇറയത്തിരുന്നു.

പരിചിതമായ വീടും അന്തരീക്ഷവും അമ്മയില്‍ പുതുജീവന്‍ പകര്‍ന്നു.

“ഇനി മോന്‍ പൊയ്ക്കോ, അമ്മ ഇവിടെ സൊഖായിട്ട് കഴിഞ്ഞോളാം മ്മയ്ക്ക് സന്തോഷായി.”

അതു പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്ത് വല്ലാത്തൊരു ആത്മസംതൃപ്തി.

പറഞ്ഞ നേരം കൊണ്ട് അമ്മ വടികുത്തിയെഴുന്നേറ്റു. നിര്‍ബന്ധിത ബെഡ്റെസ്റ്റ് നിയമങ്ങളൊക്കെ കാറ്റില്‍ പറത്തി. വീടും പരിസരവും പരിശോധന തുടങ്ങി. മുറ്റത്തിറങ്ങി പറമ്പെല്ലാം നോക്കികണ്ടു. കുലച്ചു ചാഞ്ഞു നിന്ന വാഴയ്ക്കു ഊന്നിടാന്‍ പറഞ്ഞു. കിണറ്റിന്‍റെ ചുറ്റുമുള്ള കാടുകളെല്ലാം ഒടിച്ചു മാറ്റി. കുത്തിയിരുന്ന് മുറ്റത്തെ പുല്ലു പറിച്ചു. ചാഞ്ഞു കിടന്ന റോസാച്ചെടിക്ക് കൊമ്പു കുത്തി. മുറ്റത്തെ മാതളനാരകത്തെ തൊട്ടുതലോടി. ജാതിത്തോട്ടത്തിലെ തണലും തണുപ്പുമേറ്റു നടന്നപ്പോള്‍ എന്തൊക്കെയോ ആരോടൊക്കെയോ പറയുന്നുണ്ടായിരുന്നു. ചെടികളും മരങ്ങളും കാതോര്‍ത്തു കേള്‍ക്കുന്നുണ്ടായിരുന്നു.

പോകുന്നില്ലെയെന്ന് പലതവണ അമ്മ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പോകാന്‍ ഒത്തിരി നിര്‍ബന്ധിച്ചു. “നേഴ്സിംഗ്ഹോമിലെ കുട്ടികളും ജോലിയുമൊക്കെയായി അവള് ഒത്തിരി വിഷമിക്കും, പൊക്കോ”

“സുഖസൗകര്യങ്ങളില്‍ കിടന്നപ്പോഴും അമ്മ എന്താണ് ആഗ്രഹിച്ചത്? അമ്മക്കെന്തായിരുന്നു പരാതി?” -ഞാന്‍ ചോദിച്ചു

അമ്മയൊന്നും പറഞ്ഞില്ല

“ഹൃദയം കിട്ടാത്തതിനല്ലേ അമ്മ കലി തുള്ളിയത് ? ഹൃദയത്തില്‍ നിന്നുള്ള ‘അമ്മേ’ വിളി അമ്മയ്ക്ക് അമൃതും അന്ത്യാഭിലാഷവുമാണെന്നെനിക്കറിയാം. അതിന് ഞാന്‍ അമ്മയുടെ അടുത്ത് എന്നും ഉണ്ടാകും. എന്നും എന്നും.”

അമ്മ എന്നെ ചേര്‍ത്ത് പിടിച്ചു ദുര്‍ബലമായ കരങ്ങളില്‍ ഞാന്‍ അമര്‍ന്നു. ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത സുരക്ഷിതബോധവും നിര്‍വൃതിയും ആ കൈക്കുള്ളില്‍ ഞാന്‍ അനുഭവിച്ചു.

അമ്മ കഞ്ഞി വച്ചു. പയറും കായയും തോരനും ഉണ്ടാക്കി. കരിപുരണ്ട കൈമുദ്ര പതിഞ്ഞ കുപ്പിപിഞ്ഞാണത്തില്‍ കറികള്‍ വിളമ്പി. ഈര്‍ക്കിലി തുന്നിയ പ്ലാവില കുമ്പിളില്‍ അമ്മയോടൊപ്പമിരുന്ന് കഞ്ഞി കുടിച്ചു. വീണ്ടും വീണ്ടും കോരിയൊഴിച്ചു തന്നിട്ടും തീരാത്ത വര്‍ഷങ്ങളുടെ പഴക്കമുള്ള ദാഹവും വിശപ്പും.

പലകയില്‍ കുന്തക്കാലിലിരുന്നു  അമ്മ ഓരോന്നു പറഞ്ഞു.

അമ്മയ്ക്ക് ആര്‍ത്തുങ്കല്‍ പള്ളില്‍ പോയി വഴിപാട് കഴിക്കണം. “അവിടെയാണ് നമ്മുടെ മൂല കുടുംബക്കാര്. ആങ്ങളേടെ മോന്‍ യോസേഫ് സോക്കേടായി കിടക്ക്വാ. അവനെ കാണണം. അപ്പന്‍റെ അടുത്തുപോയി മെഴുകുതിരി കത്തിക്കണം. അപ്പന്‍റെ ചാത്തം എല്ലാരേം വിളിച്ച് കഴിക്കണം. എല്ലാ കൊച്ചുങ്ങടെ പേരിലും പൈതല്‍ നേര്‍ച്ച കഴിക്കണം. കൂട്ടുങ്ങല്‍ രാമന്‍കുട്ടി നമ്മുടെ വീട്ടില്‍ ഒത്തിരി പണിയെടുത്തതാ അവന് ഒരു വീട് പണിയിച്ച് കൊടുക്കണം. ഇവിടെ വന്ന് അവനോട് കാര്യങ്ങള്‍ നോക്കാന്‍ പറയണം”

അങ്ങനെ അങ്ങനെ തീര്‍ത്താല്‍  തീരാത്ത മോഹങ്ങള്‍. ഇതൊക്കെ മനസ്സില്‍ തിരയടിക്കുമ്പോള്‍ നേഴ്സിംഗ് ഹോമില്‍ അമ്മയ്ക്കെങ്ങനെ സ്വസ്ഥമായി ഉറങ്ങാന്‍ പറ്റും?. സൈക്കിക് കണ്‍സള്‍ട്ടന്‍റിന് ഈ മോഹങ്ങളും’മോഹഭംഗങ്ങളും വായിക്കാനറിയാഞ്ഞിട്ടാണല്ലോ..  സീനൈല്‍ സൈക്കോസിസ് ‍‍‍‍‍‍    ‍‍ഡയഗ്നോസിസിട്ടതും ആന്‍റി സൈക്കോട്ടിക് കൊടുത്തു മയക്കാന്‍ ശ്രമിച്ചതും.

വരികള്‍ക്കിടയില്‍ വായിക്കാന്‍ ഹൃദയത്തിന് കണ്ണില്ലാത്ത ഡോക്ടര്‍മാര്‍ക്ക് ഇങ്ങനെയൊക്കെ കുത്തികുറിക്കാനല്ലേ പറ്റൂ?

രാമന്‍കുട്ടി അമ്മയുടെ അസിസ്റ്റന്‍റായി ചാര്‍ജെടുത്തു. തുടിയില്‍ കൃഷിപ്പണി തുടങ്ങി. കോഴിക്കൂട്ടില്‍ പുതിയ താമസക്കാരെത്തി. അവര്‍ക്ക് കൊപ്രയും തവിടുമായി അമ്മ എപ്പോഴും ജാഗ്രതൈ.

അമ്മയ്ക്ക് രോഗമില്ല. പരാതിയില്ല, പരിഭവമില്ല. വീടായിരുന്നു അമ്മയ്ക്ക് വേണ്ട ശുശ്രൂഷാലയം. ഹൃദയമായിരുന്നു അമ്മയ്ക്ക് വേണ്ടിയിരുന്ന മരുന്ന്.

കടങ്ങളും കണക്കുകളും കടമകളും തീര്‍ക്കാനായി അമ്മയോടൊപ്പം ദിവസങ്ങളും മാസങ്ങളും ഓടി. പലപ്പോഴും അമ്മയ്ക്ക് ഒരു കൊച്ചു കുട്ടിയുടെ നിര്‍ബന്ധങ്ങളായിരുന്നു. അതു കേള്‍ക്കാന്‍ രസമായിരുന്നു.

നാരങ്ങ മിഠായി തിന്നണം, ചെമ്മീനും മാങ്ങയും വച്ച് കൂട്ടണം, അനാഥകുട്ടികള്‍ക്ക് ബലൂണും ബണ്ണും വാങ്ങികൊടുക്കണം….

ആഗ്രഹങ്ങള്‍ ഒരായിരം പറഞ്ഞു.  എല്ലാം തീര്‍ന്നെന്ന് പറഞ്ഞിട്ട് പിന്നെയും പിന്നെയും പറഞ്ഞു. വീണ്ടും വീണ്ടും മോഹങ്ങള്‍. അത് തീരുമ്പോള്‍ മറ്റൊന്ന് അതിനു പിറകെ പിന്നെം പിന്നെം……………..

അമ്മയ്ക്ക് മതിയായി മോനെ.

അമ്മ പറഞ്ഞു

“അമ്മയ്ക്ക് മതിയാവരുത്.  മോഹങ്ങളുള്ള അമ്മയെയാണ് എനിക്ക് വേണ്ടത്. എന്‍റെ അമ്മ പഴയ പ്രതാപത്തോടെ വാഴുന്നതു കാണാനാണ് ഞാന്‍ അമ്മയോടൊപ്പമുള്ളത് . പറയമ്മേ അമ്മയ്ക്കിനി എന്തൊക്കെ വേണം?”

അമ്മ പഴയ കാര്യസ്ഥയും കാരണത്തിയുമായി മാറി. വീട്ടില്‍ അതിഥികള്‍ വരാന്‍ തുടങ്ങി.  എല്ലാവര്‍ക്കും കാപ്പിയും പലഹാരങ്ങളും അമ്മ  തന്നെ കൊടുക്കണമെന്ന് നിര്‍ബന്ധം. തകരപ്പാട്ടയിലെ റൊട്ടിയും മിക്സ്ചറുമാണ് വിഭവങ്ങള്‍. കുട്ടികള്‍ക്ക് കൊടുക്കാന്‍ കട്ടിലിനടിയിലെ ഭരണിയില്‍ നാരങ്ങ മിഠായി.

മരുമക്കള്‍ക്ക് സല്‍ക്കരിക്കുമ്പോള്‍ സ്നേഹത്തിന്‍റെ മേമ്പൊടി ഇത്തിരി കൂടുതല്‍ ചേര്‍ക്കുന്നതു പോലെ.

ആരും ഭരിക്കാനില്ലാത്ത, ആരും കീഴടക്കുവാനില്ലാത്ത സ്വന്തം യുണൈറ്റഡ് കിംങ്ഡത്തിലെ മഹാറാണിയായി വിരമിച്ചപ്പോള്‍ അമ്മയുടെ തനി വിശ്വരൂപം കണ്ടു.

ആജ്ഞയും അധികാരവും നര്‍മ്മവും ധര്‍മ്മവും ആതിഥേയ മര്യാദയും അപൂര്‍വ്വ വികാരഭാവങ്ങളോടെ ഇതളിതളായി വിടര്‍ന്നു.

ഹൃദയം പൂത്തുലഞ്ഞു.

ആറും അറുപതും മേനിയായി വിളഞ്ഞു.

പലരും ചോദിച്ചു:

“ജോലിക്കുപോകണ്ടെ? വീടു നോക്കണ്ടെ? അമ്മയെ നോക്കിയിരുന്നാല്‍ മതിയോ?”

“അതിനൊക്കെ ഇനിയും സമയമുണ്ട് . അമ്മ എപ്പോഴും ഉണ്ടാവില്ലല്ലോ. ഇപ്പോ ഈ  ബാല്യക്കാരിപ്പെണ്ണിനെ നോക്കലാ എന്‍റെ ഉദ്യോഗം… ന്‍റെ മാമ്മാട്ടികുട്ടിയമ്മേ.. മാസാമാസം ശമ്പളോം കിമ്പളോം തരണെ” അതുകേട്ട് അമ്മ ചിരിച്ചു.

സന്ധ്യക്ക് ആത്മാവില്‍ കോറിയിട്ട പ്രാര്‍ത്ഥനകള്‍ അമ്മചൊല്ലും . അമ്മയുടെ മടിയിലിരുന്ന് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ പണ്ടു പഠിച്ച പ്രാര്‍ത്ഥനകള്‍ ഞാന്‍ ഓര്‍മ്മയുടെ ഫയലുകളില്‍ നിന്ന് പൊടിതട്ടിയെടുത്തു:

“അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ, ഉയിര്‍പ്പു ദിവത്തില്‍ നിന്‍റെ സൃഷ്ടിപ്പിനെ പുത്തനാക്കേണമേ,  കര്‍ത്താവേ, നിന്നിലുള്ള ശരണത്തോടു കൂടെ നിദ്രപ്രാപിച്ച് നിന്‍റെ വരവിനായി നോക്കിപാര്‍ത്തിരിക്കുന്ന ഞങ്ങളുടെ മരിച്ചുപോയവരെ നീ ആശ്വസിപ്പിക്കേണമെ”

ക്രമേണ അമ്മയുടെ രാത്രികള്‍ അസ്വസ്ഥമായിക്കൊണ്ടിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് അടുക്കളയിലേക്ക് നടക്കും. അപ്പന്‍ പണി കഴിഞ്ഞ് വന്നു, ചോറു വിളമ്പെണമത്രേ! ലൈറ്റിട്ടു കഴിയുമ്പോള്‍ ചുറ്റും നോക്കി അമ്മ തിരിച്ചു പോരും.

ചിലപ്പോള്‍ രാത്രിയില്‍ പെട്ടിയെടുത്ത് എല്ലാം അടുക്കിപ്പെറുക്കും. എന്തിനാണെന്നു ചോദിച്ചാല്‍  പൂവാറായി, ആളുവരും എന്നു പറയും.

ഭിത്തിയിലെ നിഴലുകളോടു സംസാരമായി. രാത്രിയില്‍ കോഴിക്കു തീറ്റ കൊടുക്കാന്‍ പോകുന്നതിനിടയില്‍ രണ്ടു മൂന്നു തവണ വീഴുകയും ചെയ്തു.

എനിക്ക് നൈറ്റ് ഡ്യൂട്ടിയായി.

കിടപ്പ് അമ്മയോടൊപ്പമായി എഴുന്നേല്‍ക്കുമ്പോള്‍ അമ്മേ ഇപ്പോള്‍ രാത്രിയാ, കിടന്നോളു ഞാന്‍ അടുത്തുണ്ടെ ന്നു പറഞ്ഞാല്‍  മോനുണ്ടെങ്കില്‍ കുഴപ്പമില്ലെ ന്ന് പറഞ്ഞ് കിടക്കും. ചിലപ്പോള്‍ രാത്രിയില്‍ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കും. ചൊല്ലിയത് തന്നെ മൂന്നാല് വട്ടം ചൊല്ലും.

ഞാനതേറ്റു ചൊല്ലും.

എഴുന്നേറ്റു നടക്കുമ്പോള്‍ കൂടെ നടക്കും.  വാതില്‍ തുറന്ന് ഇരുട്ടിലേക്ക് നോക്കി ചേദിക്കും.

“ഇന്നു വരില്ലായിരിക്കും അല്ലേ?”

“ആരെയാണ് അമ്മ അന്വേഷിക്കുന്നത്?”

“ആരാണ്ടൊരാള്‍ … ആരാണെന്നു പറയില്ലല്ലോ”

ഒടുവില്‍ തേടിയവന്‍ ഒരു രാത്രി അമ്മയ്ക്കടുത്തെത്തി. ഉറക്കത്തില്‍ അമ്മ വാചാലയായി:

“എന്താ മാലഖേ വന്നത്?”

“അമ്മേനെ കൊണ്ടു പൂവ്വാന്‍ വന്നതാ”

“അയ്യോ, എന്നെ കൊണ്ടുപൂവ്വാനോ? ഞാന്‍ ന്‍റെ മോന്‍റെ കൂടല്ലേ? വരാന്‍ പറ്റില്ല”

“എന്നെ പറഞ്ഞുവിട്ടതാ. അവിടെല്ലാരും നോക്കിയിരിക്ക്യാ”

“ഞാന്‍ പോന്നാപ്പിന്നെ ന്‍റെ മോനാരാ? വേണ്ട, മാലാഖകുഞ്ഞു പോ”

“കൊണ്ടു പൂവ്വാനാ ഞാന്‍ വന്നത്. ഞാന്‍ വരന്നുണ്ടോന്ന് എന്നും ആ വാതിലിലൂടെ രാത്രീല് നോക്കാറില്ലേ? ഞാന്‍ ദേ വന്നു. വാന്നേ”

“ഇവനെ വിട്ട് ഞാനെങ്ങനാ പോരുന്നെ? ന്‍റടുത്തൂന്ന് ഇവന്‍ മാറൂല്ല്യാ.”

  “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ അമ്മച്ചീടെ ആളുടെ അടുത്തു നിന്നാവരണെ. അയ്യോ ആള് പാവാ…ന്‍റെ കൂടെ കളിക്കാനൊക്കെ കൂടും. അത്തിപ്പഴം പെറുക്കാന്‍ ന്‍റെ കൂടെ വരും.”

“ഉവ്വോ?”

“ചെലപ്പോ മുന്തിരിത്തോട്ടത്തിപ്പോയി   ആരോടും മിണ്ടാതെ എന്തോ ഓര്‍ത്തോണ്ട് ദുഃഖിച്ചിരിക്കും. ഒരു ദെവസം”

“ഒരു ദെവസം?”

“ഒരു ദെവസം യോഹോവ അത് കണ്ടു പിടിച്ചു. ചെവിയേല് പിടിച്ചോണ്ട് വന്നു ചോദിച്ചു: എന്തിനാ വെഷമിക്കണേന്ന?”

“അപ്പോ പറയാ”

“എന്താ എന്താ പറഞ്ഞത്?”

“ആരും നോക്കാനില്ലാതെ അമ്മ ഇവിടെ വെഷമിക്ക്യാന്ന്. അതും പറഞ്ഞ് യഹോവയെ കെട്ടിപ്പിടിച്ചു കരഞ്ഞു. യഹോവേടേം കണ്ണു നിറഞ്ഞു. സ്വര്‍ഗ്ഗത്തില് നെലോളിക്കാന്‍ പാടില്ല. യഹോവ മന്ദിരത്തിലേക്ക് പോയി. പോവുമ്പോ അമ്മേനെ വിളിച്ചോണ്ടു വരാന്‍ എന്നോടു പറഞ്ഞു. പൂവ്വാമ്മേ”

അമ്മയുടെ തേങ്ങലടികള്‍ക്കു മുന്നില്‍ മാലാഖ വിഷമത്തിലായി.

“സാരല്ല്യാട്ടോ, കരയണ്ടാട്ടോ. നമ്മക്ക് പൂവ്വാം”

“മാലാഖ നിക്ക്. ഞാന്‍ മോനോടൊന്ന് പറയട്ടെ. മോനെ… മോനെ”

അമ്മ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു. കൈകൊണ്ട് എന്നെ തിരഞ്ഞു.

“അമ്മയെന്താ നോക്കണത്?”

“മോനെ, പൂവ്വാതെ പറ്റില്ലെന്നാണല്ലോ പറേന്നത്”

“ആര്?”

“മാലാഖ, നല്ല ചന്തോള്ള കുട്ടി. യഹോവ പറഞ്ഞു വിട്ടതാണത്രേ. പിന്നെങ്ങനാ പറ്റില്ലാന്നു പറയണേ?”
“അമ്മ സ്വപ്നം കണ്ടതാ”
“സ്വപ്നാര്‍ന്നാ മതിയാര്‍ന്ന്. പോയാ മതിയാര്‍ന്നെന്നോര്‍ത്തപ്പോള്‍ ആരും വിളിക്കാന്‍ വന്നില്ല. ഇപ്പോ നിന്നെവിട്ടെങ്ങും പൂവ്വാന്‍ അമ്മയ്ക്ക് തോന്നണില്ല”

“അമ്മേനെ ഞാനെങ്ങും വിടില്ല. ദേ, ഇങ്ങനെ മുറുക്കി പിടിച്ചാല്‍ ഒരു മാലാഖേം കൊണ്ടു പോവില്ല. കുരിശുവരച്ച്, ദൈവത്തെയോര്‍ത്ത് മിടുക്കിയായിട്ട്,മോന്‍റടുത്ത്,പേടിക്കാതെ കെടന്നോളൂട്ടോ”

“മോനമ്മയ്ക്കൊരു സങ്കീര്‍ത്തം വായിച്ചു തര്വോ?”

കെടന്നൊറങ്ങമ്മേ, നാളെ രാവിലെ അമ്മക്കുട്ടിയ്ക്ക് വായിച്ചു തരാം. ഒറങ്ങിക്കോ.

“സങ്കീര്‍ത്തനം കേട്ട് അമ്മ ഒറങ്ങിക്കള്ളാം. ഒറക്കെ, ഒറക്കെ മ്മേടെ ചെവീല് വായിച്ചു താ മോനേ”

ഞാന്‍ അമ്മയോടു ചേര്‍ന്നിരുന്ന് വായിച്ചു:

“ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു,
സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
അതിന്‍റെ നടുവിലെ അലരി വൃക്ഷങ്ങളിന്മേല്‍
ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
ഞങ്ങളെ ബന്ധനസ്ഥരാക്കി കൊണ്ടു പോയവര്‍:
സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍
എന്നു പറഞ്ഞു ഗീതങ്ങളെയും
ഞങ്ങളെ പീഡിപ്പിച്ചവര്‍സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?”

“ഒന്നൂടെ വായിക്കു മോനേ”

അലരി വൃക്ഷങ്ങളിന്മേല്‍
ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
ഞങ്ങളെ ബന്ധനസ്ഥരാക്കി കൊണ്ടു പോയവര്‍:
സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍
എന്നു പറഞ്ഞു ഗീതങ്ങളെയും
ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?

———————————————————————————————

അലരിവൃക്ഷത്തിന്മേല്‍ കിന്നരം തൂക്കിയിട്ട് അതിനു ചുവട്ടില്‍ പ്രവാസിയും ബന്ധനസ്ഥയുമായി വര്‍ഷങ്ങളോളം മൗനനൊമ്പരത്തിലിരുന്ന എന്‍റെ അമ്മ. സന്തോഷവും സംഗീതവും കവര്‍ന്നെടുത്തവര്‍ പാട്ടുപാടുവാന്‍ പറഞ്ഞപ്പോള്‍ നിര്‍വ്വികാരയായി, നിശബ്ദയായിരുന്ന എന്‍റെ അമ്മ. ഓര്‍മ്മ നശിച്ച വിവരംകെട്ട തള്ളയെന്ന് എഴുതിത്തള്ളിയ അമ്മയുടെ ദുഃഖസങ്കീര്‍ത്തനത്തിന്‍റെ ഈരടികള്‍ നൊമ്പരരാഗത്തില്‍, പാടിയിരുന്നത് ആരറിഞ്ഞു? എല്ലാവരോടും ഹൃദയം ചോദിച്ച അമ്മയുടെ ഹൃദയം ആരും കണ്ടില്ല.

അമ്മയുടെ മടിയില്‍ മുഖമമര്‍ത്തിക്കരഞ്ഞപ്പോള്‍ നെറുകയില്‍ വിറയ്ക്കുന്ന കൈകള്‍ കൊണ്ടു തലോടി.

അമ്മയെ ബന്ധിയും പ്രവാസിയുമാക്കിയ, സന്തോഷവും സംഗീതവും പിടിച്ചുവാങ്ങിയ മക്കളോട് ക്ഷമിച്ചെന്ന് പറയമ്മെ.

അമ്മയൊന്നു  വിറച്ചു.

ഞരക്കങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന ജല്പനങ്ങള്‍ഏതോ ഒരു ഗാനാലാപനത്തിന്‍റെ തുടക്കമായിരുന്നോ?

അമ്മയുടെ കൈകളയഞ്ഞു 

എന്‍റെ അമ്മ തളര്‍ന്നു താളടിയായി വീണു.

കള്ളച്ചിരിയോടെ അമ്മയേയുംകൊണ്ട് മാലാഖ തേരിലേറ്റി കടന്നു.

എനിക്കമ്മയില്ലാതായി . എനിക്കൊന്നുമില്ലാതായി. ഞാനൊന്നുമല്ലാതായി. സ്വന്തമായി ഒന്നുമില്ലാത്ത അനാഥനായി.

എല്ലാം എല്ലാം ഒരേ ഒരു നിമിഷംകൊണ്ട് . ഹൃദയം ചോദിക്കാനും ഹൃദയം കൊടുക്കാനും ഇനി ആരുമില്ലെനിക്ക്.

അമ്മയെല്ലാം കൊണ്ടുപോയി.

ഗാനവും സന്തോഷവും കുസൃതിയും നിര്‍വൃതിയുമെല്ലാം, മനസ്സിന്‍റെ നൊമ്പരങ്ങള്‍ വിരിച്ചുറങ്ങാനുള്ള മടിത്തട്ടും അമ്മ കൊണ്ടുപോയി.

അമ്മമാരായിരമുള്ള യഹോവയെന്തിന് എന്‍റെ അമ്മയെ തട്ടിപ്പറിച്ചു? സ്വര്‍ഗ്ഗത്തില്‍ എന്തെല്ലാം സന്തോഷമുണ്ടെങ്കിലും മക്കളുടെ ഹൃദയം ചോദിച്ചാല്‍ അമ്മയ്ക്കെങ്ങനെ കൊടുക്കും?

എന്തു സമാധാനം പറയും!

എന്‍റമ്മേ,
ഞങ്ങളുടെ സന്തോഷവും സാന്ത്വനവുമായ അമ്മേ,
അമ്മയുടെ മകന്‍  ബാബേല്‍നദിയുടെ തീരത്ത് അന്യനും അനാഥനുമായിരിക്കുന്നു
സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
അതിന്‍റെ നടുവിലെ അലരി വൃക്ഷങ്ങളിന്മേല്‍
ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
 ———————————————————–

അമ്മയില്ലാത്ത ഈ പ്രവാസദേശത്ത്  ഞങ്ങള്‍
യെഹോവയുടെ ഗീതം പാടുന്നതെങ്ങനെയാണ്?

Fatherge: fatherge@yahoo.com

Print Friendly, PDF & Email

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നോവൽ: കരയിലെ മീനുകൾ – നിർമ്മല

നോവൽ: കരയിലെ മീനുകൾ - നിർമ്മല "നിങ്ങൾ അദ്ധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത...

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് ( മഞ്ചിന്) നവ നേതൃത്വം

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിക്ക് (മഞ്ചിന്) നവ നേതൃത്വം ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള  ലേക് ഫയർ...

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.

ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി.   ചിക്കാഗോ...

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം

കേരള സമാജം ഓഫ് ന്യൂജഴ്‌സിക്കു (KSNJ ) നവനേതൃത്വം ന്യൂജേഴ്‌സി: കേരള സമാജം...