ഉമ
പലജന്മമാത്മാവായാകാശ ദൂരങ്ങൾ
താണ്ടി നാമീജന്മം കണ്ടുമുട്ടി
ഹൃദയത്തിൽ ഹൃദയത്തിൻ മന്ത്രണം
ചേർത്തു നാമിരുവരുമൊന്നായി തീർന്നജന്മം
ഇലഞ്ഞികൾ പൂക്കുന്ന കാവുകൾക്കുള്ളിൽ
ഇരുളും വെളിച്ചവുമിഴനെയ്ത വഴിയിൽ
വള്ളികൾക്കുള്ളിൽ നേർത്ത സംഗീതമായി
പൊരുളറിയാതെ നാമെത്രജന്മം
നീഹാരമുതിരുന്ന യാമങ്ങളിൽ നാമറിയാതെ
നാം പ്രണയത്തിൻ കമ്പളം തീർത്തിരുന്നു
സ്മൃതികൾ പൂക്കളായാകാശമുറ്റത്തു
പൊന്നിൻ വെളിച്ചം പകർന്നിരുന്നു
വസന്തം മിഴിചേർത്ത പൂക്കളിൽ നമ്മൾ
ശലഭങ്ങളായി പാറിപ്പറന്നിരുന്നു
ഒറ്റമരത്തിന്റെയിലയില്ലാ ചില്ലയിൽ
പ്രണയപുഷ്പങ്ങൾ വിരിയിച്ചിരുന്നു
കളംകളം പൊഴിക്കുന്ന പുഴകളിൽ നാം
മീനുകളായി നീന്തിത്തുടിച്ചിരുന്നു
കണ്ണാരം തുമ്പികളായി പറന്നൊരു
പുൽനാമ്പിൻ തുഷാരം രുചിച്ചിരുന്നു
മഴമേഘമിരുളും പുലർവേളകളിൽ
കളിയോടം തീർത്തു നാംകാത്തിരുന്നു
വറ്റിവരളുന്ന ഭൂമിക്കു കുറുകെ വേരോടി
നീർച്ചാലായി മണ്ണിലേക്കൂർന്നിറങ്ങാൻ
പവിഴം വിളയുന്ന നെല്ലോലത്തലപ്പിൽ
ഇളംകാറ്റായി മുരളിക ചേർത്തുപാടി
കുടമുല്ല പൂക്കുന്ന തണുവുള്ള സന്ധ്യയിൽ
ഇലകളിൽ കാറ്റായൊളിച്ചിരുന്നു
ഇരുകരം ചേർത്തൊന്നായി മറുകരയെത്തുവാൻ
ഇനിയെത്രകാതം നാം താണ്ടിടേണം
മൗനത്തിൻ വല്ക്കലം നീളെ പുതച്ചിനിയും
ആത്മാക്കളായെത്ര ജന്മങ്ങൾ തിരഞ്ഞിടേണം